Sunday, December 9, 2012

സ്വകാര്യമേഖലയിലും പട്ടികവിഭാഗത്തിന് സംവരണം വേണം കാരാട്ട്


സ്വകാര്യമേഖലയിലും പട്ടികവിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. സംസ്ഥാന പട്ടികവിഭാഗ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ മേഖലയില്‍ സംവരണമില്ലാത്തതിനാല്‍ ദളിതര്‍ക്ക് വലിയ തൊഴില്‍ നഷ്ടമുണ്ടാകുന്നു. സ്വകാര്യവല്‍ക്കരിച്ച പൊതുമേഖലയില്‍ സംവരണം നടപ്പാക്കുമെന്ന വാഗ്ദാനം യുപിഎ സര്‍ക്കാര്‍ പാലിച്ചില്ല. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണത്. ദളിതരുടെ സാമൂഹ്യനീതിക്കുവേണ്ടി സ്വകാര്യമേഖലയിലും സംവരണം നേടിയെടുക്കാന്‍ പ്രക്ഷോഭം നയിക്കേണ്ട സാഹചര്യമാണുള്ളതെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യം കിട്ടിയിട്ടും ജാതി വ്യവസ്ഥയുടെ അനാചാരങ്ങള്‍ അതേ രീതിയില്‍ തുടരുന്നുണ്ട്. പട്ടികവിഭാഗത്തിന്റെ മുന്നേറ്റത്തിനായി കൂട്ടായ ജനാധിപത്യപ്രസ്ഥാനത്തിന് ഇടതു പാര്‍ട്ടികള്‍ നേതൃത്വം കൊടുക്കുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. പട്ടികവിഭാഗത്തിലെ ഭൂരിപക്ഷം പേരും കടുത്ത ജോലികളില്‍ കെട്ടിയിടപ്പെട്ടിരിക്കുകയാണ്. വൃത്തിഹീനമയ തൊഴിലുകളില്‍ നിന്നും മോചിതരാകാതെ ഈ അവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ കഴിയില്ല. പത്തൊമ്പാതാം നൂറ്റാണ്ടു മുതല്‍ ജാതിവ്യവസ്ഥ തകര്‍ക്കാന്‍ ശ്രമമുണ്ടായി. അയ്യന്‍കാളി കേരളത്തില്‍ അധ:കൃതവിഭാഗത്തിനു മോചനം നല്‍കാന്‍ പ്രവര്‍ത്തിച്ചു. ജ്യോതിബാബുലെ മഹാരാഷ്ട്രയില്‍ ജാതി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു. രാജ്യത്ത് സ്വാതന്ത്ര്യം കിട്ടിയിട്ടും ജാതി വ്യവസ്ഥയുടെ അനാചാരങ്ങള്‍ അതേ രീതിയില്‍ തുടരുന്ന സ്ഥിതിയാണുള്ളത്. തമിഴ്നാട്ടില്‍ ധര്‍മ്മപുരിയില്‍ ദളിതുകളുടെ വീടുകള്‍ കത്തിച്ചു. ദളിത് ചെറുപ്പക്കാരന്‍ പിന്നോക്കവിഭാഗത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാണ് അതുണ്ടായത്. കാരാട്ട് പറഞ്ഞു.

