Friday, November 19, 2010

ധൂര്‍ത്തില്‍ റെക്കോഡായി അഴഗിരിയുടെ മകന്റെ വിവാഹം

മധുര: ദീപാവലിയെവെല്ലുന്ന ദീപാലങ്കാരങ്ങളായിരുന്നു ബുധനാഴ്ചമുതല്‍ മധുര പട്ടണത്തില്‍. രാത്രിയും നീണ്ട കരിമരുന്നുപ്രയോഗങ്ങളുമായി തമിഴകത്തിന്റെ ക്ഷേത്രനഗരം ഒരുങ്ങിയത് നാടുകണ്ട സമീപകാലത്തെ ഏറ്റവും വലിയ വിവാഹമാമാങ്കത്തിന്. ആര്‍ഭാടം നിറഞ്ഞുതുളുമ്പിയ അന്തരീക്ഷത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ ചെറുമകനും കേന്ദ്രമന്ത്രി എം കെ അഴഗിരിയുടെ മകനുമായ ദയാനിധി വിവാഹിതനായത്. ചെന്നൈയിലെ അഭിഭാഷകന്‍ സീതാരാമന്റെ മകളായ അനുഷയാണ് വധു.

എല്ലാ അര്‍ഥത്തിലും ആര്‍ഭാടപൂര്‍ണമായിരുന്നു വിവാഹം. തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ കെ അമ്പഴകന്റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജി, പി ചിദംബരം, പ്രഫുല്‍ പട്ടേല്‍, കരുണാനിധിയുടെ മറ്റ് മക്കളായ എം കെ സ്റ്റാലിന്‍, എം കനിമൊഴി, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങി വന്‍ നിരതന്നെ വിവാഹത്തിനെത്തി. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളെക്കൊണ്ട് ബുധനാഴ്ച രാത്രിമുതല്‍ മധുരയില്‍ ഗതാഗതക്കുരുക്കായിരുന്നു.

മാമുക്കം മൈതാനത്ത് ചെങ്കോട്ടയുടെ മാതൃകയിലുണ്ടാക്കിയ പന്തലിലായിരുന്നു വിവാഹം. രാജസദസ്സുപോലെ അലങ്കരിച്ച മണ്ഡപം പ്രത്യേകം ശീതീകരിച്ചതായിരുന്നു. താമുക്കം മൈതാനത്തുതന്നെയായിരുന്നു വിശിഷ്ടാതിഥികള്‍ക്ക് വിരുന്നൊരുക്കിയത്. നഗരത്തിലെ വിവിധ വിവാഹമണ്ഡപങ്ങളിലായി രണ്ടുലക്ഷത്തോളംപേര്‍ക്കാണ് സദ്യയൊരുക്കിയത്. ഇരുപത്തഞ്ചോളം വിഭവങ്ങളുമായി ഒരുക്കിയ സദ്യ രാവിലെ എട്ടുമണിയോടെ ആരംഭിച്ച് സന്ധ്യയോടെയാണ് അവസാനിച്ചത്. ഇരുപതിനായിരത്തോളം പേര്‍ക്കിരിക്കാവുന്നതായിരുന്നു പ്രത്യേകമൊരുക്കിയ വിവാഹപ്പന്തല്‍.

ദേശാഭിമാനി 191110

മനോരമയ്ക്കും മാതൃഭൂമിക്കും ഇതിലൊന്നും വലിയ കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല. ‘മധുരൈയെ മയക്കി ദുരൈ മാംഗല്യം’ എന്ന വാര്‍ത്തയില്‍ ‘മിന്നിത്തിളങ്ങുന്ന കാറുകളില്‍ അതിഥികള്‍ ഒഴുകിയെത്തിയപ്പോള്‍ തിരക്കില്‍ നഗരം നിശ്ചലമായി’ എന്ന് മാതൃഭൂമി പറയുന്നു. ഒരു കല്യാണത്തിനു നഗരം നിശ്ചലമാകാം. പക്ഷേ ആരെങ്കിലും ജനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ പ്രതിഷേധിച്ച് സമരമോ ഹര്‍ത്താലോ നടത്തിയാല്‍ മാതൃഭൂമിയുടെ വിധം മാറും. ‘വിവാഹവേദിയുടെ അലങ്കാരങ്ങളെ കടത്തിവെട്ടുന്നതായിരുന്നു സദ്യവട്ടങ്ങള്‍. വൈവിധ്യമാര്‍ന്ന വിഭവങ്ങളില്‍ ഏത് ആദ്യം രുചിക്കണമെന്ന സന്ദേഹത്തിലായിരുന്നു ആളുകള്‍’ എന്ന് മാതൃഭൂമി ലേഖകന്‍ തുപ്പലൊലിപ്പിക്കുന്നു.

‘ ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത ദശാബ്ദത്തിന്റെ വിവാഹ‘മാണ് മനോരമക്ക് ഇത്. ‘യുപിഎയുമായുള്ള ബന്ധം തുടരുമെന്നും വിവാഹബന്ധം പോലെ ദൃഢമാണു കോണ്‍ഗ്രസ്-ഡിഎംകെ ബന്ധമെന്നും കയ്യടികള്‍ക്കിടയില്‍ കരുണാനിധി പറഞ്ഞത് എടുത്ത് കാട്ടി ഒരു ലക്ഷത്തി എഴുപത്തി അറായിരം കോടി വെട്ടിച്ചാലും യു.പി.എ സര്‍ക്കാര്‍ നിലനില്‍ക്കുമെന്നും മനോരമ ആശ്വസിക്കുന്നു.

മംഗളം എന്തായാലും ഈ അശ്ലീലം വിളമ്പാന്‍ തയ്യാറായിട്ടില്ല. ‘നാടിനോടുള്ള മഹാപരാധമായി മധുരയിലെ മഹാതിരുമണം‘ എന്ന് മംഗളം തലക്കെട്ടില്‍ തന്നെ നിലപാട് വ്യക്തമാക്കുന്നുണ്ട്.

സൂരജ് രാജന്‍ ഈ വിഷയത്തില്‍ ഇട്ട ബസ് ഇവിടെ

3 comments:

  1. മനോരമയ്ക്കും മാതൃഭൂമിക്കും ഇതിലൊന്നും വലിയ കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല. ‘മധുരൈയെ മയക്കി ദുരൈ മാംഗല്യം’ എന്ന വാര്‍ത്തയില്‍ ‘മിന്നിത്തിളങ്ങുന്ന കാറുകളില്‍ അതിഥികള്‍ ഒഴുകിയെത്തിയപ്പോള്‍ തിരക്കില്‍ നഗരം നിശ്ചലമായി’ എന്ന് മാതൃഭൂമി പറയുന്നു. ഒരു കല്യാണത്തിനു നഗരം നിശ്ചലമാകാം. പക്ഷേ ആരെങ്കിലും ജനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ പ്രതിഷേധിച്ച് സമരമോ ഹര്‍ത്താലോ നടത്തിയാല്‍ മാതൃഭൂമിയുടെ വിധം മാറും. ‘വിവാഹവേദിയുടെ അലങ്കാരങ്ങളെ കടത്തിവെട്ടുന്നതായിരുന്നു സദ്യവട്ടങ്ങള്‍. വൈവിധ്യമാര്‍ന്ന വിഭവങ്ങളില്‍ ഏത് ആദ്യം രുചിക്കണമെന്ന സന്ദേഹത്തിലായിരുന്നു ആളുകള്‍’ എന്ന് മാതൃഭൂമി ലേഖകന്‍ തുപ്പലൊലിപ്പിക്കുന്നു.

    ReplyDelete
  2. അതെയതെ!! ഇത് എല്ലാ നാട്ടിലും എല്ലാ നേതാക്കളും ശ്രദ്ധിക്കേണ്ട കാര്യം തന്നെ!! കേരളത്തിലും ഇതിന്റെ ഉദാഹരണങ്ങള്‍ വേണ്ടത്ര ഉണ്ടല്ലോ!!

    ReplyDelete
  3. കേരളത്തില്‍ ഇതേപോലെ വിവാഹങ്ങള്‍ !!!????

    ReplyDelete