Monday, December 7, 2009

അമേരിക്കയ്ക്ക് താങ്ങായി മന്‍മോഹന്‍

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഏകധ്രുവ ലോക നായകപട്ടം സ്വയമെടുത്തണിഞ്ഞ രാജ്യമാണ് അമേരിക്ക. എന്നാല്‍, ജോര്‍ജിയയിലും ലബനണിലും ഏറ്റുവാങ്ങിയ പരാജയവും ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റവും ഇറാഖില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കേണ്ടി വന്നതും അഫ്ഗാനില്‍ വിയറ്റ്നാം ആവര്‍ത്തിക്കുമെന്ന ഭയവും അവസാനമായി സാമ്പത്തിക പ്രതിസന്ധിയും ഈ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അമേരിക്ക നേതൃത്വം നല്‍കുന്ന ഉദാരവല്‍ക്കരണനയത്തിനെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ പ്രക്ഷോഭമാണ് ഉയര്‍ന്നുവരുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അതിന്റെ ആധിപത്യം നഷ്ടപ്പെടുകയാണെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപകനും സാമ്പത്തിക വിദഗ്ധനുമായ വില്യം കെ ടാബ് അടുത്തിടെ അഭിപ്രായപ്പെട്ടു. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന സാമ്പത്തികനയത്തിനെതിരെ ലാറ്റിനമേരിക്കയില്‍ പുതിയ ബദല്‍പാത എല്ലാ അര്‍ഥത്തിലും രൂപപ്പെട്ടുവരികയാണ്. വെനസ്വേലയും ക്യൂബയും ബൊളീവിയയും ഇക്വഡോറും നിക്കരാഗ്വയും ഗ്രനഡയും ബ്രസീലും മറ്റും രൂപീകരിച്ച അല്‍ബ എന്ന ബദല്‍ ഇത്തരത്തിലുള്ള പാതയാണ് മുന്നോട്ടുവയ്ക്കുന്നത്. മെര്‍ക്കോസുര്‍, അല്‍ബ രാജ്യങ്ങള്‍ ചേര്‍ന്ന് ലോകബാങ്കിനു പകരമായി ബാങ്കോ ഡെല്‍ സുര്‍ അഥവാ ബാങ്ക് ഓഫ് സൌത്തിന് രൂപം നല്‍കുകയും ചെയ്തു. ഏഴ് ബില്യ ഡോളര്‍ ആസ്ഥിയുള്ള ഈ ബാങ്ക് സാമൂഹ്യപദ്ധതികള്‍ക്കും മറ്റും ലോകബാങ്കിനേക്കാള്‍ ചുരുങ്ങിയ പലിശക്ക് കടംകൊടുക്കുന്നു. ഒരു രാജ്യത്തിന് ഒരുവോട്ട് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിലെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുക. ഇതോടെ പല രാജ്യങ്ങളും ലോകബാങ്കില്‍നിന്നും ഐഎംഎഫില്‍നിന്നും പിന്‍വാങ്ങാനും തുടങ്ങി.

