Tuesday, April 14, 2009

കെട്ടകാലത്തിന്റെ മുറിവുകള്‍

കേരളീയരുടെ ഓര്‍മശക്തിയെ പരിഹസിക്കുന്നവിധത്തിലാണ് മന്‍മോഹന്‍ സിങ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെയുള്ളവരുടെ വാചകമേളകള്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കുന്നവര്‍ ഭൂതകാലം മറക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പ്രബുദ്ധകേരളത്തിന് അപമാനം വരുത്തിയ നാള്‍വഴികളാണ് യുഡിഎഫ് സര്‍ക്കാരുകളുടേത്. വേട്ടയാടപ്പെട്ട ന്യൂനപക്ഷം, ചോരപ്പാട് ഉണങ്ങാത്ത ആരാധനാലയമുറ്റങ്ങള്‍. ഉരുട്ടിക്കൊലയ്ക്കും മൂന്നാംമുറയ്ക്കും സാക്ഷിയായ ലോക്കപ്പുകള്‍, ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തിനെതിരെ കൈക്കുഞ്ഞുങ്ങളെയുമെടുത്ത് സമരമുഖത്തെത്തിയ ജീവനക്കാര്‍,ആലംബമില്ലാതായ വൃദ്ധരുടെയും അശരണരുടെയും വിലാപം, കെടുകാര്യസ്ഥതയുടെ പ്രതീകമായി പൂട്ടിയ ട്രഷറി, വികസനവും പുരോഗതിയുമില്ലാതെ കേരളം മുരടിച്ച നാളുകള്‍. എല്ലാം നമ്മുടെ കണ്‍മുന്നിലുണ്ട്. ഒന്നും ആരും മറന്നിട്ടില്ല, മറക്കുകയുമില്ല.

ശിവഗിരിക്കുന്നുകളില്‍ തെറിച്ച ചോര

ആന്റണി മുഖ്യമന്ത്രിയായിരിക്കെ കോടതിവിധി നടപ്പാക്കാന്‍ എന്ന പേരില്‍ എത്തിയ പൊലീസ് സന്നാഹം പുലര്‍ച്ചെ ശിവഗിരിക്കുന്നുകള്‍ വളഞ്ഞു. നൂറുകണക്കിന് പൊലീസുകാര്‍ മഠത്തിന്റെ പവിത്രമായ അന്തരീക്ഷത്തിലേക്ക് ഇരച്ചുകയറി. സന്യാസിമാരെ തല്ലിച്ചതച്ചു. കണ്ണീര്‍വാതകം പ്രയോഗിച്ചു. ശാരദാമഠത്തിന്റെ കണ്ണാടിച്ചില്ലുകള്‍ തകര്‍ത്തു. മഠത്തിനുചുറ്റും രക്തം തളംകെട്ടി. പ്രാര്‍ഥനാമന്ദിരത്തിനുമുന്നില്‍ മഹാത്മാഗാന്ധിയും ഗുരുദേവനും കൂടിക്കാഴ്ച നടത്തിയ മാവിന്‍ചുവട്ടില്‍ ലാത്തിയടിയേറ്റ് വൃദ്ധസന്യാസിയുടെ ചോര തെറിച്ചു. 150ല്‍പ്പരം പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 12

പ്രതിഷേധിച്ചവര്‍ക്ക് വെടി

ശിവഗിരി സംഭവത്തില്‍ പ്രതിഷേധിച്ചുള്ള ബന്ദാചരണത്തിനിടയില്‍ ആലപ്പുഴ കിടങ്ങറയില്‍ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

2002 ജനുവരി-ഫെബ്രുവരി

ജീവനക്കാര്‍ക്ക് ഇരുട്ടടി

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാന്‍ യുഡിഎഫ് ഉന്നതാധികാരസമിതി ശുപാര്‍ശ. സംസ്ഥാന സര്‍ക്കാര്‍ ഇത് അംഗീകരിച്ചു. ക്ഷാമബത്തയും ലീവ് സറണ്ടറും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉള്‍പ്പെടെ നിഷേധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെ ജീവനക്കാര്‍ ഒന്നടങ്കം നടത്തിയ ഐതിഹാസികസമരത്തെ സര്‍ക്കാര്‍ മര്‍ക്കടമുഷ്ടികൊണ്ടാണ് നേരിട്ടത്. ഒന്നരമാസത്തോളം സംസ്ഥാനത്തെ ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. ജീവനക്കാര്‍ ഭീഷണികള്‍ വകവയ്ക്കാതെ ഉറച്ചുനിന്നതോടെയാണ് ആന്റണിസര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്.

2004 ആഗസ്ത് 28

ദേവാലയാങ്കണത്തില്‍ വൈദികന്റെ അരുംകൊല

ഇരിങ്ങാലക്കുട തുരുത്തിപ്പറമ്പ് വരപ്രസാദമാത പള്ളി വികാരി ഫാ. ജോബ് ചിറ്റിലപ്പിള്ളി(71) പള്ളിമേടയില്‍ കുത്തേറ്റുമരിച്ചു. കേസ് അന്വേഷണം ഫലപ്രദമായി നടത്താനും പ്രതിയെ അറസ്റ്റുചെയ്യാനും അന്ന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല.

