Friday, December 14, 2012

കാരുണ്യപദ്ധതി സ്വകാര്യ ആശുപത്രികളിലേക്കു വ്യാപിപ്പിക്കുന്നത് മാര്‍ഗനിര്‍ദേശങ്ങളില്ലാതെ


കാരുണ്യ ചികിത്സാ പദ്ധതിയുടെ സേവനം സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നത് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളില്ലാതെ. രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ കാരുണ്യയുടെ സഹായം ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശം ഇതുവരെ ജില്ലാ ഓഫീസുകളില്‍ ലഭിച്ചിട്ടില്ല. സര്‍ക്കാരിതര ആശുപത്രികളില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് നിര്‍ദേശം നല്‍കാത്തത്.

സംസ്ഥാനത്ത് 40 സ്വകാര്യ ആശുപത്രികളിലാണ് കാരുണ്യപദ്ധതിയിലൂടെ ചികിത്സ ലഭ്യമാക്കുന്നത്. നിലവില്‍ മെഡിക്കല്‍ കോളേജുകളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/സഹകരണ ആശുപത്രികളിലുമാണ് കാരുണ്യ പദ്ധതിയുടെ സഹായം ലഭ്യമാകുന്നത്. ഇതിന് നിശ്ചിത ഫോറത്തില്‍ കാരുണ്യയുടെ ജില്ലാ ഓഫീസായ ജില്ലാ ലോട്ടറി ഓഫീസില്‍ അപേക്ഷിക്കണം. ജില്ലാ ലോട്ടറി ഓഫീസറും ഡോക്ടര്‍മാരും ഉള്‍പ്പെട്ട സമിതിയാണ് അതാത് ജില്ലകളില്‍ ചികിത്സയ്ക്ക് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. രണ്ടുലക്ഷം രൂപവരെയാണ് കാരുണ്യ പദ്ധതിയില്‍ ഒരാള്‍ക്ക് പരമാവധി സഹായം ലഭിക്കുക. കാരുണ്യ ചികിത്സാ പദ്ധതി പ്രകാരം ഒരാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുമ്പോള്‍ എന്തെല്ലാം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. നിര്‍ദേശം ജില്ലാ ഓഫീസുകളില്‍ ലഭിച്ചാലേ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് സഹായം നല്‍കാനാവൂ. സര്‍ക്കാര്‍ നിരക്കില്‍ ചികിത്സ നല്‍കണമെന്ന നിര്‍ദേശം സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ടോ എന്ന് അറിയില്ലെന്നാണ് കാരുണ്യപദ്ധതി അധികൃതര്‍ പറയുന്നത്. വന്‍തുകയാണ് ഡയാലിസിസിനും ഹൃദയശസ്ത്രക്രിയക്കും, കരള്‍ ശസ്ത്രക്രിയക്കുമെല്ലാം സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. ആര്‍എസ്ബിവൈ കാര്‍ഡുള്ളവര്‍ കാരുണ്യപദ്ധതി വഴി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍നിന്ന് ഒരുലക്ഷം രൂപവരെ സഹായം ലഭിക്കും. ഈ തുക തീര്‍ന്നാല്‍ മാത്രമേ കാരുണ്യയുടെ രണ്ടു ലക്ഷത്തില്‍നിന്ന് തുക ഈടാക്കുകയുള്ളൂ. സ്വകാര്യ ആശുപത്രികളില്‍ ഇതേ മാനദണ്ഡപ്രകാരമാണോ പണം ഈടാക്കുകയെന്നുപോലും വ്യക്തതയില്ല. ആഴ്ചതോറുമുള്ള കാരുണ്യ ലോട്ടറി വില്‍പനയിലൂടെ സമാഹരിക്കുന്ന തുക പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്നുവെന്ന വ്യാജേന വന്‍കിട ആശുപത്രികള്‍ക്ക് കൊള്ളയടിക്കാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നേരത്തേ 26 സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച കാരുണ്യ അക്രഡിറ്റേഷനാണ് ഒറ്റയടിക്ക് 40 ആക്കിയത്.

deshabhimani 141212

No comments:

Post a Comment