Tuesday, December 11, 2012

മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ വിലക്കിയതിനു പിന്നില്‍



ഇന്ദിരാവിമര്‍ശം: "മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍" മേളയില്‍നിന്ന് ഒഴിവാക്കി

അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിര ഗാന്ധിയുടെ ഫാസിസ്റ്റ് മുഖം തുറന്നുകാട്ടിയ ദീപ മേത്തയുടെ "മിഡ്നൈറ്റ്സ് ചില്‍ഡ്ര"ന്റെ പ്രദര്‍ശനം രാജ്യാന്തരചലച്ചിത്രമേളയില്‍ നിരോധിച്ചതിനെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടലിനെത്തുടര്‍ന്നാണ് നിരോധം. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ടെലിഫോണില്‍ വിശദീകരണം തേടിയെന്ന് അറിയുന്നു. ഇന്ത്യന്‍ ചരിത്രപുസ്തകത്തില്‍ ഉള്ളതുമാത്രമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്ന് ദീപ മേത്ത പ്രതികരിച്ചു.

സല്‍മാന്‍ റുഷ്ദിയുടെ ബുക്കര്‍ സമ്മാനം നേടിയ നോവലായ മിഡ്നൈറ്റ്സ് ചില്‍ഡ്രന്റെ ചലച്ചിത്രാവിഷ്കാരത്തിന്റെ രണ്ടാംപ്രദര്‍ശനം നിരോധിച്ചതോടെ ചൊവ്വാഴ്ച രാവിലെ തിയറ്ററിലെത്തിയ നൂറുകണക്കിനു പ്രതിനിധികള്‍ നിരാശരായി. യുകെ-കനഡ സംയുക്ത സംരംഭമായ ചിത്രത്തിന് ഇന്ദിരാവിമര്‍ശത്തിന്റെ പേരില്‍ ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചതാണ്. അങ്ങനെ തൊട്ടുപിന്നാലെ നടക്കുന്ന കേരളത്തിന്റെ മേളയില്‍ സിനിമയുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനത്തിന് അവസരമൊരുങ്ങി. സിനിമയുടെ സെന്‍സര്‍ചെയ്യാത്ത പതിപ്പാണ് തിങ്കളാഴ്ച വൈകിട്ട് പ്രദര്‍ശിപ്പിച്ചത്. ഔദ്യോഗികമായി സിനിമ ഇന്ത്യയില്‍ റിലീസ് ചെയ്യണമെങ്കില്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കേണ്ടിവരും. മേളയില്‍ രണ്ടു തവണ സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിതരണക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ഉന്നതങ്ങളില്‍നിന്നുണ്ടായ കടുത്തസമ്മര്‍ദത്തെത്തുടര്‍ന്ന് വിതരണക്കാരായ പിവിആര്‍ ഫിലിംസും സംഘാടകരും രണ്ടാംപ്രദര്‍ശനം ഒഴിവാക്കി. ഇന്ദിരയെക്കുറിച്ച് ഇന്ത്യന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയ വസ്തുതകള്‍ അടിസ്ഥാനമാക്കിയാണ് ചലച്ചിത്രം രൂപപ്പെടുത്തിയതെന്ന് വിമര്‍ശകര്‍ മനസ്സിലാക്കണമെന്ന് ദീപ മേത്ത "ദേശാഭിമാനി"യോട് പറഞ്ഞു.

മേളയില്‍ സിനിമ വീണ്ടും കാണിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കിലും വിതരണക്കാര്‍ അനുവദിക്കില്ലെന്ന് "മുഖാമുഖ"ത്തില്‍ ദീപ പറഞ്ഞു. ഇന്ദിരയെ വിമര്‍ശിക്കുന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്ന് സിനിമാമന്ത്രി ഗണേശ് കുമാറിന്റെ പിതാവുകൂടിയായ ആര്‍. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ചിത്രീകരിക്കാന്‍പോലും അനുമതി നല്‍കാത്ത ചിത്രം പ്രദര്‍ശിപ്പിച്ചത് ചിലരുടെ വ്യക്തിതാല്‍പ്പര്യം മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ പറഞ്ഞു. മാജിക്കല്‍ റിയലിസത്തില്‍ ഇന്ത്യാവിഭജനംമുതല്‍ അടിയന്തരാവസ്ഥവരെയുള്ള കാലഘട്ടം അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്ദിരയുടെ കിരാത ഭരണനടപടികളെ കാരിക്കേച്ചര്‍ ശൈലിയില്‍ പരിഹസിക്കുന്നു.