2005 വരെ ഐഎംഎഫിന്റെ 80 ശതമാനം വായ്പയും തെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളാണ് വാങ്ങിയിരുന്നത്. ഇപ്പോഴത് ഐഎംഎഫിന്റെ ആഗോള വായ്പയുടെ ഒരു ശതമാനമായി കുറഞ്ഞു. ഡോളറിനു പകരം പ്രത്യേക കറന്‍സികൂടി ഈ രാജ്യങ്ങള്‍ അംഗീകരിച്ചതോടെ അമേരിക്കന്‍ പ്രതിസന്ധി മൂര്‍ഛിക്കുകയാണ്. ഡോളറിന്റെ ബലത്തില്‍ നേടിയ അനധികൃത അധികാരങ്ങള്‍ അമേരിക്കയ്ക്ക് നഷ്ടപ്പെടുകയാണെന്ന് ലോകത്തിലെ ഏറ്റവും വലിയ ഊഹക്കച്ചവടക്കാരനായ ജോര്‍ജ് സോരോസുതന്നെ പറയുന്നുമുണ്ട്. കഴിഞ്ഞ 60 വര്‍ഷമായി കരുതല്‍നാണയമെന്ന നിലയില്‍ ഡോളറിനുണ്ടായിരുന്ന ആധിപത്യം അവസാനിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് സോരോസ് പറയുന്നത്. നിലവില്‍ നാലില്‍ മൂന്നു ഭാഗം കരുതല്‍ കറന്‍സിയും ഡോളറിലാണ്. നാലില്‍ ഒന്നു മാത്രമാണ് യൂറോയിലുള്ളത്. അടുത്ത പത്തു വര്‍ഷത്തിനകം യൂറോ പ്രധാന കരുതല്‍ കറന്‍സിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2006ല്‍ പ്രൈസ് വാട്ടര്‍ ഹൌസ് നടത്തിയ പഠനത്തില്‍ പറയുന്നത് 2050 ആകുമ്പോഴേക്കും അമേരിക്കയെ വെല്ലുന്ന ശക്തിയായി ചൈന മാറുമെന്നാണ്. മൂന്നാമത്തെ ശക്തിയായി ഇന്ത്യ വളരുമെന്നും ഇതേ പഠനം പറയുന്നു. ഒരുവര്‍ഷത്തിനുശേഷം 2007ല്‍ ഗോള്‍ഡ്മാന്‍ സാച്ചസ് നടത്തിയ മറ്റൊരു പഠനം പറയുന്നത് 2027 ആകുമ്പോഴേക്കുതന്നെ ചൈന അമേരിക്കയെ വെല്ലുന്ന ശക്തിയാകുമെന്നും 2050 ആകുമ്പോള്‍ ഇന്ത്യയും അമേരിക്കയേക്കാള്‍ വലിയ ശക്തിയാകുമെന്നുമാണ്. ജപ്പാനെയും യുനൈറ്റഡ് കിങ്ഡത്തെയും ജര്‍മനിയെയും പിന്നിലാക്കി ബ്രസീല്‍, ഇന്തോനേഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളും ഉയര്‍ന്നുവരുമെന്നും ഇത്തരം പഠനങ്ങളില്‍ കാണുന്നു. ഏഷ്യയിലും അമേരിക്കയുടെ സ്വാധീനം കുറയുമെന്നും ചൈന ഏറ്റവും വലിയ ശക്തിയായി ഉയര്‍ന്നുവരുമെന്നും 'വാഷിങ്ങ്ടണിന്റെ കിഴക്കന്‍ സൂര്യാസ്തമനം' എന്നലേഖനത്തില്‍ (ഫോറിന്‍ പോളിസി എന്ന മാസിക) ജാസ ടി ഷാപ്ലേനും ജെയിംസ് ലാനിയും അഭിപ്രായപ്പെടുന്നു.

അമേരിക്കന്‍ കമ്പനികളുടെ ആധിപത്യവും അവസാനിക്കുകയാണ്. റഷ്യയുടെ ഗ്യാസ്പ്രോം, ചൈനയുടെ സിഎന്‍പിസി, വെനസ്വേലയുടെ പിഡിവിഎസ്എ, ബ്രസീലിന്റെ പെട്രോബ്രാസ്, മലേഷ്യയുടെ പെട്രോനാസ് തുടങ്ങിയ കമ്പനികളാണ് അമേരിക്കന്‍-യൂറോപ്യന്‍ കമ്പനികളുടെ ആധിപത്യത്തെ ചോദ്യംചെയ്യുന്നത്.

മാറുന്ന ലോകത്തിന്റെ ഒരു നഖചിത്രമാണ് മേല്‍വിവരിച്ചത്.

