Thursday, June 3, 2021

കുഴലിൽ തല കുടുങ്ങി ബിജെപി

 കുഴലിൽ തല കുടുങ്ങി ബിജെപി ; ഗ്രൂപ്പുവഴക്കിൽ പൊട്ടിത്തെറിയുടെ വക്കിലുള്ള പാർടി, കുഴൽപ്പണ ഇടപാടും വന്നതോടെ, തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിൽ

തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട്‌ കേന്ദ്ര ഏജൻസികളെ വരെ ഇറക്കി കേരളം പിടിക്കാനിറങ്ങിയ ബിജെപി വന്നു വീണത്‌ കുഴൽപ്പണത്തിന്റെ ഊരാക്കുടുക്കിൽ. കടുത്ത ഗ്രൂപ്പുവഴക്കിൽ പൊട്ടിത്തെറിയുടെ വക്കിലുള്ള പാർടിയിൽ, കുഴൽപ്പണ ഇടപാടും വന്നുപെട്ടതോടെ തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിലായി കേന്ദ്ര ഭരണകക്ഷി.

അപമാനക്കുഴലിൽ 
മുരളീധരനും സുരേന്ദ്രനും

കേന്ദ്രമന്ത്രി വി മുരളീധരനും കെ സുരേന്ദ്രനും അടങ്ങുന്ന നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളാണ്‌ പൊളിഞ്ഞടങ്ങിയത്‌. പണമിറക്കിയും അപവാദം പ്രചരിപ്പിച്ചും നേട്ടമുണ്ടാക്കാമെന്ന്‌ ഇവർ കരുതിയപ്പോൾ അണികളോ മുതിർന്ന നേതാക്കളോ കൂട്ടുനിന്നില്ല. കോൺഗ്രസ്‌ എംഎൽഎമാരെ വിലയ്‌ക്കെടുക്കുമെന്നുവരെ സുരേന്ദ്രൻ പരസ്യമായി പറഞ്ഞത്‌ കുമിഞ്ഞ്‌ കൂടിയ കള്ളപ്പണത്തിന്റെ ബലത്തിലായിരുന്നു.

കൊടകര കുഴൽപ്പണക്കടത്തുകേസിൽ സംസ്ഥാന ഉന്നത നേതാക്കളുടെ പങ്കും നാൾക്കുനാൾ പുറത്തുവരികയാണ്‌. പിടിയിലായവർ തമ്മിൽ നടത്തിയ കുഴൽപ്പണക്കടത്താണ്‌ നടന്നതെന്നും പാർടിക്ക്‌ അതിൽ ബന്ധമില്ലെന്ന്‌ വരുത്താനുമായിരുന്നു കെ സുരേന്ദ്രനും കൂട്ടരും നടത്തിയ ശ്രമം. കേന്ദ്രമന്ത്രിയുടെ കൂടി ഒത്താശയോടെ നടന്ന ഈ നീക്കം പൊളിച്ചത്‌ ഡിജിറ്റൽ തെളിവുകളും പ്രതികളുടെ പരസ്പര ബന്ധമില്ലാത്ത മൊഴികളുമാണ്‌. ബിജെപിയുടെ തന്നെ വിവിധ ഗ്രൂപ്പുകൾ കുഴൽപ്പണ കേസിന്റെ പേരിൽ ഏറ്റുമുട്ടുകയും ഒരാളെ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും കൂടി ചെയ്തതോടെ സംഭവങ്ങൾ കൈയിൽനിന്ന്‌ പോയി.

