Saturday, February 26, 2011

റോഡ് തോടായി, ലീഗ് പണപ്പെട്ടി നിറഞ്ഞു

അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച നാളുകള്‍ ആറാം ഭാഗം

ഒന്നാം ഭാഗം അണിയറയില്‍ കളിച്ച ഉമ്മന്‍ചാണ്ടിയും പ്രതിക്കൂട്ടിലേക്ക്

രണ്ടാം ഭാഗം സുധാകരന്‍ തുറന്നുവിട്ട ദുര്‍ഭൂതം

മൂന്നാം ഭാഗം വിദ്യാഭ്യാസ വായ്പ കുംഭകോണം: വെട്ടിച്ചത് 50 കോടി

നാലാം ഭാഗം സൈന്‍ബോര്‍ഡില്‍ 735 കോടിയുടെ അഴിമതി പ്രതി ഉമ്മന്‍ചാണ്ടി, പറഞ്ഞത് ജേക്കബ്

അഞ്ചാം ഭാഗം കെപിസിസി സെക്രട്ടറിക്ക് കോഴയില്‍ ഡിസ്കൌണ്ട്

കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ അവസാന നിയമസഭാ സമ്മേളനം. അന്നത്തെ ധനമന്ത്രി വക്കം പുരുഷോത്തമന്‍ വക നിയമസഭയില്‍ ഒരു പ്രഖ്യാപനമുണ്ടായി. തിരുവനന്തപുരം നഗരത്തിലെ അടിപ്പാത നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കിയതിന് മന്ത്രി എം കെ മുനീറിന് സ്വര്‍ണമോതിരം സമ്മാനമെന്ന്. പൊതുമരാമത്ത് പണികളില്‍ നടന്ന അഴിമതിയുടെ പേരില്‍ വിലങ്ങാണ് വീഴേണ്ടതെന്ന് പ്രതിപക്ഷ നിരയില്‍നിന്ന് ഇടതുപക്ഷ അംഗങ്ങള്‍ വിളിച്ചുപറഞ്ഞു. അന്നത് ബഹളത്തില്‍ മുങ്ങിയെങ്കിലും കാലം ആ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയെന്ന് തെളിയിച്ചു. സര്‍വമാനദണ്ഡങ്ങളും കാറ്റില്‍പറത്തി മുനീര്‍ സ്വന്തം നിലയില്‍ കരാര്‍ നല്‍കിയതിന് മൂന്ന് കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒമ്പത് കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഈ കേസുകളിലെല്ലാം ഒന്നാം പ്രതി മുനീര്‍തന്നെ.

ടെന്‍ഡര്‍ വിളിച്ച് വ്യവസ്ഥാപിതമാര്‍ഗങ്ങളിലൂടെ മരാമത്ത് ജോലികളുടെ കരാര്‍ നല്‍കുന്നതിന് മുനീറിന് അക്കാലത്ത് താല്‍പ്പര്യവുമുണ്ടായിരുന്നില്ല. അങ്ങനെയുണ്ടായാല്‍ ചില്ലറ തടയുന്നത് കുറയും എന്നതുതന്നെ കാര്യം. ഇക്കാലത്ത് ലീഗ് നേതൃയോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രശംസ കിട്ടിയത് മുനീറിനായിരുന്നു. മറ്റൊന്നിനുമല്ല പാര്‍ടിക്കു വേണ്ടി പണം സമാഹരിച്ച് നല്‍കിയതില്‍ മുമ്പന്‍ മുനീറായിരുന്നു.

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയെ സമീപിക്കുന്ന എംഎല്‍എമാരോട് അടിയന്തരമായി പ്രവൃത്തി നടത്തണമെന്ന കത്ത് എഴുതിനല്‍കാന്‍ ആവശ്യപ്പെടും. ഈ 'അടിയന്തര'ത്തിന്റെ ചതി അറിയാത്ത ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ മണ്ഡലത്തിന്റെ വികസനം ലക്ഷ്യമിട്ട് ഉടന്‍ എഴുതി നല്‍കും. ഈ അടിയന്തരത്തിന്റെ പേരിലാണ് ടെന്‍ഡര്‍ വിളിക്കാതെ ഇഷ്ടക്കാരായ കരാറുകാര്‍ക്ക് 'ഡിപ്പാര്‍ട്മെന്റ് എക്സിക്യൂഷന്‍' എന്ന ഓമനപ്പേരില്‍ കരാര്‍ നല്‍കുക.

