Tuesday, November 23, 2010

രാജ്യത്തെ രക്ഷിക്കാന്‍ അണിചേരുക

രാജ്യത്തിന് വന്നുചേരേണ്ടതും ദുരിതം തിന്നു ജീവിക്കുന്ന ഇന്ത്യയിലെ ജനകോടികളുടെ പട്ടിണി മാറ്റാന്‍ ഉപയോഗിക്കേണ്ടതുമായ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ കട്ട കള്ളന്മാര്‍ മാപ്പിന് അര്‍ഹരല്ല. ഇന്ത്യയെ കൊള്ളയടിച്ച് പണപ്പെട്ടികള്‍ വീര്‍പ്പിക്കുന്ന രാഷ്ട്രീയക്കാരെയും അതിന് അരുനില്‍ക്കുന്ന സകലരെയും ജനങ്ങള്‍ക്കു മുന്നില്‍നിര്‍ത്തി തൊലിയുരിച്ചുകാട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വന്‍ ബിസിനസുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം പാരമ്യത്തിലെത്തുന്ന ദൃശ്യമാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കാണുന്നത്. ഐപിഎല്‍ അഴിമതിയിലും ടെലികോം കുംഭകോണത്തിലും കണ്ടത് മറ്റൊന്നല്ല.  ബിസിനസ്-രാഷ്ട്രീയ മാഫിയാ ബന്ധം എല്ലാ പരിധിയും ലംഘിച്ച് വളരുന്നു. വന്‍കിട പണക്കാര്‍ക്ക് രാഷ്ട്രീയത്തിലും സര്‍ക്കാരിന്റെ ഉന്നതതലത്തിലും ഭരണവര്‍ഗ പാര്‍ടികളിലും തിട്ടപ്പെടുത്താനാകാത്ത സ്വാധീനമാണുള്ളത്. ആ ദുസ്വാധീനത്തിന്റെ വെള്ളവും വെളിച്ചവും സ്വീകരിച്ചാണ് ഉന്നതതലത്തിലെ അഴിമതി തഴച്ചുവളരുന്നത്. ജനങ്ങളുടെ നിണായക താല്‍പ്പര്യങ്ങളായ ജീവന്‍, സുരക്ഷ, നീതിക്കും നഷ്ടപരിഹാരത്തിനുമുള്ള ആവശ്യം എന്നിവയെപ്പോലും തൃണവല്‍ഗണിച്ചാണ് ഭോപാല്‍ വാതക ദുരന്തക്കേസില്‍ ഭരണാധികാരികള്‍ വിദേശ കുത്തക കമ്പനിക്കുവേണ്ടി ഇടപെട്ടത്. ബഹുരാഷ്ട്ര കുത്തകകളുടെയും വന്‍ ബിസിനസുകാരുടെയും താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ബൂര്‍ഷ്വാ സര്‍ക്കാരുകള്‍ എങ്ങനെയാണ് സേവചെയ്യുന്നത് എന്നതിന്റെ തികഞ്ഞ ഉദാഹരണമായിരുന്നു അതെങ്കില്‍ ടെലികോം അഴിമതി അതിന്റെ പലമടങ്ങ് ഗൌരവമുള്ളതും വിപുലവുമാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധം ധനശക്തി ഉപയോഗിക്കപ്പെട്ടത് നവലിബറല്‍ കാഴ്ചപ്പാടിന്റെ പ്രത്യക്ഷഫലമായിരുന്നെന്ന് സിപിഐ എം  കേന്ദ്രകമ്മിറ്റിയുടെ വിജയവാഡയില്‍ ചേര്‍ന്ന വിപുലീകൃത യോഗം വിലയിരുത്തിയതാണ്. ഇത് "മൊത്തം വ്യവസ്ഥയെത്തന്നെ അഴിമതി വിധേയമാക്കുന്നതും വന്‍കിട ബൂര്‍ഷ്വാസിയുമായോ മറ്റു സ്വാധീനമുള്ള വര്‍ഗങ്ങളുമായോ ബന്ധമില്ലാത്ത പാര്‍ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ സ്ഥിതിവിശേഷമാണ് അതുണ്ടാക്കിയത്. വന്‍കിട ബിസിനസുകാരായ ആളുകളെയാണ് ബൂര്‍ഷ്വാ പാര്‍ടികള്‍ സ്ഥാനാര്‍ഥികളായി തെരഞ്ഞെടുക്കുന്നത്. പണത്തിന്റെ ശക്തി തെരഞ്ഞെടുപ്പുകളില്‍ ഉപയോഗപ്പെടുത്തപ്പെടുന്നത് ഗൌരവപ്രശ്നമായി എടുക്കണം. അത് മൊത്തം രാഷ്ട്രീയസംവിധാനത്തെ ദുഷിപ്പിക്കുന്നു. ഈ ബന്ധത്തിന്റെ ഒരു അനന്തരഫലമാണ് 'പണം കൊടുത്ത് വാര്‍ത്ത' വരുത്തുന്നത്.'' എന്ന് പ്രമേയം വിശദീകരിക്കുന്നു. നവലിബറലിസത്തിന്റെയും ആഗോള ധനമൂലധനത്തിന്റെയും പ്രത്യാഘാതങ്ങള്‍മൂലം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെതന്നെ വിലയിടിക്കുകയാണ് എന്നും പാര്‍ടി ശരിയായി ചൂണ്ടിക്കാട്ടിയിരുന്നു. അത്തരം വിലയിരുത്തലുകള്‍ക്കാകെ അടിവരയിടുന്ന അനുഭവമാണ് കഴിഞ്ഞ കുറെ ദിവസമായി വരുന്ന വാര്‍ത്തകള്‍ നല്‍കുന്നത്.

സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് സൊസൈറ്റി, കര്‍ണാടകത്തിലെ ഖനന- ഭൂമി ഇടപാട് തുടങ്ങിയ  ഉന്നതതലങ്ങളിലെ അഴിമതി സംബന്ധിച്ച ചര്‍ച്ചകളാണ് രാജ്യത്തെങ്ങും നടക്കുന്നത്. ഭരണവര്‍ഗത്തിന്റെ വൈതാളികര്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചിട്ടും ബദല്‍മാര്‍ഗങ്ങളിലൂടെ അഴിമതിയുടെയും നാണംകെട്ട ഇടപെടലുകളുടെയും വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. രണ്ടാംതലമുറ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ 1.76 ലക്ഷം കോടി രൂപ ഖജനാവിന് നഷ്ടമായെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വാര്‍ത്താവിനിമയമന്ത്രി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി.  പ്രധാനമന്ത്രി, ധനമന്ത്രി, നിയമമന്ത്രി എന്നിവരെല്ലാം മുന്‍കൂട്ടി അറിഞ്ഞതാണ് ഈ അഴിമതി എന്ന് തെളിഞ്ഞിരിക്കുന്നു. കേന്ദ്രഭരണത്തെ നയിക്കുന്ന കോണ്‍ഗ്രസിന് ജനങ്ങള്‍ക്കുമുന്നില്‍ തല നിവര്‍ത്തിപ്പിടിക്കാനുള്ള യോഗ്യത പാടേ നഷ്ടപ്പെട്ടിരിക്കുന്നു.

കോണ്‍ഗ്രസിന്റെ അത്യുന്നതങ്ങള്‍തന്നെയാണ് പ്രതിസ്ഥാനത്തുള്ളത്. പുറത്തുവരുന്ന വിരവരങ്ങളോട് പ്രതികരിക്കാനുള്ള ശേഷിപോലും ആ പാര്‍ടിക്ക് നഷ്ടപ്പെട്ടു. ഒരുഭാഗത്ത് അഴിമതിയെ പുല്‍കുന്ന യുപിഎ ഭരണം മറുഭാഗത്ത് ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്. വിലക്കയറ്റം അനുദിനം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിലാണ്, ഉന്നതതലങ്ങളിലെ അഴിമതി തുറന്നുകാട്ടിയും ജനങ്ങള്‍ നേരിടുന്ന ഗൌരവതരമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഡിസംബര്‍ അഞ്ചുമുതല്‍ 11 വരെ ദേശവ്യാപകപ്രചാരണം നടത്താനുള്ള സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം പ്രസക്തവും പ്രധാനവുമാകുന്നത്. സ്പെക്ട്രം അഴിമതിയില്‍ നഷ്ടപ്പെട്ട 1.76 ലക്ഷം കോടി രൂപയുണ്ടെങ്കില്‍ സാര്‍വത്രിക റേഷന്‍സമ്പ്രദായം ഏര്‍പ്പെടുത്താനാകും. തൊഴിലുറപ്പുപദ്ധതി വിപുലമാക്കാന്‍ കഴിയുമെന്നാണ് സിപിഐ എം ചൂണ്ടിക്കാട്ടുന്നത്. പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം വിതരണംചെയ്യുക, മൈക്രോ ഫിനാന്‍സ് കമ്പനികള്‍ നല്‍കുന്ന വായ്പയുടെ പലിശനിരക്ക് നിജപ്പെടുത്തുക, കരാര്‍ത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, കരാര്‍ത്തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അവരുടെ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴിലുറപ്പു പദ്ധതിയില്‍  തൊഴിലാളികള്‍ക്ക് മിനിമംകൂലി ഉറപ്പു വരുത്തുക, നഗര തൊഴില്‍ സുരക്ഷാ നിയമം കൊണ്ടുവരുക എന്നീ ആവശ്യങ്ങളാണ് പാര്‍ടി മുന്നോട്ടുവയ്ക്കുന്നത്.  ജമ്മു കശ്മീര്‍ പ്രശ്നം,  ഭീകരവാദവും തീവ്രവാദവും, ചില്ലറ വില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം, വനിതാ സംവരണ ബില്‍ തുടങ്ങിയ വിഷയങ്ങളിലെ പാര്‍ടി നിലപാട് വ്യക്തമാക്കുന്നതിനൊപ്പം സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, കര്‍ണാടകത്തിലെ അഴിമതി എന്നിവയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്ന മുദ്രാവാക്യമാണ് ഈ പ്രചാരണവേളയില്‍ പാര്‍ടി  ഉയര്‍ത്തുന്നത്. ഈ മുദ്രാവാക്യങ്ങള്‍ക്കു പിന്നില്‍ വന്‍തോതില്‍ ജനങ്ങള്‍ അണിനിരക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന്റെതന്നെ ആവശ്യമാണ്. പ്രചാരണ പരിപാടിയില്‍ പങ്കാളിത്തം വഹിക്കുന്നതുതന്നെ രാജ്യത്തെ രക്ഷിക്കാനുള്ള പ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞ് ദേശാഭിമാനികളാകെ അതിന് തയ്യാറാകേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 231110

