Sunday, June 30, 2013

"മൂന്നുപേര്‍ക്ക് ഒരു കുഞ്ഞ് " പരീക്ഷണത്തിന് ബ്രിട്ടന്‍ അനുമതി നല്‍കുന്നു

മൂന്നുപേരുടെ കോശങ്ങള്‍ ഉപയോഗപ്പെടുത്തി കുഞ്ഞുണ്ടാക്കാനുള്ള കൃത്രിമ സന്താനോല്‍പ്പാദന പദ്ധതിക്ക് (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍-ഐവിഎഫ്) ബ്രിട്ടന്‍ അനുമതി നല്‍കുന്നു. 2015നുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നിര്‍ദേശങ്ങളുടെയും നിബന്ധനകളുടെയും കരട് അടുത്തവര്‍ഷം പുറത്തിറക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ പദ്ധതിക്ക് അനുമതി നല്‍കുന്ന ആദ്യ രാജ്യമാകും ബ്രിട്ടന്‍.

മാതാപിതാക്കളില്‍ നിന്ന് അടുത്ത തലമുറയിലേക്ക് ജനിതകരോഗങ്ങള്‍ പടരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് പറയുന്നു. അതേസമയം, പദ്ധതിയുടെ ധാര്‍മികതയെ ചോദ്യംചെയ്ത് രൂക്ഷവിമര്‍ശനങ്ങളും ഉയരുന്നു. കോശത്തിലെ മുഖ്യഭാഗമായ മൈറ്റോകോണ്‍ട്രിയയുടെ വൈകല്യങ്ങളാണ് പ്രധാനമായും പാരമ്പര്യരോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. അമ്മയുടെ വൈകല്യങ്ങളുള്ള അണ്ഡകോശത്തിലെ ന്യൂക്ലിയസ് (മര്‍മം) ദാതാവായ മറ്റൊരു സ്ത്രീയുടെ അണ്ഡത്തിലേക്ക് വച്ചുമാറ്റുന്നതാണ് ഇവിടെ ചെയ്യുന്നത്. മൈറ്റോകോണ്‍ട്രിയയിലെ തകരാറിലൂടെ മാതാപിതാക്കളില്‍നിന്ന് സന്താനങ്ങളിലേക്ക് പടരുന്ന ഹൃദയ, കരള്‍, പേശീരോഗങ്ങള്‍ പുതിയ പദ്ധതിയിലൂടെ ഒഴിവാക്കാനാകുമെന്ന് ബ്രിട്ടണിലെ ആരോഗ്യ വകുപ്പിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ഡാം സാലി ഡേവിസ് പറഞ്ഞു. പരീക്ഷണം വിജയിച്ചാല്‍ ഒരു കുട്ടിക്ക് ഒരു അച്ഛനും രണ്ട് അമ്മമാരുമുണ്ടാകും. പുരുഷബീജത്തിലെ വൈകല്യങ്ങളും ഈ രീതിയില്‍ മറികടക്കാനാകും.

അതേസമയം, ഈ രീതിയില്‍ സന്താനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച് ചില ആരോഗ്യസംഘടനകളും വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് മനുഷ്യരില്‍നിന്നുള്ള ജനിതകഘടന സ്വീകരിച്ച കുട്ടികളാകും ഈ പരീക്ഷണങ്ങളിലൂടെ ഉണ്ടാകുകയെന്നും അവര്‍ വിമര്‍ശിക്കുന്നു. പുതിയ പരീക്ഷണത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കേണ്ടതുണ്ട്. നിയമം അംഗീകരിക്കപ്പെട്ടാല്‍ ബ്രിട്ടനില്‍ പ്രതിവര്‍ഷം അഞ്ച് മുതല്‍ പത്ത് വരെ കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

deshabhimani

No comments:

Post a Comment