2004 സെപ്തംബര്‍ 25

ഒളവണ്ണയില്‍ ഒഴുകിയ കന്യാസ്ത്രീകളുടെ ചോര

ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഒളവണ്ണയില്‍ പാവപ്പെട്ടവരുടെ കോളനിയിലെത്തിയ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളെയും ബ്രദര്‍മാരെയും മാരകായുധങ്ങളുമായി എത്തിയ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ചു. നാല് കന്യാസ്ത്രീകള്‍ക്കും മൂന്ന് ബ്രദര്‍മാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. എന്നാല്‍, പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആന്റണിയുടെ പൊലീസ് തയ്യാറായില്ല.

ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റുചെയ്തില്ല. ക്രൈസ്തവര്‍ നാടുനീളെ പ്രതിഷേധധര്‍ണകളും റാലികളും നടത്തി.

2005 ഒക്ടോബര്‍ 17

നെയ്യാറ്റിന്‍കര ബിഷപ്ഹൌസില്‍ കോണ്‍ഗ്രസ് ആക്രമണം

കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം നെയ്യാറ്റിന്‍കര ബിഷപ് ഹൌസ് ആക്രമിച്ച് തകര്‍ത്തു. കൊലക്കേസ് പ്രതിയും മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ. സജിന്‍ലാലിന്റെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. കൊലക്കേസില്‍ സാക്ഷിയായ ഫാ. ജെറാള്‍ഡ് മത്യാസിനെ വധിക്കാന്‍ ഉദ്ദേശിച്ചായിരുന്നു ആക്രമണം. പൊലീസ് കസ്റ്റഡിയിലെടുത്ത എട്ടംഗ ഗുണ്ടാസംഘത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഇടപെട്ട് മോചിപ്പിച്ചു. വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും ബിഷപ് ഹൌസ് സന്ദര്‍ശിക്കാന്‍പോലും ഉമ്മന്‍ചാണ്ടി തയ്യാറായില്ല.

2005 ജൂലൈ 3

ആലുവ യാക്കോബായ പള്ളിയിലെ പൊലീസ് അതിക്രമം

ആലുവ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ അതിക്രമിച്ചുകയറിയ പൊലീസ് വൈദികരും കന്യാസ്ത്രീകളും വൃദ്ധരുമടക്കം നൂറുകണക്കിന് വിശ്വാസികളെ തല്ലിച്ചതച്ചു. പരിക്കേറ്റ് ചോരയൊലിക്കുന്ന നിലയില്‍ പിടികൂടിയവരെയും പള്ളിയിലുണ്ടായിരുന്നവരെയും അറസ്റ്റ്ചെയ്ത് കളമശേരി എ ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി.

2003 ജനുവരി 14

സുവിശേഷകന്റെ കൈവെട്ടി മാറ്റി

കിളിമാനൂര്‍ പഴയകുന്നുമ്മേലില്‍ ആര്‍എസ്എസുകാര്‍ അമേരിക്കന്‍ സുവിശേഷകനെ ആക്രമിച്ച് കൈവെട്ടിമാറ്റി. അമേരിക്കയിലെ യൂണിവേഴ്സല്‍ ചര്‍ച്ച് സുവിശേഷകസംഘത്തിലെ ബിഷപ് ജോസഫ് കൂപ്പറി(67)നെയാണ് മാരകമായി പരിക്കേല്‍പ്പിച്ചത്.

ആദിവാസികള്‍ക്ക് നേരെയും വെടി

ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങയില്‍ ആദിവാസികള്‍ നടത്തിയ സമരം ആന്റണി സര്‍ക്കാരിന്റെ പിടിപ്പുകേടിനെ തുടര്‍ന്ന് വഷളായി. ആദിവാസികള്‍ക്ക് നേരെ വെടിവെപ്പ്. ജോഗി എന്ന ആദിവാസി കൊലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക്. അറസ്റ്റിലായ സി കെ ജാനുവിനെയും ഗീതാനന്ദനെയും പൊലീസ് ഭീകരമായി മര്‍ദ്ദിച്ചു. മുത്തങ്ങ സമരത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ എം നടത്തിയ സമരത്തെ സര്‍ക്കാര്‍ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചു.

തുമ്പ വെടിവപ്

തുമ്പ ഫാത്തിമതുറയില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മത്സ്യത്തൊഴിലാളിയായ വര്‍ഗീസ്(40) കൊല്ലപ്പെട്ടു. പ്രാദേശികപ്രശ്നം പരിഹരിക്കാന്‍ യഥാസമയം ഇടപെടാതിരുന്ന പൊലീസ് പിന്നീട് വഴിവിട്ട് പ്രതികരിക്കയായിരുന്നു.

