Saturday, June 19, 2021

പ്രഫുൽ പട്ടേൽ ഒരു ടൂൾ മാത്രം; നടപ്പാകുന്നത് സംഘപരിവാര്‍ അജണ്ട ..ആയിഷ സുല്‍ത്താന പ്രതികരിക്കുന്നു.

ലക്ഷദ്വീപ് സമൂഹത്തിൽ നിന്നുള്ള ആദ്യ സിനിമാസംവിധായികയാണ് ആയിഷ സുൽത്താന. ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ നടപടികളിലെ ആപത്‌സൂചനകളെപ്പറ്റി ആദ്യം പ്രതികരിച്ചവരിൽ പ്രധാനിയാണ് അവർ. ഈ പ്രതികരണങ്ങളുടെ പേരില്‍ അവരെ ദേശദ്രോഹ കുറ്റം ചുമത്തി ജയിലിലാക്കാന്‍ നീക്കം നടക്കുന്നു.

ദ്വീപിൽ  ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ആയിഷ വ്യക്തമാക്കുന്നു.

(ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച അഭിമുഖം.)

? ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ സിനിമാസംവിധായികയാണ് ആയിഷ സുൽത്താന എന്നറിയാം. താങ്കളുടെ പ്രവർത്തനങ്ങൾ സ്വയം പരിചയപ്പെടുത്താമോ.

= ഞാൻ ലക്ഷദ്വീപ് സമൂഹത്തിലെ ചെത്‌ലാത്ത് ദ്വീപ് സ്വദേശിയാണ്. സ്‌കൂൾ പഠനാനന്തരം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി എ മലയാളം കരസ്ഥമാക്കി. ലാൽജോസിന്റെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് ഫിലിം ഫീൽഡിൽ തുടക്കം. ഇപ്പോൾ സ്വന്തമായി ഒരു ഫിലിം ചെയ്തു. ‘ഫ്ലഷ് ’ എന്നാണ് പേര്. ഷൂട്ടിങ്‌ ഒക്കെ കഴിഞ്ഞു. എഡിറ്റിങ്ങിലാണ്. സിനിമയെക്കുറിച്ച് അധികം പറയാൻ ഉദ്ദേശിക്കുന്നില്ല. ദ്വീപ് വിഷയത്തിലുള്ള എന്റെ എളിയ ഇടപെടലുകൾ പുതിയ സിനിമയുടെ പ്രചാരണത്തിനുവേണ്ടിയാണെന്ന് തൽപ്പര കക്ഷികൾ പ്രചരിപ്പിക്കുവാൻ സാധ്യതയുണ്ട്.

2009 മുതൽ ജോലി ആവശ്യാർഥവും മറ്റും ഞാൻ എറണാകുളത്താണ് താമസിക്കുന്നത്. ചെത്തിലാത്തിൽ ഇടയ്‌ക്ക്‌ പോകാറുണ്ട്.

-? ചെത്‌ലാത്ത് ദ്വീപിലെ കുട്ടിക്കാലവും സാമൂഹിക സാം സ്‌ക്കാരിക കാലാവസ്ഥയും വിശദീകരിക്കാമോ.

= ഞാൻ ജനിച്ചത് ചെത്‌ലാത്ത് ദ്വീപിലാണെങ്കിലും പിതാവിന്റെ ജോലി മിനിക്കോയ് ദ്വീപിലായതിനാൽ വളരെ ചെറുപ്പത്തിൽ തന്നെ അങ്ങോട്ട് പോയി. എട്ടാം ക്ലാസ്സുവരെ പഠിച്ചത് മിനിക്കോയ് ദ്വീപിലാണ്. തുടർന്ന് പത്താംതരം വരെ ചെത്‌ലാത്ത് ദ്വീപിലും. ചെത്ലാത്ത് ഒരു ചെറിയ ദ്വീപാണ്. 2011 ൽ അവിടത്തെ ജനസംഖ്യ 2400 ആണ്. 84.4 ശതമാനമാണ് സാക്ഷരതാ നിരക്ക്. പൊതുവെ സമാധാനപ്രിയരും ശാന്തസ്വഭാവികളുമാണ് എന്റെ ദ്വീപുകാർ. എല്ലാവർക്കും എല്ലാവരേയും അറിയാം. പരുസ്‌പരം സഹായിച്ചും ഉള്ളത് പങ്കുവെച്ചും ജീവിക്കുന്നവരാണ്. മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതും ചതിയും വഞ്ചനയുമൊക്കെ ദ്വീപുവാസികൾക്ക് കേട്ടുകേൾവികൾ മാത്രമാണ്.

