Wednesday, November 17, 2010

പ്രധാനമന്ത്രിക്ക് രൂക്ഷ വിമര്‍ശനം

സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് രാജിവച്ച ടെലികോം മന്ത്രി എ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സമര്‍പ്പിക്കപ്പെട്ട അപേക്ഷയില്‍ അലസസമീപനം സ്വീകരിച്ചതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് സുപ്രിം കോടതിയുടെ  രൂക്ഷ വിമര്‍ശനം. അപേക്ഷയില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന സുപ്രിം കോടതി നിര്‍ദേശം നിലനില്‍ക്കെ പതിനാറു മാസമായിട്ടും പ്രധാനമന്ത്രി രാജയ്‌ക്കെതിരായ അപേക്ഷയില്‍ അടയിരിക്കുകയാണോയെന്ന് ജസ്റ്റിസുമാരായ ജി എസ് സിംഘ്‌വിയും എ കെ ഗാംഗുലിയും ചോദിച്ചു.

സ്‌പെക്ട്രം ഇടപാടില്‍ ബഹുകോടികളുടെ അഴിമതി നടത്തിയെന്ന് ആരോപിക്കപ്പെട്ട എ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമിയാണ് അപേക്ഷ നല്‍കിയിരുന്നത്. സ്‌പെക്ട്രം ഇടപാടില്‍ രാജയെ ന്യായീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇത്തരമൊരു അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് കാര്യക്ഷമമായ ഭരണത്തില്‍ സുപ്രിം കോടതി നിശ്ചയിച്ച മൂന്നുമാസ സമയം ധാരാളമാണെന്ന് കേസില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് കോടതി പറഞ്ഞു. ഇതിപ്പോള്‍ പതിനാറു മാസമായിട്ടും തീരുമാനമൊന്നുമായിട്ടില്ല. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബന്ധപ്പെട്ട അധികാരിക്ക് പറയാവുന്നതേയുള്ളൂ. എന്നാല്‍ ഇവിടെ അതല്ല, നിസ്സംഗതയും മൗനവുമാണ്. ഇത് അംഗീകരിക്കാനാവില്ല. അതെ, അല്ലെങ്കില്‍ അല്ല എന്ന ഉത്തരം പറയാന്‍ ബന്ധപ്പെട്ട അധികാരിക്കു കഴിയണമെന്ന് ബഞ്ച് വ്യക്തമാക്കി.

ഹവാലാ കേസുമായി ബന്ധപ്പെട്ട് വിനീത് ജയിന്‍ വിധിയിലാണ് മൂന്നു മാസത്തിനകം പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനമെടുക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചത്. പ്രോസിക്യൂഷന്‍ അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷ നിയമപരമായ പരിഗണനയ്ക്കു വിടാനോ അറ്റോര്‍ണി ജനറലുമായി കൂടിയാലോചിക്കാനോ പ്രധാനമന്ത്രിക്ക് കഴിയുമെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി. രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി 2008 നവംബര്‍ 29നാണ് സുബ്രഹ്മണ്യം സ്വാമി അപേക്ഷ നല്‍കിയത്. ഇതില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടും സ്‌പെക്ട്രം ഇടപാടില്‍ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത് 'അജ്ഞാതരായ' ആളുകള്‍ക്കെതിരെയാണെന്നു ചൂണ്ടിക്കാട്ടിയും സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിക്കുകയായിരുന്നു. സ്വാമി അപേക്ഷ നല്‍കിയ തീയതി മുതല്‍ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്ത 2009 ഒക്‌ടോബര്‍ 21 വരെയുണ്ടായ പുരോഗതി പരിശോധിക്കുന്നതിനിടയിലാണ് സുപ്രിം കോടതി പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

സ്വാമിയുടെ അപേക്ഷയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയെയും കോടതി വിമര്‍ശിച്ചു. സി ബി ഐ അന്വേഷണം നടക്കുന്നതിനാല്‍ സ്വാമിയുടെ അപേക്ഷ പാകതയില്ലാത്തതാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് പോലെയുള്ള ഉന്നത അതോറിറ്റി ഒരു കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ ഭാഷയുടെ കാര്യത്തില്‍ കടുത്ത ശ്രദ്ധ വേണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറലുമായി കൂടിയാലോചിക്കാമായിരുന്നു. അറ്റോര്‍ണി ജനറലുമായി കൂടിയാലോചന നടത്താവുന്ന ഉന്നത സ്ഥാപനമാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. എല്ലാവര്‍ക്കും എ ജിയുമായി കൂടിയാലോടന നടത്താനാവില്ല. എന്നിട്ടും അതുണ്ടായില്ല. പ്രോസിക്യൂഷന്‍ അപേക്ഷയ്ക്കു മറുപടി നല്‍കിയത് ഒരു മുന്‍സിപ്പല്‍ അതോറിറ്റിയല്ല. ഭാഷയിലും ആ കരുതല്‍ വേണ്ടതാണെന്ന് ബഞ്ച് പറഞ്ഞു. ഈ മറുപടിയുടെ ഭരണഘടനാ, നിയമ സാധുതകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ബഞ്ച് വ്യക്തമാക്കി. കേസ് കോടതി വീണ്ടും നാളെ പരിഗണിക്കും.

രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി നല്‍കിയ വിവരങ്ങള്‍ കൂടി പരിഗണിച്ചാണ് സ്‌പെക്ട്രം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ പ്രോസിക്യൂഷന്‍ അനുമതിയുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി ഈ രേഖകള്‍ പരിശോധിക്കുകകൂടി ചെയ്തില്ലെന്നു വേണം കരുതാനെന്ന് സുബ്രഹ്മ്യണ്യം സ്വാമി ബോധിപ്പിച്ചു. രാജ രാജിവച്ച പശ്ചാത്തലത്തില്‍ ഇനി പ്രോസിക്യൂഷന് അനുമതി ആവശ്യമില്ല. എന്നാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

സ്‌പെക്ട്രം ഇടപാടില്‍ സി ബിഐയുടെ അന്വേഷണത്തെ സുപ്രിം കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളില്‍ ഒച്ചിഴയുന്ന വേഗത്തിലാണ് സി ബി ഐ അന്വേഷണം നടത്തുന്നതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

janayugom 171110

1 comment:

  1. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് രാജിവച്ച ടെലികോം മന്ത്രി എ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സമര്‍പ്പിക്കപ്പെട്ട അപേക്ഷയില്‍ അലസസമീപനം സ്വീകരിച്ചതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. അപേക്ഷയില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന സുപ്രിം കോടതി നിര്‍ദേശം നിലനില്‍ക്കെ പതിനാറു മാസമായിട്ടും പ്രധാനമന്ത്രി രാജയ്‌ക്കെതിരായ അപേക്ഷയില്‍ അടയിരിക്കുകയാണോയെന്ന് ജസ്റ്റിസുമാരായ ജി എസ് സിംഘ്‌വിയും എ കെ ഗാംഗുലിയും ചോദിച്ചു.

    ReplyDelete