Sunday, August 7, 2011

യാത്രനിരക്ക് ബസ് ഉടമകള്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍


ബസ് യാത്രനിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയുടെ അവകാശവാദം പൊളിയുന്നു. നിരക്ക് വര്‍ധന പ്രഖ്യാപിക്കവെ ബസ് ഉടമകളുടെ ആവശ്യങ്ങള്‍ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ലെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള തന്ത്രം മാത്രമാണെന്ന് കണക്ക് വ്യക്തമാക്കുന്നു. ബസ് ഉടമകള്‍ ആവശ്യപ്പെട്ടതിലും ഉയര്‍ന്ന നിരക്ക് വര്‍ധനയാണ് ഞായറാഴ്ച രാത്രിമുതല്‍ നടപ്പാകുന്നത്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ക്കുമാത്രം മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചതായും കിലോമീറ്റര്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നുമാണ് മന്ത്രി പറഞ്ഞത്. നിലവില്‍ കിലോ മീറ്ററിന് 55 പൈസയാണ് യാത്രനിരക്ക്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി ഊറ്റംകൊള്ളുമ്പോള്‍ പുതുക്കിയ നിരക്കില്‍ 61 പൈസമുതല്‍ ഒരു രൂപവരെയാണ് വിവിധ ഫെയര്‍സ്റ്റേജുകളില്‍ യാത്രക്കാരില്‍നിന്ന് ഈടാക്കുക. ബസ് ഉടമകള്‍ നിലവിലെ കിലോമീറ്റര്‍ നിരക്കായ 55 പൈസ 65 പൈസയായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

പുതുക്കിയ നിരക്കില്‍ ഒന്നുമുതല്‍ 11 വരെ ഫെയര്‍സ്റ്റേജുകളിലെ കിലോമീറ്റര്‍ നിരക്ക് ചുവടെ: (നിലവിലെ നിരക്ക് ബ്രായ്ക്കറ്റില്‍)

അഞ്ചു കിലോമീറ്റര്‍വരെ ഫെയര്‍സ്റ്റേജ് ഒന്ന്- 100 പൈസ. (90 പൈസ). 7.5 കിലോ മീറ്റര്‍വരെ- 80 (67 പൈസ). 10 കിലോ മീറ്റര്‍വരെ- 80 (55 പൈസ). 12.5 കിലോമീറ്റര്‍വരെ- 72 (56 പൈസ). 15 കിലോമീറ്റര്‍വരെ- 73 (56 പൈസ). 17.5 കിലോമീറ്റര്‍വരെ- 69 (56 പൈസ). 20 കിലോമീറ്റര്‍വരെ- 65 പൈസ (55 പൈസ). 22.5 കിലോമീറ്റര്‍വരെ- 67 പൈസ (55 പൈസ). 25 കിലോമീറ്റര്‍വരെ- 64 പൈസ (56 പൈസ). 27.5 കിലോമീറ്റര്‍വരെ- 61 പൈസ (55 പൈസ). ബസ് ഉടമകളുടെ ആവശ്യത്തിനേക്കാള്‍ ആറുമുതല്‍ 35 പൈസവരെ വിവിധ ഫെയര്‍സ്റ്റേജുകളില്‍ കിലോമീറ്റര്‍ നിരക്കില്‍ അധിക വര്‍ധന അനുവദിച്ചശേഷമാണ് നിരക്ക് വര്‍ധന നടത്തിയിട്ടില്ലെന്ന് മന്ത്രി അവകാശപ്പെടുന്നത്.