നൂറ്റാണ്ടുകൾക്കു മുമ്പേ കേരളവുമായി പലതരത്തിൽ ബന്ധമുള്ളവരാണ് ഞങ്ങൾ. എല്ലാ ദ്വീപുകളുടേയും അവസ്ഥ ഇതു തന്നെയാണ്. കേരളീയ സംസ്‌കാരവുമായും ജനങ്ങളുമായും പല തരത്തിൽ ബന്ധവും വംശീയ സാദൃശ്യവുമുള്ളവരാണ് ലക്ഷദ്വീപ് ജനത. മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ.

ഞാൻ എട്ടാം ക്ലാസ് വരെ പഠിച്ച മിനിക്കോയി ദ്വീപിന്‌ മാത്രം സമീപരാജ്യമായ മാലിദ്വീപുമായിട്ടാണ് പല കാര്യങ്ങളിലും ബന്ധവും സാമ്യവും.  മാലിദ്വീപ്‌ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു മിനിക്കോയ് ദ്വീപിൽ സംസാരിക്കുന്നത്. 2011 ലെ കണക്കെടുപ്പുപ്രകാരം ദ്വീപിലെ ജനസംഖ്യ 66,000 ആണ്.

? ലക്ഷദ്വീപിന്റെ ലഭ്യമായ ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ ചുരുക്കി വിവരിക്കാമോ.

= ഈ വിഷയത്തിൽ ഞാനൊരു പണ്ഡിതയല്ല. എന്നാലും ചിലത് സൂചിപ്പിക്കാം.

ലക്ഷദ്വീപ്‌ സമൂഹത്തിലെ ദ്വീപുകൾ രൂപപ്പെട്ടിട്ട് പതിനായിരം വർഷത്തിലേറെയായെന്നാണ് ചരിത്രകാരന്മാരുടെ അനുമാനം. കടൽ കടന്ന് ഇന്ത്യയിലേക്ക് വന്ന പല സഞ്ചാരികളുടേയും കുറിപ്പുകളിൽ ദ്വീപിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. എ ഡി ആറാം നൂറ്റാണ്ടിൽ ബുദ്ധമത വിശ്വാസികൾ ലക്ഷദ്വീപിൽ  ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. എട്ടാം നൂറ്റണ്ടിൽ ഇസ്ലാം മതം ലക്ഷദ്വീപിൽ എത്തിയതായി വിശ്വസിക്കപ്പെടുന്നു. വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.

പോർച്ചുഗീസുകാരുടെ ക്രൂരതകൾക്ക് വിധേയമായവരാണ് ലക്ഷദ്വീപ് ജനത. സ്ത്രീകളെ ഉപദ്രവിച്ചും കൊള്ളയടിച്ചും ദ്വീപ്‌ ജനതയെ പൊറുതിമുട്ടിച്ച പോർച്ചുഗീസുകാരെ ഒറ്റക്കെട്ടായി നിന്ന് പൊരുതി കെട്ടുകെട്ടിച്ചവരാണ് ദ്വീപ്‌ ജനത. ദീർഘകാലം അറക്കൽ രാജവംശത്തിന്റെ കീഴിലായിരുന്നു ലക്ഷദ്വീപ്. മാലിദ്വീപ് സമൂഹത്തിൽപെട്ട കുറെ ദ്വീപുകളും അറക്കൽ രാജവംശത്തിന്റെ കീഴിലായിരുന്നു.

1787ൽ അമിനി, കടമത്ത്‌, കിൽതാൻ, ചെത്ത്‌ലാത്, ബിത്ര തുടങ്ങിയ ദ്വീപുകൾ ടിപ്പു സുൽത്താന്റെ ആധിപത്യത്തിൻ കീഴിലായി. മൂന്നാം ആംഗ്ലോ‐-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു സുൽത്താന്റെ ഭരണം അവസാനിച്ച ശേഷം ഇംഗ്ലീഷുകാരുടെ ഭരണത്തിൻ കീഴിലായിരുന്നു ലക്ഷദ്വീപ്.

- ? ലക്ഷദ്വീപിന്റെ കലാപാരമ്പര്യം എന്തെന്ന് വിശദമാക്കാമോ.              

