Wednesday, February 2, 2011

റേഷന്‍ കടകളിലൂടെ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യും: സി ദിവാകരന്‍

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 2000 റേഷന്‍ കടകള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യും. മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന 13 ഇനം സാധനങ്ങള്‍ റേഷന്‍ കടകള്‍ വഴിയും നല്‍കും. വിലക്കയറ്റം തടയാന്‍ റേഷന്‍ കടകള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് 337 കോടി രൂപയുടെ പദ്ധതി സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് ചേരുന്ന ദക്ഷിണേന്ത്യന്‍ ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് കേന്ദ്ര ഭക്ഷ്യസഹമന്ത്രി പറയുന്നത്. കേന്ദ്രം അനുമതി നല്‍കിയാലും ഇല്ലെങ്കിലും സംസ്ഥാനം പദ്ധതി നടപ്പാക്കും. അടുത്ത രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ എല്ലാ റേഷന്‍ ഡിപ്പോകള്‍ വഴിയും ഈ പദ്ധതി സംസ്ഥാനം നടപ്പാക്കും. സപ്ലൈകോ മുഖാന്തിരം മുന്തിയ ഇനം അരി 16 രൂപയ്ക്ക് സര്‍ക്കാര്‍ ഇപ്പോഴും നല്‍കിവരികയാണ്. 25 രൂപ നിരക്കില്‍ പഞ്ചസാരയും വിതരണം ചെയ്യുന്നു.

ബി പി എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 25 ശതമാനം സൗജന്യനിരക്കില്‍ മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ഔഷധങ്ങള്‍ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ ഹാജരാക്കണം.

ഇടപ്പള്ളിയില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മെഡിക്കല്‍  ലബോറട്ടറി സപ്ലൈക്കോ ആരംഭിക്കും. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ആരംഭിക്കും. ഇടുക്കി വയനാട് ജില്ലകളില്‍ രണ്ട് നീതി മൊബൈല്‍ മാവേലി സ്റ്റോറുകള്‍ ഉണ്ടാകും. ഫെബ്രുവരി പകുതിയോടെ ഇവ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. പത്തനംതിട്ടയില്‍ ആധുനിക ഫ്‌ളോര്‍മില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ന്യാവിലയ്ക്ക് ഫോര്‍ട്ടിഫൈഡ് ശബരി ആട്ട വിതരണം ചെയ്യാനാകും.

കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്കിന് സമീപത്തും ഓവര്‍ബ്രിഡ്ജിന് സമീപത്തുമായി സപ്ലൈകോയുടെ ഗോഡൗണും ഷോപ്പിംഗ് സ്റ്റാളും ഉള്‍പ്പെടുന്ന ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.

സപ്ലൈക്കോ വഴി 400 കോടിയുടെ വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 150 കോടിയിലധികം രൂപ നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് സപ്ലൈക്കോ നല്‍കിയിട്ടുണ്ട്. ബി പി എല്‍ കാര്‍ഡുകള്‍ക്ക് നല്‍കിവരുന്ന പഞ്ചസാര എല്ലാ വിഭാഗത്തിനും അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണയില്‍ 4000 കിലോലിറ്റര്‍ കേന്ദ്രം വെട്ടിക്കുറച്ചിരിക്കുകയാണ്. ഇത് മത്സ്യതൊഴിലാളികള്‍ക്ക് നല്‍കുന്ന മണ്ണെണ്ണവിഹിതത്തിലും കുറവുണ്ടാക്കും. ഇത് മറികടക്കാന്‍ പൊതുവിപണിയില്‍ നിന്നും 45 രൂപയ്ക്ക് മണ്ണെണ്ണ വാങ്ങി 20 രൂപ സബ്‌സിഡി നല്‍കി 25 രൂപയ്ക്ക് സര്‍ക്കാര്‍ വിതരണം ചെയ്യും. സംസ്ഥാനത്തിന്റെ മണ്ണെണ്ണ വിഹിതം പുനസ്ഥാപിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും സി ദിവാകരന്‍ ആവശ്യപ്പെട്ടു.

