Thursday, April 22, 2010

ലാവ്ലിന്‍ സാമ്പത്തിക ഇടപാടില്ലെന്ന് വീണ്ടും സിബിഐ

കൊച്ചി: ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട് അനധികൃത സാമ്പത്തിക ഇടപാട് നടന്നതിന് തെളിവില്ലെന്ന് പ്രത്യേക കോടതിയില്‍ സിബിഐ ആവര്‍ത്തിച്ചു. ക്രൈം വാരിക എഡിറ്റര്‍ ടി പി നന്ദകുമാര്‍ സമര്‍പ്പിച്ച ഉപഹര്‍ജിയെ എതിര്‍ത്ത് വാദിക്കുകയായിരുന്നു സിബിഐയുടെ സീനിയര്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ വി എന്‍ അനില്‍കുമാര്‍.

അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍കൂടി സിബിഐ അന്വേഷിക്കണമെന്നുമാണ് നന്ദകുമാറിന്റെ അഭിഭാഷകന്‍ വാദിച്ചത്. നന്ദകുമാര്‍ സിബിഐയുടെ 'സൂപ്പര്‍വൈസര്‍' ആകാന്‍ ശ്രമിക്കുകയാണെന്നും അഴിമതിനിരോധനനിയമത്തിലെ ഏഴാം വകുപ്പ് പ്രകാരമുള്ള അഴിമതി നടന്നതിന് തെളിവില്ലെന്നാണ് കോടതിയില്‍ വ്യക്തമാക്കിയതെന്നും സിബിഐ പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു. തന്റെ ഇഷ്ടംപോലെ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെടാന്‍ നന്ദകുമാറിന് അവകാശമില്ല. ആര്‍ക്കുവേണമെങ്കിലും കോടതിയില്‍ വന്ന് ഇക്കാര്യം ആവശ്യപ്പെടാം. എന്നാല്‍, എല്ലാവരെയും തൃപ്തിപ്പെടുത്തേണ്ട ബാധ്യത സിബിഐക്കില്ല. സിബിഐക്ക് ഒന്നും മറച്ചുവയ്ക്കാനുമില്ല. നന്ദകുമാര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ സിബിഐക്ക് വിവരങ്ങള്‍ തന്നിട്ടുണ്ട്. അനധികൃതമായ സാമ്പത്തിക ഇടപാട് നടന്നതിനു തെളിവില്ല. വിശദ അന്വേഷണമാണ് കോടതിനിര്‍ദേശപ്രകാരം സിബിഐ നടത്തുന്നത്. തങ്ങള്‍ ആര്‍ക്കും 'ക്ളീന്‍ ചിറ്റ്' നല്‍കിയിട്ടില്ല. അക്കാര്യത്തില്‍ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. സിബിഐക്ക് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാകില്ല. നന്ദകുമാര്‍ ഉള്‍പ്പെടെ പലരും സിബിഐക്കു നല്‍കിയ വിവരങ്ങള്‍ വെറും കേട്ടറിവും തെറ്റുമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും പ്രതിസ്ഥാനത്തുനിര്‍ത്താന്‍ സിബിഐക്കു കഴിയില്ല. ശരിയായ തെളിവില്ലാതെ അതിനു കഴിയില്ല.

കഴിഞ്ഞമാസം ഒരാള്‍ സിബിഐക്ക് മൊഴിനല്‍കി. ഇത് പരിശോധിച്ചുവരികയാണ്. തെളിവുണ്ടെങ്കില്‍ കോടതിയെ സമീപിച്ച് അക്കാര്യം അന്വേഷിക്കാന്‍ സിബിഐക്കു മടിയില്ല. ശരിയായ തെളിവുകള്‍ നല്‍കാന്‍ നന്ദകുമാറിനും മറ്റും കഴിഞ്ഞിട്ടില്ല. അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടെങ്കില്‍ കോടതിക്ക് ചൂണ്ടിക്കാട്ടാം. അന്വേഷിച്ച് ഉണ്ടാക്കിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് പ്രത്യേക ആളുകളെക്കൂടി ചോദ്യംചെയ്താല്‍ കൂടുതല്‍ തെളിവുലഭിക്കുമെന്ന വാദത്തില്‍ കഴമ്പില്ല. കൃത്യമായ തെളിവില്ലാതെ സിബിഐക്ക് ആര്‍ക്കെങ്കിലും എതിരെ ആരോപണം ഉന്നയിക്കാനാകില്ല. ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നത് നന്ദകുമാറിന്റെ തോന്നല്‍ മാത്രമാണ്. എന്തെല്ലാം തെളിവുകളുണ്ടോ അതെല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉപഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് പ്രത്യേക ജഡ്ജി കെ പി ജ്യോതീന്ദ്രനാഥ് കേസ് വിധിപറയാന്‍ 23ലേക്കു മാറ്റി. കേസില്‍ ലാവ്ലിന്‍ കമ്പനിക്കും മറ്റും സമന്‍സ് അയച്ച സാഹചര്യത്തില്‍ പ്രധാന കേസ് 23ന് കോടതിയുടെ പരിഗണനയ്ക്കുവരും. കേസില്‍ അനധികൃത സാമ്പത്തിക ഇടപാട് നടന്നതിന് തെളിവില്ലെന്നു മാത്രമല്ല, തെളിവിലേക്കുനയിക്കുന്ന സൂചനപോലുമില്ലെന്ന് സിബിഐ സീനിയര്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
(ദേശാഭിമാനി നിയമകാര്യ ലേഖകന്‍)

ദേശാഭിമാനി 22042010

1 comment:

  1. ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട് അനധികൃത സാമ്പത്തിക ഇടപാട് നടന്നതിന് തെളിവില്ലെന്ന് പ്രത്യേക കോടതിയില്‍ സിബിഐ ആവര്‍ത്തിച്ചു. ക്രൈം വാരിക എഡിറ്റര്‍ ടി പി നന്ദകുമാര്‍ സമര്‍പ്പിച്ച ഉപഹര്‍ജിയെ എതിര്‍ത്ത് വാദിക്കുകയായിരുന്നു സിബിഐയുടെ സീനിയര്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ വി എന്‍ അനില്‍കുമാര്‍.

    ReplyDelete