പൊതുമരാമത്ത് മാന്വലില്‍ പാരാ 16(8)ല്‍ ഡിപ്പാര്‍ട്മെന്റ് എക്സിക്യൂഷനെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. വന്‍കിട കരാര്‍ ജോലികള്‍ ഇങ്ങനെ നല്‍കരുത്. നല്‍കിയ കരാര്‍ പ്രവൃത്തി ഒരു കാരണവശാലും എസ്റിമേറ്റ് തുകയില്‍ കൂടരുത്. എന്നാല്‍, ഈ മാനദണ്ഡങ്ങളൊന്നും മുനീറിന്റെ കാലത്ത് പാലിക്കപ്പെട്ടില്ല. ഇത്തരത്തില്‍ നല്‍കിയ 11 തട്ടിപ്പ് കരാറില്‍ വിജിലന്‍സ് അന്വേഷണം നടന്നപ്പോഴാണ് മുനീര്‍ ഒന്നാം പ്രതിയായത്. ധനവകുപ്പിന്റെയും സ്വന്തം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ഉള്‍പ്പെടെയുള്ള എതിര്‍പ്പ് മറികടന്ന് നല്‍കിയതാണ് ഈ കരാറുകള്‍. ബജറ്റില്‍ ഒരു രൂപപോലും നീക്കിവയ്ക്കാത്ത ഈ പ്രവൃത്തികള്‍, അടുത്ത ബജറ്റില്‍ തുക വകിയിരുത്തി നടത്താമെന്ന സ്വന്തം വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശംപോലും മുനീര്‍ നിരാകരിച്ചു. ബജറ്റ് പ്രൊവിഷനും ഭരണാനുമതിയും ഇല്ലാത്ത പ്രവൃത്തികള്‍ കരാര്‍ നല്‍കുന്നതിനു മുമ്പ് ധനവകുപ്പിനെ കാണിക്കണമെന്ന നിര്‍ദേശവും അട്ടിമറിച്ചു.

ടെന്‍ഡര്‍ വ്യവസ്ഥ മറികടന്ന് കരാര്‍ നല്‍കിയത് വേണ്ടപ്പെട്ട കരാറുകാര്‍ക്കു മാത്രമാണ്. ഈ കരാറുകാരും മുനീറിനൊപ്പം അഴിമതിക്കേസില്‍ കൂട്ടുപ്രതികളാണ്. പ്രവൃത്തിക്ക് എസ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ തട്ടിപ്പ് തുടങ്ങും. യഥാര്‍ഥ എസ്റിമേറ്റ് തുകയേക്കാള്‍ ഇരട്ടിവരെ തുകയുടെ എസ്റിമേറ്റ് തയ്യാറാക്കലാണ് ആദ്യപരിപാടി. തുടര്‍ന്ന് കരാര്‍ തുകയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ തുക കൂടുതലായി കരാര്‍ നല്‍കും. പ്രവൃത്തി പുരോഗമിക്കുന്നതിനിടയില്‍ റിവൈസ്ഡ് എസ്റിമേറ്റിന്റെ മറവില്‍ വീണ്ടുമൊരു 50 ശതമാനംവരെ വര്‍ധിപ്പിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ഇത്തരത്തില്‍ മാത്രം 1000 കോടിയുടെ വെട്ടിപ്പ് നടന്നുവെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. കെഎസ്ടിപി പദ്ധതിയുടെ മറവില്‍ നടന്ന കോടികളുടെ കൊള്ളയ്ക്കു പുറമെയാണിത്. സംസ്ഥാനത്തെ എല്ലാ ഡിവിഷനു കീഴിലും വെട്ടിപ്പ് വ്യാപകമാക്കി. അതേസമയം ഉത്തരമേഖലാ സൂപ്രണ്ടിങ് എന്‍ജിനിയറുടെ ഓഫീസിലാണ് അമ്പരപ്പിക്കുന്ന കൊള്ള നടന്നത്. ഇതില്‍ ഏറെയും മഞ്ചേരി ഡിവിഷനിലും. ലീഗ് നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരാണ് ഇവിടത്തെ കരാറുകാരെല്ലാം. 2005ല്‍ മാത്രം ടെന്‍ഡറില്ലാതെ നല്‍കിയത് 291 കോടിയുടെ പ്രവൃത്തികളാണ്. 2006ല്‍ 198.60 കോടിയുടെ പ്രവൃത്തികള്‍ ടെന്‍ഡര്‍ വിളിക്കാതെ നല്‍കി. മഞ്ചേരി ഡിവിഷനില്‍മാത്രം 92.94 കോടി രൂപയുടെ പ്രവൃത്തി വീതംവച്ചു. മന്ത്രിയായിരിക്കെ ഇന്ത്യാവിഷന്‍ ചാനലില്‍ ഒറ്റയടിക്ക് എട്ട് കോടി രൂപയുടെ ഓഹരിയാണ് മുനീറിന്റെ പേരില്‍ വന്നത്. കൊച്ചി ഐപിഎല്‍ ടീമില്‍ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റേതുപോലെ ഇതും വിയര്‍പ്പോഹരിയാണെന്നാണ് മുനീര്‍ അവകാശപ്പെട്ടത്. അന്നും മുനീറിന്റെ ശത്രുവായിരുന്നു കുഞ്ഞാലിക്കുട്ടി. പൊതുമരാമത്ത് വകുപ്പിലെ അഴിമതി അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് മുനീറിനെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യാവിഷന്‍ തുടങ്ങിയ കാലംമുതല്‍ അതിന്റെ ഫണ്ട് സമാഹരണത്തിന് പാരയായത് കുഞ്ഞാലിക്കുട്ടിയാണെന്ന് മുനീറിനറിയാം. ചാനലിന് പണം പിരിക്കാന്‍ മന്ത്രിപദവി ഉപയോഗിച്ചതും കുഞ്ഞാലിക്കുട്ടിക്ക് ദഹിച്ചില്ല. കുഞ്ഞാലിക്കുട്ടി ആവുന്നത്ര പാര ചാനലിന് വച്ചു. ചാനലിന്റെ വക തിരിച്ചും കുഞ്ഞാലിക്കുട്ടിക്ക് കിടിലന്‍ പാരവന്നു.

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്നാണ് ചൊല്ല്. യുഡിഎഫ് ഭരണത്തില്‍ പൊട്ടനും ചെട്ടിയും പരസ്പരവും രണ്ടുപേര് ചേര്‍ന്നും പൊതുജനങ്ങളെയും ചതിക്കുന്നു. ഈ വെട്ടിപ്പിന്റെ കഥകള്‍ അപസര്‍പ്പക കഥകളെപ്പോലെയാണ്.

എം.രഘുനാഥ് ദേശാഭിമാനി 260211

1 comment:

  1. കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ അവസാന നിയമസഭാ സമ്മേളനം. അന്നത്തെ ധനമന്ത്രി വക്കം പുരുഷോത്തമന്‍ വക നിയമസഭയില്‍ ഒരു പ്രഖ്യാപനമുണ്ടായി. തിരുവനന്തപുരം നഗരത്തിലെ അടിപ്പാത നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കിയതിന് മന്ത്രി എം കെ മുനീറിന് സ്വര്‍ണമോതിരം സമ്മാനമെന്ന്. പൊതുമരാമത്ത് പണികളില്‍ നടന്ന അഴിമതിയുടെ പേരില്‍ വിലങ്ങാണ് വീഴേണ്ടതെന്ന് പ്രതിപക്ഷ നിരയില്‍നിന്ന് ഇടതുപക്ഷ അംഗങ്ങള്‍ വിളിച്ചുപറഞ്ഞു. അന്നത് ബഹളത്തില്‍ മുങ്ങിയെങ്കിലും കാലം ആ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയെന്ന് തെളിയിച്ചു. സര്‍വമാനദണ്ഡങ്ങളും കാറ്റില്‍പറത്തി മുനീര്‍ സ്വന്തം നിലയില്‍ കരാര്‍ നല്‍കിയതിന് മൂന്ന് കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒമ്പത് കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഈ കേസുകളിലെല്ലാം ഒന്നാം പ്രതി മുനീര്‍തന്നെ.

    ReplyDelete