Thursday, October 21, 2010

ലോട്ടറി ഓര്‍ഡിനന്‍സ് വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ നിരീക്ഷണ സെല്‍

സംസ്ഥാനസര്‍ക്കാരിന്റെ ലോട്ടറി ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ അന്യസംസ്ഥാന ലോട്ടറികള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിച്ച് നടപടിയെടുക്കാന്‍ അഡീഷണല്‍ ഡിജിപി സിബി മാത്യൂസിന്റെ മേല്‍നോട്ടത്തില്‍ നിരീക്ഷണ സെല്‍ രൂപീകരിക്കും. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, ധനമന്ത്രി തോമസ് ഐസക് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനും തീരുമാനിച്ചതായി യോഗത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര ലോട്ടറി നിയമത്തിലെ നാലാം വകുപ്പിലെ 11 വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടിക്കറ്റ് അച്ചടിക്കുന്നത് ഏതു പ്രസില്‍, നറുക്കെടുപ്പ് എവിടെ എന്നിവയടക്കം പരിശോധിച്ച് ഓര്‍ഡിനന്‍സ് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്നും ചട്ടം ലംഘിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടത് ഉദ്യോഗസ്ഥരാണ്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതനുസരിച്ച് ലോട്ടറി തട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് നിരീക്ഷണ സെല്ലിന്റെ ചുമതല നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോട്ടറി കേസില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ അഡ്വക്കറ്റ് ജനറലുമായും സീനിയര്‍ അഭിഭാഷകരുമായും ആലോചിച്ച് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. സുപ്രീം കോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍ നിന്ന് മുന്‍കൂര്‍ നികുതി വാങ്ങാനും ധാരണയായി. ഒക്ടോബര്‍ വരെയുള്ള നികുതി പഴയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങും. നവംബര്‍ മുതല്‍ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും നികുതി സ്വീകരിക്കുക.

അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ്, ഡിജിപി ജേക്കബ് പുന്നൂസ്, അഡീഷണല്‍ ഡിജിപി സിബി മാത്യൂസ്, ആഭ്യന്തര സെക്രട്ടറിയുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീല തോമസ്, വാണിജ്യ നികുതി സെക്രട്ടറി എസ് മാരപാണ്ഡ്യന്‍, നിയമസെക്രട്ടറി കെ ശശിധരന്‍ നായര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

അന്യസംസ്ഥാന ലോട്ടറിക്കാരെ സഹായിക്കാന്‍ മാധ്യമങ്ങളും: മുഖ്യമന്ത്രി


സംസ്ഥാനത്തെ പല മാധ്യമങ്ങളും അന്യസംസ്ഥാന ലോട്ടറിക്കാരെ സഹായിക്കുകയും സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖാമുഖത്തില്‍ ലോട്ടറി സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങളും മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ലോട്ടറി ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നുണ്ട്. ഇനി അവര്‍ അതിനനുസരിച്ച് നടപടി എടുക്കണം. അപ്രകാരം ചെയ്തില്ലെങ്കില്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ സഹായംകൊണ്ട് സംസ്ഥാനം കുഴഞ്ഞതായി മുഖ്യമന്ത്രി പരിഹസിച്ചു.

ലോട്ടറിവിഷയത്തില്‍ കേരളത്തെ സഹായിക്കാന്‍ ഉത്സാഹപൂര്‍വം നില്‍ക്കുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. ദിവസം 300 രൂപവരെ വരുമാനം ലഭിക്കുന്നവരില്‍നിന്ന് ഭൂരിഭാഗവും ലോട്ടറിമാഫിയ കവരുകയാണ്. പാവപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ വരുമാനമാണ് ലോട്ടറിക്കാരന് നല്‍കുന്നത്. ആ ഗതികേട് ഇല്ലാതാക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഈ ലോട്ടറി മാഫിയക്കുവേണ്ടി വാദിക്കാനാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയെപ്പോലുള്ളവരും കോഗ്രസിന്റെ സഖ്യകക്ഷിയായ തമിഴ്നാട്ടിലെ കരുണാനിധി സര്‍ക്കാരിന്റെ അഡ്വക്കറ്റ് ജനറലും കോടതിയില്‍ എത്തിയത്. ഇതേക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയാന്‍ മുല്ലപ്പള്ളി രാമചന്ദ്രനു കഴിഞ്ഞിട്ടില്ല. സിങ്വിയെ കോണ്‍ഗ്രസിന്റെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റാന്‍പോലും കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശാഭിമാനി 211010

2 comments:

  1. സംസ്ഥാനസര്‍ക്കാരിന്റെ ലോട്ടറി ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ അന്യസംസ്ഥാന ലോട്ടറികള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിച്ച് നടപടിയെടുക്കാന്‍ അഡീഷണല്‍ ഡിജിപി സിബി മാത്യൂസിന്റെ മേല്‍നോട്ടത്തില്‍ നിരീക്ഷണ സെല്‍ രൂപീകരിക്കും. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, ധനമന്ത്രി തോമസ് ഐസക് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അന്യസംസ്ഥാന ലോട്ടറി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനും തീരുമാനിച്ചതായി യോഗത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete
  2. കേന്ദ്രലോട്ടറി നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ലോട്ടറി നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിയമഭേദഗതി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ കോഗ്രസ്് തയ്യാറുണ്ടോയെന്നും പിണറായി ചോദിച്ചു. ലോട്ടറിമാഫിയകളെ സംരക്ഷിക്കുന്ന കോഗ്രസ് നിലപാടാണ് ഈ രംഗത്ത് തടസ്സം.ഇത്തരക്കാരാണ് കോഗ്രസിന്റെ സാമ്പത്തികസ്രോതസ്. യുഡിഎഫിന്റെ വര്‍ഗീയകൂട്ടുകെട്ട് മതനിരപേക്ഷ സമൂഹം എതിര്‍ക്കും. 2005 നേക്കാള്‍ യുഡിഎഫ് പുറകോട്ടുപോയി. എല്‍ഡിഎഫ് വലിയ മുന്നേറ്റമാണുണ്ടാക്കിയതെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫ് മുന്നേറ്റത്തില്‍ വിളറി പിടിച്ച യുഡിഎഫ് കുപ്രചാരങ്ങള്‍ നടത്തുകയാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് എല്‍ഡിഎഫ് സ്വീകരിച്ച നടപടികളും യുഡിഎഫിന്റെ ജനദ്രോഹനടപടികളും വിലയിരുത്തിയായിരിക്കും ജനങ്ങള്‍ വോട്ടു ചെയ്യുകയെന്നും പിണറായി പറഞ്ഞു.

    ReplyDelete