Tuesday, January 15, 2013

മൃഗപരിപാലകന്‍


മോഹന്‍ മധുകര്‍ ഭഗവത് ജനിച്ചത് മഹാരാഷ്ട്രയിലെ ഉള്‍നാടന്‍ പട്ടണമായ ചന്ദ്രാപുരിലാണ്. പഠിച്ചത് മൃഗ പരിപാലനവും. എന്നാല്‍, തെരഞ്ഞെടുത്ത വഴി രാഷ്ട്രീയ സ്വയംസേവകരെ പരിപാലിക്കലാണ്. അതാകട്ടെ, പാരമ്പര്യമായി പകര്‍ന്നുകിട്ടിയ തൊഴിലാണ്. അച്ഛന്‍ ഭഗവത് ആര്‍എസ്എസ് പ്രചാരകനായിരുന്നു. മകനും ആ വഴിയേ നടന്നു. ഓര്‍മവച്ച നാള്‍മുതല്‍ കേള്‍ക്കുന്നത് ഗണഗീതമാണ്. "നമസ്തേ സദാ വല്‍സലേ മാതൃഭൂമേ ത്വയം ഹിന്ദുഭൂമേ സുഖം വര്‍ധിതോഹം മഹാമംഗലേ പുണ്യഭൂമേ തദ്വര്‍ഥേ പതത്വേഷകായോ നമസ്തേ നമസ്തേ..."" ഹിന്ദുരാഷ്ട്രത്തിന്റെ മക്കള്‍ ഹിന്ദുഭൂമിയെ വന്ദിക്കുന്ന, നാമാര് നാം "ഹിന്ദുരാഷ്ട്രാംഗഭൂതരാ"ണെന്ന് ഉണര്‍ത്തിക്കുന്ന, കായികശക്തി തന്ന് സഹായിക്കാന്‍ ഭഗവാനോട് അപേക്ഷിക്കുന്ന സംസ്കൃത പ്രാര്‍ഥന. പിറന്ന നാടിനെ അമ്മേയെന്നു വിളിക്കും; ദുര്‍ഗാദേവിയെ ഭജിക്കും; വിജയദശമി നാളില്‍ ദക്ഷിണ പിരിക്കും. പക്ഷേ, ആര്‍എസ്എസില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല.

രാഷ്ട്രീയ സ്വയം സേവക് സംഘ് എന്നാല്‍ കാക്കിനിക്കറും വെള്ളക്കുപ്പായവുമിടുന്ന പുരുഷന്മാരുടെ കൂട്ടമാണ്. ആ പുരുഷന്മാര്‍ക്കാകട്ടെ, കല്യാണം കഴിക്കാന്‍ പാടില്ല. അടല്‍ബിഹാരി വാജ്പേയി വിവാഹം ചെയ്യാതിരുന്നത് ആര്‍എസ്എസ് ആയതുകൊണ്ടാണ്. സ്വയം സേവകന് ദാമ്പത്യജീവിതം നിഷിദ്ധം. സ്വയംസേവനം മടുത്ത് താലികെട്ടാന്‍ തീരുമാനിക്കുന്നവര്‍ ബിജെപിയാകും. കല്യാണഭാഗ്യമുണ്ടായിട്ടില്ല; കൂട്ടത്തില്‍ പ്രായംകുറഞ്ഞ സര്‍സംഘചാലകുമാണ്. സര്‍സംഘചാലക് എന്നാല്‍ ആര്‍എസ്എസിന്റെ തലവന്‍ എന്നാണര്‍ഥം. നാസികള്‍ക്ക് ഹിറ്റ്ലറെപ്പോലെ.

