Tuesday, June 25, 2013

എല്ലാ സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നില്ലെന്ന് മമത

ബംഗാളില്‍ എല്ലാ സ്ത്രീകളും ബലാത്സംഗത്തിന് ഇരയാകുന്നില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെയും സര്‍ക്കാരിനെയും താറടിക്കാന്‍ ഒരു വിഭാഗം ആളുകളും മാധ്യമങ്ങളും നടത്തുന്ന പ്രചാരവേലയാണ് ബലാത്സംഗ കഥകള്‍-മമത പറഞ്ഞു.സംസ്ഥാനത്ത് വ്യാപകമായ ബലാത്സംഗത്തിനും സ്ത്രീപീഡനത്തിനുമെതിരെ ശക്തമായ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് മമതയുടെ പ്രതികരണം. ഉത്തര 24 പര്‍ഗാനാസ് ജില്ലയില്‍ മിനാഖാനില്‍ പൊതുയോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബുദ്ധിജീവികളെന്നും സാമൂഹ്യപ്രവര്‍ത്തകരെന്നും പറയുന്ന കൂട്ടര്‍ക്ക് ഒരു പണിയുമില്ല. ഒരുങ്ങിക്കെട്ടി എന്നും വൈകിട്ട് ടിവി ചാനലുകളില്‍ വന്നിരുന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് അവരുടെ തൊഴില്‍. ഇവര്‍ പറയുന്നത് കേട്ടാല്‍ താനാണ് ബലാത്സംഗം നടത്തുന്നതെന്നും തന്റെ കുഴപ്പംകൊണ്ടാണ് കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നും തോന്നും. അവരെ നിലയ്ക്കുനിര്‍ത്താന്‍ തനിക്കറിയാം.

ചാനലുകള്‍ക്ക് സിപിഐ എം പണം നല്‍കി തൃണമൂലിനും സര്‍ക്കാരിനുമെതിരെ പ്രചാരണം നടത്തുകയാണ്. തന്നെ വധിക്കാന്‍ പ്രതിപക്ഷവും ചില മാധ്യമങ്ങളും ഗൂഢാലോചന നടത്തുകയാണെന്നും മമത ആവര്‍ത്തിച്ചു. ബലാത്സംഗവും കൊലപാതകവും വ്യാപകമാകുന്നതിനെതിരെ സാംസ്കാരികപ്രവര്‍ത്തകര്‍ പ്രതികരിച്ചതാണ് മമതയെ ചൊടിപ്പിച്ചത്. മമതയെ അധികാരത്തിലേറ്റാന്‍ അക്ഷീണം പ്രവര്‍ത്തിച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും. ക്രമസമാധാനം സംരക്ഷിക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാനും കഴിയാത്ത സര്‍ക്കാരല്ല തങ്ങള്‍ പ്രതിക്ഷിച്ചതെന്നും മമതയില്‍ തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും വിഖ്യാത ചലച്ചിത്രകാരി അപര്‍ണ സെന്നും എഴുത്തുകാരന്‍ ശംഖ ഘോഷും അഭിപ്രായപ്പെട്ടു.
(ഗോപി)

deshabhimani

No comments:

Post a Comment