ആറളത്ത് 1300 കോടിയുടെ വികസന പാക്കേജ്

ഇരിട്ടി: ആറളം ഫാമില്‍ 1300 കോടിയുടെ വികസന പാക്കേജിന് സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ആറളം ഫാമിങ് കോര്‍പ്പറേഷന്‍ എംഡി വയനാട് സബ് കലക്ടര്‍ എം പ്രശാന്ത്, കെ കെ ശൈലജ എംഎല്‍എ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നബാര്‍ഡ് കസള്‍ട്ടിങ് വിഭാഗം 'നാബ്കോസ്' നടത്തിയ വിശദ പഠനത്തിലാണ് ഫാമിനും ആദിവാസി സമൂഹത്തിനും വളര്‍ച്ച നേടാനുള്ള സംയോജിത പദ്ധതികള്‍ക്ക് പാക്കേജ് തയ്യാറാക്കിയത്. ഈയിടെ രൂപംകൊണ്ട ആറളം ഫാമിങ് കോര്‍പ്പറേഷന്‍(കേരള ലിമിറ്റഡ്) കമ്പനി 3500 ഏക്കര്‍ വ്യാപ്തിയിലുള്ളതാണ്. ജൈവ സമ്പുഷ്ടമായ ഈ പ്രദേശം ലോകോത്തര നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്താന്‍ കാര്‍ഷിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പാക്കേജില്‍ ആദ്യ ഊന്നല്‍. ബ്രാന്റഡ് ഇനങ്ങളോടെ ഫാമിലെ കശുവണ്ടിയും തേനും കുരുമുളകും ഇതിനകം വിപണിയിലിറക്കി. ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ നേടാനുള്ള പരിശ്രമങ്ങളിലാണ് ഫാം. ഒപ്പം ഫാമില്‍ പകുതി സ്ഥലത്ത് പുനരധിവസിക്കപ്പെടുന്ന മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഫാമില്‍ തൊഴില്‍ നല്‍കിയാവും ആറളം ഫാം കമ്പനിയുടെ നടത്തിപ്പ്.

ആദിവാസി കുടുംബങ്ങളില്‍ പട്ടിണി അകറ്റിക്കൊണ്ടുള്ള പാക്കേജിനാണ് നബാര്‍ഡിന്റെ വിദഗ്ധര്‍ രൂപം നല്‍കിയത്. കാടും ജൈവ സമ്പത്തും പരിസ്ഥിതിയും നിലനിര്‍ത്തി ഒരേസമയം തദ്ദേശീയരായ ആദിവാസികളെ കൂട്ടിയോജിപ്പിച്ചുള്ള കുടുംബ ദാരിദ്ര്യ ലഘൂകരണത്തിനും കാര്‍ഷിക മേഖലയില്‍ പുതിയ ചുവടുവയ്പ്പിനും ഉതകുന്ന പാക്കേജ് നടത്തിപ്പിന് ഫാമില്‍ ഫെബ്രുവരി രണ്ടാംവാരം ചേരുന്ന ശില്‍പ്പശാല രൂപം നല്‍കും. ജനപ്രതിനിധികള്‍, ട്രേഡ് യൂണിയനുകള്‍, സന്നദ്ധ, രാഷ്ട്രീയ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ശില്‍പശാലയില്‍ പങ്കെടുക്കാം.

ദേശാഭിമാനി/ജനയുഗം 020211

1 comment:

  1. സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്ന് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 2000 റേഷന്‍ കടകള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യും. മാവേലി സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്ന 13 ഇനം സാധനങ്ങള്‍ റേഷന്‍ കടകള്‍ വഴിയും നല്‍കും. വിലക്കയറ്റം തടയാന്‍ റേഷന്‍ കടകള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് 337 കോടി രൂപയുടെ പദ്ധതി സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഈ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടില്ല.

    ReplyDelete