Tuesday, May 27, 2014

ബ്രിട്ടനില്‍ തൊഴിലാളി പ്രക്ഷോഭം ശക്തമാകുന്നു; ജൂണ്‍ 5ന് ധര്‍ണ

ലണ്ടന്‍: ബ്രിട്ടനിലെ തൊഴിലാളി സംഘടനകള്‍ സര്‍ക്കാരിനെതിരെയുള്ള സമരം ശക്തമാക്കുന്നു, ജൂണ്‍ 5 നു ദേശവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. യുകെയിലെ ഏറ്റവും വലിയ പൊതുമേഖല തൊഴിലാളി യൂണിയന്‍ പ്രസ്ഥാനമായ യൂനിസന്‍ ആണ് രാജ്യവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സമരത്തിന്റെ ഭാഗമായി തൊഴിലിടങ്ങളില്‍ രാവിലെയും ഉച്ചക്കും വൈകിട്ടും പ്രതിഷേധ ധര്‍ണകളും മറ്റു പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.

പണിമുടക്കിന് അംഗങ്ങളുടെ പിന്തുണ അറിയുന്നതിന് വേണ്ടിയുള്ള നടപടികള്‍ തുടങ്ങാനും യൂനിസന്‍ തീരുമാനിച്ചു. അതിനുള്ള പ്രാചാരണ പരിപാടികളുടെ ഭാഗമായാണ് 5നു ദേശവ്യാപകമായി ധര്‍ണകളും റാലികളും സംഘടിപ്പിച്ചിട്ടുള്ളത്. ബ്രിട്ടനില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊതുമേഖലയില്‍ വേതന വര്‍ധനവ് ഏറെക്കുറെ മരവിപ്പിച്ചിരിക്കുകയാണ്.

2010 മുതലുള്ള കണക്കെടുത്താല്‍ പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനത്തില്‍ 12-15% കുറവ് സംഭവിച്ചിട്ടുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ സേവനങ്ങളെ സ്വകാര്യ മേഖലക്ക് വിറ്റുതുലക്കുന്ന സാമ്പത്തിക പരിഷ്ക്കാരങ്ങളാണ്   നടപ്പിലാക്കുന്നത്. ആരോഗ്യ മേഖലയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 5 ബില്ല്യന്‍ പൗണ്ടിന്റെ ( 50,000 കോടി രൂപ) സേവനങ്ങളാണ് സ്വകാര്യ മേഖലയ്ക്കുവേണ്ടി തുറന്നു കൊടുത്തത്. ഇപ്പോള്‍ സൗജന്യമായി നല്‍കിവരുന്ന പല സേവനങ്ങള്‍ക്കും ഫീസ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരം കൂടിയാണ് പല തൊഴില്‍ യൂണിയനുകളും ഇപ്പോള്‍ നടത്തുന്നത്.

സമരം വിജയിപ്പിക്കേണ്ടത് പൊതുമേഖല തൊഴിലാളികളുടെ മാത്രമല്ല മറിച്ചു എല്ലാ ജനവിഭാഗങ്ങളുടെയും ഉത്തരവാദിത്വമാണെന്ന് യൂനിസന്റെ ജനറല്‍ സെക്രട്ടറി ടെയവ് പ്രെന്റിസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

മറ്റു പ്രധാന യൂണിയനുകളും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമരത്തിലാണ്. ബ്രിട്ടനിലെ മറ്റൊരു പ്രധാന യൂണിയനായ യുനൈട്ട് നിലവിലുള്ള ഭരണകക്ഷിയുടെ ദേശീയ കോണ്‍ഫറ?സ് നടക്കുന്നിടത്തേക്ക് 50,000 പേരുടെ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചാണ് അവരുടെ സമര പരിപാടികള്‍ ശക്തമാക്കിയിരിക്കുന്നത്.

തോമസ് പുത്തിരി deshabhimani

No comments:

Post a Comment