Monday, December 10, 2012

കുടികിടപ്പ് സമരവും മിച്ചഭൂമി സമരവും രണ്ട്: പിണറായി


കേരളത്തില്‍ ഇതരവിഭാഗങ്ങള്‍ ആര്‍ജിച്ച പുരോഗതിയുമായി താരതമ്യംചെയ്യുമ്പോള്‍ പട്ടികജാതി വിഭാഗങ്ങള്‍ ഇനിയും വളരെ മുന്നേറേണ്ടതുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ ദിശയിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് പട്ടികജാതി ക്ഷേമസമിതി രൂപം നല്‍കണം-പട്ടികജാതി സംസ്ഥാന കണ്‍വന്‍ഷനില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കുടികിടപ്പിനുവേണ്ടിയുള്ള സമരവും മിച്ചഭൂമി സമരവും രണ്ടാണ്. ഇത് ബോധപൂര്‍വം മറച്ചുവച്ചാണ് പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. പത്തുസെന്റ് ഭൂമി മതിയായിരുന്നുവോ കുടികിടപ്പുകാരന് എന്നാണ് ഇപ്പോഴത്തെ ചോദ്യം. അരനൂറ്റാണ്ടുമുമ്പ് കയറിക്കിടക്കാന്‍ ഇടമില്ലാതിരുന്നവര്‍ക്ക് 10 സെന്റ് ഭൂമി വലുതായിരുന്നു. ആ സാഹചര്യം സൃഷ്ടിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. എപ്പോഴൊക്കെ കമ്യൂണിസ്റ്റ് പാര്‍ടിയും ഇടതുപക്ഷവും അധികാരത്തില്‍വന്നിട്ടുണ്ടോ ആ ഘട്ടങ്ങളിലാണ് പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും നടപടി കൈക്കൊണ്ടത്. ഭൂപരിഷ്കരണനിയമം ഇതിന്റെ ഭാഗമായിരുന്നു. "59ല്‍ ആദ്യ ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് ഭൂപരിഷ്കരണനിയമം പാസാക്കി. എന്നാല്‍, രാഷ്ട്രപതിയുടെ അംഗീകാരം കിട്ടുന്നതിന് അന്നത്തെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തടസ്സംനിന്നു. പിന്നീട് "67ലെ ഇ എം എസ് സര്‍ക്കാരും 1980ലെ നായനാര്‍ സര്‍ക്കാരുമാണ് ഈ നടപടികള്‍ വീണ്ടും തുടങ്ങിയത്. അതേസമയം, വലതുപക്ഷ സര്‍ക്കാരുകള്‍ വന്ന ഘട്ടങ്ങളിലൊക്കെ ഭൂപരിഷ്കരണനടപടികള്‍ അട്ടിമറിക്കാനാണ് ശ്രമിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.

1959ല്‍ 7.2 ലക്ഷം ഏക്കര്‍ മിച്ചഭൂമി കേരളത്തില്‍ ഉണ്ടായിരുന്നു. "91 വരെ ഇതില്‍ 93,178 ഏക്കര്‍ മാത്രമാണ് വിതരണംചെയ്തത്. മൊത്തം മിച്ചഭൂമിയുടെ 13 ശതമാനം മാത്രമാണിത്. "74 ജൂലൈ ഒന്നിന് 3,21,903 കുടുംബങ്ങള്‍ക്ക് മിച്ചഭൂമി വിതരണംചെയ്തു. ഇതില്‍ മഹാഭൂരിപക്ഷവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതാണ് സ്ഥിതിയെന്നിരിക്കെ പത്തുസെന്റ് ഭൂമിയുടെ കാര്യംപറഞ്ഞ് ചിലര്‍ പരിഹാസം ചൊരിയുന്നത് ബോധപൂര്‍വമാണ്. കുടികിടപ്പ് അവകാശവും മിച്ചഭൂമി അവകാശവും രണ്ടായി കാണാന്‍ കഴിയാത്തവരാണ് പരിഹസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടികിടപ്പ് നല്‍കേണ്ടത് മിച്ചഭൂമി കൈയിലുള്ളവരാകണമെന്നില്ല. നൂറ്റാണ്ടുകളായി സാമൂഹ്യമായും ജാതീയമായും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് നവോത്ഥാനപ്രസ്ഥാനങ്ങളും അതിന്റെ പൈതൃകം ഏറ്റുവാങ്ങിയ കമ്യൂണിസ്റ്റ്പാര്‍ടിയുമാണ്. ഈ പ്രസ്ഥാനത്തിന്റെ കരുത്ത് ദളിതരും പിന്നോക്കവിഭാഗക്കാരുമാണ്- അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി ഒട്ടേറെ സഹായനടപടികള്‍ സ്വീകരിച്ചു. അതെല്ലാം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പട്ടികജാതി വിഭാഗങ്ങള്‍ നേരിടുന്ന ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനും അവരുടെ സാമൂഹ്യപുരോഗതി ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് പുതിയ സംഘടനയ്ക്ക് രൂപം നല്‍കുന്നതെന്നും ഈ പ്രസ്ഥാനത്തെ കരുത്തുറ്റ സംഘടനയാക്കി മാറ്റണമെന്നും പിണറായി അഭ്യര്‍ഥിച്ചു.

deshabhimani 101212

1 comment:

  1. കേരളത്തില്‍ ഇതരവിഭാഗങ്ങള്‍ ആര്‍ജിച്ച പുരോഗതിയുമായി താരതമ്യംചെയ്യുമ്പോള്‍ പട്ടികജാതി വിഭാഗങ്ങള്‍ ഇനിയും വളരെ മുന്നേറേണ്ടതുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഈ ദിശയിലുള്ള പ്രക്ഷോഭങ്ങള്‍ക്ക് പട്ടികജാതി ക്ഷേമസമിതി രൂപം നല്‍കണം-പട്ടികജാതി സംസ്ഥാന കണ്‍വന്‍ഷനില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

    ReplyDelete