Friday, October 15, 2010

എന്‍ഡോസള്‍ഫാന്‍: പുറത്തായത് കോണ്‍ഗ്രസിന്റെ ജനവിരുദ്ധ മുഖം

കാസര്‍കോട്: ജില്ലയിലെ 11 പഞ്ചായത്തുകളില്‍ അവസാനിക്കാത്ത ദുരിതം വിതച്ച എന്‍ഡോസള്‍ഫാന്‍ മാരക കീടനാശിനി നിരോധിക്കേണ്ടതില്ലെന്ന് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വാദിച്ചതോടെ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ മുഖം ഒരിക്കല്‍ കൂടി പുറത്തായി. കീടനാശിനികള്‍ ഉണ്ടാക്കുന്ന മലിനീകരണവും വിപത്തും റിവ്യുചെയ്യാന്‍ അവകാശമുള്ള കമ്മിറ്റിയുടെ(പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊലൂഷന്‍ റിവ്യു കമ്മിറ്റി- പിഒപിആര്‍സി) ആറാമത് കണ്‍വന്‍ഷനിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പാടില്ലെന്ന് ഇന്ത്യ വാദിച്ചത്. ജനീവയിലെ സ്റ്റോക്ഹോമില്‍ തിങ്കളാഴ്ചയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. ജനിതക രോഗങ്ങള്‍ക്കിടയാക്കുന്ന ഈ കീടനാശിനി ഭൂരിപക്ഷം രാജ്യങ്ങളും ഇതിനകം നിരോധിച്ചതാണ്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന രാജ്യങ്ങളിലധികവും നിരോധനത്തിന് അനുകൂലമാണ്. എല്ലാവരും ഉറ്റുനോക്കിയത് ഇന്ത്യയുടെ നിലപാട് അറിയാനാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിക്കുന്ന നിലപാടില്‍നിന്ന് മാറാന്‍ ഇവിടെയും തയ്യാറായില്ല.

എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും കീടങ്ങളെ നശിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ മരുന്ന് എന്ന നിലയില്‍ ഇത് നിരോധിക്കാന്‍ പാടില്ലെന്നുമാണ് ഇന്ത്യ വാദിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഈ മാരക കീടനാശിനി മരണം വിതക്കുമ്പോഴാണ് മനുഷ്യത്വ രഹിതമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ബഹുരാഷ്ട്ര കമ്പനിക്ക്വേണ്ടി നിലകൊള്ളുന്നത്. മനുഷ്യര്‍ പുഴുക്കളെപ്പോലെ ചത്ത് വീഴുന്നതൊന്നും അവര്‍ക്ക് പ്രശ്നമല്ല. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ ഇപ്പോഴും ഇതിന്റെ ദുരന്തവും പേറിയാണ് കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത്.
പരമ്പരാഗതമായുണ്ടാകുന്ന ജനിതക രോഗമാണ് ഇവിടെ കാണുന്നതെന്നും എന്‍ഡോസള്‍ഫാനുമായി ബന്ധമില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. കീടനാശിനി നിര്‍മാണകമ്പനിക്ക് വേണ്ടി നിയമിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ നിഗമനത്തിലെത്തിയത്. എന്നാല്‍ പ്ളാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടങ്ങളില്‍ രണ്ടര പതിറ്റാണ്ടോളം തുടര്‍ച്ചയായി ഹെലികോപ്ടര്‍ ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് ഈ പ്രദേശങ്ങളില്‍ ആയിരകണക്കിനാളുകളില്‍ ഒരേപോലുള്ള രോഗങ്ങള്‍ പടരുന്നതെന്ന് വിദഗ്ദ്ധസമിതിയുടെ ആവശ്യമില്ലാതെതന്നെ മനസിലാക്കാവുന്ന തെളിവുകള്‍ ഇവിടെ ഉണ്ട്.

കാസര്‍കോട് ജില്ലയില്‍ കാണുന്ന പ്രതിഭാസം മാത്രമല്ലിത്. കര്‍ണാടകത്തിലെ ബല്‍ത്തങ്ങാടി, കൊക്കട, പട്രാമെ, നിട്ലെ, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളും ഈ വിഷഭീമന്റെ പിടിയിലാണ്. കേരളത്തിലേതുപോലെ കര്‍ണാടക സര്‍ക്കാരും ഇവിടെ പെന്‍ഷനും മറ്റ് സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം കേരളത്തില്‍ നിരോധിച്ചിട്ട് അഞ്ച് വര്‍ഷമായി. രോഗബാധിതര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും കീടനാശിനി ഉല്‍പാദകര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കേരളസര്‍ക്കാരിന്റെ ആവശ്യം. ഇതിനായി കേസ്കൊടുക്കണമെങ്കില്‍ ആദ്യം കേന്ദ്രം ഈ കീടനാശിനി നിരോധിക്കണം. നിയമപ്രാബല്യം ഉള്ളിടത്തോളം കാലം കേരളത്തിലെ എന്‍ഡോസള്‍ഫാനെതിരെ നടപടി എടുക്കാന്‍ ആര്‍ക്കും കഴിയില്ല. ദുരന്തങ്ങളില്‍ ഇരകയാകുന്നവരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂടുതല്‍ പീഡിപ്പിക്കുന്ന അനുഭവമാണ് കാസര്‍കോട്ടുകാര്‍ക്ക്.

