Friday, December 7, 2012

വംശഹത്യ മറക്കരുതെന്ന് ഓര്‍മിപ്പിച്ച് ഷക്കീലാബാനു


ഗുജറാത്ത് "വികസനത്തെ" വാഴ്ത്തിപ്പാടുന്നവര്‍ മനഃപൂര്‍വം വിട്ടുകളയുന്ന പേരാണ് നരോദാപാട്ടിയ. സ്വന്തം അമ്മയടക്കം എട്ട് പേരെ കലാപകാരികള്‍ കണ്‍മുന്നിലിട്ട് ചുട്ടുകരിക്കുന്നത് ജീവച്ഛവം പോലെ കണ്ടുനില്‍ക്കേണ്ടിവന്ന ഷക്കീലയുടെ മൊഴികളാണ് കലാപത്തിന് നേതൃത്വം നല്‍കിയ ബിജെപി-സംഘപരിവാര്‍ നേതാക്കളെ അഴികള്‍ക്കുപിന്നിലാക്കിയത്. മോഡി മന്ത്രിസഭയിലെ അംഗമായിരുന്ന മായാബെന്‍ കൊദ്നാനിക്ക് 18 വര്‍ഷവും സംഘപരിവാര്‍ നേതാവ് ബാബു ബജ്രംഗിക്ക് ജീവിതാവസാനം വരെയും തടവുശിക്ഷ ലഭിച്ചതില്‍ ഷക്കീലാബാനുവിന്റെ മൊഴികള്‍ സുപ്രധാന പങ്കാണ് വഹിച്ചത്. ഗുജറാത്ത് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബിജെപിയും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതുപോലെ "വികസനം " മാത്രമല്ല ചര്‍ച്ചാവിഷയമാകേണ്ടതെന്ന് ഷക്കീലാബാനുവിനെ പോലെയുള്ളവര്‍ പറയുന്നു. ഗുജറാത്ത് കലാപം മാധ്യമസൃഷ്ടിയാണെന്നും എതിരാളികളുടെ ദുഷ്പ്രചാരണമാണെന്നും പ്രചരിപ്പിക്കുന്ന വര്‍ഗീയശക്തികള്‍ക്ക് മറുപടി കൊടുക്കാന്‍ അഹമ്മദാബാദ് നഗരത്തില്‍ ഷക്കീലാബാനുവിനെ പോലെയുള്ള നിരവധി പേരുണ്ട്. നരേന്ദ്രമോഡിയുടെ "വികസനം" തിരിഞ്ഞുനോക്കാത്ത നരോദാപാട്ടിയയിലെ വീട്ടിലിരുന്ന് ഷക്കീല ഇന്ത്യയുടെ ചരിത്രം കണ്ട ഏറ്റവും വലിയ ദുരന്തദിനങ്ങളിലൊന്ന് "ദേശാഭിമാനി"ക്കായി ഓര്‍ത്തെടുത്തു.

