Wednesday, June 2, 2021

മോഡി സ്‌തുതിക്കാരൻ ജസ്‌റ്റിസ്‌ അരുൺമിശ്ര 
എൻഎച്ച്‌ആർസി അധ്യക്ഷനാകും

ദേശീയ മനുഷ്യാവകാശ കമീഷൻ (എൻഎച്ച്‌ആർസി) അധ്യക്ഷനായി സുപ്രീംകോടതി മുൻജഡ്‌ജി അരുൺമിശ്രയെ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി ശുപാർശ ചെയ്‌തു. സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ ആയവരടക്കം മൂന്ന് പ്രമുഖരെ ഒഴിവാക്കിയാണ് ശുപാര്‍ശയെന്ന് റിപ്പോര്‍ട്ടുണ്ട്. ജമ്മു കശ്‌മീർ ഹൈക്കോടതി മുൻ ചീഫ്‌ ജസ്‌റ്റിസ്‌ മഹേഷ്‌കുമാർ മിത്തൽ, ഇന്റലിജൻസ്‌ ബ്യൂറോ മുൻ ഡയറക്ടർ രാജീവ്‌ ധവാൻ എന്നിവരെ എൻഎച്ച്‌ആർസി അംഗങ്ങളായി ശുപാർശ ചെയ്‌തു.

ആഭ്യന്തരമന്ത്രി, ലോക്‌സഭാ സ്‌പീക്കർ, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ എന്നിവരെ കൂടാതെ രാജ്യസഭ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയും സമിതി അംഗമാണ്.  സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവർക്കുവേണ്ടി നിലകൊള്ളേണ്ട സമിതിയിൽ ആ വിഭാ​ഗത്തെ പ്രതിനിധാനം ചെയ്യുന്നവരില്ലെന്ന് വിയോജിപ്പ്‌ രേഖപ്പെടുത്തി  ഖാർഗെ  കത്ത്‌ നൽകി. ഡിസംബറിൽ എച്ച്‌ എൽ ദത്തു വിരമിച്ചതിനുശേഷം എൻഎച്ച്‌ആർസി അധ്യക്ഷനെ നിയമിച്ചിരുന്നില്ല.

മോഡിയെ വാഴ്ത്തിയ 
ന്യായാധിപന്‍

ജൂഡീഷ്യല്‍ പദവി വഹിക്കെ മോഡിയെ പൊതുവേദിയില്‍ ‘ബഹുമുഖ പ്രതിഭയെന്ന്‌’അരുൺകുമാർ മിശ്ര വിശേഷിപ്പിച്ചത് വിവാദമായിരുന്നു. മരട് ഫ്ലാറ്റ്‌സമുച്ചയം പൊളിക്കാന്‍ ഉത്തരവിട്ടതടക്കം അരുൺ മിശ്രയുടെ ഉത്തരവുകളും വിവാദം സൃഷ്ടിച്ചു. വിരമിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ഡൽഹിയിലെ 48,000 ചേരി ഒഴിപ്പിക്കാനും ഉത്തരവിട്ടു. എന്നാൽ, 2020 സെപ്‌തംബറിൽ വിരമിച്ചിട്ടും 13 അക്‌ബർ റോഡിലെ ഔദ്യോഗിക വസതി ഒഴിയാന്‍ അരുണ്‍ മിശ്ര തയ്യാറായില്ല. കുടുംബപ്രശ്‌നമുണ്ടെന്ന പേരില്‍  2021 ഫെബ്രുവരിവരെ അവിടെ തുടര്‍ന്നു.

No comments:

Post a Comment