Tuesday, June 8, 2021

എ വിയെ സ്‌മരിക്കുമ്പോൾ - എ വിജയരാഘവൻ എഴുതുന്നു

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന സ. എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 41 വർഷം തികയുന്നു. ദേശീയപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്‌ വന്ന അദ്ദേഹം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്കായി ജീവിതം സമർപ്പിച്ച നേതാവാണ്‌. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനുമായിരുന്നു എ വി.

നമ്മുടെ കേരളവും രാജ്യവും ലോകവുമെല്ലാം അതിഗുരുതരമായ സ്ഥിതിവിശേഷത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. കൊറോണയുടെ രണ്ടാം വരവ്‌ ഇന്ത്യയെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. സകല മനുഷ്യരും കൊറോണയുടെ കെടുതികളിൽപ്പെട്ട്‌ ഉഴലുകയാണ്‌. ഈ സാഹചര്യത്തിലും നമ്മുടെ സംസ്ഥാനത്തിന്‌ കൊറോണ പ്രതിരോധത്തിൽ മികച്ച മുന്നേറ്റം നടത്താനായിട്ടുണ്ട്‌. പ്രതിസന്ധികളിൽ ആഴ്‌ന്നുപോകാതെ മുന്നോട്ടുപോകാൻ കഴിവുറ്റ നമ്മുടെ ഭരണകർത്താക്കൾ പിന്തുടരുന്ന പാത എ വിയെപ്പോലുള്ള സമുന്നത നേതാക്കളുടേതാണ്‌. പാവപ്പെട്ടവരുടെ അടിസ്ഥാനപ്രശ്‌നങ്ങൾക്ക്‌ എന്നും മുൻഗണന നൽകിയ കമ്യൂണിസ്റ്റ്‌ പാർടി നേതാക്കൾ കാട്ടിയ മാർഗത്തിലൂടെയാണ്‌ പിണറായി വിജയൻ സർക്കാർ നാടിന്‌ കരുതലൊരുക്കുന്നത്‌. എല്ലാവരുടെയും പ്രശ്‌നങ്ങൾ പഠിച്ച്‌ അവയ്‌ക്കെല്ലാം പരിഹാരമാർഗങ്ങളും കണ്ടെത്തിയാണ്‌ കേരളത്തിൽ രണ്ടാം പിണറായി സർക്കാർ ജനകീയ ഭരണം കാഴ്‌ചവയ്‌ക്കുന്നത്‌.

കഴിഞ്ഞ സർക്കാർ പല പ്രതിസന്ധിയും അതിജീവിച്ചാണ്‌ മുന്നോട്ടുപോയത്‌. മഹാപ്രളയത്തിന്റെ ഘട്ടത്തിൽപ്പോലും കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചു. അർഹമായ വിഹിതംപോലും തരാതെ ബുദ്ധിമുട്ടിച്ചു. പ്രളയവും നിപായും കൊറോണയുമെല്ലാം ഞെരിച്ചുവീഴ്‌ത്താൻ ശ്രമിച്ചിട്ടും എൽഡിഎഫ്‌ സർക്കാർ ജനങ്ങൾക്ക്‌ ആശ്വാസമെത്തിച്ച്‌ മുന്നോട്ടുനീങ്ങി. ജനങ്ങളെ മറക്കാതെ പ്രതിസന്ധികളിൽ അവർക്കൊപ്പം ചേർന്ന്‌ മുന്നിൽനിന്ന്‌ നയിച്ച സർക്കാരിന്‌ ജനങ്ങൾ നൽകിയ അംഗീകാരമാണ്‌ എൽഡിഎഫിന്റെ തുടർഭരണം.

കേന്ദ്രത്തിൽ ബിജെപി സർക്കാർ ഈ ഘട്ടത്തിൽപ്പോലും പാവപ്പെട്ടവരുടെ വിഷമം കാണാൻ സന്നദ്ധത കാട്ടുന്നില്ല. കൊറോണ രോഗികൾ അനുദിനം മരിച്ചുവീഴുന്ന കാഴ്‌ച ഇന്ത്യയിൽ പതിവായി. രാജ്യത്ത്‌ അന്നവും അഭയവും തൊഴിലും നിഷേധിക്കപ്പെട്ടവരുടെ വിഷമതകൾ കേന്ദ്രത്തിന്റെ ബധിര കർണങ്ങളിൽ പതിയുന്നില്ല. കേരളത്തിലാകട്ടെ എല്ലാവർക്കും തണലും സുരക്ഷയുമൊരുക്കുകയാണ്‌ സംസ്ഥാന സർക്കാർ. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ മുന്നോട്ടുപോകാൻ എ വിയെപ്പോലുള്ള മഹാരഥന്മാരുടെ പ്രവർത്തനശൈലി നമ്മുടെ നേതൃത്വത്തിന്‌ കൂടുതൽ കരുത്താകും.  