1 comment:

  1. രാജ്യത്തിന് വന്നുചേരേണ്ടതും ദുരിതം തിന്നു ജീവിക്കുന്ന ഇന്ത്യയിലെ ജനകോടികളുടെ പട്ടിണി മാറ്റാന്‍ ഉപയോഗിക്കേണ്ടതുമായ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ കട്ട കള്ളന്മാര്‍ മാപ്പിന് അര്‍ഹരല്ല. ഇന്ത്യയെ കൊള്ളയടിച്ച് പണപ്പെട്ടികള്‍ വീര്‍പ്പിക്കുന്ന രാഷ്ട്രീയക്കാരെയും അതിന് അരുനില്‍ക്കുന്ന സകലരെയും ജനങ്ങള്‍ക്കു മുന്നില്‍നിര്‍ത്തി തൊലിയുരിച്ചുകാട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വന്‍ ബിസിനസുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം പാരമ്യത്തിലെത്തുന്ന ദൃശ്യമാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കാണുന്നത്. ഐപിഎല്‍ അഴിമതിയിലും ടെലികോം കുംഭകോണത്തിലും കണ്ടത് മറ്റൊന്നല്ല. ബിസിനസ്-രാഷ്ട്രീയ മാഫിയാ ബന്ധം എല്ലാ പരിധിയും ലംഘിച്ച് വളരുന്നു. വന്‍കിട പണക്കാര്‍ക്ക് രാഷ്ട്രീയത്തിലും സര്‍ക്കാരിന്റെ ഉന്നതതലത്തിലും ഭരണവര്‍ഗ പാര്‍ടികളിലും തിട്ടപ്പെടുത്താനാകാത്ത സ്വാധീനമാണുള്ളത്. ആ ദുസ്വാധീനത്തിന്റെ വെള്ളവും വെളിച്ചവും സ്വീകരിച്ചാണ് ഉന്നതതലത്തിലെ അഴിമതി തഴച്ചുവളരുന്നത്. ജനങ്ങളുടെ നിണായക താല്‍പ്പര്യങ്ങളായ ജീവന്‍, സുരക്ഷ, നീതിക്കും നഷ്ടപരിഹാരത്തിനുമുള്ള ആവശ്യം എന്നിവയെപ്പോലും തൃണവല്‍ഗണിച്ചാണ് ഭോപാല്‍ വാതക ദുരന്തക്കേസില്‍ ഭരണാധികാരികള്‍ വിദേശ കുത്തക കമ്പനിക്കുവേണ്ടി ഇടപെട്ടത്. ബഹുരാഷ്ട്ര കുത്തകകളുടെയും വന്‍ ബിസിനസുകാരുടെയും താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ബൂര്‍ഷ്വാ സര്‍ക്കാരുകള്‍ എങ്ങനെയാണ് സേവചെയ്യുന്നത് എന്നതിന്റെ തികഞ്ഞ ഉദാഹരണമായിരുന്നു അതെങ്കില്‍ ടെലികോം അഴിമതി അതിന്റെ പലമടങ്ങ് ഗൌരവമുള്ളതും വിപുലവുമാണ്.

    ReplyDelete