Wednesday, July 25, 2012

ഡീസല്‍, പാചകവാതക വില കൂട്ടാന്‍ ശുപാര്‍ശ


പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനുമുമ്പ് ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കണമെന്ന് പെട്രോളിയം മന്ത്രാലയം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡീസലിന് അഞ്ചുരൂപയും പാചകവാതകത്തിന് 50 രൂപയും വര്‍ധിപ്പിക്കാനാണ് നീക്കം. ഈ നിര്‍ദേശം മന്ത്രാലയം ക്യാബിനറ്റ് സെക്രട്ടറിയറ്റിന് അയക്കും. ഡീസല്‍വില വര്‍ധന യാത്രാക്കൂലി, ചരക്കുകടത്തു കൂലി, കൃഷിച്ചെലവ് എന്നിവ വര്‍ധിപ്പിക്കും. ഇതിന്റെ ഫലമായി അവശ്യസാധനങ്ങളടക്കം എല്ലാ വസ്തുക്കളുടെയും വില ഉയരും.

ഉപഭോക്തൃസംസ്ഥാനമായ കേരളത്തെയാകും ഏറ്റവും പ്രതികൂലമായി ബാധിക്കുക. ഡീസല്‍വില വര്‍ധിപ്പിക്കുന്നതിന് ആനുപാതികമായി ട്രെയിന്‍ യാത്രനിരക്കില്‍ മാറ്റം വരുത്താന്‍ റെയില്‍ ബജറ്റ് നിര്‍ദേശിച്ചിരുന്നു. അപ്പോള്‍ ട്രെയിന്‍ യാത്രക്കൂലിയും കൂടും. ഡീസല്‍വില നിശ്ചയിക്കാന്‍ മന്ത്രിസഭാ സമിതി രൂപീകരിക്കേണ്ടതുണ്ട്. ഭാവിയില്‍ ആ സമിതിയാകും വിഷയം കാലാകാലങ്ങളില്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുക. നിലവില്‍ സമിതി രൂപീകരിച്ചിട്ടില്ലാത്തിനാല്‍ സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയായിരിക്കും ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കുക. പ്രതിരോധമന്ത്രി എ കെ ആന്റണി അധ്യക്ഷനായി പ്രകൃതിവാതക വിതരണം, വിലനിര്‍ണയം എന്നിവ സംബന്ധിച്ച സമിതി രൂപീകരിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഡീഡല്‍ ലിറ്ററിന് 10.33 രൂപ വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാല്‍, ഇത്രയും വര്‍ധന ഒറ്റയടിക്ക് നടപ്പാക്കാന്‍ സാധ്യതയില്ല. ആദ്യഘട്ടമായി അഞ്ചു രൂപയെങ്കിലും കൂട്ടും. പിന്നീട് ഘട്ടംഘട്ടമായി വില കൂട്ടും. ഇപ്പോള്‍ കേരളത്തില്‍ 45 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്. 2004ല്‍ ലിറ്ററിന് 24 രൂപയായിരുന്നു. 2010 നവമ്പറില്‍ 41.39 രൂപയായി വര്‍ധിപ്പിച്ചശേഷം 2011 ജൂണില്‍ 45.14 രൂപയായി വില കുത്തനെ ഉയര്‍ത്തി. പാചകവാതക സിലിണ്ടറിന് ഇപ്പോള്‍ 427 രൂപയാണ്.
(വി ജയിന്‍)

deshabhimani 250712

No comments:

Post a Comment