 = സമ്പന്നമായ കലാപാരമ്പര്യമുള്ളവരാണ് ലക്ഷദ്വീപുകാർ. ദ്വീപിന്റെ തനതായ ഒട്ടേറെ കലാരൂപങ്ങളുണ്ട്. ഡോലിപ്പാട്ട്, ഉലക്കമുട്ട് പാട്ട്, കാറ്റു വിളിപ്പാട്ട്, കൈ കൊട്ടിപ്പാട്ട്, ലാവാ നൃത്തം തുടങ്ങി ഒട്ടേറെ തനത് കലാരൂപങ്ങളും വൈവിധ്യമാർന്ന പാട്ടുപാരമ്പര്യവും ലക്ഷദ്വീപിലുണ്ട്. ആധുനിക കലാരൂപങ്ങളിലും ലക്ഷദ്വീപ് ഒട്ടും പിന്നിലല്ല. ഇന്ത്യയിലെ തന്നെ പ്രശസ്തനായ ചിത്രകാരൻ എൻ കെ പി മുത്തു കോയ ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് നിവാസിയാണ്. മദ്രാസ് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സിൽ കെ സി എസിന്റെ ശിഷ്യനായി പഠിച്ചയാളാണ്. അദ്ദേഹത്തിന്റെ സർറിയലിസ്റ്റിക് ചിത്രങ്ങൾ പ്രശസ്തമാണ്.

- ? സ്വാതന്ത്യാനന്തരമുള്ള ലക്ഷദ്വീപിന്റെ അവസ്ഥയെന്താണ്.

= സ്വാതന്ത്ര്യാനന്തരം ലക്ഷദ്വീപിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ചു. അന്നുമുതൽ കേന്ദ്ര സർക്കാർ അയക്കുന്ന അഡ്മിനിസ്ട്രേറ്റർമാരാണ് ലക്ഷദ്വീപ് ഭരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 239ാം ആർട്ടിക്കിൾ അനുസരിച്ച് ഇന്ത്യൻ പ്രസിഡന്റിന്റെ അംഗീകാരത്തോടെയാണ്  കേന്ദ്ര ഭരണപ്രദേശങ്ങളിലേക്ക് അഡ്മിനിസ്ട്രേറ്റർമാരെ നിയോഗിക്കുന്നത്. ഏറ്റവും ഒടുവിൽ ലക്ഷദ്വീപിൽ ഭരണാധികാരിയായി എത്തിയ പ്രഫുൽ ഘോടാ പട്ടേൽ അടക്കം 37 അഡ്മിനിസ്ട്രേറ്റർമാർ ലക്ഷദ്വീപ് ഭരിച്ചിട്ടുണ്ട്. ബിജെപി സർക്കാർ അധികാരമേൽക്കുന്നതിന്‌ മുമ്പ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർമാരായി വന്നവരെല്ലാം ഐ എ എസ് റാങ്കിൽ ഉള്ളവരായിരുന്നു. രാഷ്ട്രീയനിയമനം തുടങ്ങിയത് ബിജെപിയാണ്. മലയാളിയായ മൂർക്കോത്ത് രാമുണ്ണി അടക്കം നിരവധി മികച്ച അഡ്മിനിസ്‌ട്രേറ്റർമാർ മുന്പുണ്ടായിരുന്നു. ദ്വീപു ജനതയുടെ സ്‌നേഹം പിടിച്ചുപറ്റിയവരാണവർ. പുതിയ അഡ്മിനിസ്ട്രേറ്റർമാർ വരുമ്പോൾ ആഘോഷപൂർവമാണ് ദ്വീപ് ജനത അവരെ സ്വീകരിക്കാറുള്ളത്.

