Monday, December 10, 2012

കേന്ദ്രവിഹിതം കുറച്ചുകാട്ടി കേരളത്തെ ഇരുട്ടിലാക്കുന്നു


കേന്ദ്രനിലയങ്ങളില്‍നിന്നുള്ള വൈദ്യുതിലഭ്യത സംബന്ധിച്ച് റെഗുലേറ്റി കമീഷന് തെറ്റായ കണക്ക് നല്‍കി കെഎസ്ഇബിയും സര്‍ക്കാരും കേരളത്തെ ഇരുട്ടിലാക്കുന്നു. കടുത്ത വൈദ്യുതി നിയന്ത്രണം വേണമെന്ന ശുപാര്‍ശയില്‍ കമീഷന്‍ തിങ്കളാഴ്ച ഹിയറിങ് നടത്താനിരിക്കെയാണ് പ്രതീക്ഷിത വൈദ്യുതി കുറച്ചുകാട്ടി കെഎസ്ഇബി കമീഷന് കണക്കു നല്‍കിയിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷാ സമയത്തും ലോഡ്ഷെഡിങ് തുടരണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള പ്രതീക്ഷിത കേന്ദ്രവിഹിതത്തിന്റെ കണക്കില്‍ 18 മുതല്‍ 28 ശതമാനം വരെയാണ് കുറച്ചു കാട്ടിയിരിക്കുന്നത്.

സിംഹാദ്രി, വള്ളൂര്‍ നിലയങ്ങളില്‍ നിന്നും കൂടുംകളത്തു നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പുള്ളപ്പോഴാണ് കണക്കിലെ ഈ തിരിമറി. 2012 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ പ്രതിദിനം ശരാശരി 26 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭ്യമാകുമെന്നാണ് ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. ഇത് തെളിയിക്കാന്‍ ഈ വര്‍ഷം ലഭിച്ച കേന്ദ്രവിഹിതത്തിന്റെ കണക്കും നല്‍കി. ജനുവരിയില്‍ 25.89, ഫെബ്രുവരിയില്‍ 29.79, മാര്‍ച്ചില്‍ 27.19, ഏപ്രിലില്‍ 28.09, മേയില്‍ 28.23, ജൂണില്‍ 27.96 എന്നിങ്ങനെയാണ് ലഭിച്ച കേന്ദ്രവിഹിതത്തിന്റെ ദശലക്ഷം യൂണിറ്റിലുള്ള കണക്ക്. എന്നാല്‍, ആന്ധ്രയിലെ സിംഹാദ്രി, തമിഴ്നാട്ടിലെ വള്ളൂര്‍ നിലയത്തിലെ രണ്ടു യൂണിറ്റ്, കൂടംകുളം എന്നിവിടങ്ങളില്‍നിന്നുള്ള വിഹിതം 2013ല്‍ കേരളത്തിന് ലഭിക്കും. 500 മെഗാവാട്ട് ശേഷിയുള്ള സിംഹാദ്രിയില്‍ 40 മെഗാവാട്ടാണ് കേരളത്തിന്റെ വിഹിതം. ഇതിലൂടെ പ്രതിദിനം ഒരു ദശലക്ഷം യൂണിറ്റ് കേരളത്തിന് പ്രതീക്ഷിക്കാം. വള്ളൂരിലെ രണ്ടു യൂണിറ്റില്‍നിന്നായി പ്രതിദിനം ഒന്നര ദശലക്ഷം യൂണിറ്റ് ലഭിക്കും. കൂടുംകുളത്തു നിന്ന് പ്രതിദിനം രണ്ടര ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ലഭിക്കേണ്ടതാണ്. ഇതുകൂടി കണക്കാക്കുമ്പോള്‍ ജനുവരിയില്‍ 30.14, ഫ്രെബ്രുവരിയില്‍ 31.04. മാര്‍ച്ചില്‍ 32.19, ഏപ്രിലില്‍ 33.09, മേയില്‍ 33.23, ജൂണില്‍ 32.96 എന്നിങ്ങനെയാണ് കിട്ടേണ്ട കേന്ദ്രവിഹിതം. എന്നാല്‍, ഈ കണക്ക് റെഗുലേറ്റി കമീഷന് സമര്‍പ്പിക്കാതെ ഉപയോക്താക്കളുടെമേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കാനാണ് നീക്കം. എസ്എസ്എല്‍സി പരീക്ഷയുടെ സമയത്തും ലോഡ്ഷെഡിങ് നിര്‍ദേശിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്തണമെന്നും വീടുകളിലെ വൈദ്യുതി ഉപയോഗം പ്രതിമാസം 200 യൂണിറ്റായി പരിമിതപ്പെടുത്തണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു. അധിക ഉപയോഗത്തിന് യൂണിറ്റിന് 11 രൂപവീതം ഏര്‍പ്പെടുത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

deshabhimani 101212

1 comment:

  1. കേന്ദ്രനിലയങ്ങളില്‍നിന്നുള്ള വൈദ്യുതിലഭ്യത സംബന്ധിച്ച് റെഗുലേറ്റി കമീഷന് തെറ്റായ കണക്ക് നല്‍കി കെഎസ്ഇബിയും സര്‍ക്കാരും കേരളത്തെ ഇരുട്ടിലാക്കുന്നു. കടുത്ത വൈദ്യുതി നിയന്ത്രണം വേണമെന്ന ശുപാര്‍ശയില്‍ കമീഷന്‍ തിങ്കളാഴ്ച ഹിയറിങ് നടത്താനിരിക്കെയാണ് പ്രതീക്ഷിത വൈദ്യുതി കുറച്ചുകാട്ടി കെഎസ്ഇബി കമീഷന് കണക്കു നല്‍കിയിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷാ സമയത്തും ലോഡ്ഷെഡിങ് തുടരണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള പ്രതീക്ഷിത കേന്ദ്രവിഹിതത്തിന്റെ കണക്കില്‍ 18 മുതല്‍ 28 ശതമാനം വരെയാണ് കുറച്ചു കാട്ടിയിരിക്കുന്നത്.

    ReplyDelete