1980ല്‍ പുറത്തിറങ്ങിയ റുഷ്ദിയുടെ നോവലിനെതിരെ 1984ല്‍ ഇന്ദിരഗാന്ധി ബ്രിട്ടീഷ് കോടതിയില്‍ കേസ് കൊടുത്തിരുന്നു. തുടര്‍ന്ന്, ഫിറോസ്ഗാന്ധിയുടെ മരണത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ റുഷ്ദിക്ക് നോവലില്‍നിന്ന് ഒഴിവാക്കേണ്ടി വന്നു. സിനിമ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സെന്‍സറിങ്ങിനു വിധേയമായി ഇന്ത്യയില്‍ റിലീസ് ചെയ്യും. 55 രാജ്യങ്ങളില്‍ ഇതിനോടകം സിനിമയുടെ വിതരണാവകാശം വിറ്റുകഴിഞ്ഞു.
(ഗിരീഷ് ബാലകൃഷ്ണന്‍)

മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ വിലക്കിയതിനു പിന്നില്‍

തലസ്ഥാനത്ത് രാജ്യാന്തര ചലച്ചിത്രമേളയെ കീഴടക്കിയ "മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍" എന്ന ചിത്രം ഇന്ത്യയ്ക്കുള്ള തന്റെ പ്രേമലേഖനമാണെന്നാണ് സംവിധായിക ദീപാ മേത്ത പറഞ്ഞത്. പക്ഷെ, ചിത്രം ഇന്ത്യയെ മോശമാക്കുന്നതും ഇന്ദിരാഗാന്ധിയെ നിന്ദിക്കുന്നതുമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കണ്ടെത്തല്‍. ചിത്രത്തിനെതിരെ ദേശവ്യാപകമായി കോണ്‍ഗ്രസുകാര്‍ ഇറങ്ങുമെന്ന ഭീഷണിയും ഹൈക്കമാന്‍ഡ് പ്രതിനിധികളുടേതായി വന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ കോപിച്ചതുകൊണ്ടാകണം "മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍" ചലച്ചിത്രമേളയില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന പ്രഖ്യാപിത ഷെഡ്യൂള്‍ റദ്ദാക്കിയത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭരണക്കാര്‍ക്കും രുചികരമല്ലാത്ത ഏടുകള്‍ ഇന്ത്യാചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അതിന് ബുക്കര്‍ പ്രൈസ് നേടിയ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെയോ സംവിധായിക ദീപാമേത്തയെയോ എന്തിന് പഴിപറയണം? അടിയന്തിരാവസ്ഥ ഉള്‍പ്പെടെയുള്ള സ്വേച്ഛാധിപത്യ ദുഷ്കര്‍മങ്ങള്‍ ചെയ്ത കോണ്‍ഗ്രസ്, അക്കാലത്തെ ഭരണനടപടിയെ ഇപ്പോഴെങ്കിലും തള്ളിപ്പറയാനുള്ള സത്യസന്ധതയാണ് കാണിക്കേണ്ടത്. അഭ്രപാളിയിലെ അതിമനോഹര കാവ്യമാണ് "മിഡ്നൈറ്റ്സ് ചില്‍ഡ്രണ്‍". മനുഷ്യബന്ധങ്ങള്‍ ഒരേസമയം ബന്ധിപ്പിക്കുകയും വേര്‍പെടുത്തുകയും ചെയ്യുന്ന പരികല്‍പ്പനയാണ് ഈ ചിത്രം പറയുന്നത്. കോണ്‍ഗ്രസിന്റെ ജനാധിപത്യമൂല്യങ്ങളുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരവും ചിത്രം വ്യക്തമാക്കുന്നുണ്ട്. ക്രമരഹിതവും അരാജകത്വപരവുമായ പ്രാകൃതാവസ്ഥയായിരുന്നു അടിയന്തിരാവസ്ഥയെന്ന് ധീരതയോടെ ദീപാമേത്ത പറയുന്നു.

ദൃശ്യശൈലിയിലും പ്രമേയത്തിലും തികച്ചും വ്യത്യസ്തമാണ് ഈ സിനിമ. താരവൃന്ദത്തെ നിരാകരിച്ച ഈ ലോകസിനിമ ഇതിവൃത്തത്തിലും അഖ്യാനരീതിയിലും പുതുമയുള്ളതാണ്. 1942 മുതല്‍ 1977വരെയുള്ള ഇന്ത്യയുടെ രാഷ്ട്രീയവും അതിനപ്പുറം ഇന്ത്യക്കാരുടെ അസ്തിത്വവും തേടിയുള്ള ദുരൂഹവും ദുര്‍ഘടവുമായ യാത്രയാണ് ഈ ചിത്രം. ചരിത്രത്തെ കണക്കും പേരുംകൊണ്ട് കോറിയിടുകയല്ല, സങ്കല്‍പ്പവും ഭാവനയും യാഥാര്‍ഥ്യവും കൂട്ടിച്ചേര്‍ത്ത മാജിക് റിയലിസത്തിലൂടെ അവതരിപ്പിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്ത് 14ന്റെ അര്‍ധരാത്രിയില്‍ ഒരാശുപത്രിയില്‍ പിറന്ന രണ്ട് കുഞ്ഞുങ്ങളുടെ വളര്‍ച്ചയും, ഒന്നായിരുന്ന ഭാരതം ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിങ്ങനെ വിഭജിക്കപ്പെട്ടതും വിഭജിത മനുഷ്യര്‍ കറാച്ചി, ധാക്ക എന്നിവിടങ്ങളില്‍നിന്നും അവസാനം മുംബൈയിലെത്തുന്നതും അതിലൂടെ ഇന്ത്യക്കാരനെന്ന അസ്ഥിത്വം തേടുന്നതുമാണ് ഇതിവൃത്തം.

