Sunday, April 25, 2010

ആരോഗ്യ മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ നിശ്ശബ്ദ വിപ്ളവം

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ഒരു നിശ്ശബ്ദ വിപ്ളവം നടക്കുകയാണ്. പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങള്‍ ചികിത്സക്കായി ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളെ പുനരുജ്ജീവപ്പിച്ചു. അഴിമതിരഹിതമായ ആരോഗ്യ മേഖല ഇന്ന് ഒരു സ്വപ്നമല്ല; യാഥാര്‍ത്ഥ്യമാണ്. ഉന്നത ചികിത്സാരംഗത്ത് പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യുക മാത്രം ചെയ്തിരുന്ന അടിസ്ഥാനപരമായ പരിഷ്കാരങ്ങള്‍ പ്രായോഗികമാക്കി. അടിസ്ഥാന സൌകര്യ വികസനത്തില്‍ ഒരു കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കി. സാധാരണക്കാരായ കുടുംബങ്ങളെ സഹായിക്കാന്‍ കേരളത്തില്‍ ഒരു സര്‍ക്കാരുണ്ടെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. സര്‍വ്വോപരി, ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ബഹുദൂരം മുന്നേറാനും ബഹുജനങ്ങളുടെയാകെ അംഗീകാരം പിടിച്ചുവാങ്ങാനും ആരോഗ്യവകുപ്പിന് സാധിച്ചു. ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടുന്ന ജീവനക്കാര്‍ക്കും വകുപ്പിനു നേതൃത്വം നല്‍കുന്ന മന്ത്രി പി.കെ.ശ്രീമതി ടീച്ചര്‍ക്കും ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം. പാവപ്പെട്ടവരും അദ്ധ്വാനിച്ചു ജീവിക്കുന്നവരുമായ ജനലക്ഷങ്ങളുടെ ചികിത്സാ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഇതുപോലെ വിജയിച്ച ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ലോകത്തിനു മാതൃകയായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

2010 മാര്‍ച്ച് 5ന് വി.എസ് സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റിന്റെ പ്രധാന സവിശേഷതകളിലൊന്ന് 35 ലക്ഷം കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് 70,000 രൂപ വരെ ഇന്‍ഷുറന്‍സ് തുക ലഭിക്കും. മറ്റ് രോഗങ്ങള്‍ക്ക് 30,000 രൂപ വരെ പരിരക്ഷ ലഭിക്കും. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ 50 ശതമാനം ജനങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കു മാത്രമല്ല ലോകരാജ്യങ്ങള്‍ക്കാകെ മാതൃകയായിരിക്കുകയാണ്.

ലോക സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഒരുകോടി 20 ലക്ഷം ജനങ്ങള്‍ക്കു ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി പ്രസിഡണ്ട് ബരാക് ഒബാമ പ്രഖ്യാപിച്ച പദ്ധതിയാണ് ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെന്ന് അറിയപ്പെടുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഒരുകോടി 80 ലക്ഷം ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നു. ലോകരാജ്യങ്ങളില്‍ തന്നെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആരോഗ്യമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ക്കു ബദലായ ഏറ്റവും ജനകീയമായ സംരംഭമാണ്.

സര്‍ക്കാര്‍ ആശുപത്രികളുടെ പുനരുജ്ജീവനം

ഉദാരവല്‍ക്കരണ നയങ്ങള്‍ ഏറ്റവും കടുത്ത ചൂഷണം നടത്തുന്ന മേഖലയാണ് ആരോഗ്യരംഗം. സ്വകാര്യവല്‍ക്കരണത്തിലൂടെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം ഉറപ്പുനല്‍കുന്ന വ്യവസായമായി ആരോഗ്യ മേഖലയെ മാറ്റിക്കഴിഞ്ഞു. തന്‍മൂലം സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ചികിത്സ ചെലവ് കുതിച്ചു കയറുകയാണ്. ചികിത്സാ ചെലവ് കണ്ടെത്താനായി വായ്പ എടുക്കുക, വീടും പറമ്പും വില്‍ക്കേണ്ടി വരിക എന്ന അവസ്ഥയാണ് പല കുടുംബങ്ങളും നേരിടുന്നത്. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം കുടുംബവരുമാനം മാത്രം മതിയാവില്ല ചികിത്സ നടത്താന്‍ എന്നത് അതീവ ഗുരുതരമായ സ്ഥിതിയാണ്. ഒരു പ്രസവത്തിനുപോലും പതിനായിരം രൂപയില്‍ കുറയാത്ത ചെലവാണ് സ്വകാര്യ ആശുപത്രികളില്‍ നല്‍കേണ്ടി വരുന്നത്. എന്നാല്‍ ഇതില്‍ നിന്നും പാഠം പഠിക്കാന്‍ തയ്യാറാകാതെ ആരോഗ്യമേഖലയടക്കം സര്‍വ്വ മേഖലകളെയും സ്വകാര്യവല്‍ക്കരിക്കുന്ന ഉദാരവല്‍ക്കരണ നയങ്ങളെ കോണ്‍ഗ്രസ്സും ബിജെപിയും ഉള്‍പ്പെടെയുള്ള വലതുപക്ഷ രാഷ്ട്രീയ പാര്‍ടികള്‍ നിര്‍ലജ്ജം പിന്തുടരുകയാണ്. ഇവിടെയാണ് ഇടതുപക്ഷ പാര്‍ടികളുടെ നയത്തിലെ വ്യത്യാസം പ്രധാനമാകുന്നത്. ആരോഗ്യ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ ചെറുത്തു തോല്‍പ്പിച്ച് പൊതുആരോഗ്യ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് കഴിഞ്ഞ നാലുവര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാര്‍ നിശബ്ദമായി പരിശ്രമിച്ചത്. ഈ ലക്ഷ്യം വിജയകരമായി നേടാന്‍ കഴിഞ്ഞു.