നാലരമാസം മുമ്പ് രാജ്യത്തെ നടുക്കിയ മംഗളൂരു വിമാന ദുരന്തത്തിന് ഇരയായവരോടും വഞ്ചനാപരമായ നിലപാടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ എടുത്തത്. അന്തരാഷ്ട്രമാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം ഇല്ലാതാക്കി റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയെ സഹായിക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രിമാര്‍ സ്വീകരിച്ചത്. ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെയും ഇവര്‍ വഞ്ചിച്ചു.

ദേശാഭിമാനി 151010

2 comments:

  1. കാസര്‍കോട്: ജില്ലയിലെ 11 പഞ്ചായത്തുകളില്‍ അവസാനിക്കാത്ത ദുരിതം വിതച്ച എന്‍ഡോസള്‍ഫാന്‍ മാരക കീടനാശിനി നിരോധിക്കേണ്ടതില്ലെന്ന് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ വാദിച്ചതോടെ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ മുഖം ഒരിക്കല്‍ കൂടി പുറത്തായി. കീടനാശിനികള്‍ ഉണ്ടാക്കുന്ന മലിനീകരണവും വിപത്തും റിവ്യുചെയ്യാന്‍ അവകാശമുള്ള കമ്മിറ്റിയുടെ(പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊലൂഷന്‍ റിവ്യു കമ്മിറ്റി- പിഒപിആര്‍സി) ആറാമത് കണ്‍വന്‍ഷനിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പാടില്ലെന്ന് ഇന്ത്യ വാദിച്ചത്. ജനീവയിലെ സ്റ്റോക്ഹോമില്‍ തിങ്കളാഴ്ചയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. ജനിതക രോഗങ്ങള്‍ക്കിടയാക്കുന്ന ഈ കീടനാശിനി ഭൂരിപക്ഷം രാജ്യങ്ങളും ഇതിനകം നിരോധിച്ചതാണ്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന രാജ്യങ്ങളിലധികവും നിരോധനത്തിന് അനുകൂലമാണ്. എല്ലാവരും ഉറ്റുനോക്കിയത് ഇന്ത്യയുടെ നിലപാട് അറിയാനാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിക്കുന്ന നിലപാടില്‍നിന്ന് മാറാന്‍ ഇവിടെയും തയ്യാറായില്ല.

    ReplyDelete
  2. ജെനീവ: എന്‍ഡോസള്‍ഫാന്റെ ഉല്‍പ്പാദനത്തിനും പ്രയോഗത്തിനും യുഎന്‍ പിന്തുണയുള്ള സമിതി ഏര്‍പ്പെടുത്തുന്ന നിരോധനം ഇന്ത്യയും നടപ്പാക്കേണ്ടിവരും. സ്റ്റോക്ക്ഹോം കവന്‍ഷന്റെ ഭാഗമായി ജനീവയില്‍ നടന്ന പെര്‍സിസ്റന്റ് ഓര്‍ഗാനിക് പൊല്യൂഷന്‍ റിവ്യൂ കമ്മിറ്റിയാണ്(പിഒപിആര്‍സി) എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ശുപാര്‍ശചെയ്തത്. 30 അംഗ പിഒപിആര്‍സിയില്‍ ഇന്ത്യയും അംഗമാണ്. തീരുമാനം നടപ്പാക്കാന്‍ അതുകൊണ്ടുതന്നെ ഇന്ത്യയും ബാധ്യസ്ഥമാകും. എന്‍ഡോസള്‍ഫാനെ നിരോധിത പട്ടികയില്‍പെടുത്താനുള്ള നിദേശത്തെ ഇന്ത്യ മാത്രമാണ് എതിര്‍ത്തത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന പിഒപിആര്‍സി യോഗമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിത രാസവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്. തുടര്‍ ഉപയോഗംമൂലം പരിസ്ഥിതിക്കും മനുഷ്യര്‍ക്കും കോട്ടം വരുത്തുന്ന രാസവസ്തുക്കളെ നിരോധിതപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കവന്‍ഷന്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കവന്‍ഷന്‍ വക്താവ് കീ ഓഹ്നോ പറഞ്ഞു. എന്‍ഡോസള്‍ഫാനു പുറമെ ടെക്സ്റ്റൈല്‍, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് മേഖലകളില്‍ ഉപയോഗിക്കുന്ന ഹെക്സാബ്രോമോസൈക്ളോഡോഡിക്കേന്‍ നിരോധിക്കാനും ശുപാര്‍ശയുണ്ട്.

    ReplyDelete