Tuesday, June 25, 2013

കേരളത്തെ തട്ടിപ്പുകാരുടെ സ്വര്‍ഗമാക്കി: എം ബി രാജേഷ്

ഉമ്മന്‍ചാണ്ടി കേരളത്തെ തട്ടിപ്പുകാരുടെ സ്വര്‍ഗമാക്കിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടമെന്നാവശ്യപ്പെട്ട് ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കിലും കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിക്കുകയും ചെയ്തു. പൊലീസ് നടത്തിയ ആക്രമണത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന ജേയിന്റ് സെക്രട്ടറി എ എം ഷംസീറടക്കം ഏതാനും പ്രവര്‍ത്തകര്‍ക്കും മാധ്യമം ഫോട്ടോ ഗ്രാഫര്‍ക്കും പരിക്ക് പറ്റി.

ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യത്തില്‍ നിന്ന് യുവജന സംഘടനകള്‍ പിന്നോട്ടില്ലെന്ന് എം ബി രാജേഷ് വ്യക്തമാക്കി. നിയമസഭയെ അഭിമുഖീകരിക്കാതെ ഒളിച്ചോടുകയാണ് മുഖ്യമന്ത്രി. രാജിവെയ്ക്കാത്ത പക്ഷം കേരളത്തിലെ യുവജനതയുടെ പ്രതിഷേധത്തെ മറികടക്കാതെ ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു പൊതുപരിപാടിയിലും പങ്കെടുക്കാനാകില്ല. അതിവേഗം ബഹുദൂരം എന്ന് പറഞ്ഞ് നടക്കുന്ന മുഖ്യമന്ത്രി അട്ടപ്പാടിയില്‍ 43 കുട്ടികള്‍ മരിച്ചപ്പോള്‍ അവിടെയെത്താന്‍ രണ്ട് മാസം സമയമെടുത്തു. എന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് വീരനായ ബിജു രാധാകൃഷ്ണന്റെ കുടുംബ പ്രശ്നം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഒരു മണിക്കൂര്‍ നീക്കിവെക്കുകയും ചെയ്തു.

കേരളത്തില്‍ സൂര്യന് കീഴിലുള്ള എല്ലാം മാഫിയകളുടെ കയ്യിലെത്തിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഐക്യകേരള ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടി നേരിടുന്നത്. മുഖ്യമന്ത്രിയോടൊപ്പമുള്ളവര്‍ ചുരുങ്ങിയ കാലയളവിലാണ് കോടീശ്വരന്‍മാരായി മാറുന്നത്. ഇതെല്ലാം അന്വേഷിക്കണം. ജുഡീഷ്യല്‍ അന്വേഷണം നടത്തിയാല്‍ ഇതിന്റെയെല്ലാം വേര് തന്നില്‍ എത്തിച്ചേരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് എന്ത് വില കൊടുത്തും ജീഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള എഡിജിപിയെക്കൊണ്ട് അന്വേഷിച്ചാല്‍ ഒന്നും തന്നെ പുറത്തുവരില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകളുടെ ചെറിയൊരു ഭാഗം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന്റെ അധ്യക്ഷതയിലാണ് പ്രതിഷേധ യോഗം നടന്നത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് സ്വാഗതം പറഞ്ഞു. ഇടത് യുവജന സംഘടനകളുടെ നേതാക്കള്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment