Friday, August 5, 2011

മാറാട്: ശ്രീധരന്‍പിള്ള ചര്‍ച്ചയ്ക്ക് പോയത് തെറ്റ്- വി മുരളീധരന്‍

മാറാട് കലാപത്തെ തുടര്‍ന്ന് മുസ്ലിംലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ശിഹാബ്തങ്ങളുമായി ചര്‍ച്ച നടത്താന്‍ പി എസ് ശ്രീധരന്‍പിള്ളയെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍ . ചര്‍ച്ചയ്ക്കു പോയതിന്റെ ഉദ്ദേശം പിള്ളയ്ക്കുമാത്രമേ അറിയൂവെന്നും മുരളീധരന്‍ പറഞ്ഞു.

കലാപത്തിനിരയായ സമുദായങ്ങളോ മറ്റുസംഘടനകളോ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതായി അറിയില്ല. ആരും ചുമതലപ്പെടുത്താത്ത ചര്‍ച്ചയ്ക്ക് പോകരുതായിരുന്നു. ഇത് ബിജെപിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുമെന്ന് കണ്ടാല്‍ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടിത വോട്ടുബാങ്കുകളെ പ്രീതിപ്പെടുത്താനാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെടുത്തി ആര്‍എസ്എസിനെതിരെ കള്ളപ്രചാരണം നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

കാര്യങ്ങള്‍ മനസ്സിലാക്കാതെ മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുന്നു: പി എസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: മറാടു കലാപം തീര്‍പ്പാക്കാന്‍ താനാരുമായും രഹസ്യചര്‍ച്ച നടത്തുകയോ ചര്‍ച്ചക്ക് മുന്‍കൈയെടുക്കുകയോ ചര്‍ച്ച നടത്തിയതായി അവകാശപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പാര്‍ട്ടി നേതാക്കള്‍ പറയുന്നത് ശരിയാണെന്നും അവരാരും തന്നെ ചര്‍ച്ചക്ക് നിയോഗിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ ആര്‍ക്കും ആരെയും ഒതുക്കാനാവില്ലെന്നും കോഴിക്കോട്ടെ വീട്ടില്‍ തന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

deshabhimani 050811

1 comment:

  1. മാറാട് കലാപത്തെ തുടര്‍ന്ന് മുസ്ലിംലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ശിഹാബ്തങ്ങളുമായി ചര്‍ച്ച നടത്താന്‍ പി എസ് ശ്രീധരന്‍പിള്ളയെ ആരും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍ . ചര്‍ച്ചയ്ക്കു പോയതിന്റെ ഉദ്ദേശം പിള്ളയ്ക്കുമാത്രമേ അറിയൂവെന്നും മുരളീധരന്‍ പറഞ്ഞു.

    ReplyDelete