ഡോക്ടര്‍മാരുടെ നിയമനവും വേതനവും

806 സിവില്‍ സര്‍ജന്‍മാരുടെയും 2900 അസിസ്റ്റന്റ്സര്‍ജന്മാരുടെയും അടക്കം മൊത്തം 3706 തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ നിലവിലുണ്ടായിരുന്നത്. 2006ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇതില്‍ പകുതി തസ്തികകളില്‍ പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. പ്രമോഷന് അര്‍ഹതയുള്ള അസിസ്റ്റന്റ സര്‍ജന്മാരെ സിവില്‍ സര്‍ജന്മാരാക്കി ഉയര്‍ത്താനും പിഎസ് സി മുഖേനെ അസിസ്റ്റന്റ സര്‍ജന്‍മാരുടെ ഒഴിവുകള്‍ നികത്താനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തു. തല്‍ഫലമായി 1850ഓളം ഒഴിവുകള്‍ ഉണ്ടായിരുന്നത് കേവലം 150 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. നാലു വര്‍ഷം മുമ്പ് 50% ആയിരുന്ന ഒഴിവുകളാണ് 5% ആയി കുറക്കാന്‍ കഴിഞ്ഞത്. സംവരണക്രമം പാലിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രസ്തുത 150 ഒഴിവുകളും പൂര്‍ണ്ണമായും നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ കേരളത്തില്‍ ഇതുപോലെ ഡോക്ടര്‍മാരുടെ ഒഴിവു നികത്തിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. അനധികൃതമായി ജോലിക്കു ഹാജരാവാത്ത ഡോക്ടര്‍മാരുടെ കൃത്യമായ കണക്കുപോലും മുന്‍കാലങ്ങളില്‍ അധികൃതര്‍ സൂക്ഷിച്ചിരുന്നില്ല. ഈ സ്ഥിതി മാറ്റി അനധികൃതമായി ജോലിക്കു ഹാജരാവാത്ത 224 ഡോക്ടര്‍മാരെയും മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പിലെ 171 ഡോക്ടര്‍മാരെയും എല്‍ഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഈ തസ്തികകളില്‍ പുനര്‍നിയമനത്തിന് നടപടിയെടുത്തു. ആരോഗ്യവകുപ്പില്‍ അരാജകത്വം വെച്ചു പൊറുപ്പിക്കില്ല എന്നതിന്റെ മകുടോദാഹരണമായിരുന്നു ഈ ധീരമായ കൃത്യം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ ശമ്പളപരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് ഇന്‍ക്രിമെന്റുകള്‍ നല്‍കുകയും അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്ത് സമരം ഒത്തുതീര്‍ത്തു എങ്കിലും പിന്നീട് വീണ്ടും വേതന പരിഷ്ക്കരണം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം നടത്തി. പ്രതിവര്‍ഷം 20-25 കോടി രൂപയുടെ അധിക ബാധ്യത ഏറ്റെടുത്ത് സ്പെഷ്യല്‍ അലവന്‍സും സ്പെഷ്യല്‍ പേയും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. തല്‍ഫലമായി ഡോക്ടര്‍മാര്‍ക്ക് മാന്യമായ വേതനം ഉറപ്പുവരുത്താന്‍ കഴിഞ്ഞു. സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ആകര്‍ഷിക്കുന്നതിനും തന്‍മൂലം കഴിഞ്ഞു.

ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ സപെഷ്യാലിറ്റി - അഡ്മിനിസ്ട്രേറ്റീവ് കാഡര്‍ നടപ്പാക്കണമെന്ന 1985 മുതല്‍ ഉയര്‍ന്നിരുന്ന ആവശ്യം മുന്‍നിര്‍ത്തി ഓരോ ആശുപത്രിയിലും ഏതൊക്കെ സ്പെഷ്യാലിറ്റി വേണം എന്ന വ്യക്തമായ രൂപരേഖ തയ്യാറാക്കി. 50 സീനിയര്‍ കണ്‍സള്‍ട്ടിന്റെയും 16 ചീഫ് കണ്‍സള്‍ട്ടിന്റെയും തസ്തിക അധികമായി സൃഷ്ടിച്ച് സപെഷ്യാലിറ്റി - അഡ്മിനിസ്ട്രേറ്റീവ് കാഡര്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കി. സ്പെഷ്യാലിറ്റി നടപ്പാക്കുന്നതോടെ ഓരോ ആശുപത്രിയിലും സ്പെഷ്യലിസ്റ് ഡോക്ടര്‍മാരെ നിയമിക്കും. ഈ പ്രക്രിയ ഉടന്‍ പൂര്‍ത്തിയാകും.

നഴ്സുമാരും ജീവനക്കാരും

ആവശ്യത്തിനു ജീവനക്കാരില്ലാതെ കുത്തഴിഞ്ഞ നിലയിലായിരുന്നു യു.ഡി.എഫ് ഭരണകാലത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷത്തിനകം 9755 പേര്‍ക്ക് സ്ഥിര നിയമനം നല്‍കി. 600ലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ജീവനക്കാരില്ലെന്ന മുറവിളി ഉയരുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ നിയമനം നടത്താതിരിക്കുകയും നിലവിലുള്ള തസ്തികകള്‍ ഇല്ലാതാക്കുകയുമാണ് ചെയതിരുന്നത്.

3479 സ്റാഫ് നഴ്സുമാര്‍ക്ക് പ്രമോഷന്‍ നല്‍കി ഗ്രേഡ്-1 സ്റാഫ് നഴ്സുമാരാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചു. നിയമനം നടത്താതെ ഒഴിഞ്ഞുകിടന്ന 1413 തസ്തികകളിലേക്ക് സ്റാഫ് നഴ്സുമാരെ നിയമിച്ചു. 908 ഹോസ്പിറ്റല്‍ അറ്റന്റര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കി. നിലവിലുള്ള തസ്തികകള്‍ക്കു പുറമെ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ വഴി ആയിരത്തിലേറെ നഴ്സുമാരെ നിയമിച്ചു. 4688 പേര്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പ്രമോഷന്‍ നല്‍കി. പ്രസ്തുത ഒഴിവുകളിലേക്ക് സ്ഥിരനിയമനം നടത്തി.

ഒഴിവുകള്‍ നികത്തിയതിലൂടെ ജോലിഭാരം കുറയ്ക്കാനും രോഗികള്‍ക്ക് മികച്ച സേവനം നല്‍കാനും സാധിക്കുന്നു. വൈകുന്നേരം ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതോടെ പണികഴിഞ്ഞ് മടങ്ങിവന്നശേഷം രോഗികളായ കുടുംബാംഗങ്ങളെയും കുട്ടി ഡോക്ടറെ കാണാനും ചികിത്സ നേടാനും സാധാരണാക്കാര്‍ക്ക് കഴിയുന്നുണ്ട്.

സ്ഥലംമാറ്റം അഴിമതിരഹിതമായി

ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെയും ഇതര ജീവനക്കാരുടെയും സ്ഥലംമാറ്റം അഴിമതി രഹിതമാക്കി മാറ്റിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ആരോഗ്യ മേഖലയില്‍ തിരികെ കൊണ്ടുവരാനും ആത്മാഭിമാനത്തോടെ രോഗികള്‍ക്ക് സേവനം നല്‍കാന്‍ സഹായകരമായ അന്തരീക്ഷം ആശുപത്രികളില്‍ വളര്‍ത്തിയെടുക്കാനും അഴിമതിക്കെതിരായ ശക്തമായ നിലപാട് സഹായിച്ചു.

