Tuesday, January 15, 2013

ആര്‍എസ്എസ് ആക്രമണത്തില്‍ 4-ാംക്ലാസുകാരിക്കുള്‍പ്പെടെ പരിക്ക്


ചാരുംമൂട്: കരിമുളയ്ക്കല്‍ തുരുത്തിയില്‍ ദേവീക്ഷേത്രത്തിലും കാണിക്കവഞ്ചികളിലും ആര്‍എസ്എസ് പതാക സ്ഥാപിച്ചതിനെ ചോദ്യംചെയ്ത സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു. ആര്‍എസ്എസ് അക്രമത്തില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്. ഇവരെ ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ എം അംഗത്തിന്റെ കട എറിഞ്ഞുതകര്‍ത്തു. ഞായറാഴ്ച രാത്രിയാണ് ആര്‍എസ്എസുകാര്‍ സംഘടിതമായി അക്രമം അഴിച്ചുവിട്ടത്. സിപിഐ എം അംഗം കരിമുളയ്ക്കല്‍ ശിവാലയത്തില്‍ ആര്‍ ചെല്ലപ്പന്‍ (43), മകള്‍ ആര്യ (ഒമ്പത്), ഡിവൈഎഫ്ഐ ചാരുംമൂട് മേഖലാ വൈസ് പ്രസിഡന്റ് അനൂപ് ഭവനം അനൂപ് (26) എന്നിവരെയാണ് ആക്രമിച്ചത്.

തുരുത്തിയില്‍ ക്ഷേത്രത്തിലും കെപി റോഡരുകിലുള്ള ക്ഷേത്രകാണിക്കവഞ്ചിയിലും ആര്‍എസ്എസ് പതാക ഉയര്‍ത്തുന്നത് സമീപകാലത്ത് പതിവ് സംഭവമായി. ക്ഷേത്രഭാരവാഹികള്‍ ഇടപെട്ടിട്ടും ആര്‍എസ്എസുകാര്‍ പിന്തിരിയാന്‍ തയ്യാറായില്ല. തുടര്‍ന്ന് സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തി ആര്‍എസ്എസ് പതാക എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിലുള്ള അമര്‍ഷത്തില്‍ ആര്‍എസ്എസുകാര്‍ സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു. സിപിഐ എം അംഗം ആര്‍ ചെല്ലപ്പന്റെ കട എറിഞ്ഞുതകര്‍ത്തു. കടയിലുണ്ടായിരുന്ന ചെല്ലപ്പനെയും മകള്‍ ആര്യയെയും മര്‍ദിച്ചു. വേമ്പനാട് അപ്പൂക്കയെന്ന പ്രദീപിന്റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. രാത്രിയില്‍ സ. ജി ഭുവനേശ്വരന്റെ രക്തസാക്ഷി കുടീരത്തില്‍ ഉയര്‍ത്തിയിരുന്ന കൊടി ആര്‍എസ്എസുകാര്‍ നശിപ്പിച്ചു. കരിമുളയ്ക്കല്‍ കുഴിവിള ജങ്ഷനിലെ സിപിഐ എം, ഡിവൈഎഫ്ഐ പതാകകളും കൊടിമരവും തകര്‍ത്തു. ജാതി-മതഭേദമെന്യേ മുഴുവനാളുകളും എത്തുന്ന തുരുത്തിയില്‍ ക്ഷേത്രത്തില്‍ വര്‍ഗീയത വളര്‍ത്തി മുതലെടുക്കാനുള്ള ശ്രമത്തെ ശക്തമായി ചെറുക്കുമെന്ന് സിപിഐ എം ചാരുംമൂട് ലോക്കല്‍ സെക്രട്ടറി എം ജോഷ്വ പ്രസ്താവനയില്‍ പറഞ്ഞു.

എസ്എഫ്ഐ പ്രവര്‍ത്തകനെ ബിജെപിക്കാര്‍ ആക്രമിച്ചു

ചെര്‍ക്കള: എസ്എഫ്ഐ പ്രവര്‍ത്തകനെ വാഹനത്തിലെത്തിയ ബിജെപി ക്രിമിനല്‍ സംഘം ആക്രമിച്ചു. എടനീര്‍ സ്വാമിജീസ്ഹൈസ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി അഭിലാഷിനെയാണ് സ്കൂള്‍ പരിസരത്ത് ഓട്ടോയിലും ബൈക്കിലുമെത്തിയ സംഘം ആക്രമിച്ചത്. പരിക്കേറ്റ അഭിലാഷിനെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പകല്‍ ഒന്നരയോടെയാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ സ്കൂള്‍ കോംപൗണ്ടില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ മീപ്പുഗിരി, കറന്തക്കാട് എന്നിവിടങ്ങളില്‍നിന്ന് മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരായ ബാബു, ഭരതന്‍, ഗണേശന്‍, രഞ്ജു, അഭിലാഷ്, റിജു, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.

കോണ്‍ഗ്രസ് അക്രമം അവസാനിപ്പിക്കണം: സിപിഐ എം

കണ്ണൂര്‍: അധികാരത്തിന്റെ ഹുങ്കില്‍ കോണ്‍ഗ്രസ് ക്രിമിനലുകള്‍ ജില്ലയില്‍ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് കെ പി നസീറിനെ ഒരു സംഘം കോണ്‍ഗ്രസ് ക്രിമിനലുകള്‍ ആക്രമിച്ചത് ഇതില്‍ ഒടുവിലത്തെ സംഭവമാണ്. ഏരുവേശി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന്റെ തലേദിവസം സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച് ഭീതി സൃഷ്ടിച്ചാണ് ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തത്. തുടര്‍ന്നും വായനശാലകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്ന നിലയുണ്ടായി. ഏച്ചൂര്‍ നല്ലാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ് തീയിട്ട് നശിപ്പിച്ചു. പാര്‍ടി പെരിങ്ങോം ഏരിയ കമ്മിറ്റി ഓഫീസും ആക്രമിക്കുന്ന നിലയുണ്ടായി. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിനെ തകര്‍ക്കാന്‍ ജില്ലയില്‍ പലയിടത്തും കെഎസ്യു അക്രമികളാണ് അഴിഞ്ഞാടിയത്. ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം അക്രമസംഭവങ്ങളില്‍നിന്ന് പിന്തിരിയാന്‍ കോണ്‍ഗ്രസ് ജില്ലാനേതൃത്വം തയ്യാറാകണം. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നുമാത്രമല്ല, അവര്‍ക്ക് സഹായകരമായ നിലപാടുമാണ് ഇവര്‍ കൈക്കൊള്ളുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സമാധാനം ആഗ്രഹിക്കുന്ന മുഴുവനാളുകളും അണിനിരക്കണമെന്നും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

deshabhimani 150113

No comments:

Post a Comment