ഫെയര്‍സ്റ്റേജ് യാത്രനിരക്കിലെ അപാകത പരിഹരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളപ്പോഴാണ് ഏതാണ്ട് എല്ലാ ഫെയര്‍സ്റ്റേജിലും ഗണ്യമായ അപാകത അടങ്ങിയ പുതിയ യാത്രനിരക്ക് നിര്‍ണയം. നിലവിലെ നിരക്കില്‍ 2.5 കിലോമീറ്ററില്‍ 160 പൈസയും അഞ്ചു കിലോമീറ്ററില്‍ 90 പൈസയും 7.5 കിലോമീറ്ററില്‍ 67 പൈസയുമായിരുന്നു കിലോമീറ്റര്‍നിരക്ക്. മറ്റെല്ലാ ഫെയര്‍സ്റ്റേജിലും ഏതാണ്ട് 55 പൈസ നിരക്ക് പാലിച്ചിരുന്നു. ആദ്യ ഫെയര്‍സ്റ്റേജുകളിലെ ഈ അപാകത പരിഹരിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. മിനിമം ചാര്‍ജില്‍മാത്രമാണ് വര്‍ധന വരുത്തിയതെന്ന് ബസ് ഉടമകളും സര്‍ക്കാരും അവകാശപ്പെടുമ്പോള്‍ എല്ലാവിഭാഗം യാത്രക്കാരെയും ചാര്‍ജ് വര്‍ധന കാര്യമായി ബാധിക്കുമെന്നതാണ് വസ്തുത. ഹ്രസ്വദൂര യാത്രക്കാരാകും കൂടുതല്‍ ഭാരം പേറേണ്ടിവരിക.

മിനിമം ചാര്‍ജില്‍ ഒരു രൂപയുടെ വര്‍ധന വരുത്തിയപ്പോള്‍ മറ്റു യാത്രക്കാര്‍ക്ക് രണ്ടര രൂപവരെ അധികം നല്‍കേണ്ടിവരുന്നു. ചില ഫെയര്‍സ്റ്റേജുകളില്‍ 45 ശതമാനംവരെ വര്‍ധനയുണ്ട്. നാലും ആറും ഫെയര്‍സ്റ്റേജുകളിലെ യാത്രക്കാരാണ് വര്‍ധനയുടെ ആഘാതം കൂടുതല്‍ പേറേണ്ടിവരിക. ഇവര്‍ക്ക് പഴയ നിരക്കിനേക്കാള്‍ രണ്ടര രൂപ അധികം നല്‍കേണ്ടിവരും. നാലാം ഫെയര്‍സ്റ്റേജിലെ അഞ്ചര രൂപ ഇനി എട്ടു രൂപയാകും. ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രചെയ്യുന്ന ഫെയര്‍സ്റ്റേജാണിത്. എട്ടര രൂപയായിരുന്ന ആറാം ഫെയര്‍സ്റ്റേജ് 11 രൂപയാകും. ഒമ്പതാം ഫെയര്‍സ്റ്റേജിലും രണ്ടര രൂപയുടെ വര്‍ധനയുണ്ട്. മറ്റ് ഫെയര്‍സ്റ്റേജുകളില്‍ രണ്ട് രൂപയുടെ വര്‍ധനയും.
(ജി രാജേഷ് കുമാര്‍)