എന്നാല്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഈ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് അമേരിക്കന്‍ മുതലാളിത്തത്തിനെ പുകഴ്ത്താനും അതിന് സ്വീകാര്യത വര്‍ധിപ്പിക്കാനുമാണ് ശ്രമിച്ചത്. അമേരിക്കന്‍ മുതലാളിത്തത്തിനേറ്റ ക്ഷതത്തെ കണ്ടില്ലെന്നു നടിച്ച് അതിനെ താങ്ങിനിര്‍ത്താനുള്ള വ്യഗ്രതയാണ് മന്‍മോഹന്‍സിങ് തന്റെ സന്ദര്‍ശനത്തിലുടനീളം കാട്ടിയത്. നവംബര്‍ 23ന് ന്യൂസ് വീക്ക് വാരികയുടെ ഫരീദ് സക്കറിയക്കു നല്‍കിയ അഭിമുഖത്തില്‍ (സിഎന്‍എന്‍ ടെലിവിഷന്‍ ഈ അഭിമുഖം സംപ്രേക്ഷണം ചെയ്യുകയുമുണ്ടായി) പ്രധാനമന്ത്രി പറഞ്ഞത് അമേരിക്കയുടെ സാമ്പത്തികശക്തിക്ക് അന്തിമ തിരിച്ചടി ലഭിക്കാന്‍ തുടങ്ങിയിട്ടില്ലെന്നാണ്. അമേരിക്കന്‍ ഡോളര്‍തന്നെയായിരിക്കും ലോകത്തിന്റെ പ്രധാന കരുതല്‍നാണയമായി തുടരുമെന്നും ഡോളറിനു പകരം വയ്ക്കാവുന്ന ഒരു നാണയമില്ലെന്നും പ്രധാനമന്ത്രി അസന്ദിഗ്ധമായി പ്രസ്താവിച്ചു. ചൈന അമേരിക്കന്‍ ട്രഷറി ബോണ്ടില്‍ നിക്ഷേഷപിച്ച 2.5 ട്രില്യ ഡോളറില്‍ ഒരുകാശുപോലും പിന്‍വലിക്കാന്‍ ചൈന തയ്യാറാകാത്തതാണ് ഈ വിശ്വാസത്തിന് അടിസ്ഥാനമെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍, ഈ വര്‍ഷം ജൂണില്‍ റഷ്യയിലെ യെകാതെറിന്‍ബര്‍ഗില്‍ ചേര്‍ന്ന ബ്രിക്ക് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന) ഉച്ചകോടിയില്‍ മന്‍മോഹന്‍സിങ്ങിനെ സാക്ഷിനിര്‍ത്തി റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് ഡോളര്‍ ആധിപത്യത്തിനെതിരെയാണ് സംസാരിച്ചത്. ഡോളറിനു പകരം ആഗോളാടിസ്ഥാനത്തില്‍ ഒരു കറന്‍സി രൂപീകരിക്കുന്നതിനെക്കുറിച്ച് ബ്രിക്ക് രാഷ്ട്രങ്ങള്‍ സജീവമായി ചര്‍ച്ച നടത്തുന്നുമുണ്ട്. തകരുന്ന ബോട്ടിനൊപ്പം പോകാനുള്ള അമിത താല്‍പ്പര്യമാണ് പ്രധാനമന്ത്രി കാട്ടുന്നത്. അത് മുതലാളിത്തത്തിന് പാദസേവ ചെയ്യലുമാണ്. പൂര്‍ണമായും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷത്തിനൊപ്പമാണ് എന്ന പരസ്യപ്രഖ്യാപനമാണ് മന്‍മോഹന്‍സിങ് നടത്തിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയെ ആശ്രയിക്കാത്ത ഒരു സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് എന്നതിനാലാണ് ഈ പൂര്‍ണമായ വിധേയത്വം.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 081209

1 comment:

  1. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഏകധ്രുവ ലോക നായകപട്ടം സ്വയമെടുത്തണിഞ്ഞ രാജ്യമാണ് അമേരിക്ക. എന്നാല്‍, ജോര്‍ജിയയിലും ലബനണിലും ഏറ്റുവാങ്ങിയ പരാജയവും ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റവും ഇറാഖില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കേണ്ടി വന്നതും അഫ്ഗാനില്‍ വിയറ്റ്നാം ആവര്‍ത്തിക്കുമെന്ന ഭയവും അവസാനമായി സാമ്പത്തിക പ്രതിസന്ധിയും ഈ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അമേരിക്ക നേതൃത്വം നല്‍കുന്ന ഉദാരവല്‍ക്കരണനയത്തിനെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ പ്രക്ഷോഭമാണ് ഉയര്‍ന്നുവരുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അതിന്റെ ആധിപത്യം നഷ്ടപ്പെടുകയാണെന്ന് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപകനും സാമ്പത്തിക വിദഗ്ധനുമായ വില്യം കെ ടാബ് അടുത്തിടെ അഭിപ്രായപ്പെ

    ReplyDelete