Tuesday, June 1, 2021

ദ്വീപിലെ രോഗികള്‍ക്കായുള്ള ഹെലികോപ്ടര്‍ സൗകര്യം: മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി > ലക്ഷദ്വീപില്‍ നിന്നുള്ള  രോഗികള്‍ക്ക് ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള ചികില്‍സാ സൗകര്യത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച് അറിയിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. രോഗികള്‍ക്ക് ഹെലികോപ്റ്റര്‍ സൗകര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ദ്വീപ് ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ജസ്റ്റീസുമാരായ എ.മുഹമ്മദ് മുഷ്താഖും കൗസര്‍ എടപ്പഗത്തും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

നിയന്ത്രണങ്ങള്‍ ചികിത്സ ലഭിക്കാനുള്ള അവകാശങ്ങളുടെ ലംലനമാണന്ന് ചൂണ്ടിക്കാട്ടി ദ്വീപ് നിവാസിയായ മൊഹമ്മദ് സാലിഹ് ആണ് കോടതിയെ സമീപിച്ചത്. ചികിത്സിക്കുന്ന ഡോക്ടറുടെ ശുപാര്‍ശയില്‍ നേരത്തെ എയര്‍ ആമ്പുലന്‍സ് സൗകര്യം ലഭ്യമായിരുന്നു. എന്നാല്‍ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രം ഹെലികോപ്റ്റര്‍ അനുവദിച്ചാല്‍ മതിയെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിറക്കുകയായിരുന്നു. സമിതിയുടെ റിപ്പോര്‍ട്ടിന് സമയമെടുക്കുമെന്നും കാലതാമസം രോഗിയുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

തൃശൂരിലെ ദയ ആശുപത്രിയുമായി സഹകരിച്ച് വിഭഗ്ദ്ധരടക്കം 94 ഡോക്ടര്‍മാരുടെ സേവനം ദ്വീപുകളില്‍ ലഭ്യമാക്കിയിട്ടുണ്ടന്നും അതിനാലാണ് പുതിയ നിബന്ധന കൊണ്ടുവന്നതെന്നും ദ്വീപ് ഭരണകൂടം വിശദീകരിച്ചു. ഡോക്ടര്‍മാരുടെ സമിതിക്ക് വിവരം ലഭിച്ചാല്‍ അംഗങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടതിനു ശേഷം ഉടന്‍ തിരുമാനമെടുക്കുന്നുണ്ട്.  ഇതില്‍ കാലതാമസം ഉണ്ടായിട്ടില്ലന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. പുതിയ ഉത്തരവിനു ശേഷം 5 രോഗികളെ എയര്‍ ആമ്പുലന്‍സില്‍ കൊച്ചിയില്‍ ചികിത്സക്ക് എത്തിച്ചതായും അഭിഭാഷകന്‍ അറിയിച്ചു.

ലക്ഷദ്വീപിൽ അറസ്‌റ്റ്‌ ചെയ്‌ത യുവാക്കളെ ഉടൻ മോചിപ്പിക്കണം: ഹൈക്കോടതി

കൊച്ചി > ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ കോലം കത്തിച്ചതിന് അറസ്റ്റിലായ പ്രതിഷേധക്കാരെ ഉടന്‍ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനായി ഇവരെ ഉച്ചക്ക് മൂന്ന് മണിക്കകം കവരത്തി സിജെഎം മുമ്പാകെ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താക്ക്, കൗസര്‍ ഇടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് അറസ്റ്റിലായവര്‍ റിമാന്‍ഡില്‍ തുടരുന്നതില്‍ കോടതി കടുത്ത ആശങ്ക അറിയിച്ചു.

ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണ് ഇവര്‍ക്ക് എതിരെ ആരോപിച്ചിട്ടുള്ളതെന്നും കഴിഞ്ഞ അഞ്ച് ദിവസമായി തറക്കല്ലില്‍ അടച്ചിരിക്കുകയാണന്നും ഇവരിലൊരാള്‍ കോവിഡ് പോസിറ്റീവ് ആണന്നും ഹര്‍ജി ഭാഗം അറിയിച്ചു.

അറസ്റ്റിലായ പ്രതിഷേധക്കാര്‍ ജാമ്യത്തില്‍ പോകാന്‍ തയ്യാറാവാത്തതിനാലാണ് ഇവരെ സബ് ഡിവിഷഷണല്‍ മജിസ്റ്റേറ്റ് റിമാന്‍ഡ് ചെയ്തതെന്നും ജാമ്യം നല്‍കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നിയമപരമായ അധികാരമില്ലന്നും ലക്ഷദ്വിപ്പ് ഭരണകൂടം വിശദികരിച്ചു. കപ്പല്‍ സൗകര്യം ഇല്ലാത്തതിനാലാണ് ഇവരെ കോടതിയില്‍ ഹാജരാക്കാത്തതെന്നും വിശദീകരിച്ചു.

എന്നാല്‍ റിമാന്‍ഡില്‍ കഴിയുന്നവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലാണ് കോടതി ഊന്നല്‍ നല്‍കുന്നതെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

അറസ്റ്റിലായവരെ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന സിക്കെണം മുമ്പാകെ ഹാജരാക്കണം.ഇവരെ അറസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമാക്കി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റും ആരോഗ്യസ്ഥിതി വിവരങ്ങള്‍ വിശദമാക്കി ഡി.എംഒയും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. രണ്ട് റിപ്പോര്‍ട്ടുകളും കോടതി ബുധനാഴ്ച പരിഗണിക്കും.

No comments:

Post a Comment