സ്വാതന്ത്ര്യത്തിന്റെ പാതിരാവില്‍ പിറവിയെടുത്ത രണ്ട് കുഞ്ഞുങ്ങളില്‍ ഒരാള്‍ നാടോടിപ്പാട്ടുകാരിയായ ദരിദ്രയുവതിയുടെ അവിഹിത സന്തതിയായ സലിം സിനായ് ആണ്. മറ്റൊരു കുഞ്ഞായ ശിവ ധനികദമ്പതിമാരുടേതാണ്. സ്വാതന്ത്ര്യത്തിന്റെ അര്‍ധരാത്രിയില്‍ നാട്ടില്‍ വര്‍ഗീയലഹളയില്‍ ആളുകള്‍ ചത്തുവീഴുന്നതിന്റെ പിരിമുറുക്കത്തില്‍ ആശുപത്രി നേഴ്സ് മേരി പ്രത്യേക മാനസികാവസ്ഥയിലെത്തുകയും ആ കുഞ്ഞുങ്ങളെ തിരിമറി ചെയ്യുകയും ചെയ്തു. ഈ തിരിമറി പിന്നീട് സൃഷ്ടിക്കുന്ന കുടുംബ സംഘര്‍ഷങ്ങളെ വിഭിന്നവും വിചിത്രവുമായ നാള്‍വഴികളിലൂടെ സിനിമയെ കൊണ്ടുപോകുന്നു ദീപാമേത്ത.

ചിത്രത്തിലെ ഏറ്റവും ശക്തിയുള്ള ഭാഗത്തിലൊന്നാണ് അടിയന്തിരാവസ്ഥയിലെ സംഹാരമൂര്‍ത്തിയായ ഇന്ദിരാഗാന്ധിയെപ്പറ്റിയുള്ള അവതരണവും കിരാത ഭരണനടപടികളുടെ ചിത്രീകരണവും. ജനാധിപത്യത്തെ മനോഹരമായ സങ്കല്‍പ്പമായി ജവഹര്‍ലാല്‍ നെഹ്റു കരുതുകയും അതിനെ റോസാപ്പൂപോലെ സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ പുത്രി ഇന്ദിരാഗാന്ധി ജനാധിപത്യമൂല്യങ്ങളെ ചതച്ചരയ്ക്കുകയും പഴന്തുണിപോലെ എടുത്തെറിയുകയും ചെയ്തുവെന്ന് റുഷ്ദിയുടെ ശബ്ദത്തില്‍ തന്നെ വിവരണമുണ്ട്. ഇതിനൊപ്പം ഡല്‍ഹിയിലെ ചേരികള്‍ തകര്‍ക്കുന്നതിെന്‍റയും നിര്‍ബന്ധിത കുടുംബാസൂത്രണത്തിന് ആളുകളെ വേട്ടയാടുന്നതിെന്‍റയും ചേരികളിലേക്ക് ബുള്‍ഡോസര്‍ പായുന്നതിെന്‍റയും ചേരിനിവാസികള്‍ ചതഞ്ഞരഞ്ഞ് കൊല്ലപ്പെടുന്നതിന്റെയും ഭീകരരംഗങ്ങള്‍ തെളിയുന്നുണ്ട്. അടിയന്തിരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും വിമര്‍ശിക്കുന്ന ഈ ഭാഗം കേന്ദ്രമന്ത്രിയായ ശശി തരൂര്‍ തന്റെ പുസ്തകങ്ങളില്‍ വിവരിച്ചതിനപ്പുറമൊന്നുമില്ല. എന്നിട്ടും ദീപാമേത്ത ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്ന പ്രേമലേഖനത്തിനുമേല്‍ കോണ്‍ഗ്രസുകാരും യുഡിഎഫ് ഭരണവും താറഭിഷേകം നടത്തുന്നത് എന്തിനാണ്?
(ആര്‍ എസ് ബാബു)

deshabhimani 121212

No comments:

Post a Comment