സംസ്ഥാന ബിജെപിയിലെ പണമിടപാടുകൾ മുഴുവൻ നടത്തിയത്‌ സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ജനറൽ സെക്രട്ടറി എം ഗണേഷും അറിഞ്ഞാണെന്നതിനും പൊലീസിന്‌ തെളിവുകൾ ലഭിച്ചു. സി കെ ജാനുവിന്‌ പണം കൈമാറിയ ശബ്ദരേഖ കൂടി പുറത്തുവന്നതോടെ ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്ത സ്ഥിതിയിലുമെത്തി. ‘തല പുറത്ത്‌ കാണിക്കാൻ പറ്റാത്ത അവസ്ഥയിലായി’ എന്നാണ്‌ മുതിർന്ന ഒരു ബിജെപി നേതാവ്‌ പാർടിയുടെ അവസ്ഥയെ വിശേഷിപ്പിച്ചത്‌. പാർടി ഇത്ര ഗുരുതരമായ പ്രതിസന്ധിയിലെത്തിയിട്ടും സംസ്ഥാന പ്രസിഡന്റിനെയോ കേന്ദ്ര മന്ത്രിയെയോ ന്യായീകരിക്കാനോ സഹായിക്കാനോ മറ്റ്‌ നേതാക്കളാരും രംഗത്ത്‌ എത്തിയില്ലെന്നതും ശ്രദ്ധേയം. 

ക്ലിപ്പ്

 സുരേന്ദ്രൻ: ഹലോ...

പ്രസീത: സാർ നമ്മള്‌ പിന്നെ... ഞാൻ ഇന്നലെ ഒരു കാര്യം പറഞ്ഞായിരുന്നില്ലേ സാറിനോട്‌.

സുരേന്ദ്രൻ:  ആ...

പ്രസീത: ഇപ്പോ ചേച്ചി ഇന്നലെ 10 കോടീന്നൊക്കെ പറഞ്ഞത്‌... അത്‌ നമ്മക്കും ഉൾക്കൊള്ളാൻ പറ്റാത്തതാണ്‌ സാറിനും ഉൾക്കൊള്ളാൻ പറ്റാത്തതാണെന്നും നമ്മക്ക്‌ അറിയാം.

സുരേന്ദ്രൻ:  ഇപ്പോ അവരെന്താ പറയുന്നത്‌.

പ്രസീത: ഒരു 10 ലക്ഷം രൂപ എനിക്ക്‌ വേണം  എന്നാണ്‌ അവര്‌ പറയുന്നത്‌. ഇതിൽ നമുക്കൊരു റോളുമില്ല. അതവർക്ക്‌ കൊടുക്കുകയാണെങ്കിൽ ഏഴാം തീയതീത്തെ അമിത്‌ ഷായുടെ പരിപാടി തുടങ്ങി അവര്‌ സജീവമായിട്ട്‌ രംഗത്തുണ്ടാകും. പിന്നെ ബത്തേരി സീറ്റ്‌. ...അപ്പോ ഈ ക്യാഷിന്റെ കാര്യം സാറിന്‌ എങ്ങനെയാണ്‌ ഡീല്‌ ചെയ്യാൻ പറ്റുന്നതെന്നുവച്ചാൽ ചെയ്‌തോ. അവർക്ക്‌ ഡയറക്ട്‌ കൊടുക്കാൻ പറ്റുമെങ്കിൽ അത്രയും നല്ലത്‌.  പിന്നെ നമ്മുടെ ഒരു കാര്യംകൂടി തുറന്നുപറയാം. ഇപ്പോ കുറേ ദിവസമായി ഇതിന്റെ വയ്യെ ഇങ്ങനെ ഓടിനടക്കുവാ. അഞ്ച്‌ പൈസ കൈയിലില്ല.

സുരേന്ദ്രൻ:  ശരി ശരി ഓകെ അത്‌ പറഞ്ഞോ, അത്‌ പറഞ്ഞോ സമയം കളയാനില്ല, പറഞ്ഞോ

പ്രസീത:അപ്പോൾ നമ്മൾക്കെന്തെങ്കിലും കൊറച്ച്‌ പൈസകൂടി ഞങ്ങൾക്ക്‌ തരണം. കാരണം പാർടിയുടെ വഴിക്കാണേ, അല്ലാതെ പേഴ്‌സണലി അല്ലാ പറയുന്നേ.

സുരേന്ദ്രൻ: മനസ്സിലായി.

പ്രസീത:എവിടെയാ വരേണ്ടതെന്ന്‌ സാർ പറഞ്ഞോ.