രാജ്യത്ത് 50 ശതമാനം ഗ്രാമങ്ങളിലെയും ദളിതുകള്‍ക്ക് കുടിവെള്ളമില്ല. സ്കൂളുകളില്‍ പ്രത്യേക ഇരിപ്പിടമാണ്. പൊതുശ്മശാനമോ ക്ഷൗരം ചെയ്യാനോ ഉള്ള അനുവാദമില്ല. സ്ത്രീകള്‍ വന്‍തോതില്‍ ചൂഷണം നേരിടുന്നു. ഇതാണ് ഇന്നിന്റെ യാഥാര്‍ഥ്യം. പലതരത്തിലും തൊട്ടുകൂടായ്മ ഇന്നും തുടരുന്നു. അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെ സ്ഥിതി അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. കേരളത്തിലുണ്ടായ സാമൂഹ്യ മുന്നേറ്റവും നവോത്ഥാനവും തൊഴിലാളി പ്രസ്ഥാനങ്ങളുമൊക്കെ അതിനു കാരണമായി. കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സാമൂഹ്യപോരാട്ടങ്ങളുടെ ഫലമാണത്. പക്ഷേ പഴയ ജാതി-ജന്‍മി നാടുവാഴിത്തത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നും മോചിതമായിട്ടില്ല. ഇന്നും അതിന്റെ ചില ലക്ഷണങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ദളിത് വിഭാഗത്തിന്റെ സാമൂഹ്യ- സാമ്പത്തിക ഉന്നമനത്തിന് നിരവധി തടസ്സങ്ങളുണ്ട്. ആഗോളവല്‍ക്കരണ- ഉദാരവല്‍ക്കരണ നയങ്ങളുടെ ദോഷം കൂടുതല്‍ അനുഭവിക്കുന്നത് ഇവരാണ്. ജോലി സംവരണം പോലും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നില്ല. സംവരണനയങ്ങളും നിയമങ്ങളും നടപ്പാക്കുന്നില്ല. കൂടുതല്‍ തൊഴില്‍ ലഭിച്ചിരുന്ന വിദ്യാഭ്യാസമേഖല സ്വകാര്യവല്‍ക്കരിച്ചു. കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വരുന്നുണ്ടെങ്കിലും ദളിതര്‍ക്ക് സംവരണമില്ല.

പട്ടികവിഭാഗത്തിനുള്ള ക്ഷേമപദ്ധതികള്‍ക്കുള്ള പണം പാഴാകാതെ ചെലവഴിക്കപ്പെടുന്നതിനും സംവിധാനം വേണം. ഇതിനായി ഗൗരവമായ ഇടപെടല്‍ അത്യാവശ്യമാണ്. പട്ടികവിഭാഗത്തിന്റെ യോജിപ്പു കൊണ്ടു മാത്രം കാര്യമില്ല. അത് സാമൂഹ്യമാറ്റത്തിനുള്ള പൊതുജനാധിപത്യപ്രസ്ഥാനത്തിന്റെ ഭാഗമാകണം. അത്തരമൊരു പൊതുപ്രസ്ഥാനമാണ് ഇടതുപാര്‍ട്ടികള്‍ മുന്നോട്ടുവെക്കുന്നത്. ആ കാഴ്ചപ്പാടിനെ എതിര്‍ത്തുകൊണ്ട് ജാതിപരമായും സ്വത്വപരമായും ദളിതരെ സംഘടിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഈ സങ്കുചിത രാഷ്ട്രീയചിന്ത പൊതുബോധത്തിനെതിരും ജനാധിപത്യപ്രസ്ഥാനത്തിന് തുരങ്കം വെക്കുന്നതുമാണ്. ജാതി-ഉപജാതി സംഘടനകളുംബൂര്‍ഷ്വാപാര്‍ട്ടികള്‍ ജാതി അടിസ്ഥാനത്തില്‍ വോട്ടു ബാങ്കുകളുണ്ടാക്കുന്നതും ദളിതുകളുടെ കൂട്ടായ ആവശ്യങ്ങള്‍ ഏറ്റെടുക്കുന്നതിന് തടസ്സമാകുന്നു. അതെല്ലാം നേരിടണമെങ്കില്‍ പട്ടികവിഭാഗത്തിലെ യുവാക്കള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും കാരാട്ട് പറഞ്ഞു.

deshabhimani

1 comment:

  1. സ്വകാര്യമേഖലയിലും പട്ടികവിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. സംസ്ഥാന പട്ടികവിഭാഗ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ മേഖലയില്‍ സംവരണമില്ലാത്തതിനാല്‍ ദളിതര്‍ക്ക് വലിയ തൊഴില്‍ നഷ്ടമുണ്ടാകുന്നു. സ്വകാര്യവല്‍ക്കരിച്ച പൊതുമേഖലയില്‍ സംവരണം നടപ്പാക്കുമെന്ന വാഗ്ദാനം യുപിഎ സര്‍ക്കാര്‍ പാലിച്ചില്ല. കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണത്. ദളിതരുടെ സാമൂഹ്യനീതിക്കുവേണ്ടി സ്വകാര്യമേഖലയിലും സംവരണം നേടിയെടുക്കാന്‍ പ്രക്ഷോഭം നയിക്കേണ്ട സാഹചര്യമാണുള്ളതെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

    ReplyDelete