Tuesday, November 16, 2010

തൊഴിലുറപ്പ് പദ്ധതി കേന്ദ്രസഹായം നിര്‍ത്തി

സംസ്ഥാനത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള ധനസഹായം കേന്ദ്രം നിര്‍ത്തിവച്ചു. 10 ജില്ലയില്‍ ഇതോടെ ഫണ്ട് പൂര്‍ണമായും തീര്‍ന്നു. നാല് ജില്ലയില്‍ ഏതാനും ദിവസത്തേക്കുള്ള ഫണ്ട് മാത്രമേ ബാക്കിയുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പദ്ധതി അട്ടിമറിക്കുന്നതെന്ന് വ്യക്തം. കേന്ദ്രസഹായം നിലച്ചതോടെ സംസ്ഥാനത്ത് എട്ട് ലക്ഷത്തിലേറെ തൊഴിലാളികുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പദ്ധതിയില്‍ 8,14,000 പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഇവര്‍ക്കൊന്നും ഇനി കൂലി ലഭിക്കില്ല. ഈ സാമ്പത്തികവര്‍ഷം 297 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. കേന്ദ്രം അനുവദിച്ച തുകയുടെ 60 ശതമാനം ചെലവഴിച്ചതിന്റെ കണക്ക് നല്‍കുന്ന മുറയ്ക്ക് അടുത്ത ഗഡു കേന്ദ്രം നല്‍കുമെന്നതാണ് പദ്ധതിയുടെ വ്യവസ്ഥ. ഇതനുസരിച്ച് രണ്ടു മാസം മുമ്പ്, 60 ശതമാനം തുക ചെലവഴിച്ചതിന്റെ കണക്ക് കേന്ദ്രത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് നിരന്തരം കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഇതുവരെ ഫണ്ട് അനുവദിച്ചില്ല. ഇതോടെ ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോട്, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളില്‍ ഫണ്ട് പൂര്‍ണമായും തീര്‍ന്നു. പത്തനംതിട്ട, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നാമമാത്രമായ തുകയേ അവശേഷിക്കുന്നുള്ളൂ. കേരളത്തിനു പുറമെ പശ്ചിമബംഗാളിനും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഫണ്ട് നിഷേധിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ത്രിപുരയില്‍ മാത്രമാണ് പദ്ധതി ഫലപ്രദമായി നടക്കുന്നത്. ചുരുക്കത്തില്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ തെരഞ്ഞുപിടിച്ച് പദ്ധതി അട്ടിമറിക്കുകയാണ്.

പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ഓഫീസില്‍ സ്ഥലപരിമിതി കാരണം ഈ സംസ്ഥാനങ്ങളുടെ നടത്തിപ്പു ചുമതല മറ്റൊരു ഓഫീസിലേക്ക് മാറ്റിയതുകൊണ്ടാണ് ഫണ്ട് വൈകുന്നതെന്ന വിചിത്രമായ മറുപടിയാണ് കേന്ദ്രം നല്‍കുന്നത്. എന്നാല്‍ ഈ ഓഫീസില്‍ ഇതുവരെയും ജീവനക്കാരെ നിയോഗിക്കുകയോ മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല.

deshabhimani 191110

1 comment:

  1. സംസ്ഥാനത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള ധനസഹായം കേന്ദ്രം നിര്‍ത്തിവച്ചു. 10 ജില്ലയില്‍ ഇതോടെ ഫണ്ട് പൂര്‍ണമായും തീര്‍ന്നു. നാല് ജില്ലയില്‍ ഏതാനും ദിവസത്തേക്കുള്ള ഫണ്ട് മാത്രമേ ബാക്കിയുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പദ്ധതി അട്ടിമറിക്കുന്നതെന്ന് വ്യക്തം. കേന്ദ്രസഹായം നിലച്ചതോടെ സംസ്ഥാനത്ത് എട്ട് ലക്ഷത്തിലേറെ തൊഴിലാളികുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്.

    ReplyDelete