സുരേന്ദ്രൻ: അല്ല ഏഴാംതീയതി വരുമ്പോൾ നേരിട്ട്‌ കൈയിൽ കൊടുക്കണമെങ്കിൽ അങ്ങനെ കൊടുക്കാം.

പ്രസീത: അതിനുമുമ്പ്‌ കൊടുക്കുകയാണെങ്കിൽ അതാണ്‌ നല്ലതെന്നാണ്‌ അവര്‌ പറയുന്നത്‌.

സുരേന്ദ്രൻ:  ആറാം തീയതി വന്നോട്ടേന്ന്‌. ആറാം തീയതി ഞാൻ നേരിട്ട്‌ കൈയിൽ കൊടുക്കാം. നിങ്ങളും വന്നോ. ഈ പൈസ ഡീലിങ്ങേ, ഇലക്‌ഷൻ ടൈമില്‌ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കലൊന്നും നടക്കില്ല.

പ്രസീത: സർ ഒരു കാര്യംകൂടി പറയാം. ആറാം തീയതി അങ്ങനെയാണെങ്കിൽ ഞങ്ങൾ പത്രസമ്മേളനം വിളിക്കാമെന്നാ വിചാരിക്കുന്നത്‌.

സുരേന്ദ്രൻ: ആറാം തീയതി രാവിലെ വന്നോ ഞാൻ പൈസ തരാം.

പ്രസീത: അങ്ങനെയാണെങ്കിൽ ഏഴാം തിയതി ഞങ്ങൾക്ക്‌ അങ്ങോട്ട്‌ കേറാലോ എറണാകുളത്തുവച്ചുതന്നെ പത്രസമ്മേളനം വിളിക്കാം.

സുരേന്ദ്രൻ: അല്ല ആറാം തീയതി തിരുവനന്തപുരത്ത്‌ വന്നിട്ട്‌ ഒരു ദിവസം സ്‌റ്റേ ചെയ്‌താൽ മതി. ഞങ്ങളൊക്കെ ആറാം തീയതി തിരുവനന്തപുരത്തുണ്ടാകും.

പ്രസീത: എന്നാൽ അവിടുന്നുതന്നെ നമുക്ക്‌ പ്രസ്‌ ക്ലബ്‌ മീറ്റിങ് വിളിക്കാലോ അല്ലേ?

സുരേന്ദ്രൻ: ഓ റൈറ്റ്‌ റൈറ്റ്‌ രാവിലെ എത്തിക്കോളൂ ആറാം തീയതി. ഞാൻ ഏർപ്പാടാക്കാം. 

കുഴൽ നീണ്ട്‌ നീണ്ട്‌ വയനാട്ടിലേക്കും

സി കെ ജാനുവിന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ നൽകിയ10 ലക്ഷം രൂപ കുഴൽപ്പണമാണെന്ന ആക്ഷേപം ഉയർന്നതോടെ കൊടകര കുഴൽപ്പണക്കേസ്‌ അന്വേഷണം വയനാട്ടിലേക്കും നീളും. എൻഡിഎ സ്ഥാനാർഥിയായി  സി കെ ജാനു മത്സരിച്ച ബത്തേരി മണ്ഡലത്തിൽ മാത്രം ഒരുകോടി രുപ നൽകിയെന്നാണ്‌ വിവരം. ഇത്‌ തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ നൽകാതെ ജാനുവും ബിജെപി നേതാക്കളും മുക്കിയെന്ന ആക്ഷേപം ജാനുവിന്റെ പാർടിയായ ജനാധിപത്യ രാഷ്‌ട്രീയപാർടി(ജെആർപി) നേതാക്കൾ ഉയർത്തിയിരുന്നു.

വയനാട്‌, കോഴിക്കോട്‌ ജില്ലകളിൽ നൽകിയ ശേഷമുള്ള പണമാണ്‌ തൃശൂർ കൊടകരയിൽ തട്ടിയെടുത്തതെന്ന സംശയം നേരത്തെതന്നെ പൊലീസിനുണ്ട്‌. രണ്ട്‌ കോടി വയനാട്ടിൽ നൽകിയതായാണ്‌  പ്രാഥമിക വിവരം. ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തൽ ഈ സംശയം ശരിയാണെന്ന്‌ തെളിയിക്കുന്നതായി.

