Tuesday, February 12, 2013

2 മാസം, ബിനാലെ കണ്ടത് രണ്ടര ലക്ഷം


സമകാലിക കലയുടെ മാമാങ്കമായ കൊച്ചി മുസിരിസ് ബിനാലെ പ്രദര്‍ശനം ആരംഭിച്ചിട്ട് രണ്ടുമാസം പൂര്‍ത്തിയാകുന്നു. 12-12-12ന് ആരംഭിച്ച രാജ്യത്തെ ആദ്യ ബിനാലെയുടെ ഒന്നാം പതിപ്പ് സമാപിക്കാന്‍ ഇനി ശേഷിക്കുന്നത് 30 ദിവസം മാത്രം. രണ്ടു മാസത്തിനിടെ രണ്ടര ലക്ഷത്തിലധികംപേര്‍ പ്രദര്‍ശനം കാണാനെത്തിയതായാണ് സംഘാടകരുടെ കണക്ക്. ജനുവരി ആദ്യവാരത്തിനുശേഷം പ്രതിദിനം ആയിരംപേര്‍ ബിനാലെ കാണാനെത്തിയതായി കണക്കാക്കുന്നു. ഞായറാഴ്ചകളില്‍ 2000 മുതല്‍ 2500 വരെ സന്ദര്‍ശകരുണ്ടാകും. പ്രതിദിനം 500 വിദേശികളെങ്കിലും ബിനാലെ കാണാനെത്തുന്നുണ്ട്. ആദ്യമാസത്തില്‍ ഒന്നരലക്ഷം പേരാണ് ബിനാലെ സന്ദര്‍ശിച്ചത്. കലാപ്രദര്‍ശനങ്ങളോട് കേരളീയ സമൂഹം പുലര്‍ത്തിയിരുന്ന അകല്‍ച്ച ഇല്ലാതാക്കാന്‍ ബിനാലെക്ക് കഴിഞ്ഞതായി സംഘാടകര്‍ അവകാശപ്പെടുന്നു.

ഡിസംബറില്‍ തുടങ്ങിയ വിനോദസഞ്ചാര സീസണില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊച്ചിയിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ബിനാലെ ക്യൂറേറ്റര്‍ ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഇത് കൊച്ചിക്ക് വന്‍ സാമ്പത്തിക നേട്ടമായി. സഹായം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനാല്‍ ബിനാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനെ മറികടക്കാനാണ് സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് ഏര്‍പ്പെടുത്തിയത്. സംഭാവന നല്‍കുന്നവര്‍ക്കായി ഫ്രണ്ട്സ് ഓഫ് ദ ബിനാലെ കാര്‍ഡ്, ഫൗണ്ടര്‍ ഡോണര്‍ മെമ്പര്‍ഷിപ്, സ്പോണ്‍സര്‍ എ ഡേ തുടങ്ങിയ പദ്ധതികളും നടപ്പാക്കി.

deshabhimani

No comments:

Post a Comment