Saturday, August 6, 2011

ഇല്ലാത്ത പാര്‍ടി സെന്റര്‍ മനോരമ പിരിച്ചുവിട്ടു

പാര്‍ടിസമ്മേളനങ്ങള്‍ക്കായി സിപിഐ എം ഒരുങ്ങുമ്പോള്‍ മനോരമയടക്കമുള്ള പത്രങ്ങള്‍ക്കും ഒരുപിടി ചാനലുകള്‍ക്കും ഇരിക്കപ്പൊറുതിയില്ല. നട്ടാല്‍ കുരുക്കാത്ത നുണ ദിനംതോറും മാലപ്പടക്കംപോലെ പൊട്ടിക്കുകയാണ്. എറണാകുളം ജില്ലാ സെന്റര്‍ പിരിച്ചുവിട്ടെന്നും വി എസ് പക്ഷത്തിന് ആധിപത്യമുള്ള സെന്ററിനെതിരെ പിണറായി പക്ഷത്തിന്റെ നീക്കമെന്നുമുള്ള ഗുണ്ടാണ് മനോരമയുടെ ഒന്നാംപേജില്‍ ഒടുവില്‍ പൊട്ടിച്ചത്. ജില്ലകളില്‍ സിപിഐ എമ്മിന് തെരഞ്ഞെടുക്കപ്പെട്ട ജില്ലാസെന്റര്‍ ഇല്ലെന്ന കാര്യമൊന്നും വാര്‍ത്താവെടി പൊട്ടിക്കുന്നതിനിടയില്‍ മനോരമ ശ്രദ്ധിച്ചില്ല. പാര്‍ടിക്ക് ഏരിയ കമ്മിറ്റികളില്‍മാത്രമാണ് ഏരിയ സെന്ററുള്ളത്. പക്ഷേ, മനോരമ അതൊന്നും സമ്മതിക്കില്ല. ഇല്ലാത്ത ജില്ലാ സെന്റര്‍ എറണാകുളത്ത് പിരിച്ചുവിട്ടെന്നാണ് അവരുടെ ഒടുവിലത്തെ കണ്ടുപിടിത്തം.

ഇല്ലാത്ത പാര്‍ടിസംവിധാനം പിരിച്ചുവിട്ടതിനൊപ്പം പിന്നെയും അബദ്ധം നിരത്തുന്നുണ്ട് മനോരമ.

എറണാകുളത്തെ 10 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എം വി ഗോവിന്ദനും അടങ്ങുന്ന സമിതി ഇനി ജില്ലാ സെന്ററായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നും സംശയമില്ലാതെ അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്ന് ഓരോ ആളെയും വി എസിന്റെയും പിണറായിയുടെയും പേരിലുള്ള ഗ്രൂപ്പുകളിലാക്കി ചുരുക്കി. പിരിച്ചുവിട്ട സെന്ററിലെ അംഗങ്ങള്‍ക്ക് കാറടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നെന്നും അത് ഇനിയുണ്ടാകില്ലെന്നും മനോരമ തട്ടിവിടുന്നുണ്ട്. പാര്‍ടിയുടെ ജില്ലാ കമ്മിറ്റിക്ക് ഒരു കാര്‍മാത്രമാണുള്ളത്. ഓരോ അംഗത്തിനും ഓരോ കാര്‍ നല്‍കുന്ന രീതിയൊന്നും സിപിഐ എമ്മിനില്ല. പാര്‍ടി ജില്ലാ സെക്രട്ടറിയുടെ ചുമതലയില്‍ എം വി ഗോവിന്ദന്‍ വന്നതൊഴിച്ച് ഒരു മാറ്റവും ജില്ലാ കമ്മിറ്റിയുടെ ഘടനയില്‍ വന്നിട്ടില്ല. പക്ഷേ, പാര്‍ടി സംസ്ഥാന സമ്മേളനം മുന്നില്‍ കണ്ട് ജില്ല പിടിക്കാനുള്ള പിണറായി പക്ഷത്തിന്റെ ശ്രമമാണ് നടക്കുന്നതെന്നാണ് മനോരമ വിലയിരുത്തല്‍ .
ഇതിന് സമാനമായ റിപ്പോര്‍ട്ട് മറ്റൊരു പത്രവും നല്‍കി. മനോരമയുടെ അബദ്ധപഞ്ചാംഗത്തെ ചൂടന്‍ബ്രേക്കിങ് ന്യൂസാക്കാന്‍ മനോരമ ന്യൂസ്, ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ , റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകളെല്ലാം മത്സരിച്ചു. പാര്‍ടി കോണ്‍ഗ്രസിലേക്ക് സിപിഐ എം നീങ്ങുന്ന കാലത്തെല്ലാം പാര്‍ടി രണ്ടുചേരിയായി നിന്ന് അങ്കംവെട്ടുകയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് എന്നും ഉത്സാഹമാണ്. പണ്ട്, ഇ എം എസ്- എ കെ ജി ഗ്രൂപ്പുകളായിരുന്നു. പിന്നെയത് നായനാര്‍ - വി എസ് ഗ്രൂപ്പുകളായി. കുറെ കാലമായി പിണറായി- വി എസ് ഗ്രൂപ്പ് എന്ന പേരിലാണ് കഥകള്‍ .