റിവിഷനിസത്തിനെതിരായ സമരത്തിന്റെ ഭാഗമായി ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോയ അംഗങ്ങളിൽ എ വിയും ഉണ്ടായിരുന്നു. ആശയരംഗത്തുണ്ടാകുന്ന പാളിച്ചകൾ തിരുത്തി, ശരിയായ നിലപാട് എടുക്കുന്നതിനും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

അഭിനവ ഭാരത യുവക് സംഘ്‌ എന്ന യുവജനസംഘടന രൂപീകരിച്ചത് എ വിയുടെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ പുരോഗമന യുവജനപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നായി അത് മാറി. മൊറാഴ സംഭവത്തെതുടർന്ന്‌ അദ്ദേഹത്തിന്‌ ദീർഘകാലം ഒളിവുജീവിതം നയിക്കേണ്ടിവന്നു. ആ ഘട്ടത്തിൽ കേരളത്തിൽ പാർടിയും തൊഴിലാളിപ്രസ്ഥാനവും കെട്ടിപ്പടുക്കാൻ അസാധാരണമായ ഊർജസ്വലതയും സാമർഥ്യവും കാട്ടി. മർദകഭരണങ്ങൾക്കെതിരെ ധീരമായി സമരം നയിച്ചിട്ടുള്ള എ വി, വിപ്ലവകാരികൾക്ക് എന്നും ആവേശം പകരുന്ന ഓർമയാണ്. പൊലീസിന്റെ പിടിയിൽനിന്ന്‌ സാഹസികമായി രക്ഷപ്പെട്ടതും പൊലീസിന്റെ ക്രൂരമർദനങ്ങൾക്ക് ഇരയായിട്ടും പാർടിരഹസ്യങ്ങൾ അണുവിടപോലും പുറത്തുപറയാതെ നിലകൊണ്ടതും ധീരതയുടെ മുഖം വെളിപ്പെടുത്തുന്നു. കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്ന അദ്ദേഹത്തെ പാർടിയുടെ ദേശീയ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തിരുന്നു. റിവിഷനിസത്തിനെതിരായ സമരത്തിന്റെ ഭാഗമായി ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോയ അംഗങ്ങളിൽ എ വിയും ഉണ്ടായിരുന്നു. ആശയരംഗത്തുണ്ടാകുന്ന പാളിച്ചകൾ തിരുത്തി, ശരിയായ നിലപാട് എടുക്കുന്നതിനും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

മികച്ച പാർടി അധ്യാപകനായിരുന്നു എ വി. പാർടി പ്രവർത്തകരുടെ വിഷമങ്ങൾ മനസ്സിലാക്കുകയും തെറ്റുകളിൽ വീഴാതെ അവരെ നയിക്കുകയും ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. രാജ്യസഭാംഗം, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, ആ മേഖലകളെ കേവലം പാർലമെന്ററി ജനാധിപത്യത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുക്കാതെ വിപ്ലവപ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റി. നല്ല ഭാഷയും വ്യാകരണശുദ്ധിയും ദൃഢതയും ആശയവ്യക്തതയും എ വിയുടെ പ്രസംഗങ്ങളെ ആകർഷണീയമാക്കി. യുവാക്കളെ ഏറെ പ്രോത്സാഹിപ്പിച്ച സഖാവ്, അവരുടെ വീഴ്‌ച യഥാസമയം കണ്ടെത്തി തിരുത്തിക്കാനുള്ള കഴിവും പ്രകടിപ്പിച്ചു. സഖാക്കളെ പ്രവർത്തനരംഗത്ത് ഇറക്കുന്നതിൽ അസാധാരണമായ പാടവമുണ്ടായിരുന്നു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴും അതിനുശേഷവും പാർടിയിൽ ഐക്യത്തിനും സഖാക്കളെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നതിനും എ വി പ്രകടിപ്പിച്ച ശ്രദ്ധ അവിസ്‌മരണീയമാണ്. 

കേരളത്തിൽ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയ അവസരത്തിലാണ്‌ ഇത്തവണ എ വിയുടെ സ്‌മരണ പുതുക്കുന്നത്. പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച്‌ മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വിയുടെ ഓർമ നിത്യപ്രചോദനമാകും.

എ വിജയരാഘവൻ 

No comments:

Post a Comment