Saturday, December 12, 2009

യുഡിഎഫ് കള്ളപ്രചാരണം രാഷ്ട്രീയ മുതലെടുപ്പിന്

നായനാര്‍ വധശ്രമ ഗൂഢാലോചനക്കേസിനെക്കുറിച്ച് യുഡിഎഫ് നേതാക്കള്‍ നടത്തുന്ന പ്രചാരണം രാഷ്ട്രീയ മുതലെടുപ്പിന്. നേരത്തെ, കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ കെട്ടിച്ചമച്ച കേസെന്നാണ് യുഡിഎഫ് നേതാക്കള്‍ കേരളത്തിലുടനീളം പ്രസംഗിച്ച് നടന്നത്. ലോക്സഭാതെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണത്തിനും യുഡിഎഫ് കേസ് ഉപയോഗിച്ചു.

ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 1999 ലാണ് കേസിനാസ്പദമായ സംഭവം. നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്ത വിവരം ആഗസ്ത് പതിമൂന്നിനാണ് പൊലീസ് പുറത്തുവിട്ടത്. അടുത്ത ദിവസം കേസിനെതിരെ യുഡിഎഫ് നേതാക്കളുടെ പ്രസ്താവന മാധ്യമങ്ങളില്‍ വന്നു.

മുഖ്യമന്ത്രിയെ വധിക്കാന്‍ മുസ്ളിം തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കിയെന്നത് ഹിന്ദുവോട്ട് നേടാനുള്ള സിപിഐ എമ്മിന്റെ കെട്ടുകഥയാണെന്നാണ് പ്രതിപക്ഷ നേതാവായിരുന്ന എ കെ ആന്റണി പറഞ്ഞത്. ആന്റണിയുടെ പരാമര്‍ശം 1999 ആഗസ്ത് 23 ന് ഇറങ്ങിയ മനോരമയുടെ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെ വന്നു.

'മനുഷ്യബോംബ് ഇലക്ഷന്‍ സ്റ്റണ്ട്' എന്നായിരുന്നു മറ്റൊരു യുഡിഎഫ് നേതാവ് എം വി രാഘവന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത് ആഗസ്ത് 15ന് മനോരമയുടെ പത്താം പേജില്‍ നല്‍കി.

'നായനാരെ വധിക്കാന്‍ തീവ്രവാദികള്‍ മനുഷ്യബോംബാകാന്‍ തീരുമാനിച്ചുവെന്ന് പറയുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. നായനാരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പറയുന്നത് ആരും വിശ്വസിക്കില്ല.'

അക്കാലത്ത് കണ്ണൂരിലെത്തിയ യുഡിഎഫിന്റെ എല്ലാ നേതാക്കളും ഈ കേസിനെ പരിഹസിച്ചു. പൊലീസിന്റെ അന്നത്തെ കണ്ടെത്തലുകള്‍ അക്ഷരംപ്രതി ശരിയാണെന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നത്.

അറസ്റ്റിലായ മൂന്നുപേര്‍ മജ്ലിസ് പ്രവര്‍ത്തകരാണെന്നാണ് പൊലീസിനോട് സമ്മതിച്ചത്. ആലുവ പുറക്കാട്ട്പടി എന്‍ എ ഇസ്മായില്‍, കണ്ണൂര്‍ മരക്കാര്‍കണ്ടി തസ്ളിമ മന്‍സിലില്‍ കെ പി സാബിര്‍, അത്താഴക്കുന്ന് പുതിയപുരയില്‍ മഷൂദ് എന്നിവരെയാണ് ആദ്യം പിടിച്ചത്. അടുത്ത ദിവസങ്ങളിലായി നസീറിനെയും മറ്റു ചില പ്രതികളെയും അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴിയനുസരിച്ചാണ് തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്ന് പൊലീസ് പുറത്തുവിട്ടത്. പൊലീസ് വളരെ ഗൌരവത്തില്‍ കൈകാര്യം ചെയ്ത കേസ് മാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫ് കെട്ടുകഥയാക്കി അവതരിപ്പിച്ചു. ഈ പ്രചാരണങ്ങളുടെ സ്വാധീനത്തിലുംകൂടിയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയത്. പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് അഞ്ചു വര്‍ഷം ഒരന്വേഷണവും നടത്തിയില്ലെന്ന് മാത്രമല്ല കേസ് പിന്‍വലിക്കാനും ആലോചിച്ചു. ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറഞ്ഞു നടക്കുന്നതുപോലെ, നസീറിനെ പൊലീസ് വിട്ടയച്ചിട്ടില്ല. ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങിയ നസീര്‍ സിറ്റിയിലെ വിനോദ് കുമാര്‍ വധക്കേസിലും പിടികിട്ടാപ്പുള്ളിയാണ്.

Deshabhimani news 12 December 2009

2 comments:

  1. നായനാര്‍ വധശ്രമ ഗൂഢാലോചനക്കേസിനെക്കുറിച്ച് യുഡിഎഫ് നേതാക്കള്‍ നടത്തുന്ന പ്രചാരണം രാഷ്ട്രീയ മുതലെടുപ്പിന്. നേരത്തെ, കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തപ്പോള്‍ കെട്ടിച്ചമച്ച കേസെന്നാണ് യുഡിഎഫ് നേതാക്കള്‍ കേരളത്തിലുടനീളം പ്രസംഗിച്ച് നടന്നത്. ലോക്സഭാതെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണത്തിനും യുഡിഎഫ് കേസ് ഉപയോഗിച്ചു.

    ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 1999 ലാണ് കേസിനാസ്പദമായ സംഭവം. നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ മൂന്നുപേരെ അറസ്റ്റ് ചെയ്ത വിവരം ആഗസ്ത് പതിമൂന്നിനാണ് പൊലീസ് പുറത്തുവിട്ടത്. അടുത്ത ദിവസം കേസിനെതിരെ യുഡിഎഫ് നേതാക്കളുടെ പ്രസ്താവന മാധ്യമങ്ങളില്‍ വന്നു.

    ReplyDelete