Sunday, July 29, 2012

ചന്ദ്രശേഖരന്‍ വധം അന്വേഷണ സംഘത്തിന്റെ നിയമവിരുദ്ധ നടപടി അന്വേഷിക്കണം- സിപിഐ എം


ചന്ദ്രശേഖരന്‍ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളില്‍ 14 പേരെ വടകര കോടതിയില്‍ ഹാജരാക്കിയശേഷം രണ്ടു പ്രതികളെ പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശ പ്രകാരം ക്യാമ്പ് ഓഫീസില്‍ എത്തിച്ച നടപടി തികച്ചും നിയമലംഘനമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

14 പേരെ രണ്ട് വാഹനങ്ങളിലായാണ് വടകര കോടതിയിലേക്ക് കൊണ്ടുപോയത്. കോടതി റിമാന്‍ഡ് നീട്ടിയശേഷം പ്രതികളെ രണ്ട് വാഹനങ്ങളിലായി കോഴിക്കോട് ജയിലിലേക്ക് കൊണ്ടുവരും വഴി അന്വേഷണസംഘത്തിലെ ഒരുദ്യോഗസ്ഥനാണ് ആറുപേരടങ്ങിയ വാഹനത്തില്‍നിന്ന് ദിപിന്‍, കുട്ടു എന്ന രമീശ് എന്നിവരെ തന്റെ വാഹനത്തില്‍ വടകര ക്യാമ്പ് ഓഫീസിലേക്ക് കൊണ്ടുപോയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ലഭിക്കണമെങ്കില്‍ കോടതിയുടെ അനുവാദം ആവശ്യമാണ്. കോടതിയെ അവഹേളിക്കുന്നതും നിയമവിരുദ്ധവുമായ നടപടിയാണ് അന്വേഷണസംഘത്തിലെ ഈ ഉദ്യോഗസ്ഥന്‍ സ്വീകരിച്ചിരിക്കുന്നത്. കേസിലെ പ്രതികളെ മാപ്പുസാക്ഷികളാക്കാന്‍ അന്വേഷണസംഘം നടത്തുന്ന സമ്മര്‍ദതന്ത്രമാണ് ഇത് വ്യക്തമാക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്റെ അയല്‍വാസികളായ ചില പ്രതികളെ അന്വേഷണസംഘം മാപ്പുസാക്ഷിയാക്കിയ നടപടി പുറത്തുവന്നതാണ്. അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയോടെ വഴിതിരിയുന്നു എന്നത് സിപിഐ എം ചൂണ്ടിക്കാണിച്ചിരുന്നതാണ്. കേസിന്റെ കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കുന്ന ഈ ഘട്ടത്തില്‍ പ്രലോഭനവും പ്രതിസ്ഥാനത്തുനിന്ന് മാറ്റാമെന്ന ഉറപ്പും നല്‍കി പ്രതികളെ മാപ്പുസാക്ഷികളാക്കുന്ന അന്വേഷണസംഘത്തിന്റെ നിയമവിരുദ്ധമായ നടപടിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

deshabhimani 290712

2 comments:

  1. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളില്‍ 14 പേരെ വടകര കോടതിയില്‍ ഹാജരാക്കിയശേഷം രണ്ടു പ്രതികളെ പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശ പ്രകാരം ക്യാമ്പ് ഓഫീസില്‍ എത്തിച്ച നടപടി തികച്ചും നിയമലംഘനമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete
  2. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണക്ക് പ്രത്യേക കോടതി വേണമോയെന്നത് സര്‍ക്കാര്‍ നിയമപരമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ച ശേഷം തുടര്‍ നടപടികളുടെ പ്രാധാന്യമനുസരിച്ചായിരിക്കും തീരുമാനിക്കുക. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ടി വി രാജേഷ് എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘമാണ് സിഐ ഓഫീസിലേക്ക് വിളിപ്പിച്ചത്. നിയമത്തിനു മുന്നില്‍ ചെറിയവനും വലിയവനുമില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ല. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകനെതിരായ ആരോപണം സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

    ReplyDelete