ബസുടമകളുടെ കണക്ക് തെറ്റ്: ഡിജോ കാപ്പന്‍

കൊച്ചി: അയല്‍സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ബസ് സര്‍വീസ് നടത്താന്‍ കിലോമീറ്ററിന് 10 രൂപ അധികം വേണമെന്ന സ്വകാര്യ ബസുടമകളുടെ കണക്ക് വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ ട്രസ്റ്റി ഡിജോ കാപ്പന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തനച്ചെലവു സംബന്ധിച്ച് സ്വകാര്യ ബസുടമകള്‍ നല്‍കിയ കണക്കുകള്‍കൂടി പരിശോധിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്. ബസ് നടത്തിപ്പ് നഷ്ടത്തിലാണെന്നും അതിനാല്‍ ബസുകളുടെ എണ്ണം വര്‍ഷംതോറും കുറഞ്ഞുവരികയാണെന്ന ഉടമകളുടെ വാദവും തെറ്റാണ്. വിവരാവകാശപ്രകാരം ലഭിച്ച ഔദ്യോഗിക രേഖകളില്‍ ഇത് വ്യക്തമാണ്.
തമിഴ്നാട്ടില്‍ കിലോമീറ്ററിന് പ്രവര്‍ത്തനച്ചെലവ് 19.66 രൂപയും കര്‍ണാടകത്തില്‍ 22.71 രൂപയും ആന്ധ്രയില്‍ 23.87 രൂപയുമാണ്. എന്നാല്‍ കേരളത്തില്‍ ചെലവ് 33.75 രൂപയും വരവ് 23.77 രൂപയുമാണെന്ന് ഉടമകള്‍ നല്‍കിയ നിവേദനത്തില്‍ പറയുന്നു. നാറ്റ്പാക്കിന്റെ കണക്കില്‍ ചെലവ് 20.65 രൂപയാണ്. ഈ വ്യത്യാസത്തെക്കുറിച്ച് ഫെയര്‍ റിവിഷന്‍ കമ്മിറ്റി മൗനംപാലിക്കുന്നു. വിവിധ ചെലവുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 16,000 ബസുകള്‍ കുറഞ്ഞെന്നാണ് ഉടമാസംഘങ്ങള്‍ നല്‍കിയ വിവരം. എന്നാല്‍ 2005ല്‍ 15,024 എണ്ണമുണ്ടായിരുന്ന ബസുകള്‍ 2011 ആയപ്പോള്‍ 17,444 എണ്ണമായി വര്‍ധിച്ചെന്ന് വിവരാവകാശ നിയമപ്രകാരം സര്‍ക്കാരില്‍നിന്ന് കിട്ടിയ രേഖയില്‍ പറയുന്നതായും ഡിജോ കാപ്പന്‍ പറഞ്ഞു. ഈ സാഹചര്യങ്ങളില്‍ ഓര്‍ഡിനറി ബസുകളില്‍ ആദ്യ രണ്ട് സ്റ്റേജുകളില്‍ അഞ്ചു രൂപയായി ഉയര്‍ത്തുന്നതോടൊപ്പം അടുത്ത രണ്ട് സ്റ്റേജുകളില്‍ ആറു രൂപയാക്കണം. തുടര്‍ന്നുള്ളവയില്‍ ഏഴ് രൂപ, 8.50, 10.00, 11.00 എന്നിങ്ങനെയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani 070811

1 comment:

  1. ബസ് യാത്രനിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രിയുടെ അവകാശവാദം പൊളിയുന്നു. നിരക്ക് വര്‍ധന പ്രഖ്യാപിക്കവെ ബസ് ഉടമകളുടെ ആവശ്യങ്ങള്‍ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ലെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള തന്ത്രം മാത്രമാണെന്ന് കണക്ക് വ്യക്തമാക്കുന്നു. ബസ് ഉടമകള്‍ ആവശ്യപ്പെട്ടതിലും ഉയര്‍ന്ന നിരക്ക് വര്‍ധനയാണ് ഞായറാഴ്ച രാത്രിമുതല്‍ നടപ്പാകുന്നത്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ക്കുമാത്രം മിനിമം ചാര്‍ജ് വര്‍ധിപ്പിച്ചതായും കിലോമീറ്റര്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നുമാണ് മന്ത്രി പറഞ്ഞത്. നിലവില്‍ കിലോ മീറ്ററിന് 55 പൈസയാണ് യാത്രനിരക്ക്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി ഊറ്റംകൊള്ളുമ്പോള്‍ പുതുക്കിയ നിരക്കില്‍ 61 പൈസമുതല്‍ ഒരു രൂപവരെയാണ് വിവിധ ഫെയര്‍സ്റ്റേജുകളില്‍ യാത്രക്കാരില്‍നിന്ന് ഈടാക്കുക. ബസ് ഉടമകള്‍ നിലവിലെ കിലോമീറ്റര്‍ നിരക്കായ 55 പൈസ 65 പൈസയായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

    ReplyDelete