Thursday, February 24, 2011

കുന്നമംഗലം: കരുത്ത് തെളിയിക്കാന്‍ എല്‍ഡിഎഫ്

2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന് ഏക എംഎല്‍എയെ ലഭിച്ച മണ്ഡലമാണ് കുന്നമംഗലം. യുഡിഎഫിലെ ലീഗ് സ്വതന്ത്രന്‍ യു സി രാമന്‍ 297 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1977 മുതല്‍ ഈ നിയമസഭാ മണ്ഡലം പട്ടികജാതി സംവരണ സീറ്റായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തോടെ കുന്നമംഗലം ജനറല്‍ മണ്ഡലമായി. കുന്നമംഗലം, ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. വര്‍ഷങ്ങളായി കുന്നമംഗലത്തിന്റെ ഭാഗമായിരുന്ന കുരുവട്ടൂര്‍ പഞ്ചായത്ത് എലത്തൂര്‍ മണ്ഡലത്തിന്റെയും മുക്കം പഞ്ചായത്ത് തിരുവമ്പാടി മണ്ഡലത്തിന്റെയും ഭാഗമായി. ബേപ്പൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഒളവണ്ണ കുന്നമംഗലത്തേക്ക് വന്നു. മണ്ഡലത്തിലുള്‍പ്പെടുന്ന ആറ് പഞ്ചായത്തുകളില്‍ രണ്ടെണ്ണത്തില്‍ എല്‍ഡിഎഫും നാലെണ്ണത്തില്‍ യുഡിഎഫും ഭരിക്കുന്നു. ഒളവണ്ണയും, ചാത്തമംഗലവുമാണ് എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ളത്.

140 ബൂത്തുകളിലായി 1,76,008 വോട്ടര്‍മാരാണ് നിലവിലുള്ളത്. അന്തിമ വോട്ടര്‍പട്ടികയില്‍ ഇതില്‍ അല്പം മാറ്റം വരും. നിലവിലുള്ള വോട്ടര്‍മാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. 90,414 പേര്‍. തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങള്‍ കിഴക്ക് ഭാഗത്ത് അതിരുകളാവുന്നു. പടിഞ്ഞാറ് കോഴിക്കോട് സൌത്ത്, നോര്‍ത്ത്, തെക്ക് ബേപ്പൂരും, വടക്ക് എലത്തൂരും അതിര്‍ത്തികളാണ്.

2009 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഈ മണ്ഡലത്തില്‍ ആയിരത്തി അഞ്ചൂറിലധികം വോട്ടുകള്‍ക്ക് മുന്നിലായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നിലെത്തി. 1977 മുതല്‍ തുടര്‍ച്ചയായി 25 വര്‍ഷം ഇടതുപാരമ്പര്യം കാത്തുസൂക്ഷിച്ച മണ്ഡലമെന്ന ഖ്യാതിയും കുന്നമംഗലത്തിനുണ്ട്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ(ഐഐഎം)എന്‍ഐടി, സിഡബ്ള്യു ആര്‍ ഡി എം, സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് എന്നീഇന്ത്യയാകെ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍ ഈ മണ്ഡലത്തിലാണ്. കാന്തപുരം എ പി സുന്നികളുടെ ആസ്ഥാനമായ കാരന്തൂര്‍ മര്‍ക്കസ് ഈ മണ്ഡലത്തില്‍ തന്നെ. യുഡിഎഫ് കാലത്ത് അടച്ചുപൂട്ടിയ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയും ഇവിടെയാണ്.

ഇടതുപക്ഷ പാമ്പര്യമുള്ള മണ്ഡലമാണ് കുന്നമംഗലം. മണ്ഡല രൂപീകരണ കാലഘട്ടത്തില്‍ കോണ്‍ഗ്രസിലെ ലീലാ ദാമോദരമേനോനാണ് വിജയിച്ചത്. 120 നിയമസഭാ മണ്ഡലങ്ങളുണ്ടായിരുന്ന അന്ന് സിപിഐ എമ്മിലെ ചാത്തുണ്ണിമാസ്റ്ററെയാണ് അവര്‍ പരാജയപ്പെടുത്തിയത്. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം 1967 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ടിയുടെ വട്ടിക്കാവ് കുട്ടികൃഷ്ണന്‍നായര്‍ വിജയിച്ചു. 1970 ലെ ഉപതെരഞ്ഞെടുപ്പില്‍ വട്ടിക്കാവ് കുട്ടികൃഷ്ണന്‍നായരെ ലീഗിലെ പി വി എസ് മുസ്തഫപൂക്കോയ തങ്ങള്‍ പരാജയപ്പെടുത്തി. കോണ്‍ഗ്രസ്, ലീഗ്, സിപിഐ മുന്നണിയും സിപിഐ എം, കെ ടി പി, കെ എസ് പി മുന്നണിയും തമ്മിലായിരുന്നു മത്സരം.

