Wednesday, November 24, 2010

രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് കേന്ദ്രം

സ്‌പെക്ട്രം കേസില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടില്ലാത്തതിനാല്‍ എ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുക എന്ന പ്രശനം ഉദിക്കുന്നില്ലെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. രാജയ്‌ക്കെതിരെ ഒരു കോടതിയെയും സമീപിക്കാതെയാണ് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി പ്രോകിസ്യൂഷന്‍ അനുമതിക്കായി പ്രധാനമന്ത്രിയെ സമീപിച്ചത്. കോടതിയില്‍ ഹര്‍ജി നല്‍കാത്തിടത്തോളം ഇതു പരിഗണിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വാഹന്‍വതി വാദിച്ചു. അതേസമയം ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമി ഇതിനെ എതിര്‍ത്തു. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുള്ളിടത്തോളം പ്രോസിക്യൂഷന്‍ അനുമതിക്കായി നേരിട്ടു പ്രധാനമന്ത്രിയെ സമീപിക്കാവുന്നതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇന്നേവരെ രാജയ്‌ക്കെതിരെ ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയുള്ള അപേക്ഷ പരിഗണിക്കേണ്ടതില്ല. പ്രോസിക്യൂഷന്‍ അനുമതി തേടി സ്വാമി അപേക്ഷ നല്‍കിയത് തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലാണ്. തീര്‍ത്തും അപക്വമാണ് സ്വാമിയുടെ അപേക്ഷയെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു.

സ്‌പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിക്കും പങ്ക്: സി പി ഐ

2ജി സ്‌പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും പങ്കുണ്ടെന്ന്  സി പി ഐ.

സ്‌പെക്ട്രം ഇടപാടില്‍ അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി 2008 നവംബര്‍ 23ന് പ്രധാനമന്ത്രിക്ക് കത്തയച്ചതായും എന്നാല്‍ ഈ കത്ത് അഴിമതിക്ക് കാരണക്കാരനായ ടെലികോം മന്ത്രി എ രാജയ്ക്ക് പ്രധാനമന്ത്ര കൈമാറുകയായിരുന്നെന്ന് സി പി ഐ  ഡപ്യുട്ടി ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഢി പ്രസ്താവനയില്‍ പറഞ്ഞു.

അഴിമതിയില്‍ പങ്കാളിയായ ആള്‍ക്കുതന്നെ അതേക്കുറിച്ച് അറിയിച്ചുകൊണ്ടുള്ള വിവരം കൈമാറുകയെന്ന ദൗര്‍ഭാഗ്യകരമായ നടപടിയാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. പരാതിയിന്മേവല്‍ നടപടിയെടുക്കേണ്ടതുണ്ടോയെന്ന് ഉത്തരവാദിയായ രാജയോട് പ്രധാനമന്ത്രി അഭിപ്രായം ചോദിക്കേണ്ടതില്ലായിരുന്നെന്ന് സുധാകര്‍ റെഡ്ഢി ചൂണ്ടിക്കാട്ടി. മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ടെലികോം നയത്തില്‍നിന്നുള്ള വ്യതിയാനവും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുബ്രഹ് മണ്യന്‍ സ്വാമിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും സ്വാമിയുടെ ലക്ഷ്യം മറ്റെന്തെങ്കിലുമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ദാസ്ഗുപ്ത പ്രധാനമന്ത്രിയുടെ ഉപദേശകര്‍ അദ്ദേഹത്തെ തെറ്റായ വഴിയിലൂടെ നയിക്കുകയായിരുന്നെന്നും അദ്ദേഹത്തെ സംരക്ഷിക്കേണ്ടതില്ലെന്നും പ്രസ്താവനിയില്‍ വ്യക്തമാക്കി. സ്‌പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവരുടെ പങ്കിനെക്കുറിച്ച് പരിശോധിക്കുന്നതിന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണമാണ് വേണ്ടതെന്നും ദാസ്ഗുപ്ത പറഞ്ഞു.

ജെ പി സി: വഴങ്ങാതെ സര്‍ക്കാര്‍; പിന്നോട്ടില്ലെന്ന് പ്രതിപക്ഷം

2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്റിറി കമ്മിറ്റി അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് ഇന്നലെയും പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.

പ്രതിപക്ഷത്തിന്റെ ആവശ്യത്തിന്മേല്‍ സര്‍ക്കാരിന്റെ അഭിപ്രായമാരാഞ്ഞ് സി പി എം നേതാവ് സീതാറാം യച്ചൂരി ഇന്നലെ രാവിലെ ധനമന്ത്രി പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖര്‍ജി വ്യക്തമാക്കിയത്.

