Friday, October 22, 2010

ഇലക്ഷന്‍ സ്റ്റണ്ട് (ചുമ്മാ സൌഹാര്‍ദ്ദപരം)

യുഡിഎഫ് കലഹം തെരുവില്‍

വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ യുഡിഎഫില്‍ തമ്മില്‍ത്തല്ല് രൂക്ഷം. കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലെ കലഹം തെരുവുയുദ്ധമായി. തൊടുപുഴയില്‍ ജേക്കബ് ഗ്രൂപ്പ് പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ അടിച്ചുവീഴ്ത്തി. വികലാംഗനടക്കം രണ്ടുപേര്‍ ആശുപത്രിയിലായി. ഉമ്മന്‍ചാണ്ടി- രമേശ് ചെന്നിത്തല നേതൃത്വത്തിനെതിരായ അവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും നേതാക്കളിലും ബലപ്പെട്ടു. ഇതിന്റെകൂടി ഫലമാണ് മുമ്പൊരുകാലത്തും ഇല്ലാത്തത്ര വിമതപ്പട. റിബലുകള്‍ക്കെതിരെ ഔദ്യോഗികപക്ഷവും തിരിച്ചും ശാരീരിക ആക്രമണം നടത്തുന്നു. കോഴിക്കോട് യുഡിഎഫ് റിബല്‍ സ്ഥാനാര്‍ഥി അന്നമ്മജോര്‍ജിന്റെ വീട് ഒരുസംഘം കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ മകള്‍ ശോഭിതക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ വീടാണ് ആക്രമിച്ചത്.

കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ബന്ധം വളരെ വഷളായ നിലയിലാണ്. ഗൌരിയമ്മയും കോണ്‍ഗ്രസുമായുള്ള ബന്ധം പൊട്ടിത്തെറിയുടെ വക്കിലെത്തി. ആലപ്പുഴയില്‍ ജെഎസ്എസിന് നല്‍കിയ സീറ്റുകളില്‍ മിക്കയിടങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കുന്നു. ഗൌരിയമ്മ താമസിക്കുന്ന വാര്‍ഡില്‍പോലും ജെഎസ്എസിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുണ്ട്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള ബന്ധം കേരളകോണ്‍ഗ്രസ് രൂപീകരണ കാലഘട്ടത്തിലെപ്പോലെ വഷളായിരിക്കയാണ്. സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡം ലംഘിച്ചതായി മാണിക്ക് പരാതിയുണ്ടെങ്കില്‍ യുഡിഎഫില്‍ പറയട്ടെയെന്ന് ചെന്നിത്തല കോട്ടയത്ത് തുറന്നടിച്ചത് ഇതിന്റെ ഭാഗമാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാണിയെ ഒതുക്കുന്നതിന് കോണ്‍ഗ്രസ് വിദഗ്ധമായി കളിച്ചു. ഇതിന് ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹവുമുണ്ട്. മാണിയുമായി ലയിച്ച് യുഡിഎഫിലെത്തിയ ജോസഫ് ഗ്രൂപ്പുകാര്‍ തികച്ചും അസംതൃപ്തരാണ്.

പുതിയ കക്ഷികളും അവയുടെ അവശിഷ്ടങ്ങളും എത്തിയത് യുഡിഎഫിനെ ശക്തിപ്പെടുത്തുകയല്ല കൂടുതല്‍ തളര്‍ത്തുകയാണ് ചെയ്തത്. മുസ്ളിംലീഗും കോണ്‍ഗ്രസും തമ്മിലും മലപ്പുറം ഉള്‍പ്പെടെ ചില ജില്ലകളില്‍ അസ്വാരസ്യമുണ്ട്. മലപ്പുറത്ത് കോണ്‍ഗ്രസും ലീഗും പലയിടങ്ങളിലും നേര്‍ക്കുനേര്‍ പോരാടുന്നു. മുരളിവിഭാഗത്തെ കോഴിക്കോട് ജില്ലയില്‍ സഹകരിപ്പിച്ചിട്ടുണ്ടെങ്കിലും വയനാട് ഉള്‍പ്പെടെ ആറ് ജില്ലയില്‍ കോണ്‍ഗ്രസ് അടുപ്പിച്ചിട്ടില്ല. മധുവിധു കാലമാണെങ്കിലും വയനാട് ഉള്‍പ്പെടെ തങ്ങളെ പരിഗണിച്ചിട്ടില്ലെന്നാണ് വീരേന്ദ്രകുമാറിന്റെ പരാതി. അര്‍ഹമായ സീറ്റ് കിട്ടിയില്ലെന്ന ആക്ഷേപവുമായി യൂത്ത് വിഭാഗം കോണ്‍ഗ്രസില്‍ ഉയര്‍ത്തിയ കലാപക്കൊടി താഴ്ന്നിട്ടില്ല. ഇങ്ങനെ കൂട്ടക്കുഴപ്പത്തിലാണ് യുഡിഎഫ്. അതേ സമയം, കരുതലോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാരംഭിച്ച എല്‍ഡിഎഫ് അവസാനഘട്ടത്തിലും മുന്നിലാണ്. പരമാവധി വോട്ട് സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ ചിലയിടങ്ങളില്‍ ബിജെപി രംഗത്തുണ്ട്. പക്ഷേ, പലയിടങ്ങളിലും യുഡിഎഫുമായി അവര്‍ സഖ്യത്തിലാണ്.

എല്‍ഡിഎഫിനെ നേരിടാന്‍ യുഡിഎഫ് തൊടുത്ത അസ്ത്രങ്ങള്‍ തിരിച്ച് തറയ്ക്കുന്ന കാഴ്ചകണ്ടാണ് കേരളം പോളിങ് ബൂത്തിലേക്ക് പോകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ ജനക്ഷേമ വികസനപ്രവര്‍ത്തനങ്ങളുംഎല്‍ഡിഎഫ് വിജയത്തിന് കരുത്താകും.
(ആര്‍ എസ് ബാബു)

ദേശാഭിമാനി 221010

1 comment:

  1. വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ യുഡിഎഫില്‍ തമ്മില്‍ത്തല്ല് രൂക്ഷം. കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലെ കലഹം തെരുവുയുദ്ധമായി. തൊടുപുഴയില്‍ ജേക്കബ് ഗ്രൂപ്പ് പ്രവര്‍ത്തകരെ കോണ്‍ഗ്രസുകാര്‍ അടിച്ചുവീഴ്ത്തി. വികലാംഗനടക്കം രണ്ടുപേര്‍ ആശുപത്രിയിലായി. ഉമ്മന്‍ചാണ്ടി- രമേശ് ചെന്നിത്തല നേതൃത്വത്തിനെതിരായ അവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും നേതാക്കളിലും ബലപ്പെട്ടു. ഇതിന്റെകൂടി ഫലമാണ് മുമ്പൊരുകാലത്തും ഇല്ലാത്തത്ര വിമതപ്പട. റിബലുകള്‍ക്കെതിരെ ഔദ്യോഗികപക്ഷവും തിരിച്ചും ശാരീരിക ആക്രമണം നടത്തുന്നു. കോഴിക്കോട് യുഡിഎഫ് റിബല്‍ സ്ഥാനാര്‍ഥി അന്നമ്മജോര്‍ജിന്റെ വീട് ഒരുസംഘം കോണ്‍ഗ്രസുകാര്‍ ആക്രമിച്ചു. ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ മകള്‍ ശോഭിതക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ വീടാണ് ആക്രമിച്ചത്.

    ReplyDelete