Friday, August 26, 2011

രാജ്യത്ത് മനുഷ്യവിഭവശേഷി പ്രതിസന്ധി

കേന്ദ്ര ഗവണ്‍മെന്റിലെ പത്തുലക്ഷത്തിലധികം തസ്തികകള്‍ നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുന്നു. പൊലീസിലും പ്രതിരോധസേനയിലുമായി മാത്രം ഏഴുലക്ഷം തസ്തികകളാണു നികത്തപ്പെടാതെ കിടക്കുന്നത്. തൊഴില്‍ സുരക്ഷിതത്വവും സ്ഥിരതയും പണപ്പെരുപ്പവുമായി ബന്ധപ്പെട്ടു വേതനവര്‍ധനയും പെന്‍ഷന്‍ പദ്ധതികളും ഉറപ്പുനല്‍കുന്ന കേന്ദ്രഗവണ്‍മെന്റ് ജോലികള്‍ക്കു മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നില്ലെന്നാണ് അധികൃതഭാഷ്യം.

ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സ്ഥിതിവിവര വിദഗ്ധര്‍, സാമ്പത്തികവിദഗ്ധര്‍ തുടങ്ങി വൈദഗ്ധ്യം ആവശ്യമുള്ള ഉയര്‍ന്ന തസ്തികകളും വന്‍തോതില്‍ നികത്തപ്പെടാതെ ഒഴിഞ്ഞു കിടക്കുകയാണ്. ദേശീയ സാമ്പിള്‍ സര്‍വേ സംഘടനയുടെ (എന്‍ എസ് എസ് ഒ) കണക്കുകളനുസരിച്ചു 2004-05 മുതല്‍ 2009-10 കാലയളവില്‍ രാജ്യത്തെ തൊഴില്‍ശക്തിയിലുണ്ടായ വര്‍ധനവ് ഇരുപതുലക്ഷം മാത്രമാണ്. കേന്ദ്രസര്‍ക്കാരിലെ ഒഴിവുകള്‍ യഥാസമയം നികത്തിയിരുന്നുവെങ്കില്‍ ഇതു അമ്പതുശതമാനം കണ്ട് ഉയര്‍ന്ന് 30 ലക്ഷം ആവുമായിരുന്നു. കേന്ദ്രസര്‍ക്കാരാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദായകന്‍.

രാജ്യത്തെ സുപ്രധാന മന്ത്രാലയങ്ങളിലെല്ലാം ഉയര്‍ന്ന തസ്തികകള്‍ പലതും ഒഴിഞ്ഞുകിടക്കുന്നു. ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കടമെടുക്കാന്‍ പോലും കിട്ടുന്നില്ലത്രെ. സ്വകാര്യമേഖലയില്‍ നിന്നു കടമെടുക്കാനുള്ള ശ്രമം പരാജയമാണെന്നു ഉത്തരവാദിത്വപ്പെട്ടവര്‍ പരിതപിക്കുന്നു.

1970-80 കാലഘട്ടങ്ങളെ അപേക്ഷിച്ച് വിപുലമായ സ്വകാര്യമേഖല കൊള്ളാവുന്ന ഉദ്യോഗാര്‍ഥികളെ മൊത്തമായി ആകര്‍ഷിക്കുന്നുവെന്നാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിലപിക്കുന്നത്.

എന്നാല്‍ സര്‍ക്കാരിന്റെ നിയമന നടപടിക്രമങ്ങളും അതിനായുള്ള പ്രാകൃതനിയമങ്ങളും നിയമനപ്രക്രിയയിലെ ചുവപ്പുനാടകളുമാണ് നിയമനങ്ങള്‍ക്കു പ്രതിബന്ധമെന്ന് തുറന്നു സമ്മതിക്കാന്‍ അവര്‍ തയാറല്ല. അതിലുമുപരി നിയമനം നടത്തേണ്ട തസ്തികകള്‍ക്ക് ആവശ്യമുള്ളതിലും വളരെ ഉയര്‍ന്ന യോഗ്യതകള്‍ മാനദണ്ഡമാക്കിയിരിക്കുന്നതും തൊഴില്‍ അവസര നിഷേധത്തിനു കാരണമാകുന്നു. നടപ്പു പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ചു ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, ഗുലാം നബി ആസാദ് എന്നിവര്‍ക്കു കഴിഞ്ഞില്ല.

സാമ്പത്തിക കുതിപ്പിനെപ്പറ്റി നിരന്തരം പറയുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമ്പദ്ഘടനയ്ക്ക് ആവശ്യമായ മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിന് ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. നിലവിലുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തിന് ആവശ്യമായത്ര വിദഗ്ധരെ വാര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത. ഇത് രാജ്യത്തെയും അതിന്റെ ഭാവിയെയും ഗ്രസിച്ചിരിക്കുന്ന പ്രതിസന്ധിയാണ്. ഇന്നത്തേതിന്റെ പത്തിരട്ടി സര്‍വകലാശാലകളുണ്ടെങ്കിലേ ഇന്ത്യയുടെ ഇന്നത്തെയും ഭാവിയുടെയും ആവശ്യത്തിന് ഉന്നത യോഗ്യതയുള്ള മനുഷ്യവിഭവശേഷി വികസിപ്പിച്ചെടുക്കാനാവൂ.

ഇന്ത്യക്ക് ആവശ്യമായ പി എച്ച് ഡിക്കാരില്‍ ചെറിയൊരു അംശം മാത്രമേ നമ്മുടെ സര്‍വകലാശാലകളില്‍ നിന്നു പുറത്തുവരുന്നുള്ളൂ. ഈ രംഗത്ത് ചൈന നമ്മെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. എന്തിന്, ബ്രസീലിന്റെ പോലും വളരെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ആസൂത്രണകമ്മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലയ്ഡ് മാന്‍ പവര്‍ റിസര്‍ച്ച് ഡയറക്ടര്‍ സന്തോഷ് മെഹറോത്ര ഇതേപ്പറ്റി പറയുന്നത്, ഗവണ്‍മെന്റിന്റെ നിയമനനയത്തില്‍ കാലോചിത സമഗ്ര പരിഷ്‌കാരം ആവശ്യമാണെന്നാണ്. രാജ്യത്തിന്റെ ആവശ്യത്തിനനുസൃതമായ ഉയര്‍ന്ന മനുഷ്യശേഷി വികസനത്തില്‍ ഗവണ്‍മെന്റിന്റെ അടിയന്തിരശ്രദ്ധ പതിയണമെന്നും മെഹറോത്ര ആവശ്യപ്പെടുന്നു.

janayugom 260811

1 comment:

  1. കേന്ദ്ര ഗവണ്‍മെന്റിലെ പത്തുലക്ഷത്തിലധികം തസ്തികകള്‍ നികത്തപ്പെടാതെ ഒഴിഞ്ഞുകിടക്കുന്നു. പൊലീസിലും പ്രതിരോധസേനയിലുമായി മാത്രം ഏഴുലക്ഷം തസ്തികകളാണു നികത്തപ്പെടാതെ കിടക്കുന്നത്. തൊഴില്‍ സുരക്ഷിതത്വവും സ്ഥിരതയും പണപ്പെരുപ്പവുമായി ബന്ധപ്പെട്ടു വേതനവര്‍ധനയും പെന്‍ഷന്‍ പദ്ധതികളും ഉറപ്പുനല്‍കുന്ന കേന്ദ്രഗവണ്‍മെന്റ് ജോലികള്‍ക്കു മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നില്ലെന്നാണ് അധികൃതഭാഷ്യം.

    ReplyDelete