Wednesday, November 17, 2010

കല്‍മാഡിയുടെ സഹായികള്‍ അറസ്റ്റില്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതിയില്‍നിന്ന് പുറത്താക്കപ്പെട്ട രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ സി ബി ഐ അറസ്റ്റ് ചെയ്തു. ക്യൂന്‍സ് ബാറ്റണ്‍ റിലേയുടെ കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുന്നതിന് വ്യാജ രേഖ ചമച്ചു, വഞ്ചന നടത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് സംഘാടക സമിതി ജോയിന്റ് ഡയറക്ടര്‍ ജനറലായിരുന്ന ടി എസ് ദര്‍ബാരി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായിരുന്ന സഞ്ജയ് മഹേന്ദ്രൂ എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്തത്. സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇരുവരും.

ഗെയിംസ് അഴിമതിയെക്കുറിച്ച് അന്വേഷണം തുടങ്ങിയ സി ബി ഐ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘാടക സമിതി ആസ്ഥാനം ഉള്‍പ്പെടെ നാലു കേന്ദ്രങ്ങളില്‍ അന്വേഷണ സംഘം ഇന്നലെ റെയ്ഡ് നടത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം, അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലണ്ടനിലെ എ എം കാര്‍ ആന്‍ഡ് വാന്‍ ഹയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പെരുപ്പിച്ചുകാട്ടിയ നിരക്കുകളില്‍ കരാര്‍ നല്‍കിയതിനാണ് കേസ്. ദര്‍ബാരിയെയും മഹീന്ദ്രുവിനെയും കൂടാതെ സംഘാടക സമിതി ഡയറക്ടര്‍ രാജ് സിംഗ്, കമ്പനിയുടെ ഡയറക്ടര്‍ ആശിഷ് പട്ടേല്‍, അറിയപ്പെടാത്ത മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ് ഐ പി സി 468, 471, 120 ബി തുടങ്ങിയവ പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുള്ളത്.

സംഘാടക സമിതിയിലെ ഉന്നതരായ പ്രതികള്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. രണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് കമ്പനിക്ക് കരാര്‍ നല്‍കിയതെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ശുപാര്‍ശ ചെയ്തുകൊണ്ട് കമ്മിഷന്റേതായി വന്ന ഇ മെയില്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് പിന്നീട് കണ്ടെത്തി. സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കാന്‍ സംഘാടക സമിതിയിലെ ഉന്നതര്‍ വ്യാജമായി സൃഷ്ടിച്ചതാണ് മെയിലുകളെന്ന് സി ബി ഐ വക്താവ് അറിയിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420 (വഞ്ചന), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണ് രണ്ടാം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എ എം ഫിലിംസ്, പട്ടേല്‍, മഹീന്ദ്രു, ദര്‍ബാരി എന്നിവരാണ് ഇതിലെ പ്രതികള്‍. ക്യൂന്‍സ് ബാറ്റണ്‍ റിലേയ്ക്കിടെ വീഡിയോ സ്‌ക്രീന്‍ സ്ഥാപിച്ചതില്‍ വന്‍തോല്‍ കൃത്രിമമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജ ക്വട്ടേഷനുകള്‍ പ്രകാരം ഒരുവിധത്തിലുള്ള നടപടിക്രമവും പാലിക്കാതെയാണ് എ എം ഫിലിംസിന് കരാര്‍ നല്‍കിയതെന്ന് സി ബി ഐ അറിയിച്ചു. രണ്ടു കരാറുകളിലൂടെയും സര്‍ക്കാരിന് വന്‍ നഷ്ടമാണ് ഇവര്‍ ഉണ്ടാക്കിവച്ചത്. ഈ തുകയത്രയും സ്വകാര്യ സ്ഥാപനത്തിന് അനധികൃതമായി ലഭിക്കുകയായിരുന്നെന്ന് സി ബി ഐ വക്താവ് പറഞ്ഞു.

janayugom 171110

2 comments:

  1. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതിയില്‍നിന്ന് പുറത്താക്കപ്പെട്ട രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ സി ബി ഐ അറസ്റ്റ് ചെയ്തു. ക്യൂന്‍സ് ബാറ്റണ്‍ റിലേയുടെ കണക്കുകള്‍ പെരുപ്പിച്ചു കാണിക്കുന്നതിന് വ്യാജ രേഖ ചമച്ചു, വഞ്ചന നടത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് സംഘാടക സമിതി ജോയിന്റ് ഡയറക്ടര്‍ ജനറലായിരുന്ന ടി എസ് ദര്‍ബാരി, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലായിരുന്ന സഞ്ജയ് മഹേന്ദ്രൂ എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്തത്. സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇരുവരും.

    ReplyDelete
  2. ഇതും കേസി നടത്തി തെളിവില്ലാതാക്കണല്ലോ എന്റെ പരുമല അയ്യപ്പനബീ.. പൊതുജനം കഴുതകള്‍ തന്നെ... ഇതിനെയാണു വേലിയിലെ പാമ്പിനെ ആസനത്തില്‍ വയ്കാന്ന് പറയണേ!

    ReplyDelete