Tuesday, October 19, 2010

സൂപ്പര്‍ഹിറ്റായി സഹകരണമേളകള്‍

വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള സഹകരണവകുപ്പിന്റെ ശ്രമമാണ് സഹകരണവിപണനം കേരളീയം. ഓണം, വിഷു, ഈസ്റ്റര്‍, റമദാന്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് തുറക്കുന്ന വിലക്കയറ്റവിരുദ്ധ വിപണികള്‍ പൊതു മാര്‍ക്കറ്റിനേക്കാള്‍ 80 ശതമാനം വരെ വിലകുറച്ചാണ് ജനങ്ങള്‍ക്ക് സാധനങ്ങള്‍ നല്‍കുന്നത്. സഹകരണസംഘങ്ങള്‍ നടത്തുന്ന നീതി സ്റ്റോറുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സുപ്പര്‍മാര്‍ക്കറ്റുകളും സാധാരണ കുടുംബങ്ങള്‍ക്ക് ആശ്വാസമായി.

ഈ വര്‍ഷം ജൂലൈ 17 മുതല്‍ ഏതാണ്ട് 13,000 ഓണം റമദാന്‍ കേന്ദ്രങ്ങളാണ് സഹകരണവകുപ്പ്് ആരംഭിച്ചത്. ഈ വിലക്കയറ്റവിരുദ്ധ വിപണനമേളകള്‍ സാധാരണക്കാരന് വന്‍ ആശ്വാസമായി. ജയ, കുറുവ, മട്ട തുടങ്ങിയ അരി ഇനങ്ങള്‍ക്ക് ഇവിടെ 16 രൂപയായിരുന്നു വില. പച്ചരി കിലോഗ്രാമിന് 14 രൂപയ്ക്ക് ലഭ്യമാക്കി. 29 രൂപവരെ വിലയുള്ള പഞ്ചസാരയ്ക്ക് 20 രൂപയും. പയര്‍ വര്‍ഗങ്ങള്‍ക്ക് 70 ശതമാനംവരെ വില കുറച്ചാണ് വിതരണം ചെയ്തത്.

ഓണം-റമദാന്‍ വിപണനമേളയില്‍ 200 കോടിയുടെ റെക്കോഡ് വിറ്റുവരവാണ് കണ്‍സ്യൂമര്‍ഫെഡ് ഇത്തവണ നേടിയത്. വിപണിയിലെ ശക്തമായ ഇടപെടലിലൂടെ വിലക്കയറ്റം ശരിയായ രീതിയില്‍ നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിനു കഴിഞ്ഞു.

ജൂലൈ 17നാണ് കണ്‍സ്യൂമര്‍ ഫെഡ് ഓണം-റമദാന്‍ വിപണനമേള ആരംഭിക്കുന്നത്. സംസ്ഥാനമൊട്ടാകെ പതിമൂവായിരത്തോളം വിപണനകേന്ദ്രങ്ങള്‍ ഇതിന്റെ ഭാഗമായി തുറന്നു. നിത്യോപയോഗസാധനങ്ങള്‍ 24 മുതല്‍ 70 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ വിതരണം ചെയ്തത്. ജയ അരി, കുറുവ അരി, ത്രിവേണി ബ്രാന്‍ഡ് ഉള്‍പ്പെടെയുള്ള മട്ട അരി കിലോയ്ക്ക് 16 രൂപയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡ് വിപണനകേന്ദ്രങ്ങളില്‍ വിതരണം ചെയ്തത്.

പൊതുവിപണിയില്‍ 31.75 രൂപ വിലയുള്ള പഞ്ചസാര 20 രൂപയ്ക്കും നല്‍കി. 92 രൂപ വരെ വിലയുള്ള ചെറുപയര്‍ 70 ശതമാനം വിലക്കുറവില്‍ 26 രൂപയ്ക്കാണ് വിറ്റത്. ഈദുല്‍ഫിത്തര്‍ ദിനമായ സെപ്തംബര്‍ 10നു ശേഷവും വില്‍പ്പന തുടര്‍ന്നു. ഒക്ടോബര്‍ രണ്ടിനാണ് വിപണനം അവസാനിപ്പിച്ചത്. ഇതിലൂടെ ഓണം-റമദാന്‍ സമയങ്ങളില്‍ വിപണിയില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം വന്‍തോതില്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ കണ്‍സ്യൂമര്‍ ഫെഡിനായി.

പൊതുവിപണിയില്‍ കിലോയ്ക്ക് 86 രൂപ വിലയുള്ള ഉഴുന്ന് 37 രൂപയ്ക്കും 71 രൂപ വിലയുള്ള മുളക് 45 രൂപയ്ക്കും 93 രൂപ വരെ വിലയുള്ള തുവരപ്പരിപ്പ് 34 രൂപയ്ക്കും 51 രൂപ വിലയുള്ള മല്ലി 37 രൂപയ്ക്കും നല്‍കി. വന്‍ ജനത്തിരക്കാണ് വിപണന കേന്ദ്രങ്ങളില്‍ ഉണ്ടായത്. സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് പ്രത്യേകം ശ്രദ്ധിച്ചു. ഇതുസംബന്ധിച്ച് ഒരു പരാതിയും ലഭിച്ചില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ പറഞ്ഞു.

വില്‍പ്പന സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേകസംവിധാനങ്ങളും കണ്‍സ്യൂമര്‍ഫെഡ് ഒരുക്കിയിരുന്നു. സംസ്ഥാനതലത്തില്‍ സഹകരണമന്ത്രി തന്നെയായിരുന്നു ഇതിന് മേല്‍നോട്ടം വഹിച്ചത്. വില്‍പ്പനകേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധനയും കര്‍ശനമാക്കിയിരുന്നു.

1 comment:

  1. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള സഹകരണവകുപ്പിന്റെ ശ്രമമാണ് സഹകരണവിപണനം കേരളീയം. ഓണം, വിഷു, ഈസ്റ്റര്‍, റമദാന്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് തുറക്കുന്ന വിലക്കയറ്റവിരുദ്ധ വിപണികള്‍ പൊതു മാര്‍ക്കറ്റിനേക്കാള്‍ 80 ശതമാനം വരെ വിലകുറച്ചാണ് ജനങ്ങള്‍ക്ക് സാധനങ്ങള്‍ നല്‍കുന്നത്. സഹകരണസംഘങ്ങള്‍ നടത്തുന്ന നീതി സ്റ്റോറുകളും നീതി മെഡിക്കല്‍ സ്റ്റോറുകളും കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സുപ്പര്‍മാര്‍ക്കറ്റുകളും സാധാരണ കുടുംബങ്ങള്‍ക്ക് ആശ്വാസമായി.

    ReplyDelete