1960 കളിലേയും അതിനു മുമ്പത്തേയും ദ്വീപ് അവസ്ഥയെപ്പറ്റി അറിയാൻ മൂർക്കോത്ത് രാമുണ്ണി രചിച്ച ‘ആ അർധരാത്രിക്കു മുമ്പും പിമ്പും’ എന്ന പുസ്തകം വായിച്ചു നോക്കിയാൽ മതി. ഒരർഥത്തിൽ, പണ്ട് വൈസ്രോയിമാർ വന്ന് ഇന്ത്യ ഭരിച്ചതു പോലെയാണ് ദ്വീപുകാരുടെ അവസ്ഥ. ഞങ്ങൾ തെരഞ്ഞെടുത്തവരല്ല ഞങ്ങളെ ഭരിക്കുന്നത്. മുമ്പത്തെ അഡ്മിനിസ്‌ട്രേറ്റർമാർ ഞങ്ങളെ മനസ്സിലാക്കുവാൻ ശ്രമിച്ചിരുന്നു. ദ്വീപിൽ വികസനവും ക്ഷേമവും ഉണ്ടാകണമെന്ന് അവരാഗ്രഹിച്ചിരുന്നു. പൊളിറ്റിക്കൽ നിയമന ത്തിലൂടെ വന്നവർ അക്കാര്യത്തിൽ അമ്പേ പരാജയമാണ്. അവരുടെ ഗൂഢ അജണ്ടകൾ ദ്വീപ് വാസികൾക്കു മേൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുകയാണ്.

? വികസനമാണല്ലോ സംഘപരിവാർ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്താണ് ദ്വീപിന്റെ വികസനാവസ്ഥ.

= ഇത് കുറച്ച് വിശദീകരിച്ചു പറയേണ്ടതാണ്. പല ദ്വീപുകളും വികസന കാര്യത്തിൽ ബഹുദൂരം പിന്നിലാണ്. നല്ല ആശുപത്രികളോ ഉന്നതപഠനത്തിനുള്ള സൗകര്യങ്ങളോ ഇല്ല. തീർച്ചയായും അതൊക്കെയും ഉണ്ടാവേണ്ടതുണ്ട്. ചുരുക്കത്തിൽ, സാധാരണ ജനങ്ങളുടെ പുരോഗതിയിൽ ഊന്നുന്ന അടിസ്ഥാന വികസനമാണ് ദ്വീപിലുണ്ടാകേണ്ടത്. പരിഷ്‌കാരങ്ങൾ നടപ്പാക്കുമ്പോൾ തദ്ദേശീയ ജനതയെ കൂടി കണക്കിലെടുത്തു കൊണ്ടുള്ളതാകണം. എന്നാൽ ഇപ്പോൾ ലക്ഷദ്വീപിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതൊന്നുമല്ല. സംഘപരിവാറിന്റെ കോർപ്പറേറ്റ് അജണ്ടയാണ്.

? വികസനത്തിന്റെ പേരിൽ യഥാർത്ഥത്തിൽ സംഘപരിവാർ ലക്ഷദ്വീപിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്താണ്.

= പ്രഫുൽ പട്ടേൽ സംഘപരിവാറിന്റെ ഒരു ടൂൾ മാത്രമാണ്. അദ്ദേഹം വഴി ദ്വീപിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് സംഘപരിവാർ അജണ്ടയാണ്. നിലവിൽ, ലക്ഷദ്വീപിന്റെ സംസ്‌കാരവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളുംസംരക്ഷിക്കുന്നതിനു വേണ്ടി നിരവധി നിയമങ്ങൾ ലക്ഷദ്വീപിലുണ്ട്. ഉദാഹരണമായി ലക്ഷദ്വീപ് ലാന്റ് ടെനൻ സി റെഗുലേഷൻ, ലക്ഷദ്വീപ് എൻട്രി പ്രൊഹിബിഷൻ റെഗുലേഷൻ തുടങ്ങിയവ. ഇവയൊക്കെ അട്ടിമറിച്ചുകൊണ്ടുള്ള നിയമങ്ങളാണ് പുതിയ അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഉദാഹരണമായി, ലക്ഷദ്വീപ് ഡവലപ്‌മെന്റ് അതോറിറ്റി റെഗുലേഷൻ എന്താണെന്ന് നോക്കുക. ഇതുപ്രകാരം യാതൊരു നിബന്ധനയും നടപടിക്രമങ്ങളുമില്ലാതെ ലക്ഷദ്വീപുകാരുടെ കൈവശമുള്ള ഭൂമി ഏകപക്ഷീയമായി ഭരണാധികാരികൾക്ക് പിടിച്ചെടുക്കാൻ കഴിയും. രണ്ടാമതായി ലക്ഷദ്വീപ് ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് റെഗുലേഷൻ എന്താണെന്ന് നോക്കുക. ഇതനുസരിച്ച് ഏതൊരു വ്യക്തിയെയും 12 മാസം വരെ കരുതൽ തടങ്കലിൽ വെക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. ഈ റെഗുലേഷൻ പ്രകാരം അഡ്വൈസറി ബോർഡ് മുമ്പാകെ ഹാജരാക്കുന്ന വ്യക്തിക്ക് അഭിഭാഷക സേവനം പോലും നിഷേധിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ ഉള്ള പ്രദേശത്താണ് ഇത്ര മാരകമായ നിയമം കൊണ്ടുവരുന്നതെന്നോർക്കണം. ഈ നിയമം അത്രമേൽ നിഷ്‌കളങ്കമല്ല. എതിർക്കുന്നവരെ മുഴുവൻ വായടപ്പിക്കുവാനുള്ള താണ് ഈ നിയമം. ഈ റെഗുലേഷൻ അനുസരിച്ച് ഇതേ വരെ അറസ്റ്റു ചെയ്യപ്പെട്ടവർ ചെയ്ത ‘കുറ്റകൃത്യങ്ങൾ’ എന്തെന്ന് പരിശോധിച്ചാൽ കാര്യം വ്യക്തമാവും. എൻആർസിക്കും സിഎഎക്കുമെതിരെ മാസങ്ങൾക്കു മുമ്പ് ബാനർ പതിച്ചവർക്കെതിരെയാണ് ആദ്യം ഈ ഗുണ്ടാ ആക്ട് പ്രയോഗിച്ചിരിക്കുന്നത്!

-? ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ പെരുകാതിരിക്കാനാണ് ഈ ഗുണ്ടാ ആക്ട് എന്നാണല്ലോ പറയപ്പെടുന്നത്. ദ്വീപിലെ കുറ്റകൃത്യങ്ങളുടെ അവസ്ഥയെന്താണ്.

= ഞാൻ പറഞ്ഞില്ലേ ഇന്ത്യയിൽ ഏറ്റവും കുറ്റകൃത്യങ്ങൾ കുറഞ്ഞ പ്രദേശമാണ് ലക്ഷദ്വീപ്. നാളിതുവരെയുള്ള ദ്വീപിന്റെ ചരിത്രത്തിൽ  മൂന്ന് കൊലപാതകങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ രണ്ടു കേസുകളിലെ പ്രതികൾ മാനസിക രോഗികളാണ്. ദ്വീപുകളിലെ ജയിലുകൾ പൊതുവെ ശൂന്യമാണ്. മദ്യവും മയക്കുമരുന്നുമൊന്നും ദ്വീപിൽ ലഭ്യമല്ല. അതിനാൽ അതിന്റെ പേരിലുള്ള കലഹങ്ങൾ ഇവിടെ കേട്ടുകേൾവി ഇല്ലാത്തതാണ്. മോഷണവും പിടിച്ചുപറിയുമൊന്നും ദ്വീപിൽ പൊതുവെ ഇല്ലെന്നു തന്നെ പറയാം. എന്നിട്ടും വ്യാജകഥകൾ സംഘികൾ ദ്വീപിനെക്കുറിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

? ദ്വീപിന്റെ സമീപത്തുനിന്ന്‌ വൻ മയക്കുമരുന്ന് ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തതായി പറയപ്പെടുന്നുണ്ടല്ലോ.

= ആയുധങ്ങളും ഡ്രഗ്സും ലക്ഷദ്വീപിൽ നിന്ന് പിടിച്ചെടുത്തു എന്നത് വ്യാജ പ്രചാരണമാണ്.ഇന്ത്യൻ നേവി ശ്രീലങ്കൻ ബോട്ടുകളിൽ നിന്ന് ആയുധം പിടിച്ചെടുത്തതിനു ലക്ഷദ്വീപുകാർ എന്ത്‌ പിഴച്ചു? ആ സംഭവം നടന്നത് ലക്ഷദ്വീപിന്റെ തെക്കേ അറ്റത്തുള്ള മിനിക്കോയ് ദ്വീപിനും 90 നോട്ടിക്കല്‍ മൈല്‍ തെക്കാണ്. അതായത് മാലിദ്വീപിന് വളരെ അടുത്ത്. അത് അന്താരാഷ്ട്ര കപ്പല്‍ റൂട്ട് ആണ്. അവിടെവെച്ച് ഏതെങ്കിലും കപ്പൽ പിടിച്ചാല്‍ ഏറ്റവും അടുത്തുള്ള ഇന്ത്യന്‍ ഭൂപ്രദേശം ലക്ഷദ്വീപ് ആയതുകൊണ്ട് അത് ‘ലക്ഷദ്വീപിനരികെ' എന്നാണ് സ്ഥലം മനസ്സിലാകാനുള്ള എളുപ്പത്തിന്‌ വേണ്ടി സാധാരണ ഇന്ത്യന്‍ മാധ്യമങ്ങള്‍ എഴുതാറുള്ളത്. അതും ലക്ഷദ്വീപും തമ്മില്‍ ഒരു ബന്ധവുമില്ല. ലക്ഷദ്വീപിന്റെ ടെറിട്ടോറിയല്‍ വാട്ടർ, ദ്വീപിനുചുറ്റും വെറും 12 നോട്ടിക്കല്‍ മൈല്‍ മാത്രമാണ്.