മരുന്നുക്ഷാമം പഴയ കഥ

അവശ്യമരുന്നുകളും പഞ്ഞി പോലും ഇല്ലാത്ത നാണംകെട്ട സ്ഥിതിയിലായിരുന്നു യുഡിഎഫ് ഭരണകാലത്ത് സര്‍ക്കാര്‍ ആശുപത്രികള്‍. മരുന്നും അനുബന്ധ സാമഗ്രികളും വാങ്ങുന്നതില്‍ വന്‍ അഴിമതിയും ക്രമക്കേടും അക്കാലത്ത് നിലനിന്നിരുന്നു. പല കമ്പനികള്‍ക്കും രണ്ടും മൂന്നും കൊല്ലം കഴിഞ്ഞാണ് മരുന്നിന്റെ വില സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇതോടെ കമ്പനികള്‍ക്ക് ഈ സംവിധാനത്തില്‍ വിശ്വാസമില്ലാതായി. മരുന്നു തോന്നിയപോലെ വിതരണം ചെയ്യുമെന്ന സ്ഥിതിയിലായി. പണം ലഭിക്കുന്നതിനു വര്‍ഷങ്ങള്‍ കഴിയുമെന്നതിനാല്‍ യഥാര്‍ത്ഥ തുകയെക്കാള്‍ വന്‍തുക കൂടുതലായി ക്വാട്ട് ചെയ്യുന്ന അവസ്ഥ വന്നു. മരുന്ന് ഇല്ലാതാവുമ്പോള്‍ നടത്തുന്ന ലോക്കല്‍ പര്‍ച്ചേസ് ക്രമക്കേടിനും അഴിമതിക്കുമുള്ള വേദിയായി. സര്‍വ്വത്ര അരാജകത്വമാണ് ഈ മേഖലയില്‍ നിലനിന്നിരുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് 2 വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചു. മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്ന ചുമതല സുതാര്യമായി നിറവേറ്റാന്‍ കേര്‍പ്പറേഷനു കഴിയുന്നു. സുതാര്യമായി ടെണ്ടര്‍ നടപടികളിലൂടെ കമ്പോള വിലയില്‍ നിന്നും 20 മുതല്‍ 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്കു മരുന്നു വാങ്ങാന്‍ കഴിയുന്നു. ഈ തുകകൂടി പാവപ്പെട്ട കൂടുതല്‍ രോഗികള്‍ക്ക് മരുന്നു വാങ്ങാന്‍ ഉപയോഗപ്പെടുത്തുകയാണ്. 2009-10 സാമ്പത്തിക വര്‍ഷം 495 ഇനം മരുന്നുകള്‍ വാങ്ങിയതില്‍ 252 ഇനങ്ങള്‍ക്കും മുന്‍വര്‍ഷങ്ങളെക്കാള്‍ കുറഞ്ഞ വിലയാണ്. 142 കോടി രൂപയുടെ മരുന്നുകള്‍ക്കാണ് പ്രസ്തുത വര്‍ഷം ഓര്‍ഡര്‍ നല്‍കിയത്. മരുന്നിന്റെ വില കൃത്യമായി കമ്പനികള്‍ക്ക് നല്‍കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്നും ആശുപത്രികളിലേക്ക് മരുന്നു വാങ്ങിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികള്‍ക്ക് മരുന്നു വാങ്ങിക്കുന്നതിന് നിലവിലുണ്ടായിരുന്ന പരിമിതികള്‍ ഒഴിവാക്കി. 15 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 4 വര്‍ഷമാണ് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി നല്‍കാന്‍ കഴിഞ്ഞത്. മരുന്നും പഞ്ഞിയും ലഭ്യമാകാത്ത ഒരു സര്‍ക്കാര്‍ ആശുപത്രിയും കേരളത്തിലില്ല.

ഹൌസ്കീപ്പിംഗ് സംവിധാനം

സര്‍ക്കാര്‍ ആശുപത്രികളിലെ ശുചിത്വമില്ലായ്മ മുന്‍കാലങ്ങളില്‍ അരോചകമായ അവസ്ഥയാണ് സൃഷ്ടിച്ചിരുന്നത്. ഇതിനു പരിഹാരമുണ്ടാക്കാനായി പ്രധാന ആശുപത്രികളിലെല്ലാം ഹൌസ്കീപ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ശുചീകരണ സംവിധാനം കാര്യക്ഷമമാക്കിയതോടെ കക്കൂസും കുളിമുറിയും വൃത്തിയാക്കി സൂക്ഷിക്കുക, മാലിന്യങ്ങള്‍ നീക്കിയും തൂത്തുവാരിയും വാര്‍ഡുകളും പരിസരവും ശുചിത്വമുള്ളതാക്കുക, കിടക്ക വിരികളും മറ്റും അലക്കി വൃത്തിയാക്കി ലഭ്യമാക്കുക എന്നിവയിലെല്ലാം നല്ല പുരോഗതിയാണുണ്ടായത്.

ശുചിത്വത്തിലും ആശുപത്രികളുടെ പുരോഗതിയിലും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കാനാവുക ആശുപത്രി വികസന സമിതികള്‍ക്കാണ്. എം.എല്‍.എമാരും ത്രിതല പഞ്ചായത്ത് ഭാരവാഹികളും ഉള്‍പ്പെടുന്ന വിധം ആശുപത്രി വികസന സമിതികള്‍ പുന:സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടി എടുത്തു. ഓരോ വര്‍ഷവും താലൂക്ക് ആശുപത്രികള്‍ വരെയുള്ള വികസന സമിതികള്‍ക്ക് 5 ലക്ഷം രൂപയും സിഎച്ച്സികള്‍ക്കും പിഎച്ച്സികള്‍ക്കും ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിക്കുന്നു. ആശുപത്രികള്‍ ഇന്ന് ജനകീയ നിയന്ത്രണത്തിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാനും പോരായ്മകള്‍ തിരുത്താനും ഫലപ്രദമായി സാധിക്കുന്നു. സര്‍വ്വകക്ഷി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന വികസന സമിതികള്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നിടത്തെല്ലാം പരാതി രഹിതമായാണ് ആശുപത്രികളുടെ പ്രവര്‍ത്തനം.

മരുന്നും ഡോക്ടറുമില്ലാതെ വൃത്തിഹീനമായിരുന്ന പല സര്‍ക്കാര്‍ ആശുപത്രികളിലും മുമ്പ് ദരിദ്ര കുടുംബങ്ങളിലെ പ്രത്യേകിച്ചും സ്ത്രീകള്‍ മാത്രമാണ് ചികിത്സക്കായി എത്തിയിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഇടത്തരം കുടുംബങ്ങളിലെ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നു.

സംസ്ഥാനത്തെ 14 ആശുപത്രികളെ ദേശീയനിലവാരമുള്ള അംഗീകൃത സ്ഥാപനങ്ങളാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചു. 300 ആശുപത്രികളെ അപ്ഗ്രേഡ് ചെയ്തു. എന്‍ആര്‍എച്ച്എം മുഖേനെ അധികനിയമനം അനുവദിച്ചു. എന്നാല്‍ അപ്ഗ്രേഡ് ചെയ്ത് സ്ഥാപനങ്ങളിലെ സ്റാഫ് ഫിക്സേഷന്‍ നടപ്പിലാക്കുന്നത് പൂര്‍ത്തീകരിക്കാനുണ്ട്. എങ്കില്‍ മാത്രമേ പ്രസ്തുത ആശുപത്രികളിലെ ജോലിഭാരം ഒഴിവാക്കാന്‍ കഴിയൂ.

സ്വകാര്യ പ്രാക്ടീസ് നിരോധനവും ഉന്നത ചികിത്സാ രംഗത്തെ ഗുണപരമായ മാറ്റങ്ങളും

സംസ്ഥാനത്തെ ഉന്നത ചികിത്സാ രംഗത്തും വൈദ്യവിദ്യാഭ്യാസ രംഗത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സുപ്രധാനമായ തീരുമാനമാണ് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം. വൈദ്യവിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ പ്രധാന നിഗമനമായിരുന്നു ഇത്. സ്വകാര്യ പ്രാക്ടീസിന്റെ അതിപ്രസരം നിമിത്തം മെഡിക്കല്‍ കോളേജുകള്‍ കേവലം ചികിത്സാ കേന്ദ്രങ്ങളായി ചുരുങ്ങുകയും വൈദ്യവിദ്യാഭ്യാസത്തിന്റെ നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. സ്വകാര്യ പ്രാക്ടീസ് മൂലമുണ്ടാകുന്ന സാമ്പത്തിക താല്‍പര്യങ്ങള്‍ രോഗികളുടെ ചികിത്സയുടെ നിലവാരത്തെ ബാധിച്ചു. സ്വകാര്യ പ്രാക്ടീസ് നിറുത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കേണ്ടി വരുമെന്നതാണ് മുന്‍കാലങ്ങളില്‍ പ്രധാന തടസ്സമായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ധീരമായി നടപടി എടുത്തു. ഡോക്ടര്‍മാര്‍ക്ക് പേഷ്യന്റ്കെയര്‍ അലവന്‍സും നോണ്‍ പ്രക്ടീസിംഗ് അലവന്‍സും നല്‍കാന്‍ പ്രതിവര്‍ഷം ഏകദേശം 65 കോടി രൂപയുടെ ബാധ്യത ഏറ്റെടുത്തു. യുജിസി നിരക്കില്‍ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം 120 കോടിയോളം രൂപയാണ് സര്‍ക്കാരിന് ചെലവഴിക്കേണ്ടി വരിക. ആ ബാധ്യത ഏറ്റെടുത്തുകൊണ്ട് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കാന്‍ വിഎസ് സര്‍ക്കാര്‍ തീരുമാനിച്ചു. വൈദ്യവിദ്യാഭ്യാസ മേഖലയില്‍ ഉന്നത നിലവാരം കൈവരിക്കാന്‍ ഈ തീരുമാനം സഹായകരമാവും. മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് പേഷ്യന്റ്കെയര്‍ അലവന്‍സ് നല്‍കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളം.

മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ 680 പേര്‍ക്ക് പ്രമോഷന്‍ നല്‍കി. എല്ലാ ഒഴിവുകളും പൂര്‍ണ്ണമായും നികത്തുന്നതിനു പിഎസ്സി അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍ കോളേജുകളില്‍ സേവനം മെച്ചപ്പെടുത്താന്‍ റസിഡന്‍സി സമ്പ്രദായം ഇന്ത്യയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിനായി പി ജി വിദ്യാര്‍ത്ഥികളുടെ സ്റൈപന്റ് 10,000 രൂപ എന്നത് 18,500 രൂപയാക്കി ഉയര്‍ത്തി. സൂപ്പര്‍ സ്പെഷ്യാലിറ്റി പി ജി ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 23,000 രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കൌണ്‍സിലിന്റെ മാനദണ്ഡങ്ങളനുസരിച്ച് 450 ജൂനിയര്‍ റസിഡന്റുമാരുടെ 24 മണിക്കൂര്‍ സേവനം ഉറപ്പുവരുത്തി. കൂടാതെ സീനിയര്‍ റസിഡന്റുമാരുടെ 241 തസ്തികകള്‍ സൃഷ്ടിച്ചു. ഇതോടെ മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള തസ്തികകളിലേക്കാള്‍ കൂടുതല്‍ അധ്യാപകരുടെ സേവനം ലഭ്യമായി.

മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ റഫറല്‍ ആശുപത്രികളാവുന്നു

പ്രവേശനമെടുക്കുന്നവരില്‍ 40%വും സാധാരണ അസുഖത്തിനുള്ള രോഗികളാണ് എന്നത് മൂലം മെഡിക്കല്‍ കോളേജുകളില്‍ തീവ്രപരിചരണവും ചികിത്സയും ലഭിക്കേണ്ട രോഗികള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കുന്നതിന് സാധിച്ചിരുന്നില്ല. തീവ്രപരിചരണം ആവശ്യമുള്ള രോഗികള്‍ തറയില്‍ കിടക്കേണ്ടി വന്നിരുന്നു. മതിയായ ചികിത്സ നിഷേധിക്കപ്പെട്ടിരുന്നു. ഇതിനു പകരം മെഡിക്കല്‍ കോളേജ് ആശുപത്രികളെ റഫറല്‍ യൂണിറ്റുകളായി മാറ്റണമെന്ന ആവശ്യം വളരെ കാലമായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഇത് നടപ്പിലാക്കണമെങ്കില്‍ പെരിഫറല്‍ ആശുപത്രികളെ ശക്തിപ്പെടുത്തണമെന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കത്തിലേ സ്വീകരിച്ചത്. ഇതിനു ഫലമുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഘട്ടത്തില്‍ സംസ്ഥാനത്ത് 40ഓളം ആശുപത്രികളില്‍ മാത്രമാണ് പ്രസവം നടന്നിരുന്നത്. ഇന്ന് അത് 140 ആശുപത്രികളാക്കി വര്‍ദ്ധിപ്പിച്ചു. ഇതിനര്‍ത്ഥം മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ചുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തില്‍ ഇനി റഫര്‍ ചെയ്യുന്ന ഗുരുതരമായ കേസ്സുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ്. മറ്റ് ചികിത്സാ വിഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ഉന്നത ചികിത്സ ലഭ്യമാക്കാനുള്ള റഫറല്‍ യൂണിറ്റുകളായി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. മുന്‍കാലങ്ങളില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തന ക്ഷമമല്ലാതിരുന്ന ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമാക്കി. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രി, നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി, താമരശ്ശേരി പി എച്ച് സി, കരിവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രി തുടങ്ങിയവ ഉദാഹരണം.

ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി

2005ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ദേശീയ ഗ്രാമീണാരോഗ്യ ദൌത്യം (എന്‍ആര്‍എച്ച്എം) പദ്ധതി ഗ്രാമീണ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ച പദ്ധതിയാണ്. ഇതിനാവശ്യമായ തുക സംസ്ഥാനസര്‍ക്കാരുകളെ ഏല്‍പ്പിക്കുന്നതിനു പകരം മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വിധത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചത്. ഫോക്കസ് സ്റേറ്റുകള്‍ എന്ന നിലയില്‍ പരിഗണിച്ച 18 സംസ്ഥാനങ്ങളില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. പദ്ധതി നാമമാത്രമായി നടപ്പാക്കുന്നതിന് 2005 ഡിസംബര്‍ 31നകം സ്റേറ്റ് ഹെല്‍ത്ത് മിഷന്‍, ജില്ലാ ഹെല്‍ത്ത്മിഷന്‍ എന്നിവ രൂപീകരിച്ച് പ്രോജക്ട് ഇംപ്ളിമെന്റേഷന്‍ സ്കീം സമര്‍പ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഫലപ്രദമായ ഇടപെടല്‍ മൂലം ഫോക്കസ് സ്റേറ്റ് അല്ലാതിരുന്നിട്ടും പ്രസ്തുത സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന പരിഗണന കേന്ദ്രസര്‍ക്കാരില്‍ നിന്നും നേടിയെടുക്കാന്‍ കഴിഞ്ഞു. ആരോഗ്യ മേഖലയുടെ അടിസ്ഥാന സൌകര്യങ്ങള്‍ ശക്തിപ്പെടുത്താനും ഭൌതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമാണ് ഈ പദ്ധതി പ്രധാനമായും ഉപയോഗിക്കുന്നത്.