ബത്തേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ ചെലവിനെച്ചൊല്ലി ബിജെപിക്കുള്ളിലും തർക്കം രൂക്ഷമാണ്‌. ബിജെപി നേതാക്കളുടെ പണമിടപാടുകൾ സുതാര്യമല്ലെന്നാണ്‌ ജെആർപിയുടെ പരാതി.  പ്രചാരണത്തിന്‌ ബിജെപി നേതാക്കൾ പണം നൽകിയില്ലെന്ന ആക്ഷേപവും ഇവർ  ഉയർത്തി.  കെ സുരേന്ദ്രന്‌ പരാതിയും നൽകി.

പണം വാങ്ങിയിട്ടില്ലെന്ന്‌ ജാനു

എൻഡിഎയിൽ ചേരാൻ  ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനിൽ നിന്നും പണം വാങ്ങിയെന്ന ആരോപണം നിഷേധിച്ച്‌ സി കെ ജാനു.  ‘പണം വാങ്ങിച്ചിട്ടില്ല. ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച്‌ അറിയില്ല. എന്റെ അറിവോടെയല്ല സംഭാഷണം. പണം വാങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തനിക്ക് ഇടനിലക്കാരെ നിർത്തേണ്ട ആവശ്യമില്ല.  അമിത്‌ ഷാ ഉൾപ്പെടെയുള്ളവരുമായി നേരിട്ട്‌ ബന്ധമുണ്ട്‌. ആരോപണം ഉന്നയിച്ചവർ അടുത്തകാലത്ത് പാർടിയിൽ വന്നവരാണ്. പാർടിയെ തകർക്കലാണ്‌ അവരുടെ ലക്ഷ്യം. ആസൂത്രിത നീക്കമാണ്‌ നടത്തുന്നത്‌. ഇവർക്കെതിരെ നിയമനടപടിയെടുക്കും’–- സി കെ ജാനു പറഞ്ഞു.

 ദിനേശ്‌ വർമ

ജാനുവിനെ വിലയ്ക്കെടുക്കാൻ കള്ളപ്പണം ; രൂപ നൽകിയത്‌ തലസ്ഥാനത്തെ ഹോട്ടലിൽ വച്ച്‌

സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ സി കെ ജാനുവിന്‌ ബിജെപി സംസഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയത്‌ 10 ലക്ഷത്തിന്റെ കള്ളപ്പണം. ജാനുവിന്റെ പാർടിയായ ജനാധിപത്യ രാഷ്ട്രീയ പാർടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. തിരുവനന്തപുരത്തെ ഹോട്ടൽമുറിയിൽ കെ സുരേന്ദ്രൻ നേരിട്ടാണ്‌ പണം നൽകിയതെന്നും പ്രസീത അഴീക്കോട്‌ പറഞ്ഞു.

മുമ്പ്‌ എൻഡിഎ വിട്ട സി കെ ജാനു ഈ നിയമസഭാ തെരഞ്ഞെടുപ്പിലാണ്‌ തിരിച്ചെത്തിയത്‌. സി കെ ജാനു പത്ത്‌ ലക്ഷം രൂപ ആവശ്യപ്പെട്ട കാര്യം കെ സുരേന്ദ്രനെ പ്രസീത അറിയിക്കുന്നതും തുക നൽകാമെന്ന്‌ സുരേന്ദ്രൻ സമ്മതിക്കുന്നതുമായ ടെലിഫോൺ സംഭാഷണമാണ്‌ പുറത്തുവന്നത്‌.  ഈ ഫോൺ സംഭാഷണം സത്യമാണെന്ന്‌ പ്രസീത പിന്നീട്‌ മാധ്യമങ്ങളോട്‌ സമ്മതിച്ചു. സംഭാഷണത്തിലുള്ളത്‌ കെ സുരേന്ദ്രന്റെ ശബ്ദമാണ്‌.