തുടര്‍ച്ചയായ എട്ടാം ദിവസവും ശബ്ദായമാനമായ രംഗങ്ങള്‍ സൃഷ്ടിച്ച പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിപ്പിക്കുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്‌ക്കെതിരായ ഭൂമി അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ കൂട്ടായ ആക്രമണത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തി.

പാര്‍ലമെന്റ് സ്തംഭനം തുടരുമെന്നാണ് മുഖര്‍ജിയെ കണ്ടശേഷം യച്ചൂരി മാധ്യമങ്ങളോട് പറഞ്ഞത്. പ്രധാനമന്ത്രിയുമായി ചര്‍ച്ച നത്തിയശേഷം ജെ പി സി അന്വേഷണത്തില്‍ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മുഖര്‍ജി വ്യക്തമാക്കിയിരുന്നു. ജെ പി സി അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖര്‍ജി അറയിച്ചതായും എന്നാല്‍ പ്രതിപക്ഷം ജെ പി സി അന്വേഷത്തില്‍ കുറഞ്ഞൊന്നും വേണ്ടെന്ന നിലപാടിലുമാണെന്ന് യച്ചൂരി പറഞ്ഞു.

പാര്‍ലമെന്റ് സ്തംഭനം തുടരുമെന്നും ഇതുവരെയുണ്ടായ സ്ഥിതിഗതികള്‍ ദൗര്‍ഭാഗ്യകരമാണെന്നും എങ്ങനെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കാത്തിരുന്ന് കാണാമെന്നുമാണ് പ്രണബ് മുഖര്‍ജി പ്രതികരിച്ചത്. പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് സര്‍വകക്ഷി യോഗത്തെക്കുറിച്ച് മുഖര്‍ജി പരാമര്‍ശിച്ചത്. വിവിധ അന്വേഷണ ഏജന്‍സികളിലുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയ സംഘത്തോടൊപ്പം പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയെക്കൊണ്ടും അന്വേഷിപ്പിക്കാമെന്ന സര്‍ക്കാര്‍ മിര്‍ദേശം തള്ളപ്പെടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ജെ പി സി അന്വേഷണമെന്ന പ്രതീപക്ഷ ആവശ്യത്തില്‍ കോണ്‍ഗ്രസിലും യു പി എയിലും അഭിപ്രായവ്യത്യാസം ശക്തമായി. പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ സാധാരണനിലയിലേക്ക് കൊണ്ടുവരുന്നതിന് ജെ പി സി അന്വേഷണം നടത്താന്‍ തയ്യാറാവണമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗം പറയുന്നത്. ജെ പി സി അന്വേഷണം നടത്തുന്നതില്‍ സമ്മതമാണ്, പ്രതിപക്ഷത്തിെന്റ ആവശ്യം അംഗീകരിക്കുന്നതില്‍ ദോഷകരമായി ഒന്നുമില്ലെന്നും ഒരുവിഭാഗം കോണ്‍ഗ്രസ് എം പിമാര്‍ പറഞ്ഞു. ജെ പി സി അന്വേഷണം നടത്തുന്നതില്‍ ദോഷമൊന്നുമുണ്ടാകില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായമെന്ന് കോണ്‍ഗ്രസിലെ ഒരു യുവ എം പി പറഞ്ഞു. ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ചുരുക്കേണ്ടിവരുമെന്ന് ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രി പറഞ്ഞു.

janayugom 241110

1 comment:

  1. സ്‌പെക്ട്രം കേസില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടില്ലാത്തതിനാല്‍ എ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുക എന്ന പ്രശനം ഉദിക്കുന്നില്ലെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. രാജയ്‌ക്കെതിരെ ഒരു കോടതിയെയും സമീപിക്കാതെയാണ് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി പ്രോകിസ്യൂഷന്‍ അനുമതിക്കായി പ്രധാനമന്ത്രിയെ സമീപിച്ചത്. കോടതിയില്‍ ഹര്‍ജി നല്‍കാത്തിടത്തോളം ഇതു പരിഗണിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രിക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വാഹന്‍വതി വാദിച്ചു. അതേസമയം ഹര്‍ജിക്കാരനായ സുബ്രഹ്മണ്യന്‍ സ്വാമി ഇതിനെ എതിര്‍ത്തു. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുള്ളിടത്തോളം പ്രോസിക്യൂഷന്‍ അനുമതിക്കായി നേരിട്ടു പ്രധാനമന്ത്രിയെ സമീപിക്കാവുന്നതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

    ReplyDelete