കേരള ആരോഗ്യ സര്‍വ്വകലാശാല

ഉന്നത വൈദ്യവിദ്യാഭ്യാസ രംഗത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ എടുത്തു പറയാവുന്ന നേട്ടമാണ് ഹെല്‍ത്ത് യൂണിവേഴ്സിറ്റിയുടെ സ്ഥാപനം. തൃശ്ശൂര്‍ കേന്ദ്രമാക്കി കേരള ആരോഗ്യ സര്‍വ്വകലാശാല 2010-11 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും ആയുര്‍വേദം, ഹോമിയോ, യൂനാനി, സിദ്ധ, മറ്റ് ചികിത്സാ രീതികള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉയര്‍ന്ന സ്ഥാപനങ്ങളും സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കും. പൊതുജനാരോഗ്യ രംഗത്തെ ഗവേഷണത്തിനും കൂടി പ്രാധാന്യം നല്‍കുന്ന സമീപനമാണ് പുതിയ യൂണിവേഴ്സിറ്റി സ്വീകരിക്കുക.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നവീകരണത്തിനായി 120 കോടി രൂപയുടെ പ്രത്യേക സഹായം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ സാധിച്ചു. 13 സംസ്ഥാനങ്ങളില്‍ പിഎംഎസ്എസ്വൈ പദ്ധതി പ്രകാരം തുക അനുവദിച്ചിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും ആദ്യം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത് കേരളമാണ്. പദ്ധതിയുടെ ഭാഗമായി 50 കോടി രൂപയ്ക്ക് യന്ത്രോപകരണങ്ങള്‍ വാങ്ങി. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി തിരുവനന്തപുരം മാറുകയാണ്.

ആലപ്പുഴ മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും വണ്ടാനത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞ 3 വര്‍ഷത്തിനകം 60 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ ചെലവഴിച്ചു. അതിനു മുമ്പുള്ള 17 വര്‍ഷക്കാലം കേവലം 18 കോടി രൂപ മാത്രം ചെലവഴിച്ച സ്ഥാനത്താണിത്. സംസ്ഥാനത്തെ ഏറ്റവും മികച്ച സൌകര്യങ്ങളോടെയുള്ള മെഡിക്കല്‍ കോളേജ് കാമ്പസാണ് ആലപ്പുഴയിലേത്.

ജനനീ സുരക്ഷ പദ്ധതി

സംസ്ഥാനത്ത് ആശുപത്രികളില്‍ പ്രസവിക്കുന്ന ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് ആദ്യ രണ്ട് പ്രസവത്തിന് നഗരങ്ങളില്‍ 700 രൂപയും ഗ്രാമങ്ങളില്‍ 600 രൂപയും നല്‍കുന്ന പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കി. ഇതിനു പുറമെ 300 രൂപ യാത്രാ ചെലവും നല്‍കുന്നു. 2006-07 സാമ്പത്തിക വര്‍ഷം 58296 പേര്‍ക്ക് ഈ ആനുകൂല്യം നല്‍കി. 2007-08 സാമ്പത്തിക വര്‍ഷം 1,93,417 പേര്‍ക്കും 2008-09 വര്‍ഷം 1,36,393 പേര്‍ക്കും 2009-10 വര്‍ഷം ഡിസംബര്‍ വരെ 1,03,753 പേര്‍ക്കും സഹായം നല്‍കിയിട്ടുണ്ട്. നാലു വര്‍ഷം കൊണ്ട് 39.58 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയപ്പോള്‍ 2005-06ല്‍ 1.48 കോടി രൂപ മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നതുപോല യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ലെന്നതിന്റെ ഉദാഹരണമാണിത്.

സംസ്ഥാനസര്‍ക്കാരിന്റെ കീഴില്‍ പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ ധനസഹായത്തിനുള്ള സൊസൈറ്റി (ട.ങ.അ.ജ) മുഖേനെ 6629 പേര്‍ക്ക് 9.46 കോടി രൂപ ഇതിനകം സഹായം നല്‍കി. അപേക്ഷിച്ച അര്‍ഹരായ മുഴുവന്‍ രോഗികള്‍ക്കും കാലതാമസമില്ലാതെ ധനസഹായം നല്‍കാന്‍ കഴിഞ്ഞു. 2003 മുതലുള്ള കുടിശ്ശികയും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തു.