തെരഞ്ഞെടുപ്പിന്റെ ചെലവെല്ലാം ഡിജിറ്റലായാണ്‌ നടത്തിയതെന്ന്‌ സുരേന്ദ്രൻ മുമ്പ്‌ അവകാശപ്പെട്ടിരുന്നു. എന്നാൽ, കള്ളപ്പണം നേരിട്ട്‌ സുരേന്ദ്രൻ എത്തിച്ചുവെന്നതിന്‌ ഈ ഫോൺ സംഭാഷണം തെളിവാകുകയാണ്‌.  തെരഞ്ഞെടുപ്പ്‌ കാലമായതിനാൽ കാശ്‌ നേരിട്ട്‌ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ടെന്ന്‌ പ്രസീതയുമായുള്ള സംഭാഷണത്തിൽ സുരേന്ദ്രൻ പറയുന്നുമുണ്ട്‌.

കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണജാഥയുടെ സമാപനത്തിനു മുന്നോടിയായി മാർച്ച്‌ ആറിനാണ്‌ തുക ജാനുവിന്‌ കൈമാറിയത്‌.  മാർച്ച്‌ ഏഴിന്‌ തിരുവനന്തപുരത്ത്‌ അമിത്‌ ഷാ പങ്കെടുത്ത പരിപാടിയിൽ സി കെ ജാനുവും പ്രസംഗിച്ചു. കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം മുറുകുന്നതിനിടെ, സുരേന്ദ്രനെതിരെ ഉയർന്ന പുതിയ തെളിവ്‌ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

ചോദിച്ചത്‌ 10 കോടിയും 
കേന്ദ്രമന്ത്രി സ്ഥാനവും

എൻഡിഎയുമായി അകന്ന സി കെ ജാനു ജെആർപിയിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു. കെ സുരേന്ദ്രന്റെ അഭ്യർഥന മാനിച്ചാണ്‌ അവരുമായി സംസാരിച്ച്‌ വീണ്ടും പാർടിയിലേക്ക്‌ കൊണ്ടുവന്നതെന്ന്‌ പ്രസീത മാധ്യമങ്ങളോട്‌ പറഞ്ഞു.കോട്ടയത്ത്‌ നടന്ന ചർച്ചയിൽ പത്ത്‌ കോടി രൂപയും അഞ്ചു സീറ്റും കേന്ദ്രമന്ത്രിസ്ഥാനവുമാണ്‌  ജാനു ആവശ്യപ്പെട്ടത്‌. എന്നാൽ, സുരേന്ദ്രൻ  അംഗീകരിച്ചില്ല. ജാനുവുമായി വീണ്ടും സംസാരിച്ചപ്പോൾ,  സാമ്പത്തികബാധ്യതയുണ്ടെന്നും 10 ലക്ഷമെങ്കിലും കിട്ടിയേ തീരൂവെന്നും പറഞ്ഞു. ഈ വിവരമാണ്‌ സുരേന്ദ്രനെ ഫോണിലൂടെ അറിയിച്ചത്‌. മാർച്ച്‌ ആറിന്‌ തിരുവനന്തപുരത്ത്‌ പണം നൽകാമെന്ന്‌ സുരേന്ദ്രൻ പറഞ്ഞു.

അന്ന്‌ രാവിലെ സുരേന്ദ്രൻ തന്നെ വിളിച്ച്‌ സി കെ ജാനു എവിടെയാണ്‌ താമസിക്കുന്നതെന്ന്‌ അന്വേഷിച്ചു. താനാണ്‌ ഹോട്ടലിന്റെ പേരും റൂം നമ്പരും പറഞ്ഞുകൊടുത്തത്‌. സുരേന്ദ്രൻ കൊടുത്ത പണം സി കെ ജാനു വ്യക്തിപരമായാണ്‌ കൈപ്പറ്റിയതെന്നും പ്രസീത പറഞ്ഞു.

ദേശാഭിമാനി

No comments:

Post a Comment