65,000 ജനങ്ങൾ താമസിക്കുന്ന ലക്ഷദ്വീപിൽ നിന്ന് 3000 കോടിയുടെ മയക്കുമരുന്നു പിടിച്ചു എന്നൊക്കെയാണ് തൽപ്പരകക്ഷികൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. അതിന്റെ പേരിൽ ഏതെങ്കിലും ലക്ഷദ്വീപുകാരനെ അറസ്റ്റു ചെയ്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ആ വ്യക്തിയുടെ പേരും മറ്റു വിവരങ്ങളും വ്യക്തമാക്കണം. പല ചാനൽ ചർച്ചകളിലും ബിജെപി പ്രതിനിധികളെ ഇക്കാര്യത്തിൽ ഞാൻ വെല്ലുവിളിച്ചിട്ടുണ്ട്.  ഒരാൾക്കും വ്യക്തമായ മറുപടിയില്ലായിരുന്നു. നുണപ്രചാരണമെന്നത് ഒരു ഫാസിസ്‌റ്റ്‌ തന്ത്രമാണല്ലോ.

? ലക്ഷദ്വീപിലെ ജനങ്ങളാൽ 90 ശതമാനവും മുസ്ലിങ്ങളാണല്ലോ. അതും ഷെഡ്യൂൾഡ് ട്രൈബ് മുസ്ലിങ്ങൾ. ഭരണഘടനാപരമായിത്തന്നെ  പ്രത്യേക പരിരക്ഷ അർഹിക്കുന്നവർ. ലക്ഷദ്വീപിൽ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌ക്കരണങ്ങൾ ദ്വീപ് വാസികളായ ഷെഡ്യൂൾഡ് ട്രൈബിന്റെ സാംസ്‌ക്കാരിക തനിമയ്‌ക്കെതിരെയുള്ള കയ്യേറ്റം കൂടിയല്ലേ.

= തീർച്ചയായും. ഒരിക്കലും തന്നെ ദ്വിപിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഒരു ഹിന്ദു‐മുസ്ലിം പ്രശ്നമല്ല; ഇന്ത്യൻ ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ദ്വീപ് വാസികളുടെ സാംസ്‌കാരിക -സാമൂഹിക തനിമയ്‌ക്ക്‌ മേലുള്ള കടന്നാക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ദ്വീപ് വാസികളുടെ ഭക്ഷണ സംസ്‌കാരത്തിനുമേൽ സംഘപരിവാർ അജണ്ട അടിച്ചേൽപ്പിക്കുന്ന ലക്ഷദ്വീപ് അനിമൽ പ്രിസർവേഷൻ റെഗുലേഷൻ അതിന്റെ മികച്ച ഉദാഹരണമാണ്. ഈ റെഗുലേഷൻ പ്രകാരം 15 വയസ്സ് പൂർത്തിയാകാത്ത മൃഗത്തെ അറക്കുന്നതും ഭക്ഷിക്കുന്നതുമൊക്കെ നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാൽ അത് ജാമ്യമില്ലാ കുറ്റമാണ്. ഏറ്റവും ഭീകരം ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇതെന്നതാണ്. ഇനി മുതൽ ദ്വീപ് വാസികൾ ആടിന്റേയും കാളയുടേയും പോത്തിന്റേയുമൊക്കെ ഡേറ്റ് ഓഫ് ബെർത്ത് സർട്ടിഫിക്കറ്റ് സംഘടിപ്പിക്കേണ്ട അവസ്ഥയാണ് ഈ നിയമം അനുശാസിക്കുന്നത്.

? ദ്വീപിൽ നടപ്പിലാക്കിക്കൊ ണ്ടിരിക്കുന്ന പുതിയ പരിഷ്‌കാരങ്ങൾക്കു പിന്നിൽ കൃത്യമായ കോർപ്പറേറ്റ് അജണ്ടയുണ്ടെന്ന വസ്തുതയെ എങ്ങനെ കാണുന്നു.

