Sunday, June 30, 2013

അന്വേഷണം തുടരാന്‍ മുഖ്യമന്ത്രി ഒഴിഞ്ഞേതീരൂ: പിണറായി

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സോളാര്‍ തട്ടിപ്പ് നടന്നതെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസിലെ അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ മുഖ്യമന്ത്രി രാജിവച്ചേ മതിയാകൂവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാനാവില്ല. മുഖ്യമന്ത്രി രാജിവച്ചൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിക്കഴിഞ്ഞു. തട്ടിപ്പ് നടത്തിയെന്ന് ഉമ്മന്‍ചാണ്ടിയുടെ മുന്‍ പി എ ജോപ്പന്‍ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ മഹസര്‍ തയ്യാറാക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ്. സരിതയെയും ജോപ്പനെയും അവിടെ എത്തിച്ച് തെളിവെടുക്കേണ്ടിവരും. അങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വരും. മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുമ്പോള്‍ അതിന് കഴിയില്ല. നിരപരാധിയെന്ന് സ്വയം പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തെ തടസപ്പെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്.-പിണറായി ചൂണ്ടിക്കാട്ടി.

ജോസ് തെറ്റയിലുമായി ബന്ധപ്പെട്ട  വിവാദം ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണങ്ങളുടെ മലവെള്ളപ്പാച്ചിലുണ്ടായപ്പോഴാണ് തെറ്റയിലിനെതിരെ ആരോപണം ഉണ്ടായിരിക്കുന്നത്. മുമ്പ് ഇത്തരം ആരോപണം നേരിട്ടവരൊന്നും എം എല്‍ എ സ്ഥാനം രാജിവെച്ചിട്ടില്ല. പി.ടി.ചാക്കോ, പി.ജെ.ജോസഫ്, നീലലോഹിതദാസന്‍ നായര്‍, പി കെ കുഞ്ഞാലിക്കുട്ടി, കെ ബി ഗണേഷ്‌കുമാര്‍,  എ ടി ജോര്‍ജ്ജ് എന്നിവര്‍ക്കെല്ലാം എതിരെ ഇത്തരം ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇവരാരും എം.എല്‍.എ സ്ഥാനം രാജിവെച്ചിട്ടില്ല. അന്വേഷണത്തെ ബാധിക്കുന്ന തരത്തിലുള്ള എക്‌സിക്യൂട്ടീവ് അധികാരം കൈയ്യാളുന്ന ആളുകളാണെങ്കില്‍ രാജിവെക്കണം. മന്ത്രിസ്ഥാനം ആ ഗണത്തില്‍ പെട്ടതാണ്. എം.എല്‍.എ സ്ഥാനം ആ ഗണത്തില്‍ പെട്ടതല്ല- പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment