Thursday, November 18, 2010

അല്പം വിദേശവാര്‍ത്തകള്‍ 2

ബ്രിട്ടനില്‍ 24.5 ലക്ഷം തൊഴില്‍രഹിതര്‍

ലണ്ടന്‍: ബ്രിട്ടനില്‍ 24.5 ലക്ഷം തൊഴില്‍രഹിതരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്തംബര്‍ വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് 7.7 ശതമാനമാണ് തൊഴില്‍രഹിതര്‍. ബ്രിട്ടനിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. തൊഴില്‍രഹിതരുടെ എണ്ണം ഓരോമാസവും വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു. തൊഴില്‍രഹിതരായ പുരുഷന്മാരുടെ എണ്ണം 14.3 ലക്ഷമാണ്. 10.2 ലക്ഷമാണ് തൊഴില്‍രഹിതരായ സ്ത്രീകള്‍. 1988നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മനിരക്കാണിത്. ആഗോള സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ബ്രിട്ടന്‍ പ്രയാസപ്പെടുകയാണ്. മാന്ദ്യം ഒട്ടേറെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി.

മഡഗാസ്കറില്‍ പട്ടാളം അധികാരം പിടിച്ചു

ആന്റനാനറിവോ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രമായ മഡഗാസ്കറിന്റെ ഭരണം പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെട്ടു. തലസ്ഥാനമായ ആന്റനാനറിവോയിലെ വിമാനത്താവളത്തിനടുത്ത സൈനികകേന്ദ്രത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ ചാള്‍സ് അഡ്രിയാനസോവിനയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ സുരക്ഷാ മേധാവിയും ചാള്‍സിനൊപ്പം ഉണ്ടായിരുന്നു. രണ്ടു കോടി ജനസംഖ്യയുള്ള മഡഗാസ്കറില്‍ രാഷ്ട്രീയ അനിശ്ചിതത്വം പതിവാണ്. സൈനിക പിന്തുണയോടെ 2009ല്‍ അധികാരമേറിയ പ്രസിഡന്റ് ആന്‍ഡ്രി രജോലിനയെക്കുറിച്ച് ചാള്‍സ് ഒന്നും വെളിപ്പെടുത്തിയില്ല. രജോലിന തലസ്ഥാനത്തുതന്നെയുണ്ടെന്ന് കരുതുന്നു. രജോലിനയുടെ കാലാവധി അനന്തമായി നീട്ടാനുള്ള പുതിയ ഭരണഘടനയുടെ അംഗീകാരത്തിന് വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. ദേശീയതലത്തില്‍ പുനഃസംഘടന നടത്തുമെന്ന് ചാള്‍സ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിരിച്ചുവിടുകയും രാജ്യത്തെ നയിക്കാന്‍ താല്‍ക്കാലികമായി ഒരു ദേശീയ കമ്മിറ്റി രൂപീകരിക്കുകയുംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാതൃരാജ്യത്തെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യവുമായി രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കും. പലായനംചെയ്തവരോട് തിരിച്ചുവരാന്‍ ആവശ്യപ്പെടും.

അഫ്ഗാനില്‍ നിന്നുള്ള സേനാപിന്മാറ്റം 2014ല്‍ പൂര്‍ത്തിയാകും: യുഎസ്


വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍നിന്ന് 2014 ഓടെ പൂര്‍ണമായും പിന്‍വാങ്ങുമെന്ന് അമേരിക്ക. ലിസ്ബണില്‍ നടക്കാനിരിക്കുന്ന സുപ്രധാന നാറ്റോ ഉച്ചകോടിക്കു മുന്നോടിയായാണ് ഈ പ്രഖ്യാപനം. അഫ്ഗാന്‍സേനയ്ക്ക് നിയന്ത്രണം കൈമാറുന്ന നടപടി 2011 മധ്യത്തോടെ ആരംഭിച്ച് 2014ല്‍ പൂര്‍ത്തിയാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ അഫ്ഗാന്‍- പാകിസ്ഥാന്‍ പ്രത്യേക ഉദ്യോഗസ്ഥന്‍ ഡൌ ലൂട്ട് വ്യക്തമാക്കി. സുരക്ഷാ ചുമതല അഫ്ഗാന്‍സേനയ്ക്ക് കൈമാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാറ്റോ ഉച്ചകോടിയിലുണ്ടാകും. പിന്മാറ്റം പൂര്‍ത്തിയായാലും നാറ്റോസേന അഫ്ഗാനിസ്ഥാനുമായി സഹകരണം തുടരുമെന്ന് ലൂട്ട് വ്യക്തമാക്കി.

താരീഖിനെ വധിക്കാനുള്ള ഉത്തരവില്‍ ഒപ്പിടില്ല: തലബാനി


പാരിസ്: സദ്ദാം ഹുസൈന്റെ വലംകൈയും ഉപപ്രധാനമന്ത്രിയുമായിരുന്ന താരീഖ് അസീസിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവില്‍ ഒപ്പിടില്ലെന്ന് ഇറാഖ് പ്രസിഡന്റ് ജലാല്‍ തലബാനി പറഞ്ഞു. താന്‍ ഒരു സോഷ്യലിസ്റായതിനാല്‍ ഇത്തരമൊരു ഉത്തരവില്‍ ഒരിക്കലും ഒപ്പുവയ്ക്കാനാകില്ലെന്ന് തലബാനി ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. 70 പിന്നിട്ട വയോധികനായ താരീഖിനോട് തനിക്ക് അനുകമ്പയുണ്ടെന്നും തലബാനി പറഞ്ഞു. കഴിഞ്ഞമാസം 26നാണ് പരമോന്നത ക്രിമിനല്‍ കോടതി താരീഖിനു വധശിക്ഷ വിധിച്ചത്. മനുഷ്യത്വരഹിതമായ മനപ്പൂര്‍വമുള്ള കൊലപാതകങ്ങള്‍ക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമാണ് ശിക്ഷയെന്ന് ഉത്തരവില്‍ പറയുന്നു. വധശിക്ഷ നടപ്പാക്കരുതെന്ന് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആവശ്യം ഉയര്‍ന്നിരുന്നു. യൂറോപ്യന്‍ യൂണിയന്‍, റഷ്യ, വിയറ്റ്നാം തുടങ്ങിയവര്‍ കടുത്ത എതിര്‍പ്പ് അറിയിച്ചു. 2003ലാണ് അസീസ് കീഴടങ്ങിയത്. അസീസ് ഇപ്പോള്‍ ജയിലിലാണ്.

ദേശാഭിമാനി 181110

1 comment:

  1. ബ്രിട്ടനില്‍ 24.5 ലക്ഷം തൊഴില്‍രഹിതരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്തംബര്‍ വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് 7.7 ശതമാനമാണ് തൊഴില്‍രഹിതര്‍. ബ്രിട്ടനിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. തൊഴില്‍രഹിതരുടെ എണ്ണം ഓരോമാസവും വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു. തൊഴില്‍രഹിതരായ പുരുഷന്മാരുടെ എണ്ണം 14.3 ലക്ഷമാണ്. 10.2 ലക്ഷമാണ് തൊഴില്‍രഹിതരായ സ്ത്രീകള്‍. 1988നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മനിരക്കാണിത്. ആഗോള സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ബ്രിട്ടന്‍ പ്രയാസപ്പെടുകയാണ്. മാന്ദ്യം ഒട്ടേറെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കി.

    ReplyDelete