1977 ല്‍ മണ്ഡല പുനര്‍നിര്‍ണയം നടക്കുകയും 140 നിയമസഭാ മണ്ഡലങ്ങള്‍ നിലവില്‍ വരികയും ചെയ്തപ്പോള്‍ കുന്നമംഗലം പട്ടികജാതി സംവരണ മണ്ഡലമായി. പെരുവയല്‍, പെരുമണ്ണ, ചാത്തമംഗലം, കുന്നമംഗലം, കുരുവട്ടൂര്‍, മുക്കം, മാവൂര്‍ എന്നീ ഏഴ് പഞ്ചായത്തുകളായിരുന്നു മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നത്. 1977 ല്‍ ലീഗില്‍ പിളര്‍പ്പ് ഉണ്ടാവുകയും അഖിലേന്ത്യാ ലീഗ് എല്‍ഡിഎഫില്‍ ചേരുകയും ചെയ്തു. ആ വര്‍ഷംനടന്ന തെരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ ലീഗിലെ കെ പി രാമന്‍ വിജയിച്ചു. സിപിഐയിലെ പി കെ കണ്ണനെയായിരുന്നു അദ്ദേഹം പരാജയപ്പെടുത്തിയത്. 1980 ലെ തെരഞ്ഞെടുപ്പിലും 1982 ലെ തെരഞ്ഞെടുപ്പിലും കെ പി രാമന്‍ വിജയിച്ചു. 1987 ല്‍ അഖിലേന്ത്യാലീഗ് മുസ്ളിം ലീഗില്‍ ലയിച്ചു. ഈ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ സി പി ബാലവൈദ്യര്‍ കെ പി രാമനെ പരാജയപ്പെടുത്തി. 1991 ല്‍ ബാലന്‍വൈദ്യര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ലീഗ് സ്ഥാനാര്‍ഥിയായ എ പി കൃഷ്ണനെയായിരുന്നു അന്ന് അടിയറവ് പറയിച്ചത്. 1996 ലും ബാലന്‍വൈദ്യര്‍ എല്‍ഡിഎഫിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചു. കോണ്‍ഗ്രസിലെ എ ബാലരാമനെ അദ്ദേഹം തോല്പിച്ചു.

2001 ല്‍ ലീഗ് സ്വതന്ത്രനായ യു സി രാമന്‍ എല്‍ഡിഎഫിലെ പെരിഞ്ചേരി കുഞ്ഞനെ പരാജയപ്പെടുത്തി. ഇതോടെ നീണ്ടകാലത്തെ എല്‍ഡിഎഫ് മുന്നേറ്റത്തിന് ചെറിയ ഇടവേളയായി. 2006 ലും യു സി രാമന്‍ വിജയം ആവര്‍ത്തിച്ചു. സി പി ബാലന്‍വൈദ്യരായിരുന്നു എതിര്‍ എതിര്‍സ്ഥാനാര്‍ഥി. ആ കൈതെറ്റ് തിരുത്താനുള്ള ശ്രമത്തിലാണിപ്പോള്‍ എല്‍ഡിഎഫുക്കാര്‍. അഞ്ച് വര്‍ഷംകൊണ്ട് കേരള സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇതിന് താങ്ങാവുമെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം.
(പി ശ്രീനിവാസന്‍)

ദേശാഭിമാനി 240211

1 comment:

  1. 2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫിന് ഏക എംഎല്‍എയെ ലഭിച്ച മണ്ഡലമാണ് കുന്നമംഗലം. യുഡിഎഫിലെ ലീഗ് സ്വതന്ത്രന്‍ യു സി രാമന്‍ 297 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1977 മുതല്‍ ഈ നിയമസഭാ മണ്ഡലം പട്ടികജാതി സംവരണ സീറ്റായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തോടെ കുന്നമംഗലം ജനറല്‍ മണ്ഡലമായി. കുന്നമംഗലം, ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. വര്‍ഷങ്ങളായി കുന്നമംഗലത്തിന്റെ ഭാഗമായിരുന്ന കുരുവട്ടൂര്‍ പഞ്ചായത്ത് എലത്തൂര്‍ മണ്ഡലത്തിന്റെയും മുക്കം പഞ്ചായത്ത് തിരുവമ്പാടി മണ്ഡലത്തിന്റെയും ഭാഗമായി. ബേപ്പൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ഒളവണ്ണ കുന്നമംഗലത്തേക്ക് വന്നു. മണ്ഡലത്തിലുള്‍പ്പെടുന്ന ആറ് പഞ്ചായത്തുകളില്‍ രണ്ടെണ്ണത്തില്‍ എല്‍ഡിഎഫും നാലെണ്ണത്തില്‍ യുഡിഎഫും ഭരിക്കുന്നു. ഒളവണ്ണയും, ചാത്തമംഗലവുമാണ് എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ളത്.

    ReplyDelete