Wednesday, February 1, 2012

കയര്‍ബോര്‍ഡ് തട്ടിപ്പ്; 2 കോണ്‍ഗ്രസ് നേതാക്കളെ സിബിഐ ചോദ്യംചെയ്തു

തറികള്‍ പുനരുദ്ധരിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള കയര്‍ബോര്‍ഡിന്റെ റിമോട്ട് പദ്ധതിയില്‍ കോടികള്‍ വെട്ടിച്ച കേസില്‍ ഡിസിസി ജില്ലാ ട്രഷററെയും കോണ്‍ഗ്രസിന്റെ ജില്ലാപഞ്ചായത്ത് അംഗത്തെയും സിബിഐ ചോദ്യം ചെയ്തു. ശിവമൈ കയര്‍ ഇന്‍ഡസ്ട്രീസ് ഉടമയും ഡിസിസി ട്രഷററുമായ സുബ്രഹ്മണ്യദാസ്, ജില്ലാ പഞ്ചായത്ത് അംഗവും കെപിസിസി അംഗവുമായ രാജേന്ദ്രപ്രസാദ് എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന സിബിഐ ഇന്‍സ്പെക്ടര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. കോടികളുടെ കമീഷന്‍ ഇടപാട് നടന്നതായും സര്‍ക്കാര്‍ സബ്സിഡി ഇനത്തില്‍ അനുവദിച്ച 90 ശതമാനം തുകയും പാഴായതായും പ്രാഥമിക അന്വേഷണത്തില്‍ സിബിഐ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ചേര്‍ത്തല അമ്പലപ്പുഴ താലൂക്കില്‍ മാത്രം തറിസ്ഥാപിക്കാതെ രണ്ടു കോടി രൂപ കമീഷന്‍ ഇനത്തില്‍ തട്ടിയതായാണ് വിവരം. കയര്‍ബോര്‍ഡ് വഴി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ റീജുവനൈസേഷന്‍ , മോഡേണൈസേഷന്‍ ആന്റ് ടെക്നോളജിക്കല്‍ അപ്പ്ഗ്രഡേഷന്‍ ഓഫ് കയര്‍ ഇന്‍സ്ട്രിയെന്ന (റിമോട്ട്) പദ്ധതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വെട്ടിപ്പ് നടത്തിയത്. കേരളത്തില്‍ 2126 റാട്ട് യൂണിറ്റുകളും 1678 തറി യൂണിറ്റുകളും നല്‍കാനായിരുന്നു പദ്ധതി. ഇതു വഴി താഴേതട്ടില്‍ കയര്‍ - കയര്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയുമായിരുന്നു ലക്ഷ്യം. ബാങ്ക് മുഖേന അഞ്ചുലക്ഷം രൂപ വായ്പ ലഭ്യമാക്കി തറിയും പുതിയ ഷെഡും സ്ഥാപിച്ച ശേഷം രണ്ടു ലക്ഷം രൂപ ഇളവ് അനുവദിക്കുന്ന പദ്ധതിയാണിത്. തറിയന്ത്രം സ്ഥാപിക്കുന്ന ഏജന്‍സിയെ കയര്‍ബോര്‍ഡാണ് നിശ്ചയിച്ചത്. ഇവര്‍ തറി സ്ഥാപിച്ചതിന് ശേഷം ബാങ്ക് വായ്പ തുക ഈ ഏജന്‍സിയുടെ പേരില്‍ നല്‍കാനായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശം. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്.

ഒരേ തറി തന്നെ പലസ്ഥലങ്ങളില്‍ മാറ്റി മാറ്റി സ്ഥാപിച്ച് പത്തും പതിനഞ്ചും തറികള്‍ക്കുള്ള വായ്പ ലഭ്യമാക്കിയതായി സിബിഐ കണ്ടെത്തി. ചേര്‍ത്തല- അമ്പലപ്പുഴ താലൂക്കില്‍ 400ഓളം തറി അനുവദിച്ചതില്‍ ഇരുപതില്‍ താഴെ മാത്രമാണ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബാക്കിയൊക്കെ ഏജന്‍സിയും ഇടനിലക്കാരായ കോണ്‍ഗ്രസ് നേതാക്കളും കയര്‍ബോര്‍ഡിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കടലാസില്‍ ഒതുക്കി. ഇപ്രകാരം തറി സ്ഥാപിക്കാതെ വായ്പയും രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ ഇളവും സംഘടിപ്പിച്ചു നല്‍കിയതിന് ഇടനിലക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ 50,000 രൂപ കമീഷന്‍ പറ്റി. ഇളവ് നല്‍കിയ ഇനത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാരിന് 30 കോടിയും നഷ്ടമായി. ഇതു സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നപ്പോഴാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. മുന്‍ എംപി എ സി ജോസ് കയര്‍ബോര്‍ഡിന്റെ ചെയര്‍മാനായിരുന്ന കാലത്ത് ആരംഭിച്ച പദ്ധതിയില്‍ വി എസ് വിജയരാഘവന്‍ ചെയര്‍മാനായിരുന്നപ്പോഴാണ് തട്ടിപ്പ് നടന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന് ഇരുവരും സിബിഐയ്ക്ക് മൊഴി നല്‍കിയിട്ടുണ്ട്.
(ഡി ദിലീപ്)

deshabhimani 010212

1 comment:

  1. തറികള്‍ പുനരുദ്ധരിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള കയര്‍ബോര്‍ഡിന്റെ റിമോട്ട് പദ്ധതിയില്‍ കോടികള്‍ വെട്ടിച്ച കേസില്‍ ഡിസിസി ജില്ലാ ട്രഷററെയും കോണ്‍ഗ്രസിന്റെ ജില്ലാപഞ്ചായത്ത് അംഗത്തെയും സിബിഐ ചോദ്യം ചെയ്തു.

    ReplyDelete