18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ

താലോലം എന്ന പേരില്‍ ശ്രീചിത്തിര, ആര്‍സിസി, എന്‍സിസി, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ എന്നിടങ്ങളില്‍ ശസ്ത്രക്രിയക്കും ഡയാലിസിസിനും വിധേയരാവുന്നവരും ജനറല്‍ വാര്‍ഡില്‍ പ്രവേശിക്കപ്പെടുന്നവരുമായ 18 വയസ്സുവരെ പ്രായമുള്ള മുഴുവന്‍ രോഗികള്‍ക്കും പൂര്‍ണ്ണമായും സൌജന്യ ചികിത്സ നല്‍കുന്ന പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേനെ 18 വയസ്സുവരെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് സൌജന്യ ചികിത്സ നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. ഇതിനകം 850 കുട്ടികള്‍ക്ക് 2.05 കോടി രൂപ ഇതിനായി ചെലവഴിച്ചു.

വി എം സുധീരന്‍ ആരോഗ്യ മന്ത്രിയായിരുന്ന വേളയില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കുക, മെഡിക്കല്‍ കോളേജ് ആശുപത്രികളെ റഫറല്‍ യൂണിറ്റുകളാക്കുക തുടങ്ങിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ അസൂയാര്‍ഹമായ പ്രാധാന്യവും പ്രചാരണവും അദ്ദേഹത്തില്‍ ചൊരിഞ്ഞിരുന്നു. എന്നാല്‍ പ്രഖ്യാപിച്ചതൊന്നും നടപ്പിലാക്കാന്‍ കഴിയാതെപോയ ഒരു ദുര്‍ബലനായ ആരോഗ്യ മന്ത്രിയായിരുന്നു വി എം സുധീരന്‍ എന്നതാണ് വാസ്തവം. ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ക്ക് വലതുപക്ഷ മാധ്യമങ്ങള്‍ അര്‍ഹമായ പിന്തുണപോലും നല്‍കുന്നില്ല. മാത്രവുമല്ല അവരെ ഇകഴ്ത്തി കാണിക്കാന്‍ നിരവധി ഗവേഷണങ്ങളും തുടരന്‍ ഫീച്ചറുകളും മാധ്യമങ്ങളില്‍ വരുന്നുമുണ്ട്. മറിച്ച് മാധ്യമശ്രദ്ധ നേടാന്‍ വലിയ വായിലുള്ള പ്രഖ്യാപനങ്ങള്‍ ആരോഗ്യ മന്ത്രി നടത്തുന്നതായി കാണുന്നുമില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലമായി നടപ്പിലാക്കാന്‍ കഴിയാതിരുന്ന മൌലികമായ പരിഷ്ക്കാരങ്ങളാണ് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 40 വര്‍ഷത്തിനകം നിശബ്ദമായി നടപ്പിലാക്കപ്പെട്ടിരക്കുന്നത്.

ആരോഗ്യ മേഖലയില്‍ നവഉദാരവല്‍ക്കരണ പരിഷ്ക്കാരങ്ങളുടെ സ്വാധീനത്തെ ഫലപ്രദമായി തടയാനും കേരള മാതൃകാ വികസനത്തെ ശക്തിപ്പെടുത്താനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് ഗുണകരമായ പരിഷ്കാരങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. പാവപ്പെട്ട ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയാണ് ഈ ഉജ്ജ്വലമായ നേട്ടം കൈവരിക്കാന്‍ വിഎസ് സര്‍ക്കാരിനും ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചര്‍ക്കും സഹായകരമായത്.

വലതുപക്ഷ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്.

പി കൃഷ്ണപ്രസാദ് ചിന്ത വാരിക 23042010

2 comments:

  1. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ഒരു നിശ്ശബ്ദ വിപ്ളവം നടക്കുകയാണ്. പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങള്‍ ചികിത്സക്കായി ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളെ പുനരുജ്ജീവപ്പിച്ചു. അഴിമതിരഹിതമായ ആരോഗ്യ മേഖല ഇന്ന് ഒരു സ്വപ്നമല്ല; യാഥാര്‍ത്ഥ്യമാണ്. ഉന്നത ചികിത്സാരംഗത്ത് പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യുക മാത്രം ചെയ്തിരുന്ന അടിസ്ഥാനപരമായ പരിഷ്കാരങ്ങള്‍ പ്രായോഗികമാക്കി. അടിസ്ഥാന സൌകര്യ വികസനത്തില്‍ ഒരു കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കി. സാധാരണക്കാരായ കുടുംബങ്ങളെ സഹായിക്കാന്‍ കേരളത്തില്‍ ഒരു സര്‍ക്കാരുണ്ടെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. സര്‍വ്വോപരി, ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.

    ReplyDelete
  2. wish all the very best for such initiatives! i hop more initiatives are taken where by everyone has access to quality health care facilities including med. education

    ReplyDelete