അങ്ങനെയുള്ള മോഹന്‍ഭഗവതിന് ദാമ്പത്യജീവിതത്തെക്കുറിച്ച് പക്ഷേ നല്ല നിശ്ചയമാണ്. ഭാര്യ എന്തുചെയ്യണം; ഭര്‍ത്താവ് എങ്ങനെ നടക്കണം എന്നൊക്ക കല്‍പ്പിച്ചുകളയും. ഇന്ത്യയില്‍ ബലാത്സംഗം നടക്കുമ്പോള്‍ ഭാരതത്തില്‍ ശാന്തപുരുഷന്മാരേയുള്ളൂ എന്നാണ് ആദ്യമുണ്ടായ വെളിപാട്. സ്ത്രീകളെക്കുറിച്ച് ആര്‍എസ്എസിനുള്ള മതിപ്പ് ഗുജറാത്തിലെ കലാപകാലത്ത് കണ്ടതാണ്. വയറു പിളര്‍ന്ന് ഭ്രൂണം പുറത്തെടുത്ത് ചുട്ടുകളഞ്ഞ കിങ്കരന്മാരുടെ വേഷവും കാക്കിയും വെള്ളയുമായിരുന്നു. ഗണവേഷമെന്ന് പറയും. "92-93 കാലത്ത് ശാഖകളില്‍ ഒരു സര്‍ക്കുലര്‍ വിതരണംചെയ്തു. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അമ്പലത്തില്‍ പോകണമെന്നാണ് അതില്‍ ആദ്യത്തേത്. മുസല്‍മാന്റെ വീട്ടില്‍ ജോലിക്കുപോയാല്‍ അവരുടെ സ്ത്രീകളെ ആകര്‍ഷിച്ച് ഹിന്ദുബീജം കുത്തിവയ്ക്കുക എന്ന ആഹ്വാനമാണ് അടുത്തത്. മുസ്ലിം സ്ത്രീകളുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ട് അവരില്‍ ഹിന്ദുവിന്റെ കുട്ടികളെ ജനിപ്പിക്കുക എന്ന് സാരം. ഈ ആധുനികകാലത്ത് പരിഷ്കൃതമെന്ന് വിളിക്കുന്ന സമൂഹത്തില്‍ സ്വന്തം പ്രവര്‍ത്തകരോട് അവിഹിതഗമനത്തിന് ആഹ്വാനംചെയ്യുന്നവര്‍ക്ക് സ്ത്രീകളോടുള്ള മതിപ്പ് ഊഹിക്കാവുന്നതേയുള്ളൂ. ആ കല്‍പ്പനയുടെ തുടര്‍ച്ചതന്നെ, ഭര്‍ത്താവ് അധ്വാനിച്ച് കൊണ്ടുവരുന്ന പണംകൊണ്ട് വീട്ടിലിരുന്ന് കുടുംബത്തെ നോക്കുകയാണ് സ്ത്രീ ചെയ്യേണ്ടതെന്ന സിദ്ധാന്തം. ഭാര്യാഭര്‍തൃബന്ധം ഒരു കരാറാകുന്നു. സ്ത്രീ കുടുംബം നോക്കി ഭര്‍ത്താവിനെ പരിചരിച്ച് പേന്‍ നോക്കിയും അടുക്കളപ്പുകയേറ്റും കഴിഞ്ഞുകൊള്ളണം. കരാര്‍ ലംഘിച്ചാല്‍ ഭര്‍ത്താവിന് ഭാര്യയെ ഉപേക്ഷിക്കാം; തിരിച്ചും ആകാം. ഇതാണ് മോഹന്‍ ഭഗവതിന്റെ ഉപദേശം. എന്തായാലും ആര്‍എസ്എസുകാര്‍ക്ക് ഇത് ബാധകമാവില്ല. വിവാഹം ചെയ്യാത്തവര്‍ക്ക് വിവാഹകരാറുണ്ടാകില്ലല്ലോ. അവര്‍ ആരെ ഉപേക്ഷിക്കാന്‍. ആര്‍എസ്എസ് തലവനെ അനുസരിക്കാനുള്ള ബാധ്യത സ്വയംസേവകര്‍ക്കേയുള്ളൂ. വിവാഹിതര്‍ ആ വഴി പോകേണ്ടതില്ല. അതുകൊണ്ട് മോഹന്‍ ഭഗവത് എന്തു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും സ്ത്രീകള്‍ക്ക് പ്രശ്നമുണ്ടാകുന്നില്ല. ആ നിലയ്ക്ക് പ്രതിഷേധ പ്രസ്താവനകളില്‍ കാര്യമില്ല. അല്ലെങ്കിലും, ആകപ്പാടെ വെള്ളത്തില്‍ മുങ്ങിനില്‍ക്കുന്നവന്റെ തലയിലെ ഒരു തുള്ളി വെള്ളം ഒപ്പിയെടുത്തിട്ട് കാര്യമൊന്നുമില്ല. മൊത്തം പ്രശ്നമാണ്. പ്രശ്നവശാല്‍ ഒരു കാര്യം വിവാദമായി എന്നുമാത്രം.

സൂക്ഷ്മന്‍ deshabhimani varanthapathippu 130113

4 comments:

  1. താങ്കള്‍ ഫുള്‍ ആയിട്ട് നോര്‍മല്‍ അല്ല അല്ലെ... വിമര്‍ശിച്ചോളൂ... പക്ഷെ അത് വല്ലതും പഠിച്ചിട്ടു വേണം... അല്ലാതെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍ ആവരുത്...
    ഇത്രയും വിഡ്ഢിത്തങ്ങള്‍ പറഞ്ഞു നിങ്ങള്‍ നിങ്ങള്ക്ക് വല്ല വിലയും ഉണ്ടെങ്കില്‍ അത് കളയരുത്...

    ReplyDelete
  2. പശൂം ചത്തു മോരിലെ പുളീം പോയി
    ജാഗ്രതക്കാരന്‍ ഉറക്കം ഉണര്‍ ന്നത് ഇപ്പോഴും :)
    അല്ല മാഷേ മാദ്ധ്യമങ്ങളായ മാദ്ധ്യമങ്ങളൊക്കെ തിരുത്തിയതും മുഴുവന്‍ പ്രസം ഗവും കൊടുത്തതും ഒന്നു അറിഞ്ഞില്ലേ...!
    അതോ ഒന്നുക്കൂടി കുളം കലക്കി മീന്‍ പിടിക്കാനുള്ള അടവോ ?

    ReplyDelete
    Replies
    1. മനങ്കര മണ്ഡലത്തിലെ ബുദ്ധി ജീവിയെ കളിയാക്കല്ലേ,,,,, :P

      Delete
  3. മരുന്നിനെങ്കിലും ബുദ്ധിയുള്ളവര്‍ ഇത്ര വിഡ്ഢിത്തം പുലംബുമോ ???
    ആര്‍. എസ്സ് എസ്സും ബി.ജെ പി യും തമ്മിലുള്ള വ്യത്യാസം പറഞ്ഞത് വളരെ നന്നായി ആകര്‍ഷിച്ചു..

    ReplyDelete