Monday, April 12, 2010

പ്രവാസിക്ഷേമത്തില്‍ കേന്ദ്രം വീഴ്ച വരുത്തുന്നു

പ്രവാസിക്ഷേമത്തില്‍ കേന്ദ്രം വീഴ്ച വരുത്തുന്നു: പിണറായി

പ്രവാസികളുടെ പണം കൈയില്‍ സൂക്ഷിച്ച് അവരുടെ സംരക്ഷണത്തിന് നടപടിയെടുക്കാതെ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ഒളിച്ചോടുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. ഇക്കാര്യം തുറന്നുപറയുമ്പോള്‍ അതെങ്ങനെ കുറ്റമാകും? ഗള്‍ഫ് രാജ്യങ്ങളിലെ പല അംബാസഡര്‍മാരെയും കണ്ടപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത് പ്രവാസി പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ചയുണ്ടായി എന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സംസ്കൃതി ആഭിമുഖ്യത്തില്‍ ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ അശോക ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

എംബസികളില്‍ അനുഭവപ്പെടുന്ന ജീവനക്കാരുടെ കുറവ് പരിഹരിച്ചെങ്കില്‍ മാത്രമേ പ്രവാസിപ്രശ്നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കൂ. പ്രവാസികളെ സംരക്ഷിക്കാന്‍ കുടിയേറ്റനിയമം ആവിഷ്കരിക്കണം. ജോലിക്കെത്തുന്നവര്‍ വഞ്ചിതരാകുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇതുകൊണ്ട് സാധിക്കും. കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പ്രവാസി സമൂഹം വലിയ പങ്കുവഹിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 28 ശതമാനം പ്രവാസികളില്‍ നിന്നുള്ളതാണ്. അവരെ സംരക്ഷിക്കാന്‍ സംസ്ഥാനം കഴിയുന്ന എല്ലാ നടപടിയും സ്വീകരിക്കും. എന്നാല്‍ കേരളസര്‍ക്കാരിനെ കുറ്റംപറഞ്ഞ് കോണ്‍ഗ്രസ് വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്.

ബജറ്റില്‍ സാമൂഹ്യ സുരക്ഷിതത്വത്തിന് വന്‍ തുകയാണ് കേരളം വകയിരുത്തിയത്. 10,000 കോടി രൂപയുടെ ഉത്തേജകപദ്ധതിയാണ് കേരളം കൊണ്ടുവന്നത്. സംസ്ഥാന വരുമാനത്തിന്റെ അഞ്ചുശതമാനം ഇതിനായി നീക്കിവച്ചു. എന്നാല്‍, കേന്ദ്രഗവര്‍മെന്റ് നീക്കിവച്ചതാകട്ടെ അരശതമാനം മാത്രം. തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ കേരളം പാക്കേജ് കൊണ്ടുവന്നപ്പോള്‍ കേന്ദ്രം ഇരുട്ടില്‍തപ്പുകയായിരുന്നു.പ്രവാസി ക്ഷേമനിധി പദ്ധതി ആവിഷ്കരിച്ചത് കേരള ഗവര്‍മെന്റാണ്. നോര്‍ക്കയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി സംസ്ഥാനം നടപ്പാക്കുന്നു. എന്നാല്‍, ഇതിന്റെ നാലിലൊന്നുപോലും കേന്ദ്രം നടപ്പാക്കിയില്ല. ചില രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന മലയാളികളടക്കമുള്ളവരുടെ കൃത്യമായ കണക്കുപോലും കേന്ദ്രത്തിന്റെ കൈയിലില്ല. കള്ളക്കേസിലും നിസ്സാരപ്രശ്നങ്ങളുടെ പേരിലും ജയിലില്‍ കഴിയുന്നവരുണ്ട്. അവരെക്കുറിച്ചൊക്കെ പറയുമ്പോള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു എന്നുപറഞ്ഞ് പ്രചാരണം നടത്തുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. വിമാനക്കൂലി സംബന്ധിച്ചും പ്രവാസികള്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഈ അന്യായം തിരുത്തണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നത്. പാര്‍ലമെന്റിലടക്കം ഇതിനായി ശബ്ദമുയര്‍ത്തി. തങ്ങള്‍ ഗള്‍ഫിലെ പ്രവാസികളെ കാണാനെത്തിയത് ചിലര്‍ക്ക് നല്ല മാനസിക പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്. അതൊക്കെ പ്രതീക്ഷിച്ചുതന്നെയാണ് യാത്ര പുറപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, കൈരളി ടിവി എംഡി ജോ ബ്രിട്ടാസ് എന്നിവര്‍ സംസാരിച്ചു. കൈരളി ടിവി ഡയറക്ടര്‍ എ എ റഷീദ് സംബന്ധിച്ചു. നോര്‍ക്ക ഡയറക്ടര്‍ കെ കെ ശങ്കരന്‍ അധ്യക്ഷനായി. സംസ്കൃതി ജനറല്‍ സെക്രട്ടറി ഇ എന്‍ സുധീര്‍ സ്വാഗതവും മനാഫ് നന്ദിയും പറഞ്ഞു. ഖത്തര്‍ സന്ദര്‍ശനം കഴിഞ്ഞ് കുവൈത്തില്‍ എത്തിയ പിണറായിക്ക് ഉജ്വല സ്വീകരണം. ഞായറാഴ്ച രാവിലെ എത്തിയ പിണറായിയെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈത്ത്) നേതൃത്വത്തില്‍ കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. തിങ്കളാഴ്ച വൈകിട്ട് 7.30ന് അബാസിയ സെന്‍ട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കലയുടെ നേതൃത്വത്തില്‍ നടക്കുന്ന പൊതുസ്വീകരണ ചടങ്ങില്‍ നേതാക്കള്‍ സംബന്ധിക്കും. ചടങ്ങില്‍ പ്രവാസി ക്ഷേമനിധിയുടെ കുവൈത്തിലെ ഉദ്ഘാടനവും നിര്‍വഹിക്കുമെന്ന് കല ഭാരവാഹികള്‍ അറിയിച്ചു.

ദേശാഭിമാനി 12042010

1 comment:

  1. പ്രവാസികളുടെ പണം കൈയില്‍ സൂക്ഷിച്ച് അവരുടെ സംരക്ഷണത്തിന് നടപടിയെടുക്കാതെ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ഒളിച്ചോടുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. ഇക്കാര്യം തുറന്നുപറയുമ്പോള്‍ അതെങ്ങനെ കുറ്റമാകും? ഗള്‍ഫ് രാജ്യങ്ങളിലെ പല അംബാസഡര്‍മാരെയും കണ്ടപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചത് പ്രവാസി പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ചയുണ്ടായി എന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സംസ്കൃതി ആഭിമുഖ്യത്തില്‍ ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ അശോക ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

    ReplyDelete