= ദ്വീപ് നിവാസികളെ ദ്രോഹിച്ചും ഒറ്റപ്പെടുത്തിയും കുടിയൊഴിപ്പിച്ചും സ്വകാര്യ നിക്ഷേപകർക്ക് ലക്ഷദ്വീപിലെ ടൂറിസ്റ്റ് സാധ്യതകളെ തീറെഴുതിക്കൊടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ആസൂത്രിതമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ലക്ഷദ്വീപിലെ ക്ഷീര സമ്പദ്‌മേഖലയെ തകർത്ത് പുതിയ അഡ്മിനിസ്‌ട്രേറ്റർക്ക് പങ്കാളിത്തമുള്ള അമുൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള മാർക്കറ്റായി ദ്വീപിനെ മാറ്റാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമെ ഓരോ ദിവസവും പുതിയ പുതിയ ഉത്തരവുകളിലൂടെ സാമാന്യ ജനത്തെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ് പുതിയ ഭരണാധികാരി. അകാരണമായി വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നവരെ പിരിച്ചുവിട്ട് പകരം സംഘികളെ തിരുകിക്കയറ്റിക്കൊണ്ടിരിക്കുകയാണ്.

പുതിയ അഡ്മിനിസ്ട്രേറ്റർ കൊണ്ടുവന്ന തെറ്റായ നയങ്ങൾക്കെതിരാണ് ദ്വീപിലെ എല്ലാ രാഷ്ട്രീയ പാർടികളും. തീർച്ചയായും കർക്കശമായ ലോക്ഡൗൺ പിൻവലിച്ചാൽ ഇതിനെതിരെയുള്ള ജനരോഷം ആളിപ്പടരുക തന്നെ ചെയ്യും.

? ഭാഷാപരമായും ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ലക്ഷദ്വീപിന് ഏറ്റവും ബന്ധവും അടുപ്പവും കേരളവുമായിട്ടാണല്ലോ. എന്തുകൊണ്ട് ലക്ഷദ്വീപിനെ കേരള സംസ്ഥാനത്തിന്റെ ഭാഗമാക്കി മാറ്റിക്കൂടാ. അല്ലെങ്കിൽ ലക്ഷദ്വീപിലെ പതിനൊന്ന്  ജനവാസ കേന്ദ്രങ്ങളും ചേർന്ന ഒരു സ്വതന്ത്ര സംസ്ഥാനം.  ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന്റെ പ്രശ്നം വന്നാൽ ഏതു സ്വീകരിക്കും.

= രണ്ടും സ്വീകാര്യമാണ്. കേന്ദ്ര ഗവൺമെന്റിന്റെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്നുള്ള വിടുതലാണ് ദ്വീപ് ജനതയ്‌ക്ക്‌ ഇന്ന് അടിയന്തരാവശ്യം. ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയെങ്കിലും ലക്ഷദ്വീപ് ജനതയ്‌ക്ക്‌ ഇന്നുമതിന്റെ ഗുണഫലങ്ങൾ ആവോളം ആസ്വദിക്കുവാൻ കഴിഞ്ഞിട്ടില്ല. ഞങ്ങൾ തെരഞ്ഞെടുത്ത എംപിയും പഞ്ചായത്ത് ഭരണാധികാരികളുമൊക്കെയുണ്ടെങ്കിലും അവരെയെല്ലാം നോക്കുകുത്തിയാക്കി അഡ്മിനിസ്ട്രേറ്റർ നടത്തുന്നത് സ്വേച്ഛാഭരണമാണ്. ഹിതപരിശോധന നടത്തി അഡ്മിനിസ്ട്രേറ്ററെ മാറ്റാനുള്ള അധികാരം ദ്വീപ് ജനതയ്‌ക്ക്‌ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു പ്രഫുൽ പട്ടേലിനെ ദ്വീപ് ജനത എത്രമേൽ വെറുക്കുന്നുവെന്ന കാര്യം. ദ്വീപിലെ ബിജെപി പ്രവർത്തകർ പോലും അദ്ദേഹത്തിന്റെ അജണ്ടകളെ അംഗീകരിക്കുന്നില്ല .

ഡോ അസീസ്‌ തരുവണ 

No comments:

Post a Comment