Wednesday, February 1, 2012

സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കടക്കം വിലയുറപ്പിച്ചു

വടകര: രേഖയുണ്ടായാലും ഇല്ലെങ്കിലും ഭൂമി വാങ്ങാന്‍ ആളുണ്ട്. സെന്റിന് ലക്ഷങ്ങള്‍വരെ നല്‍കും. ബിഎസ്എഫ് കേന്ദ്രം ഉള്‍പ്പെടെയുള്ള വന്‍ വികസന പദ്ധതികള്‍ക്ക് ആസ്ഥാനമാകുന്ന അരീക്കരക്കുന്നിന് ചുറ്റുമുള്ള ഭൂമി സ്വന്തമാക്കാന്‍ റിയല്‍ എസ്റ്റേറ്റ് സംഘങ്ങളും ഭൂമാഫിയകളും വീണ്ടും സജീവമായി. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കടക്കം റിയല്‍ എസ്റ്റേറ്റ് സംഘങ്ങള്‍ വിലയുറപ്പിച്ചുകഴിഞ്ഞു. അമ്പതിനായിരം മുതല്‍ അഞ്ച് ലക്ഷം രൂപവരെ അഡ്വാന്‍സ് നല്‍കി കരാറില്‍ ഒപ്പിട്ടുണ്ട്.

അരീക്കരക്കുന്നിലെയും പരിസരത്തെയും 273.7 ഏക്കര്‍ ഭൂമിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ ഭൂരിഭാഗവും സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും ഭൂ മാഫിയയും കൈയേറിയ ഭൂമിയായിരുന്നു. ചില റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കൈയേറ്റം. അരീക്കരക്കുന്ന് സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ പ്രദേശത്തെ ചെറുകിട കൃഷിക്കാരുടെ ഭൂമിയും വര്‍ഷങ്ങളായി താമസിക്കുന്നവരുടെ വീടുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൈയേറ്റക്കാര്‍ക്ക് അന്യായമായ രീതിയില്‍ വീണ്ടും ഭൂമി സ്വന്തമാക്കാനുള്ള പഴുതൊരുക്കാനായിരുന്നു ഈ നീക്കം. ചെറുകിട കൃഷിക്കാരുടെയും താമസക്കാരുടെയും പ്രക്ഷോഭത്തെ തുടര്‍ന്ന് ഇവര്‍ക്ക് ഭൂമിയുടെ രേഖ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ അവസരം മുതലാക്കിയാണ് കൈയേറ്റക്കാര്‍ക്ക് വീണ്ടും റവന്യൂ അധികൃതര്‍ സഹായം ഒരുക്കുന്നത്. കുന്നിന് താഴ്വാരത്തും ബിഎസ്എഫ് കേന്ദ്രത്തിനോട് ചേര്‍ന്നും ഏക്കര്‍ കണക്കിന് ഭൂമിയാണ് വാങ്ങിക്കൂട്ടുന്നത്. സര്‍ക്കാര്‍ നികുതി സ്വീകരിക്കാത്തതിനാല്‍ ദുരിതത്തിലായ സാധാരണക്കാരെയാണ് ഇവര്‍ വലയിലാക്കുന്നത്. മൂന്ന് മാസത്തിനകം സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കുമെന്ന പ്രചാരണമാണ് ഇടപാടുകാര്‍ നടത്തുന്നത്. നേരത്തെ ഭൂമി കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തതിന് ചില റവന്യു ഉദ്യോഗസ്ഥര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. പ്രദേശിക കോണ്‍ഗ്രസ് നേതാവും അന്നത്തെ വില്ലേജ് ഓഫീസറായിരുന്നയാളും വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്നു.
(കെ കെ ശ്രീജിത്)

വികസന അട്ടിമറിക്കെതിരെ സിപിഐ എം ബഹുജനകൂട്ടായ്മ

കോഴിക്കോട്: ജില്ലയിലെ വികസനപദ്ധതികള്‍ അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെ സിപിഐ എം നേതൃത്വത്തില്‍ 20, 21 തിയ്യതികളില്‍ മുതലക്കുളം മൈതാനിയില്‍ 24 മണിക്കൂര്‍ ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും. ജില്ലയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ റോഡ് വികസനത്തിനും വ്യാവസായിക പുനരുദ്ധാരണത്തിനും പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുംവേണ്ടി ആയിരം കോടിയോളം രൂപയുടെ വികസനപദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ഇതില്‍ പലതിന്റെയും പ്രവര്‍ത്തനം ആരംഭിച്ചതുമാണ. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍വന്നതിന്ശേഷം പ്രവര്‍ത്തനങ്ങള്‍ നിലച്ചു. പുതിയ ബജറ്റില്‍ ഒരു രൂപപോലും പല പദ്ധതികള്‍ക്കും നീക്കിവെച്ചിട്ടുമില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബഹുജനകൂട്ടായ്മ. സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണയോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ഭാസ്കരന്‍ അധ്യക്ഷനായി. എളമരം കരീം എംഎല്‍എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടകസമിതി ഭാരവാഹികള്‍ : എ പ്രദീപ്കുമാര്‍ എംഎല്‍എ (ചെയര്‍മാന്‍), പി ലക്ഷ്മണന്‍ (കണ്‍വീനര്‍), ടി ദാസന്‍ , കെ ഹരിദാസന്‍ , പി ടി രാജന്‍ , പി ടി അബ്ദുള്‍ലത്തീഫ് (വൈസ്ചെയര്‍മാന്മാര്‍), സി പി സുലൈമാന്‍ , വരുണ്‍ഭാസ്കര്‍ , ബൈജു, എം എം പത്മാവതി, സത്യഭാമ(ജോയിന്റ് കണ്‍വീനര്‍മാര്‍).

deshabhimani 010212

1 comment:

  1. രേഖയുണ്ടായാലും ഇല്ലെങ്കിലും ഭൂമി വാങ്ങാന്‍ ആളുണ്ട്. സെന്റിന് ലക്ഷങ്ങള്‍വരെ നല്‍കും. ബിഎസ്എഫ് കേന്ദ്രം ഉള്‍പ്പെടെയുള്ള വന്‍ വികസന പദ്ധതികള്‍ക്ക് ആസ്ഥാനമാകുന്ന അരീക്കരക്കുന്നിന് ചുറ്റുമുള്ള ഭൂമി സ്വന്തമാക്കാന്‍ റിയല്‍ എസ്റ്റേറ്റ് സംഘങ്ങളും ഭൂമാഫിയകളും വീണ്ടും സജീവമായി. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കടക്കം റിയല്‍ എസ്റ്റേറ്റ് സംഘങ്ങള്‍ വിലയുറപ്പിച്ചുകഴിഞ്ഞു. അമ്പതിനായിരം മുതല്‍ അഞ്ച് ലക്ഷം രൂപവരെ അഡ്വാന്‍സ് നല്‍കി കരാറില്‍ ഒപ്പിട്ടുണ്ട്.

    ReplyDelete