Saturday, August 27, 2011

ഒരു രൂപ അരി ഇന്നു മുതല്‍; ആശയക്കുഴപ്പം തുടരുന്നു

 സംസ്ഥാനത്ത്‌ ഒരു രൂപ അരിവിതണം ചെയ്യുന്നത്‌ സംബന്ധിച്ച ആശയക്കുഴപ്പം രൂക്ഷമാകുന്നു. അരിവിതരണം സംബന്ധിച്ച്‌ പരസ്‌പരവിരുദ്ധമായ പ്രസ്‌താവനകളാണ്‌ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും നടത്തുന്നത്‌. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ 32 ലക്ഷം കുടുംബങ്ങള്‍ക്ക്‌ രണ്ട്‌ രൂപയ്‌ക്ക്‌ അരി നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ 20 ലക്ഷം കുടുംബങ്ങള്‍ക്ക്‌ മാത്രമെ ഓണത്തിന്‌ ഒരു രൂപ അരി നല്‍കുവെന്നാണ്‌ ഭക്ഷ്യമന്ത്രി ടി എം ജേക്കബ്‌ പറയുന്നത്‌. ഇതില്‍ ബി പി എല്‍ പട്ടികയില്‍പ്പെട്ടവര്‍ 14,60,735 പേരാണുള്ളത്‌. ബാക്കിയുള്ള 5,95,800 പേര്‍ എ എ വൈ വിഭാഗത്തില്‍പ്പെട്ടവരാണ്‌. ഇതോടെ സംസ്ഥാനം തയ്യാറാക്കിയ ബി പി എല്‍ പട്ടികയിലുള്ളവര്‍ക്ക്‌ ഓണക്കാലത്ത്‌ ഒരു രൂപ അരി ലഭിക്കില്ലെന്നുറപ്പായി. പദ്ധതി പ്രഖ്യാപിച്ചതുമുതല്‍ തന്നെ ഇത്‌ സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുകയായിരുന്നു. എല്ലാ ബി പി എല്‍ കുടുംബങ്ങള്‍ക്കും ഒരു രൂപ അരി ലഭിക്കുമെന്ന്‌ സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നു. പിന്നീട്‌ അത്‌ 20 ലക്ഷമാക്കി ധനമന്ത്രി കെ എം മാണി ബജറ്റ്‌ പ്രസംഗത്തില്‍ ചുരുക്കിയിരുന്നു. ബജറ്റില്‍ 20 ലക്ഷം പേര്‍ക്കേ ഒരു രൂപയ്‌ക്ക്‌ അരി നല്‍കൂ എന്ന്‌ പ്രഖ്യാപിച്ചതിനുശേഷം 32 ലക്ഷം പേര്‍ക്കും നല്‍കുമെന്ന്‌ മുഖ്യമന്ത്രി പറയുന്നത്‌ എങ്ങിനെ നടപ്പാകുമെന്ന ചോദ്യം ഉയരുന്നു.

ഒരു രൂപ പദ്ധതിക്കായി അരി ലഭ്യമാക്കുന്നതിന്‌ എഫ്‌ സി ഐയില്‍ സര്‍ക്കാര്‍ ഇതുവരെ പണമടച്ചില്ലെന്നും ഇത്‌ കാരണം അരിവിതരണം വൈകുമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പദ്ധതി ഇന്ന്‌ ഉദ്‌ഘാടനം ചെയ്യാനിരിക്കെയാണ്‌ അരിക്കുവേണ്ടുന്ന പണം സര്‍ക്കാര്‍ നല്‍കിയില്ലെന്ന വിവരം പുറത്ത്‌ വന്നത്‌. ഇത്‌ സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നതിനിടയിലാണ്‌ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ച്‌ മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യത്യസ്‌ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്‌.

ഫലത്തില്‍ യു ഡി എഫ്‌ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച്‌ പ്രഖ്യാപിച്ച ഒരു രൂപ അരി പദ്ധതിയുടെ ഗുണം ഓണക്കാലത്ത്‌ ബി പി എല്‍ ലിസ്റ്റില്‍പ്പെട്ട മുഴുവന്‍പേര്‍ക്കും ലഭിക്കില്ലെന്നുറപ്പായി. ഒരു രൂപ അരിയുടെ പേരില്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ നടപ്പാക്കിയ രണ്ട്‌ രൂപ അരി പദ്ധതിയും യു ഡി എഫ്‌ സര്‍ക്കാര്‍ അട്ടിമറിച്ചിരുന്നു. ഫലത്തില്‍ ഓണക്കാലത്ത്‌ കേരളത്തിലെ വലിയൊരുഭാഗം ജനങ്ങള്‍ക്ക്‌ സൗജന്യനിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കില്ലെന്നുറപ്പായിരിക്കുകയാണ്‌. പകരം ഉയര്‍ന്നവില നല്‍കി പൊതുവിപണിയില്‍ നിന്നും അരി വാങ്ങേണ്ടിവരും. ഇത്‌ ഉത്സവകാലത്ത്‌ പൊതുവിപണിയില്‍ വില വര്‍ധിക്കാന്‍ കാരണമാകും.

janayugom 270811

1 comment:

  1. സംസ്ഥാനത്ത്‌ ഒരു രൂപ അരിവിതണം ചെയ്യുന്നത്‌ സംബന്ധിച്ച ആശയക്കുഴപ്പം രൂക്ഷമാകുന്നു. അരിവിതരണം സംബന്ധിച്ച്‌ പരസ്‌പരവിരുദ്ധമായ പ്രസ്‌താവനകളാണ്‌ മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും നടത്തുന്നത്‌. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ 32 ലക്ഷം കുടുംബങ്ങള്‍ക്ക്‌ രണ്ട്‌ രൂപയ്‌ക്ക്‌ അരി നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ 20 ലക്ഷം കുടുംബങ്ങള്‍ക്ക്‌ മാത്രമെ ഓണത്തിന്‌ ഒരു രൂപ അരി നല്‍കുവെന്നാണ്‌ ഭക്ഷ്യമന്ത്രി ടി എം ജേക്കബ്‌ പറയുന്നത്‌.

    ReplyDelete