""ഉമ്മ രാവിലെ ജോലിക്ക് പോയിരുന്നു. ബന്ദാണെന്നുകേട്ട് തിരിച്ച് വീട്ടിലേക്ക് വരാന്‍ തുടങ്ങുമ്പോഴേക്കും വാളും ഇരുമ്പുദണ്ഡും മറ്റായുധങ്ങളുമായി അക്രമികള്‍ റോഡാകെ നിറഞ്ഞു. ഉമ്മ പെട്ടെന്ന് വീട്ടിലെത്തി. പള്ളിയില്‍നിന്ന് അക്രമം നടക്കുന്നെന്ന മുന്നറിയിപ്പ് ഉച്ചഭാഷിണിയിലൂടെ കേട്ടു. നിമിഷങ്ങള്‍ക്കകം അവര്‍ പള്ളി തകര്‍ത്തു. പുറത്ത് എന്താണ് നടക്കുന്നതെന്നറിയാന്‍ ഉമ്മയും മറ്റുള്ളവരും പുറത്തേക്ക് ചെന്നു. അക്രമികളില്‍നിന്ന് രക്ഷിക്കേണ്ട പൊലീസ് ഞങ്ങള്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. പിന്നെ വെടിയുതിര്‍ത്തു. മുസ്ലിങ്ങളെ കൊല്ലൂ എന്ന ആക്രോശമായിരുന്നു നാലുപാടും. ഞങ്ങളെ രക്ഷിക്കൂ എന്ന് അപേക്ഷിച്ചപ്പോള്‍ ഗോധ്ര സംഭവത്തിന്റെ ചിത്രമുള്ള പത്രം ഉയര്‍ത്തിക്കാട്ടി ഇതിന് പ്രതികാരം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. ഗംഗോത്രി സൊസൈറ്റിയിലോ ഗോപിനാഥ് സൊസൈറ്റിയിലോ പോയി രക്ഷപ്പെടാമെന്ന് ആരോ പറഞ്ഞു. അവിടേക്ക് പോകുന്നതിനിടയില്‍ തിരക്കില്‍പ്പെട്ട് ഞാനും മറ്റ് കുടുംബാംഗങ്ങളും വേര്‍പെട്ടു. ഉമ്മ കുദ്രത്ബീവി, സഹോദരന്മാരായ മെഹബൂബ് (50), ഷബീര്‍ അഹമ്മദ് (24), ഷബീറിന്റെ ഭാര്യ സുബേദാബാനു (22), ഷബീറിന്റെ മക്കള്‍ ഷമീനാബാനു (7), മുഹമ്മദ് അസിം (5), നദീം (രണ്ട് മാസം), മെഹബൂബിന്റെ മകള്‍ ഷബ്നം എന്നിവര്‍ അക്രമികളുടെ കൈയില്‍പെട്ടു. മുതിര്‍ന്നവരെ അടിച്ചും വെട്ടിയും അവശരാക്കിയശേഷം പെട്രോളൊഴിച്ച് കത്തിച്ചു. മരണാസന്നയായ കൊച്ചു ഷബ്നം വെള്ളത്തിന് യാചിച്ചപ്പോള്‍ വായില്‍ പെട്രോളൊഴിച്ച് കത്തിച്ചു. മുലപ്പാലിന്റെ മണം മാറാത്ത നദീമിന്റെ ചുണ്ടുകള്‍ വിടര്‍ത്തി പെട്രോളൊഴിച്ച് കത്തിച്ച് കിണറ്റിലെറിഞ്ഞു. ആരും കാണാതെ ഞാന്‍ അടുത്തുള്ള വീടിന്റെ ടെറസില്‍ കയറിയിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന കുട്ടികള്‍ കരയാന്‍ തുടങ്ങിയപ്പോള്‍ വായ പൊത്തിപ്പിടിച്ചു. എന്റെ കൂട്ടുകാരി കൗസര്‍ബി ഗര്‍ഭിണിയായിരുന്നു. അക്രമികള്‍ അവളുടെ വയര്‍ കുത്തിപ്പൊളിച്ച് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത് ചുട്ടുകൊന്നു""- ഉള്ളം പൊള്ളിക്കുന്ന അനുഭവങ്ങള്‍ വിവരിക്കുന്നതിനിടയില്‍ ഷക്കീല പലതവണ വിങ്ങിപ്പൊട്ടി.

ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ നരോദാ പാട്ടിയയിലെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു സഹായവും നല്‍കിയില്ല. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായം കിട്ടി. നരോദാപാട്ടിയയിലെ കൂട്ടക്കൊലയ്ക്കിരയായവരെ ചുട്ടുകൊന്നുതള്ളിയ കിണര്‍ ഇപ്പോഴുമുണ്ട്. ഏറെ വാഴ്ത്തപ്പെടുന്ന നരേന്ദ്രമോഡി സര്‍ക്കാരിന്റെ "വികസനത്തിന്റെ" യഥാര്‍ഥ ചിത്രമാണ് നരോദാപാട്ടിയയിലെ ഇടുങ്ങിയ തെരുവുകള്‍ പറയുന്നത്.

deshabhimani 071212

1 comment:

  1. ഗുജറാത്ത് "വികസനത്തെ" വാഴ്ത്തിപ്പാടുന്നവര്‍ മനഃപൂര്‍വം വിട്ടുകളയുന്ന പേരാണ് നരോദാപാട്ടിയ. സ്വന്തം അമ്മയടക്കം എട്ട് പേരെ കലാപകാരികള്‍ കണ്‍മുന്നിലിട്ട് ചുട്ടുകരിക്കുന്നത് ജീവച്ഛവം പോലെ കണ്ടുനില്‍ക്കേണ്ടിവന്ന ഷക്കീലയുടെ മൊഴികളാണ് കലാപത്തിന് നേതൃത്വം നല്‍കിയ ബിജെപി-സംഘപരിവാര്‍ നേതാക്കളെ അഴികള്‍ക്കുപിന്നിലാക്കിയത്. മോഡി മന്ത്രിസഭയിലെ അംഗമായിരുന്ന മായാബെന്‍ കൊദ്നാനിക്ക് 18 വര്‍ഷവും സംഘപരിവാര്‍ നേതാവ് ബാബു ബജ്രംഗിക്ക് ജീവിതാവസാനം വരെയും തടവുശിക്ഷ ലഭിച്ചതില്‍ ഷക്കീലാബാനുവിന്റെ മൊഴികള്‍ സുപ്രധാന പങ്കാണ് വഹിച്ചത്. ഗുജറാത്ത് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ബിജെപിയും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതുപോലെ "വികസനം " മാത്രമല്ല ചര്‍ച്ചാവിഷയമാകേണ്ടതെന്ന് ഷക്കീലാബാനുവിനെ പോലെയുള്ളവര്‍ പറയുന്നു.

    ReplyDelete