Friday, April 2, 2010

സംസ്ഥാനങ്ങള്‍ ഇരുട്ടിലേക്ക്

രാജ്യമെങ്ങും ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വിപണിയില്‍ വൈദ്യുതി വില കുതിക്കുന്നു. യൂണിറ്റിന് ആറു രൂപക്ക് ലഭിച്ചിരുന്ന വൈദ്യുതിക്ക് എട്ടു രൂപയോളമായി. ഉപയോഗം കൂടുതലുള്ള വൈകിട്ട് വൈദ്യുതി കിട്ടാനുമില്ല. പ്രതിസന്ധി മറികടക്കാന്‍ കേരളം 250 മെഗാവാട്ട് വൈദ്യുതിക്ക് ടെന്‍ഡര്‍ വിളിച്ചെങ്കിലും ലഭ്യമായത് 150 മെഗാവാട്ട് മാത്രം. പീക്ക് സമയത്ത് ഇതു ലഭിക്കുകയുമില്ല. ആന്ധ്രയിലെ സ്വകാര്യ സ്ഥാപനവുമായാണ് കരാര്‍ ഉറപ്പിച്ചിട്ടുള്ളത്. എട്ടു രൂപയോളമാകും വില. കഴിഞ്ഞ മാസം ആറു രൂപയായിരുന്നു വില. പഞ്ചാബ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള ചില കമ്പനികളും ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. എട്ടു രൂപയാണ് അവരും ആവശ്യപ്പെട്ടത്. മൂന്ന് ലോഡ്ഡെസ്പാച്ച് സെന്ററുകള്‍ കടന്ന് അവിടെനിന്ന് വൈദ്യുതി എത്തുമ്പോള്‍ 15 ശതമാനമെങ്കിലും പ്രസരണനഷ്ടമുണ്ടാകും. അതോടെ 10 രൂപയെങ്കിലുമാകും യഥാര്‍ഥ വില. ഈ സാഹചര്യത്തില്‍ ഈ കമ്പനികളെ കേരളം ഒഴിവാക്കുകയായിരുന്നു. രണ്ടു മാസത്തേക്ക് വൈദ്യുതി തരുമെന്ന് ഉറപ്പുപറയാനും ഇവര്‍ തയ്യാറായില്ല. എപ്പോള്‍ വേണമെങ്കിലും വൈദ്യുതി നിര്‍ത്തുമെന്നായിരുന്നു നിലപാട്. കൊള്ളവിലയ്ക്ക് കൊടുക്കാമെന്നതിനാലാണ് പീക്ക് സമയ വൈദ്യുതിക്ക് കമ്പനികള്‍ കരാറുണ്ടാക്കാത്തത്. 12 രൂപ വരെയാണ് പീക്ക് സമയത്തെ വൈദ്യുതി വില. ചൂട് വര്‍ധിക്കുന്നതനുസരിച്ച് നിരക്ക് ഇനി ദിവസേന ഉയരും.

ആവശ്യത്തിന് വൈദ്യുതി കിട്ടാത്തതിനാല്‍ മിക്ക സംസ്ഥാനങ്ങളും ഇപ്പോഴേ കുഴപ്പത്തിലാണ്. തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രണ്ടു മുതല്‍ ആറു മണിക്കൂര്‍ വരെ ലോഡ്ഷെഡിങ് ഉണ്ട്. പഞ്ചാബില്‍ ആഴ്ചയില്‍ മൂന്നു ദിവസം വ്യവസായങ്ങള്‍ക്ക് നിര്‍ബന്ധിത അവധിയാണ്. ആന്ധ്രയില്‍ രണ്ടു ദിവസമാണ് പവര്‍ ഹോളിഡേ. തമിഴ്നാട്ടില്‍ രണ്ടു മണിക്കൂറാണ് വ്യവസായങ്ങള്‍ക്കുള്ള പവര്‍കട്ട്. ഡല്‍ഹിയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അന്തരീക്ഷം ചൂടുപിടിക്കുന്നതോടെ സ്ഥിതി നിയന്ത്രണാതീതമാകും. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് വൈദ്യുതി വിലയും കുതിച്ചുയരും.

ആര്‍ സാംബന്‍ ദേശാഭിമാനി 02042010

1 comment:

  1. രാജ്യമെങ്ങും ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വിപണിയില്‍ വൈദ്യുതി വില കുതിക്കുന്നു. യൂണിറ്റിന് ആറു രൂപക്ക് ലഭിച്ചിരുന്ന വൈദ്യുതിക്ക് എട്ടു രൂപയോളമായി. ഉപയോഗം കൂടുതലുള്ള വൈകിട്ട് വൈദ്യുതി കിട്ടാനുമില്ല.

    ReplyDelete