Tuesday, December 11, 2012

രാജ്യത്തെ ആദ്യ ബിനാലെക്ക് നാളെ കൊച്ചിയില്‍ തിരിതെളിയും


സമകാല കലയുടെ ലോകോത്തര മാമാങ്കത്തിന് ബുധനാഴ്ച കൊച്ചിയില്‍ തുടക്കമാകും. മൂന്നുമാസത്തെ കൊച്ചി-മുസിരിസ് ബിനാലെക്ക് ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ബുധനാഴ്ച വൈകിട്ട് 5.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിതെളിക്കും. അടുത്ത മാര്‍ച്ച് 13ന് (13. 03. 13) സമാപിക്കും. ലോകത്ത് ബിനാലെ നടക്കുന്ന നൂറ്റമ്പതിലധികം കേന്ദ്രങ്ങളിലൊന്നായി ഇതോടെ കൊച്ചിയും മാറും. മേയര്‍ ടോണി ചമ്മണി അധ്യക്ഷനാകുന്ന ഉദ്ഘാടനച്ചടങ്ങില്‍ കല-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ചോറ്റാനിക്കര സുഭാഷും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, പ്രാദേശിക കലാകാരിയായ കുഞ്ഞിവിത്തായുടെ കൈകൊട്ടിക്കളി എന്നിവ അരങ്ങേറും. അതിനുശേഷം ലോകപ്രശസ്ത ഗായിക മിയ നയിക്കുന്ന സംഗീതവിരുന്ന്.

ബിനാലെയില്‍ വിദേശികള്‍ ഉള്‍പ്പെടെ എട്ടുലക്ഷം ആളുകളെങ്കിലും സന്ദര്‍ശകരായെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയുടെ ചരിത്രത്തിന്റെ ഭാഗമായ ആസ്പിന്‍വാള്‍ ഹൗസിലാണ് ഇന്‍സ്റ്റലേഷനുകളില്‍ ഏറെയും ഒരുങ്ങുന്നത്. ദര്‍ബാര്‍ ഹാള്‍, പെപ്പര്‍ ഹൗസ്, മൊയ്തു ഹെറിറ്റേജ്, കാശി ആര്‍ട്ട് കഫേ, പരേഡ് ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളും മട്ടാഞ്ചേരിയിലെ മതിലുകളും ബസാര്‍റോഡും തകര്‍ന്ന കപ്പല്‍ഡോക്കുകളുമെല്ലാം ചേര്‍ന്ന വിശാലമായ മേഖലയിലാണ് ബിനാലെയിലെ പ്രധാന പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള എണ്‍പതിലധികം കലാകാരന്മാര്‍ പങ്കെടുക്കും. ഇതില്‍ പകുതി ഇന്ത്യക്കാരും അതില്‍ പകുതി മലയാളികളുമാണ്.

അത്യാധുനിക സൗകര്യങ്ങളുള്ള ഗ്യാലറികളുടെ കുറവുമൂലം അന്തര്‍ദേശീയ നിലവാരമുള്ള സമകാലിക കലാരൂപങ്ങളെ ആസ്വദിക്കാനുള്ള അവസരം നമുക്കു ലഭിച്ചിരുന്നില്ല. ഇതിനൊരു പരിഹാരംകൂടിയാണ് കൊച്ചിന്‍ ബിനാലെ. കേവലം ചിത്ര-ശില്‍പ്പ പ്രദര്‍ശനം എന്നതിലുപരി ലോകകലാരംഗത്തു നടക്കുന്ന പുതിയ മുന്നേറ്റങ്ങള്‍ പരിചയപ്പെടുത്തുകയാണ് ബിനാലെകള്‍ ചെയ്യുന്നത്. രാഷ്ട്രീയവും സാമൂഹികവും നരവംശപരവുമായ വിവിധ വിഷയങ്ങളിലൂന്നിയുള്ള ഇന്‍സ്റ്റലേഷനുകളാണ് ഇതില്‍ പ്രധാനം. ചിത്രവും ശില്‍പ്പവും വീഡിയോയും എല്ലാം ഇതില്‍ ഇടകലരുന്നു. ഗോതുരുത്ത്, മതിലകം തുടങ്ങിയ മേഖലകളിലേക്കും ബിനാലെയുടെ പദ്ധതികള്‍ നീളുന്നുണ്ട്. ഗോതുരുത്തില്‍ ചവിട്ടുനാടാകാചാര്യന്‍ ചിന്നത്തമ്പി അണ്ണാവിയുടെ ശില്‍പ്പത്തിന്റെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ചിലപ്പതികാരവുമായി ബന്ധമുള്ള മതിലകത്ത് ഇളങ്കോവടികളുടെയും അഴീക്കോട് ബീച്ചില്‍ കണ്ണകിയുടെയും ശില്‍പ്പങ്ങളും നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ കൊച്ചിന്‍ കാര്‍ണിവല്‍, മട്ടാഞ്ചേരിയിലെ റഫി നൈറ്റ് എന്നിവ ഇത്തവണ കൊച്ചി ബിനാലെയുമായി സഹകരിച്ചാണ് നടത്തുന്നത്. ബിനാലെ അവസാനിക്കുന്നതുവരെയുള്ള മൂന്നുമാസം വിവിധ കേന്ദ്രങ്ങളിലായി ഗസല്‍സന്ധ്യ, ചലച്ചിത്ര പ്രദര്‍ശനം, നാടകാവതരണം തുടങ്ങിയവയും ചവിട്ടുനാടകം, ഫെസ്റ്റിവല്‍ തുടങ്ങി അനവധി പ്രാദേശിക കലാരൂപങ്ങളുടെ അവതരണവും നടത്തുന്നുണ്ട്.

deshabhimani 111212

1 comment:

  1. ഹൊ തീര്‍ന്നു ... കേരളത്തിന്‍റെ എല്ലാ പ്രശനവും തീര്‍ന്നു .
    വിലക്കയറ്റവും , തൊഴില്‍ ഇല്ലായ്മയും , സമരവും എല്ലാം

    ReplyDelete