ബിഎഡ് കോളേജിന് മെത്രാനില്‍നിന്ന് കോഴ

ബിഎഡ് കോളേജിന് അനുമതി ലഭ്യമാക്കാന്‍ മുസ്ളിംലീഗ് നേതാക്കള്‍ തന്നോട് കോഴ ചോദിച്ചതായി മാനന്തവാടി രൂപത മെത്രാന്‍ വെളിപ്പെടുത്തി. പണം ചോദിച്ച നേതാക്കളുടെ പേരും അദ്ദേഹം പുറത്തുവിട്ടു.

എസ്എസ്എല്‍സി ചോദ്യപേപ്പറും വിറ്റു

യുഡിഎഫ് ഭരണകാലത്ത് എസ്എസ്എല്‍സി പരീക്ഷയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുന്ന സംഭവങ്ങളുണ്ടായി. ചോദ്യപേപ്പര്‍ വില്‍പ്പന ച്ചരക്കായി. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്താനും യഥാര്‍ഥപ്രതികളെ പിടികൂടാനും സര്‍ക്കാര്‍ തയ്യാറായില്ല.

മായാത്ത മുറിപ്പാടായി മാറാട്

കേരളത്തിന്റെ മതനിരപേക്ഷമനസ്സിനേറ്റ ആഴത്തിലുള്ള മുറിവാണ് മാറാട് കലാപം. ആദ്യകലാപത്തിനുശേഷം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച വര്‍ഗീയപ്രീണന നയങ്ങള്‍ സ്ഥിതിഗതി രൂക്ഷമാക്കി. വന്‍തോതില്‍ ജീവനും സ്വത്തിനും നാശമുണ്ടായി. എന്നാല്‍, കലാപത്തിന്റെ ഇരകള്‍ക്ക് ആശ്വാസം നല്‍കുന്നതിലും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. അന്വേഷണങ്ങള്‍ അട്ടിമറിച്ചു.

മന്ത്രിക്കും മന്ത്രി പുത്രനും ചാനല്‍ കളിക്കാന്‍ സഹ. ബാങ്ക് പണം

അരുതായ്മകള്‍ അരങ്ങേറിയ കാലമായിരുന്നു യുഡിഎഫ് ഭരണത്തില്‍ സഹകരണമേഖല. സാധാരണ ജനങ്ങളുമായി ഹൃദയബന്ധം പുലര്‍ത്തുന്ന സഹകരണമേഖലയെ ഇവര്‍ അഴിമതിയില്‍ മുക്കി. സഹകരണ സംഘങ്ങളില്‍ 2000 കോടിയുടെ അഴിമതിയും 400 കോടിയുടെ അവിഹിത വായ്പയും. മന്ത്രിയുടെയും മന്ത്രിപുത്രന്റെയും ചാനലിന് സംസ്ഥാനസഹകരണ ബാങ്കില്‍നിന്ന് വഴിവിട്ട് വായ്പ.

ട്രഷറി പൂട്ടല്‍

ശങ്കരനാരായണനും വക്കം പുരുഷോത്തമനും ധനമന്ത്രിമാരായിരുന്ന യുഡിഎഫ് ഭരണത്തില്‍ ട്രഷറിപൂട്ടല്‍ പതിവായിരുന്നു. പിടിപ്പുകെട്ട ധനമാനേജ്മെന്റ് സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കി. കരാറുകാര്‍ക്ക് വന്‍കുടിശിക വരുത്തി. ക്ഷേമപെന്‍ഷനുകള്‍ നിലച്ചു.

1 comment:

  1. കേരളീയരുടെ ഓര്‍മശക്തിയെ പരിഹസിക്കുന്നവിധത്തിലാണ് മന്‍മോഹന്‍ സിങ് മുതല്‍ കുഞ്ഞാലിക്കുട്ടി വരെയുള്ളവരുടെ വാചകമേളകള്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്ഷേപിക്കുന്നവര്‍ ഭൂതകാലം മറക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പ്രബുദ്ധകേരളത്തിന് അപമാനം വരുത്തിയ നാള്‍വഴികളാണ് യുഡിഎഫ് സര്‍ക്കാരുകളുടേത്. വേട്ടയാടപ്പെട്ട ന്യൂനപക്ഷം, ചോരപ്പാട് ഉണങ്ങാത്ത ആരാധനാലയമുറ്റങ്ങള്‍. ഉരുട്ടിക്കൊലയ്ക്കും മൂന്നാംമുറയ്ക്കും സാക്ഷിയായ ലോക്കപ്പുകള്‍, ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തിനെതിരെ കൈക്കുഞ്ഞുങ്ങളെയുമെടുത്ത് സമരമുഖത്തെത്തിയ ജീവനക്കാര്‍,ആലംബമില്ലാതായ വൃദ്ധരുടെയും അശരണരുടെയും വിലാപം, കെടുകാര്യസ്ഥതയുടെ പ്രതീകമായി പൂട്ടിയ ട്രഷറി, വികസനവും പുരോഗതിയുമില്ലാതെ കേരളം മുരടിച്ച നാളുകള്‍. എല്ലാം നമ്മുടെ കണ്‍മുന്നിലുണ്ട്. ഒന്നും ആരും മറന്നിട്ടില്ല, മറക്കുകയുമില്ല.

    ReplyDelete