2005ലെ മലപ്പുറത്തെ സംസ്ഥാന സമ്മേളനത്തോടെ സിപിഐ എം രണ്ടാകുമെന്നായിരുന്നു സമ്മേളനത്തിനുമുമ്പുള്ള മാധ്യമക്കവിടി നിരത്തല്‍ . സമ്മേളനം കഴിഞ്ഞാല്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിണറായിയിലെ ബ്രാഞ്ച് കമ്മിറ്റിയിലാകുമെന്ന് മാധ്യമജ്യോത്സ്യന്മാരും രാത്രിയില്‍ സജീവമാകുന്ന ചാനല്‍ജീവികളും കട്ടായമായി പ്രഖ്യാപിച്ചു. അന്നത്തെ സ്വപ്നം സോപ്പുകുമിളപോലെ പൊട്ടി. പിന്നീട് കോട്ടയം സമ്മേളനവും കഴിഞ്ഞു. മലപ്പുറം സമ്മേളനത്തെതുടര്‍ന്ന് ഷെഡിലാകുകയും കോണ്‍ഗ്രസിന്റെ പിണിയാളാവുകയും ചെയ്ത "ബര്‍ലിന്‍ കുഞ്ഞനന്തന്മാരെ" പൊടിതട്ടി പുറത്തുകൊണ്ടുവന്ന് സിപിഐ എമ്മില്‍ വിഭാഗീയതയെ പുനരുജ്ജീവിപ്പിക്കാനാകുമോയെന്ന നോട്ടത്തിലാണ് വലതുപക്ഷമാധ്യമങ്ങള്‍ .
(ആര്‍ എസ് ബാബു)

deshabhimani 060811

1 comment:

  1. പാര്‍ടിസമ്മേളനങ്ങള്‍ക്കായി സിപിഐ എം ഒരുങ്ങുമ്പോള്‍ മനോരമയടക്കമുള്ള പത്രങ്ങള്‍ക്കും ഒരുപിടി ചാനലുകള്‍ക്കും ഇരിക്കപ്പൊറുതിയില്ല. നട്ടാല്‍ കുരുക്കാത്ത നുണ ദിനംതോറും മാലപ്പടക്കംപോലെ പൊട്ടിക്കുകയാണ്. എറണാകുളം ജില്ലാ സെന്റര്‍ പിരിച്ചുവിട്ടെന്നും വി എസ് പക്ഷത്തിന് ആധിപത്യമുള്ള സെന്ററിനെതിരെ പിണറായി പക്ഷത്തിന്റെ നീക്കമെന്നുമുള്ള ഗുണ്ടാണ് മനോരമയുടെ ഒന്നാംപേജില്‍ ഒടുവില്‍ പൊട്ടിച്ചത്. ജില്ലകളില്‍ സിപിഐ എമ്മിന് തെരഞ്ഞെടുക്കപ്പെട്ട ജില്ലാസെന്റര്‍ ഇല്ലെന്ന കാര്യമൊന്നും വാര്‍ത്താവെടി പൊട്ടിക്കുന്നതിനിടയില്‍ മനോരമ ശ്രദ്ധിച്ചില്ല. പാര്‍ടിക്ക് ഏരിയ കമ്മിറ്റികളില്‍മാത്രമാണ് ഏരിയ സെന്ററുള്ളത്. പക്ഷേ, മനോരമ അതൊന്നും സമ്മതിക്കില്ല. ഇല്ലാത്ത ജില്ലാ സെന്റര്‍ എറണാകുളത്ത് പിരിച്ചുവിട്ടെന്നാണ് അവരുടെ ഒടുവിലത്തെ കണ്ടുപിടിത്തം.

    ReplyDelete